2013, ജൂൺ 27, വ്യാഴാഴ്‌ച

കളിമണ്ണ് പോസ്റ്റര്‍, ഒപ്പം തെത്തെയുടെ അമിഞ്ഞപ്പാല്‍ കൊതി



face book debate 


കളിമണ്ണ് സിനിമയുടെ പോസ്റ്റര്‍ രംഗത്തെത്തി.  ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ നായക കഥാപാത്രം കണ്ണ് കിട്ടാതിരിക്കാന്‍ പൊട്ട് തൊടുന്ന  പടം ചേര്‍ത്താണ് പോസ്റ്റര്‍.  .
നിലവില്‍ പ്രസവം കാണിച്ചെന്നും അമ്മമാരുടെയും പെണ്ണുങ്ങളുടെയും മനം കളഞ്ഞെന്നും ആരോപിച്ചു ഏറെ പേര്‍ സിനിമയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. പുതിയ പോസ്റ്ററും വിവാദം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Juan José Bigas Luna
കളിമണ്ണ് സിനിമ പുറത്തിറങ്ങാനിരിക്കെ , കഴിഞ്ഞ ദിവസം സ്പാനിഷ്‌  സംവിധായകന്‍ Juan José Bigas Lunaയുടെ    'ദ ടിറ്റ്സ്‌ ആന്‍ഡ്‌ ദ മൂണ്‍' എന്ന പടം കാണാനിടയായി.
അമ്മിഞ്ഞ  കുടിക്കുന്ന അനിയനോടുള്ള കുശുമ്പും പാലു കുടിക്കാനുള്ള അതിയായ ആഗ്രഹവും കൊണ്ട് നടക്കുന്ന തെത്തെ എന്ന ബാലനാണ്  നായകന്‍.
തെല്ലും മറയില്ലാതെ , അമ്മിഞ്ഞ കൊടുക്കുന്ന സ്ത്രീകളും  കുടിക്കുന്ന ബാലനും സിനിമയുടെ തുടക്കവും ഒടുക്കവും തീര്‍ക്കുന്നു. സിനിമയിലെ ഒരു ഭാഗം ഈ ബ്ലോഗ്‌ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു. അത്തരം സിനിമകള്‍ സംവിധാനം ചെയ്ത ലുണയെ പോലുള്ളവര്‍ക്ക് കളിമണ്ണിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടാകുന്ന വിവാദ കൊടുങ്കാറ്റുകള്‍ കണ്ടാല്‍ ഒരു പക്ഷെ ചിരി വന്നേക്കും .

 
 


2013, ജൂൺ 26, ബുധനാഴ്‌ച

സാദര്‍ശ്

ഫേസ് ബുക്ക്‌ ലിങ്ക്


രണ്ട് കൈയിലും വാരിയെടുത്താണ് അച്ഛന്‍ കാലിന്‍റെ ചലനശക്തി നഷ്ടപ്പെട്ട സാദര്‍ശിനെ ആള്‍ക്കൂട്ടത്തിന്റെ മുന്നിലത്തെിച്ചത്. അച്ഛന്‍ മോന്‍സിയുടെ കഴുത്തില്‍ ചുറ്റിപിടിക്കണമെന്നുണ്ടെങ്കിലും കൈകള്‍ക്കും ചലനശക്തിയില്ല. ചികിത്സ പിഴവുമൂലം ജീവിതം നിശ്ചലാവസ്ഥയിലായ ഈ പതിനൊന്നുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മ സാനിമോള്‍ക്ക് കരച്ചിലടക്കാനായില്ല. നെഞ്ച് തകര്‍ന്ന് രണ്ട് തുള്ളി കണ്ണുനീര്‍ അച്ഛന്‍െറ കണ്ണില്‍ നിന്നും വീണത് കണ്ടുനിന്നവരുടെ കണ്ണുകള്‍ കൂടി നനയിച്ചു.

എല്ലാത്തിനും സാക്ഷിയായി  സാദര്‍ശിന്‍െറ അനുജന്‍ അഭിനന്ദ് നിശബ്ദനായി നിന്നു. ചൊവ്വാഴ്ച കച്ചേരിപ്പടി ഗാന്ധിഭവനില്‍ ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ചികിത്സാ പിഴവ് മൂലം ദുരന്തമുണ്ടായവരുടെ സംഗമത്തിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്. പള്ളുരുത്തി സ്വദേശകളാണ് പെയിന്‍റ് പണിക്കാരായ മോന്‍സിയും വീട്ടമ്മയായ സാനിമോളും. മകന് ഒന്നേകാല്‍ വയസില്‍ വന്ന പനിയാണ് എല്ലാത്തിനും തുടക്കമിട്ടത്.

നേരിയ പനി കണ്ടപ്പാടെ ആധിപൂണ്ട മാതാപിതാക്കള്‍ മകനെ ഡോക്ടറുടെ അടുത്തത്തെിച്ചു. പനി മാറാത്തതിനാല്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ 52 ദിവസമാണ് കുഞ്ഞിനെ ഐ.സി.യുവില്‍ കിടത്തിയത്. പനി മാറാത്തതിന്‍െറ കാരണമോ ശരിയായ രോഗവിവരമോ ഡോക്ടര്‍ പറഞ്ഞില്ല. ഇത്രയും ദിവസം ആശുപത്രിയില്‍ കിടന്നിട്ടും കുട്ടിയുടെ പനി മാറിയില്ല. ഇടക്കിടെ പനി വരുമ്പോഴൊക്കെ ഇതേ ഡോക്ടറെ തന്നെയാണ് സമീപിക്കാറുള്ളത്.

 ഡോക്ടര്‍ ആശുപത്രി മാറിയപ്പോഴും ഈ മാതാപിതാക്കള്‍ മകനെ കൂട്ടി ആ ആശുപത്രിയിലുമത്തെി. ഒരിക്കല്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങുന്നതിനിടെയാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസ് കൂടിയ മരുന്നുകളാണ് ഇവയെന്ന് മനസിലായത്. ചികിത്സക്കിടെ സാദര്‍ശിന്‍െറ കവിളുകള്‍  നീരുവന്നു തൂങ്ങി. ഇതിനിടെ കൈകാലുകളുടെ ചലനശേഷി നഷ്ടപെടാന്‍ തുടങ്ങിയിരുന്നു. എട്ടാം വയസില്‍ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതോടെ നിലവില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.


രണ്ടുസെന്‍റ് ഭൂമി മാത്രമുള്ള ഈ കുടുംബം ഇതുവരെ മകന്‍റെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവാക്കി. ഇനി വീടിരിക്കുന്ന ഈ ഭൂമി മാത്രമാണ് ബാക്കിയുള്ളത്. സ്കൂളില്‍ പോകാന്‍ പറ്റാത്തതിനാല്‍ വീട്ടിലിരുത്തിയാണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്.


ചികിത്സ പിഴവ് ദുരിതത്തിലായി മുളന്തുരുത്തി സ്വദേശിയും 36 കാരനുമായ ജോര്‍ജ് മറ്റൊരു കഥയാണ് പറഞ്ഞത്. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് വന്ന അദ്ദേഹത്തിന് സ്റ്റിയറോയ്ഡ് ഇഞ്ചക്ക്ഷന്‍ നല്‍കിയതോടെ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 15 ലക്ഷത്തിലധികം രൂപ ചെലവായി. തിരുവാണിയൂര്‍ സ്വദേശി ടി.വി. ശശി, പൗലോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സ്വകാര്യാശുപത്രിയില്‍ പനിക്ക് ചികിത്സതേടി ശരീരം തളര്‍ന്നുപോയ ഫോട്ടോഗ്രാഫര്‍ വിജയകുമാറിന്‍റെ  മകന്‍ ഡോ. രാഹുലും സംഗമത്തില്‍ പങ്കെടുത്തു. 

2013, ജൂൺ 23, ഞായറാഴ്‌ച

പെട്ടി തുറന്നപ്പോള്‍ മേയര്‍ ഞെട്ടി !

gopinadh muthukad
ഉണ്ണികളുടെ  കഥ പറച്ചിലിന് മുന്‍പ് നാല് താഴിട്ടു പൂട്ടിയ  മാജിക്‌പെട്ടി പരിപാടിയുടെ അവസാനം  തുറക്കാന്‍ താക്കോലുമായെത്തിയ  മേയര്‍ ടോണി ചമ്മിണി അത്ഭുതം കൊണ്ട് ഞെട്ടി. പല ഉണ്ണികള്‍ അവരവരുടെ ഭാവനയില്‍ നിന്നും പറഞ്ഞ കഥ മാജിക്‌ അങ്കിള്‍ നേരത്തെ എഴുതിയിട്ട കടലാസില്‍ അതേപടി കിടക്കുന്നത് കണ്ടപ്പോള്‍ കാണികളും വിസ്മയഭരിതരായി . പിന്നെ ചില്‍ദ്രന്‍സ്‌ പാര്‍ക്കിലെ തിയറ്ററില്‍ നിറഞ്ഞു നിന്നത് ആശ്ചര്യത്തിന്റെ കയ്യടികള്‍ . മാജിക്ക്‌ അക്കാദമിയും എറണാകുളം ജില്ല ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും സംയുക്തമായി വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് വിസ്മയ ചെപ്പ് തുറന്നത്. ജില്ലയിലെ വിവധ സ്കൂളുകളില്‍ നിന്നും സാഹിത്യ വാസനയുള്ള തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികള്‍ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വേദിയില്‍ നിന്നും കാണികളായ കുട്ടികള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്ത പന്തില്‍ നിന്നാണ് ഭാവന നിറഞ്ഞ കഥ പറച്ചിലിന് തുടക്കമിട്ടത്. സംവിധായകന്‍ സിബി മലയില്‍ പന്ത് എറിഞ്ഞു കൊടുക്കുന്നതിനു മുന്നേ മാജിക്‌ അങ്കിള്‍ പ്രവചിച്ച കഥ കാലാസില്‍ രഹസ്യമായി എഴുതി വച്ചിരുന്നു. ഈ കടലാസ് ഒരു കവറിലിട്ട് കളക്ടറും മേയറും ഒപ്പ് വച്ച ശേഷം പെട്ടികളില്‍ നിക്ഷേപിച്ചു.  ഓരോ പെട്ടിയും  പൂട്ടിയ താക്കോലുകള്‍ വിഷിഷ്ട്ടാതിഥികളായ മേയര്‍ , കലക്ടര്‍ ഷെയ്ക്ക്‌ പരീത്, ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, കഥാകൃത്ത്‌ കെ.എല്‍ മോഹന വര്‍മ എന്നിവര്‍ക്ക് നല്‍കി. പിന്നെ ഈ പെട്ടി ഹാളില്‍ മാജിക്‌ കാണാനെത്തിയ താനിയയെ ഏല്‍പ്പിച്ചു.
കെ.എല്‍ മോഹനവര്‍മ എറിഞ്ഞു കൊടുത്ത പന്ത് കിട്ടിയത് ഷിമ്മിക്കാണ്.  പന്ത്  കിട്ടിയ  ഷിമ്മി  കഥയുടെ പശ്ചാത്തലം പെരിയാര്‍ പുഴയുടെ തീരമാക്കാമെന്ന്  പറഞ്ഞു.. പിന്നെ അനൂപ്‌, ആല്‍ബി, ഐറിന്‍, സമ്രീന്‍, സിദ്ധാര്‍ഥ്, അമേരിന്‍  എന്നിവര്‍ക്ക് പന്ത് കിട്ടി. ഓരോരുത്തരും ചേര്‍ന്ന് കഥാപാത്രങ്ങളായ പക്ഷി, ഉറുമ്പ്, കാറ്റ്‌ എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. മഴക്കാലത്ത്‌ പക്ഷിക്കും ഉറുമ്പിനും കിട്ടേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍ മനുഷ്യന്മാര്‍ ഒളിപ്പിച്ചു വച്ചെന്നും ഇത് കാറ്റിന്‍റെ സഹായത്തോടെ കണ്ടെത്തി വീണ്ടെടുക്കുന്നതുമാണ് കഥ. ആഞ്ഞു വീശിയ കാറ്റ് മനുഷ്യന്‍ പൂഴ്ത്തി വച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പുറത്തെത്തിച്ചു നല്‍കുന്ന കഥയ്ക്ക് ‘’കാറ്റ് പറഞ്ഞ രഹസ്യം “ എന്ന് അനഘയാണ് പേര് നല്‍കിയത്. അഹങ്കാരം നല്ലതല്ല എന്ന ഗുണപാഠം നല്‍കി കഥ പറച്ചില്‍ അവസാനിപ്പിച്ചു.  കഥ പറയുന്നതിനിടെ മാജിക്‌ അങ്കിള്‍ കഥയിലെ കഥാപാത്രങ്ങളുടെ പേരും കഥയുടെ പേരും കഥ നടക്കുന്ന സ്ഥലത്തിന്റെ പേരും വേദിയില്‍ ഉറപ്പിച്ചു വച്ച വലിയ കടലാസില്‍ കാണികള്‍ക്കായി എഴുതിയിടുന്നുണ്ടായിരുന്നു. 
ഇതിനിടക്ക്‌ വേദിയില്‍ നിരത്തി വച്ച കുറെ പുസ്തകങ്ങളില്‍ നിന്നും സിപ്പി പള്ളിപ്പുറം ഒരു പുസ്തകം തെരഞ്ഞെടുത്തു. എറിഞ്ഞു കിട്ടിയ പന്ത് കൈവശമിരുന്ന സെലീന ടീച്ചര്‍ക്കാന് ആ പുസ്തകം വായിക്കാന്‍ യോഗമുണ്ടായത്. പുസ്തകത്തിന്റെ പേരും പേജ് നമ്പരും എല്ലാം മാജിക്‌ അങ്കിള്‍ വേദിയില്‍ എഴുതിയിട്ടു. ഈ പുസ്തകം പിന്നീട് വിഷിഷ്ട്ടാതിഥികളില്‍ ഒരാളെ ഏല്‍പ്പിച്ചു.  


പിന്നീട് താനിയയെ ഏല്‍പ്പിച്ച പെട്ടി തിരിച്ചെടുത്തു കൊണ്ട് വന്നു മേയര്‍ തുറന്നപ്പോഴാണ് വേദിയില്‍ എഴുതിയിട്ട വാക്കുകള്‍ എല്ലാം മാജിക്‌ അങ്കിളിന്റെ മാജിക്ക്‌ പെട്ടിയില്‍ നിന്നും പുറത്തു വരുന്നത് കണ്ടു എല്ലാവരും അമ്പരന്നത്. പിന്നീട് ഏല്‍പ്പിച്ചു കൊടുത്ത പുസ്തകത്തില്‍ ആ പേജ് തുറന്നു വായിക്കാന്‍ പറഞ്ഞപ്പോള്‍ പേജ് കാണാനില്ല. അത് കീറിയെടുത്ത നിലയിലാണ് കണ്ടത്.  ഹാളിലെ ഫാനില്‍ കെട്ടിത്തൂക്കി ഉയര്‍ത്തി വച്ചിരുന്ന ഒരു ഇരുമ്പ് പെട്ടി മാജിക്‌ അങ്കിള്‍ നിലത്തിറക്കിയപ്പോഴാണ് അടുത്ത അത്ഭുതം. കീറിപ്പോയ പേജുണ്ട് അതിനകത്തിരിക്കുന്നു . വീണ്ടും നിറഞ്ഞ കയ്യടികള്‍. ഒപ്പം, കുട്ടികള്‍ പറഞ്ഞ കഥ വിശദമായി എഴുതിയ കടലാസും അതിനകത്ത് നിന്ന് കണ്ടെത്തി. കഥയും പാട്ടും  കവിതയും  കയ്യടികളും   വിസ്മയവും സന്തോഷവും മനസിലേറ്റിയാണ് കുട്ടികളും മുതിര്‍ന്നവരും ഹാള്‍ വിട്ടിറങ്ങിയത്. നേരത്തെ കുട്ടികള്‍ക്കായുള്ള അനിമേഷന്‍ സിനിമകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു


Face book link 

2013, ജൂൺ 21, വെള്ളിയാഴ്‌ച

ജലറാണി

ഫേസ്‌ ബുക്ക്‌ ലിങ്ക് 



സരിതാ വിവാദം കത്തി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് പറഞ്ഞു പണം തട്ടിക്കുന്ന ജലറാണി എന്ന യുവതിക്കെതിരെ  വീട്ടമ്മമാരുടെ പരാതി. ആദ്യം പണം വാങ്ങുകയും തിരികെ ചോദിക്കുമ്പോള്‍ അനാശാസ്യ കഥകളിറക്കി ജിവിതം വരെ നശിപ്പിക്കുകയും ചെയ്യുന്ന യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ആലപ്പുഴ കാവാലം സ്വദേശിയാണ് ജലറാണി. ആലപ്പുഴ തകഴി സ്വദേശിയും ജലറാണിയുടെ ഭര്‍ത്താവുമായ വിജോയ്‌ എന്നറിയപ്പെടുന്ന വര്‍ഗീസ്‌ വി ജോര്‍ജും തട്ടിപ്പില്‍ പങ്കാളിയാണെന്ന് വീട്ടമ്മമാര്‍ വ്യക്തമാക്കി. 


ആലപ്പുഴ തത്തംപിള്ളി സ്വദേശി എലിസബത്ത്‌ ജോസ്, കോട്ടയം ചങ്ങനാശ്ശേരി സ്വദേശി പി സി ശ്രീലത എന്നിവരാണ് തട്ടിപ്പിന് ഇരയായത്. എറണാകുളം ജോസ് ജംഗ്ഷനില്‍ വ്യാപാരിയായ പി.എം അഹമദും ജലറാണിയുടെ തട്ടിപ്പിന് ഇരയാണ്. 2010 ആഗസ്റ്റ്‌ പതിനാലിനാണ് ജലറാണി ശ്രീലതയെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വന്ന കത്ത് കാണിച്ചു തട്ടിപ്പിനിരയാക്കിയത്.  ജലറാണിക്ക് ആലപ്പുഴ ജില്ല ആശുപത്രിയില്‍  നഴ്സിങ്ങ് അസിസ്റ്റന്‍റ് ജോലി ഉണ്ടെന്നും ഈ ജോലി മുഖ്യ മന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി വഴി ലഭിച്ചതാണെന്നും അത് കൊണ്ട് തന്നെ ജോലി കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചു. മാറാരോഗം ഉള്ളത് കൊണ്ട് കൂടുതല്‍ ജോലിക്ക് പോകാന്‍ കഴിയില്ലെന്നും മൂന്നു ലക്ഷം രൂപ കിട്ടിയാല്‍ ജോലി കൈമാറ്റം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും പറഞ്ഞു. നേരത്തെ, ശ്രീലത അംഗമായ  കുടുംബശ്രീയിലെ അംഗങ്ങള്‍ക്ക് കൂണ്‍ കൃഷി ക്ലാസ്‌ എടുക്കാന്‍ ഡി.എക്സ്.എന്‍ ഇന്റര്‍നാഷണല്‍ സര്‍വിസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളായെത്തിയാണ് ജലറാണിയും വിജോയിയും എല്ലാവരുമായും പരിചയം ഉണ്ടാക്കിയത്. വിശ്വാസം പിടിച്ചെടുക്കുന്ന വിധം സംസാരിച്ച ജലറാണി ജോലി കൈമാറ്റം ചെയ്യാമെന്ന പേരില്‍ ശ്രീലതയുടെ മുഴുവന്‍ അക്കാദമിക രേഖകളും എമ്പ്ലോയ്മെന്റ്റ്‌ കാര്‍ഡും വരുമാന സര്‍ട്ടിഫിക്കറ്റും ഒന്നര ലക്ഷം രൂപയും  ഒരു ലക്ഷം രൂപയുടെ ചെക്കും വാങ്ങി. പകരമായി ജലറാണി നോട്ടറി പ്രമാണം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് തട്ടിപ്പ് മനസിലായപ്പോള്‍ പണവും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു ചോദിച്ചെങ്കിലും കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീലത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

എലിസബത്ത്‌ ജോസിനെ തട്ടിപ്പിനിരയാക്കിയ കേസില്‍ ജലറാണിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് ശ്രീലതയെയും അഹമദിനെയും തട്ടിപ്പിനിരയാക്കിയത്. ഇന്‍ഷുറന്‍സ്‌ ഏജന്റ് ആയ എലിസബത്തിനു ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പോളിസി പിടിച്ചു കൊടുക്കാമെന്നു പറഞ്ഞാണ് ചതിയില്‍ പെടുത്തിയത്. ഒരു ലക്ഷം രൂപയും രണ്ടു പവന്‍ സ്വര്‍ണവും തട്ടിയെടുത്തു.

തിരുവല്ല ഇരവിപേരൂര്‍ സ്വദേശി പൊന്നമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത കേസിലും ദമ്പതിമാര്‍ പ്രതികളാണ്. ലോട്ടറി അടിചെന്നും ആ പണം കിട്ടിയാലുടന്‍ തിരികെ നല്‍കാമെന്നും പറഞ്ഞാണ് പൊന്നമ്മയെ പറ്റിച്ചത്. വിഷയത്തില്‍ പരാതി നല്‍കിയി പൊന്നമ്മയെ അനാശാസ്യ കഥകള്‍ ഇറക്കിയാണ് ഇവര്‍ തകര്‍ത്തത്. കുടുംബ ബന്ധം വരെ തകര്‍ന്ന പൊന്നമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വസ്ത്ര വ്യാപാരിയായ അഹമദിനെ കബളിപ്പിച്ച് പതിനൊന്നു ലക്ഷമാണ് പറ്റിച്ചത്. അഹമദിന്റെ കടയില്‍ നിന്നും ചെറുകിട വ്യാപാരത്തിന് വസ്ത്രങ്ങള്‍ വാങ്ങാനെത്തിയാണ് പരിചയം ഉണ്ടാക്കിയെടുത്തത്. പല തവണ വസ്ത്രമെടുത്തു വിശ്വാസം വര്‍ധിപ്പിച്ചു. പിന്നീട് അമ്മയുടെ ശസ്ത്രക്രിയയെ കുറിച്ച് പറയുകയും ചികിത്സക്കുള്ള പണം ഉണ്ടാക്കാന്‍ ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ച ദയനീയമായ കഥയിറക്കി. കുഞ്ഞിനെ വാങ്ങുന്ന ദമ്പതികള്‍ ജലറാണിക്ക് എട്ടര കോടി രൂപ നല്‍കാമെന്ന് സമ്മതിക്കുന്ന കരാര്‍ കടലാസുകള്‍ കാണിച്ചാണ് അഹമദിനെ പറ്റിച്ചത്. പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ അഹമാദിന്റെ വീട്ടുകാരെ വിളിച്ചു അനാശാസ്യ കഥകള്‍ പറഞ്ഞു. അഹമാദിന്റെ കുടുംബബന്ധവും ഇപ്പോള്‍ തകര്‍ന്നു. 

2011 ല്‍ പ്രസവിച്ച കുഞ്ഞിനെ വില്‍ക്കുകയും പിടിക്കപ്പെട്ടപ്പോള്‍ ദാരിദ്ര്യം കാരണം വില്‍ക്കേണ്ടി വന്നതാണെന്നും കുഞ്ഞിനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് ജലറാണി  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇവര്‍ക്കെതിരെ പല കേസുകള്‍ ഉണ്ടെങ്കിലും കേസന്വേഷിക്കുന്ന പോലീസുകാര്‍ക്കെതിരെ മാനഭംഗ കേസുകള്‍ നല്‍കിയാണ് ജലറാണി മുന്നോട്ടു പോകുന്നത്. പോലീസുകാര്‍ കേസ്‌ അന്വേഷിക്കുന്നതില്‍ വിമുഖത കാണിക്കുയാണെന്നും ഇരകള്‍ക്ക് പരാതിയുണ്ട് . 

2013, ജൂൺ 20, വ്യാഴാഴ്‌ച

ഹോസ്റ്റല്‍ ദുരിതങ്ങള്‍ അറിയിക്കാം

ഫോട്ടോ കടപ്പാട് - മാതൃഭുമി 
വീട് വിട്ടു പഠനം നടത്തുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഹോസ്റലുകള്‍ അനുഗ്രഹം ആണ്. എന്നാല്‍ ഈ പേരില്‍ കച്ചവടം ചെയ്യുന്ന നിരവധി പേര്‍ നിസഹായതയെ മുതലെടുക്കുന്നു. പണം വാങ്ങുകയും അതിനു അനുസരിച്ചുള്ള സേവനം നല്‍കാതിരിക്കുകയും ചോദിച്ചാല്‍ പാതിരാ-പകല്‍ സമയം നോക്കാതെ ഇറക്കി വിടുകയും ചെയ്യുന്നത് ഏറെ.


കൂട്ടം കൂടി താമസിക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ഭക്ഷ്യ വിഷ ബാധ പതിവ്. ഹോടലുകളും തട്ടുകടകളും വരെ റെയ്ഡ്‌ നടത്തി മൂന്നോ നാലോ ദിവസം  പഴകിയ ഭക്ഷണ വിഭവങ്ങള്‍ പിടിച്ചെടുത്തു നോടിസ്‌ നല്‍കുന്ന അധികൃതര്‍ , ഹോസ്റ്റലുകളിലെ ഒരാഴ്ച വരെ പഴകിയഭക്ഷണം പിടിച്ചെടുക്കാന്‍ വരുന്നതേയില്ല.  ആയിരം തവണ വരെ ഉപയോഗിച്ച ശേഷം മാത്രം കഴുകുന്ന ടോയ് ലെറ്റുകള്‍ , പക്ഷെ, ക്ലീനിംഗ് ചാര്‍ജ്‌ മുടക്കമില്ലാതെ വാങ്ങും. ഒരു മൊബൈല്‍ ചര്ജിങ്ങിനു അഞ്ചു രൂപ. കുടിക്കാന്‍ തരുന്നത് തിളപ്പിച്ച വെള്ളം ആയിരിക്കണം എന്നുണ്ട്. അതുമില്ല. കഴിഞ്ഞ കൊല്ലം കൊച്ചിയില്‍ പത്രക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആണ്‍കുട്ടികളുടെ ഒരു ഹോസ്റല്‍ പരിശോധിച്ച അധികൃതര്‍ കണ്ടെത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം. ടോയ്ലെറ്റില്‍ താമസിപ്പിച്ച വിദ്യാര്‍ഥികള്‍ അവരുടെ ദുരിതകെട്ടുകള്‍ അഴിച്ചിട്ടു. കൈ കഴുകുന്നതും പാത്രം കഴുകുന്നതുമായ വെള്ളം സംഭരിച്ചു ശുചീകരിക്കാതെ അത് തന്നെ മുകളിലെ ടാങ്കിലടിച്ചു കുളിക്കാന്‍ കൊടുക്കുന്ന സംഭവവും അവര്‍ കാണിച്ചു കൊടുത്തു.

മറ്റു ചില വാര്‍ത്തകളും താഴെ.  ഇത്തരത്തില്‍ പുറത്തു പറയാന്‍ , പേര് വെളിപ്പെടുത്താന്‍ കഴിയാതെ , എല്ലാം സഹിച്ചു കഴിയേണ്ടി വരുന്നവര്‍ക്ക് ഇവിടെയോ മെസേജ് ബോക്സിലോ വിവരം അറിയിക്കാം. വിഷയം വാര്‍ത്തയായി സര്‍ക്കാരിനു മുന്നിലെത്തിച്ചു നടപടി ഉറപ്പാക്കും.

* ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച സ്വകാര്യ ആശുപത്രിയിലെ 40 നഴ്സിങ് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ.

* കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ പ്രീ മെട്രിക് ഹോസ്റ്റലില്‍ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് മോശം ഭക്ഷണം നല്‍കുന്ന സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടുന്നു

*  തലസ്ഥാന നഗരിയിലെ സ്കൂള്‍ ഓഫ് നഴ്സിങ് ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ചു. തീപിടുത്തത്തില്‍ ഇരു നില കെട്ടിടത്തിന്റെ ആദ്യ നില പുര്‍ണമായും കത്തിനശിച്ചു.

* കോഴിക്കോട്: ജലക്ഷാമം മൂലം ഗവ. ലോ കോളജ് മധ്യവേനലവധിക്ക് ശേഷം ജൂണ്‍ പത്തിനേ തുറക്കൂവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു..

*  മാനന്തവാടി: ആദിവാസി കുട്ടികളെ അനധികൃതമായി താമസിപ്പിച്ച ഹോസ്റ്റല്‍ നടത്തിപ്പുകാരനെതിരെ കേസെടുത്തു

* ആലത്തൂര്‍: പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്‍െറ വാടക നല്‍കാത്തതിനെത്തുടര്‍ന്ന് അന്തേവാസികളെ ഒഴിപ്പിച്ചു.

* കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം പടര്‍ന്നതിനെ തുടര്‍ന്ന് കോളജ് ഹോസ്റ്റല്‍ അടച്ചിടാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു.

* കഴക്കൂട്ടം: കാര്യവട്ടം വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തില്‍ ഡി. എം. ... മറ്റുള്ളവരെ മുന്‍കരുതല്‍ എന്ന നിലയിലാണ് പരിശോധനക്ക് വിധേയരാക്കിയതെന്നും ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു.

* തിരുവനന്തപുരം: ബദല്‍ സംവിധാനം ഒരുക്കിയ ശേഷം മാത്രമേ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഒഴിപ്പിക്കാവൂയെന്നും കോളജിലെ മെന്‍സ് ഹോസ്റ്റല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ലോ കോളജ് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോളജ് അധികൃതരോടും വിദ്യാര്‍ഥികളുമായും കൂടിയാലോചിക്കാതെ മെന്‍സ് ഹോസ്റ്റല്‍ ലേഡീസ് ഹോസ്റ്റലാക്കാനുള്ള തീരുമാനമാണ് സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുണ്ടായത്.

* കഴക്കൂട്ടം: കാര്യവട്ടത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; താമസക്കാരായ ഒമ്പത് വിദ്യാര്‍ഥിനികളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

* കോഴിക്കോട്: രണ്ടുകോടി രൂപയിലധികം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വനിതാഹോസ്റ്റല്‍ ഇനിയും തുറന്നില്ല.

* തൃക്കരിപ്പൂര്‍ പോളി ഹോസ്റ്റല്‍ നിര്‍മാണം വിവാദത്തില്‍; എസ്.എഫ്.ഐ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

* കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്നതിനാല്‍ ജലവിതരണം നിര്‍ത്തിവെച്ചു. തിരിച്ചുവിട്ട മാലിന്യം മെന്‍സ് ഹോസ്റ്റല്‍ ഒന്നിന് മുന്നിലേക്കാണ് പോകുന്നത്.

2013, ജൂൺ 19, ബുധനാഴ്‌ച

രോഗികളെ കൊന്ന് കാശു പിടുങ്ങുന്ന ആശുപത്രികള്‍ !

ഫേസ് ബുക്ക്‌ ലിങ്ക്
നിസാര അസുഖങ്ങള്‍ക്ക് ചികിത്സ തേടി നഗരത്തിലെ പ്രമുഖ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളിലത്തെുന്ന രോഗികളില്‍ മാറാരോഗങ്ങള്‍ക്കുള്ള നിര്‍ബന്ധിത ചികിത്സയും അനധികൃത മരുന്ന് പരീക്ഷണവും നടത്തുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.



 പനി ബാധിതനായ പിതാവിനെ ബല പ്രയോഗത്തിലൂടെ കിടത്തിചികിത്സക്ക് വിധേയനാക്കുകയും മാനസിക രോഗിയാക്കാന്‍ മരുന്ന് നല്‍കുകയും അനുവാദമില്ലാതെ മരുന്ന് പരീക്ഷണം നടത്തുകയും ചെയ്ത നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി ഡോക്ടറായ മകന്‍ രംഗത്തത്തെി.

ആശുപത്രികള്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഈ യുവാവ്.
അനാവശ്യ ചികിത്സകളെ കുറിച്ചാരാഞ്ഞപ്പോള്‍ പിതാവിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.


കേരള ടൈംസില്‍ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന എറണാകുളം പച്ചാളം ആതിരയില്‍ ആര്‍. വിജയകുമാര്‍ (51) ഇപ്പോള്‍ എഴുന്നേല്‍ക്കാനാകാതെ വീല്‍ചെയറിലാണ് കഴിയുന്നത്. 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച ശേഷം ഇനി ചികിത്സക്ക് പണമില്ളെന്ന് അറിയിക്കുന്നത് വരെ ആശുപത്രിയില്‍ നിന്നും വിജയകുമാറിനെ വിട്ടുനല്‍കിയില്ലെന്ന് മകനായ ഡോ. രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഫെബ്രുവരിയിലാണ് വിജയകുമാറിനെ നിര്‍ബന്ധപൂര്‍വം ചികിത്സക്ക് പ്രവേശിപ്പിച്ചത്. തലയിടിച്ച് വീണ ഡോ. രാഹുല്‍ ഇതേ ആശുപത്രിയില്‍ കിടത്തി ചികിത്സയില്‍ കഴിയുന്നതിനിടെ പരിചരിക്കാന്‍ വന്നപ്പോഴാണ് സംഭവം. മകനെ പരിചരിക്കാന്‍ നിന്നിരുന്ന വിജയകുമാറിനെ ബലം പ്രയോഗിച്ച് സ്ട്രക്ചറില്‍ കിടത്തി ഡോക്ടറുടെ പക്കലത്തെിച്ചു. മയക്കുന്നതിനുള്ള കുത്തിവെപ്പ് നല്‍കിയ വിജയകുമാറിനെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റി. സാധാരണ പനി മാത്രമുള്ള വിജയകുമാറിന് മാനസിക വിഭ്രാന്തി ബാധിച്ചവര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ഡോസിലുള്ള മരുന്ന് കുത്തിവെച്ചതായി ഡോ. രാഹുല്‍ പിന്നീട് കണ്ടത്തെിയിരുന്നു. വിജയകുമാര്‍ മയക്കം വിട്ടുണരുന്ന എല്ലാ സമയത്തും ഈ മരുന്ന് കുത്തിവെക്കും. 11 ദിവസം ഈ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞതോടെ കോമ അവസ്ഥയിലേക്കത്തെി.

 തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുലിനോട് മനോവിഷമം ഉണ്ടാകരുതെന്ന് കരുതി വീട്ടുകാര്‍ വിവരമറിയിച്ചിരുന്നില്ല. മാനസിക രോഗമാണ് വിജയകുമാറിനെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വീട്ടുകാര്‍ വിജയകുമാറിനെ മാനസിക രോഗാശുപത്രിയിലത്തെിച്ചു. എന്നാല്‍, അദ്ദേഹം മാനസിക രോഗിയല്ളെന്നും ഞരമ്പുകള്‍ക്കുണ്ടായ ബലക്കുറവ് മൂലമാണ് അസുഖം വഷളായതെന്നും അവിടെയുള്ള ഡോക്ടര്‍ വ്യക്തമാക്കിയതത്രെ.

പിന്നീട് തുടര്‍ചികിത്സകള്‍ക്കായി വിജയകുമാറിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലത്തെിച്ചു. അവിടെ അപൂര്‍വം ചിലരില്‍ കാണുന്ന പ്രത്യേകതരം അസുഖമാണെന്ന് പറഞ്ഞ ഡോക്ടര്‍ ന്യൂറോ സര്‍ജിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് അനുമതി വാങ്ങാതെ തുടക്കം കുറിച്ചു.  ഉയര്‍ന്ന ഡോസിലുള്ള സ്റ്റിയറോയ്ഡുകള്‍ നല്‍കിയ ഡോക്ടര്‍ പെട്ടെന്നൊരുദിവസം എല്ലാം നിര്‍ത്തിവെച്ചു. പതിയെ ഡോസ് കുറച്ച് കൊണ്ട് വരേണ്ട ഇത്തരം മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കുന്നത് രോഗിയെ ദോഷകരമായി ബാധിക്കും. മുഴുവന്‍ ശരീരവും സ്കാന്‍ ചെയ്ത് ഫലം വരുന്നതുവരെ കാത്തിരിക്കാതെ വീണ്ടും ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ നല്‍കി.


തീര്‍ത്തും അവശനായ രോഗിയെ ആദ്യം ചികിത്സിച്ച് ആശുപത്രിയിലേക്ക് വീട്ടുകാരുടെ സമ്മതമില്ലാതെ കൊണ്ടുപോവുകയും വെന്‍റിലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് ചെയ്യുന്ന വിധം കഴുത്തില്‍ ദ്വാരമിടുന്ന ശസ്ത്രക്രിയ നടത്തി. ഈ സമയത്താണ് മരുന്നുകളുടെ വിവരമാരാഞ്ഞ ഡോക്ടര്‍ രാഹുലിനെ പിതാവിന്‍റെ ജീവന്‍െറ പേരില്‍ ഭീഷണിപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു. 32 ദിവസമായി ഐ.സി.യുവില്‍ കഴിയുന്നതിനിടെ പണം തീര്‍ന്നെന്ന് അറിയിച്ച ശേഷം വിട്ടുകിട്ടിയ പിതാവിനെ കഴിഞ്ഞ ഒരു മാസമായി ആയുര്‍വേദ ചികിത്സക്ക് പ്രവേശിപ്പിച്ചു. രോഗി ഇപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പ്രാപ്തനാണ്.


ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ ജീവനക്കാരനായി പ്രവേശിക്കാന്‍ അഭിമുഖം കഴിഞ്ഞിരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ജോലി വേണ്ടെന്ന് വെച്ച രാഹുലിന് തുടര്‍ പഠനത്തിന് പോകാന്‍ അവസരം കിട്ടിയെങ്കിലും പിതാവിന്‍റെ   ദാരുണാവസ്ഥ മൂലം കഴിഞ്ഞില്ല. പിതാവിന്‍റെ   ഫോട്ടോ സ്റ്റുഡിയോ നോക്കി നടത്തുന്ന അമ്മ ബിന്ദു ഇപ്പോള്‍ മാനസികമായി തകര്‍ന്നു. അനുജനും ഇന്‍ഫോപാര്‍ക്കില്‍ എന്‍ജിനീയറുമായ റൂബനും ഇപ്പോള്‍ ജോലി പാതി വഴിയില്‍ ഉപേക്ഷിച്ച് പിതാവിന്‍റെ പരിചരണത്തിലാണ്.

ഒട്ടുമിക്ക രോഗികള്‍ക്കും ഇതേ അവസ്ഥ തന്നെയാണെന്നും കൂടുതല്‍ പേരെ രക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍ രാഹുലിനൊപ്പമത്തെിയ ജനാരോഗ്യ പ്രസ്ഥാന പ്രവര്‍ത്തകര്‍ കെ.വി. സുധന്‍ വ്യക്തമാക്കി.






2013, ജൂൺ 15, ശനിയാഴ്‌ച

ഹാഷ് ടാഗ്

How do we use hashtags?

Hashtags turn topics and phrases into clickable links in posts on your personal timeline or your Page, and help people find posts about topics they’re interested in. To make a hashtag, write # (the number sign) along with a topic or phrase written as one word and add it to your post (ex: I walked up so many hills today! #SanFrancisco).
When people click a hashtag, they’ll see a feed of posts that have been shared with them that are also using it.

ഫേസ് ബുക്ക്‌ പുതിയ ആശയസംവേദനത്തിന് പുതിയ രീതി അവതരിപ്പിച്ചു. ഹാഷ് എന്ന സൈന്‍ ഉപയോഗിച്ച് ലോകത്തെവിടെയും ഒരു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച കാണാനും പങ്കെടുക്കാനും കഴിയും. ഹാഷ് എന്ന ചിഹ്നം ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇടാതെ തന്നെ എന്തെങ്കിലും ഒരു കീ വേര്‍ഡ്‌ ടൈപ്പ് ചെയ്തു പോസ്റ്റ്‌ ചെയ്യാം. പിന്നെ ആ ഹാഷ് ടാഗ് കൊളുത്തിയ വാക്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍  കാണാം , മാജിക്‌ ! 

2013, ജൂൺ 14, വെള്ളിയാഴ്‌ച

പപ്പായ



പപ്പായയുടെ തളിരില ഇടിച്ചു പിഴിഞ്ഞ് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കൌണ്ട് കൂടുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍. .


പ്ലേറ്റ്ലെറ്റുകളുടെകൗണ്ട് (എണ്ണം) കുറയുന്നതാണ് ഡെങ്കിപനി ബാധിതരില്‍ മരണ നിരക്ക് കൂടുന്നതെന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ഈ കൌണ്ട് കൂടാന്‍ വന്‍കിട ആശുപത്രികളില്‍ ആരും ഏഴും ദിവസം കിടത്തി വിശ്രമം നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ പോക്കറ്റ് കാലിയാകുമെന്നത് അനുഭവം. പപ്പായ തളിരില നീര് കഴിച്ചാല്‍ രണ്ടു ദിവസം കൊണ്ട് കൗണ്ട് ഇരട്ടിയാകും. ആവശ്യത്തിന് എണ്ണം ആകുകയും ചെയ്യും. വീട്ടിലെ പൊടിക്കൈകള്‍ മലയാളി മറന്നത് കൊണ്ടാണ് ആധി പെരുത്ത്‌ വ്യാധി ഉണ്ടാകുന്നതെന്നും അവര്‍ പറയുന്നു


കഴിക്കേണ്ട വിധം
തളിരില ഇടിച്ചു പിഴിഞ്ഞത് അഞ്ച് മില്ലി ( ഒരു ടീസ്പൂണ്‍) ) -))രണ്ടോ മൂന്നോ നേരം കഴിക്കുക. അഞ്ച് ദിവസം തുടര്‍ച്ചയായി കഴിക്കുന്നത്‌ ഉത്തമം






നേരത്തെ ഈ വിഷയം പല രീതിയില്‍ പലയിടത്തും പറഞ്ഞു കേട്ടെങ്കിലും ഇതില്‍ എത്രത്തോളം ശാസ്ത്രീയത ഉണ്ടെന്ന ആശങ്ക വ്യാപകം ആയിരുന്നു.


(പ്ലേറ്റ്ലറ്റുകളെ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ പ്ലേറ്റ്ലെറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലറ്റ്കളുടെ പ്രധാന ധർമം. മെഗാകാരിയോട്ടുകൾ എന്നാ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്ലറ്റ്കൾ ഉണ്ടാവുന്നത്.)


കഴിക്കേണ്ട വിധം തളിരില ഇടിച്ചു പിഴിഞ്ഞത് അഞ്ച് മില്ലി ( ഒരു ടീസ്പൂണ്‍) ) -))രണ്ടോ മൂന്നോ നേരം കഴിക്കുക. അഞ്ച് ദിവസം തുടര്‍ച്ചയായി കഴിക്കുന്നത്‌ ഉത്തമം 





നേരത്തെ ഈ വിഷയം പല രീതിയില്‍ പലയിടത്തും പറഞ്ഞു കേട്ടെങ്കിലും ഇതില്‍ എത്രത്തോളം ശാസ്ത്രീയത ഉണ്ടെന്ന ആശങ്ക വ്യാപകം ആയിരുന്നു. 

(പ്ലേറ്റ്ലറ്റുകളെ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ പ്ലേറ്റ്ലെറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലറ്റ്കളുടെ പ്രധാന ധർമം. മെഗാകാരിയോട്ടുകൾ എന്നാ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്ലറ്റ്കൾ ഉണ്ടാവുന്നത്.)

2013, ജൂൺ 13, വ്യാഴാഴ്‌ച

പുരുഷ നഴ്സുമാര്‍ !




സ്വകാര്യ ആശുപത്രികളില്‍ വേതന വര്ധനക്കുള്ള സമരങ്ങള്‍ക്ക്  മുന്കൈ എടുത്തതിനാല്‍ പുരുഷ നഴ്സുമാരെ ആശുപത്രികളില്‍ ജോലിക്കെടുക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ നിയമസഭയിലെ മറുപടി  കുറ്റസമ്മതമാണെന്ന് ആരോപിച്ച് ഒരു വിഭാഗം നഴ്സുമാര്‍ രംഗത്തെത്തി. സ്ത്രീ-പുരുഷ ഭേദമെന്യേ ഓരോ കൊല്ലവും പഠിച്ചിറങ്ങുന്നവരില്‍ 20 ശതമാനം പേര്‍ പുരുഷ നഴ്സുമാരാണ് .  എന്നാല്‍  കഴിഞ്ഞ രണ്ടു വര്‍ഷമായി 100 ല്‍ താഴെ 
പുരുഷ നഴ്സുമാരെ മാത്രമാണ് കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പ്രവേശിപ്പിച്ചത്. സമരം ശക്തമായിരുന്ന എറണാകുളത്തു  ആശുപത്രികളില്‍ പുതുതായി  ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം പത്ത് .ട്രെ യ്നിംഗ് നിര്‍ബന്ധമാണെന്ന് സര്‍ക്കാരും തൊഴില്‍ വകുപ്പും സ്വകാര്യ കോളെജുകളും സംയുക്തമായി സ്വീകരിച്ച തീരുമാനമുണ്ട്. എന്നിട്ടും   അത്തരം പരിശീലനത്തിന് പോലും പുരുഷ നഴ്സുമാരെ പ്രവേശിപ്പിക്കുന്നില്ലെന്ന ആരോപണം കഴിഞ്ഞ കുറെ കാലങ്ങളായി ശക്തമാണ്. പല തവണ നഴ്സിംഗ് മേഖലയിലെ പല സംഘടനകളും വിഷയം മന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ട് വന്നെങ്കിലും അന്നെല്ലാം ആ ആരോപണങ്ങള്‍ അവഗണിച്ചു.  പുരുഷ നഴ്സുമാര്‍ക്ക് സംവരണം വേണം എന്ന് സമരങ്ങള്‍ ആരംഭിച്ച കാലം മുതല്‍ എല്ലാ സംഘടനകളും ആവശ്യം ഉയര്‍ത്തിയിരുന്നു. 35 ശതമാനം സംവരണം വേണമെന്നാണ്‌ ആവശ്യം . എന്നാല്‍ ഇത് അംഗീകരിച്ചു കൊടുക്കാന്‍ ആരും തയ്യാറായില്ല. പുരുഷ നഴ്സുമാര്‍ വന്നതിനു ശേഷമാണ് സ്ത്രീ നഴ്സുമാരടക്കം എല്ലാവരും സമരത്തിന്‌ ധൈര്യം കാണിച്ചതെന്ന് പല സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും പരസ്യമായും രഹസ്യമായും പ്രസ്താവിച്ചിരുന്നു. സമര കാലഘട്ടത്തില്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് മര്‍ദ്ദനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വിധേയരായതും പുരുഷ നഴ്സുമാരാണ്.  അടുത്തമാസം ഡല്‍ഹി ജന്തര്‍മന്തറിലും തുടര്‍ന്ന്‌ തിരുവനന്തപുരം സെക്രട്ടേറിയറ്റിലും ഇതിനെതിരെ സമരം ആരംഭിക്കാന്‍ യുനൈറ്റഡ്‌ നഴ്സസ് അസോസിയേഷന്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.  ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നിവേദനവും സമര്‍പ്പിച്ചിരുന്നു. നഴ്‌സിംഗ്‌ കോളജുകളില്‍ പുരുഷന്മാര്‍ക്ക്‌ അഞ്ചുശതമാനം സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആണ്‍- പെണ്‍ ഭേദമില്ലാതെയും  നിയമനം നല്‍കുന്നുണ്ട് . സമരം ശക്തമായ കാലത്ത് സമരഹ്ടിനു നേതൃത്വം കൊടുത്ത പുരുഷ നഴ്സുമാരെ ജോലിയില്‍ നിന്ന് പുരതാക്കിയും ആശുപത്രികള്‍ പ്രതികാരം ചെയ്തു.  വനിതാ നഴ്സുമാര്‍ ഒന്നും മിണ്ടാതെ പണിയെടുക്കുമെന്നും പുരുഷ നഴ്സുമാര്‍ പ്രതികരിക്കുമെന്നും ആശുപത്രി മാനേജ്മെന്റുകള്‍ക്ക് ബോധ്യമുണ്ട്. എം.എ ബേബി, കെ.കെ നാരായണന്‍, ബി.ദി ദേവസ്യ, കെ.കെ ലതിക എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് കഴിഞ്ഞ ദിവസം മന്ത്രി ഈ കാര്യം അറിയാമെന്ന് പ്രതികരിച്ചത്. ഇതോടെ , വിഷയത്തില്‍ സ്വകാര്യ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ട് വരണമെന്ന നഴ്സുമാരുടെ  ആവശ്യം   കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

2013, ജൂൺ 8, ശനിയാഴ്‌ച

പുഴയുടെ ദയാഹരജി !


കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ  -
പൊട്ടിതീരാനിനി നെഞ്ചില്ല ബാക്കി.
ഇഞ്ചിഞ്ചായി  പിളര്‍ത്തി -
ക്കൊല്ലാന്‍ ഞാനില്ല ബാക്കി.

വെള്ളാരം കല്ലുകള്‍, മുത്തുചിപ്പി കൂണുകള്‍,
കൈത , ഒറ്റക്കണ്ണന്‍ മീനുകള്‍,
പെരുമ്പാമ്പിന്‍ മാളങ്ങള്‍ ,
കക്കകള്‍, വരാലുകള്‍,
ആമയിഴച്ചിലുകള്‍,
പഞ്ചാര തോല്‍ക്കും മണല്‍-- -
തീര്‍ന്നു , ചത്തു ഞാന്‍ മുക്കാലും.


പുഴയോടിയ വയലുകള്‍,
പൂരം ചവിട്ടിയ  തീരങ്ങള്‍,
ബലിദര്‍പ്പണങ്ങള്‍ക്കായി  തലകുനിച്ച ഓളങ്ങള്‍ ,
അവധിക്കാലം മുങ്ങി നിവര്‍ന്ന ചിറകള്‍--  -
മറന്നൂ  , മരണം കാര്‍ന്നു ദ്രവിച്ച ഞാന്‍ പോലും.


അടുക്കള മുറ്റങ്ങള്‍,
പറമ്പില്‍ കൊഴിഞ്ഞൊഴുകും തേങ്ങകള്‍,
വിദ്യാലയ മുറ്റങ്ങള്‍, തോണി ഒഴുക്കിയ ബാല്യങ്ങള്‍,
ആറാട്ടിനു കാത്തിരിക്കുന്ന ഭഗവതിമാര്‍  ,
തോരാ മഴയില്‍  പണ്ടു കണ്ട -
കര കയറിയ കാഴ്ചകള്‍
ഇനിയും  കാണാമെന്നതെന്‍റെ
പുഴ വറ്റിയ അന്ത്യാഭിലാഷങ്ങള്‍ !

ഊറ്റിക്കൊള്‍ക
 മണലും വെള്ളവും ,
ഞാന്‍ വളര്‍ത്തിയ കാടും കാട്ടാറുകളും ,
പകരം കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ-
സ്വീകരിക്കുക
വെള്ളം വറ്റിയ എന്‍റെയീ ദയാഹരജി  !


2013, ജൂൺ 7, വെള്ളിയാഴ്‌ച

ആകാശത്തും ഭൂമിയിലും പാതാളത്തിലും ഉള്ളവര്‍ക്കായി !

ലിസ്‌ എന്ന പേരില്‍ മണിചെയിന്‍ പണമിടപാട് തട്ടിപ്പ്‌ നടത്തിയതിന്‍റെ  പേരില്‍ കുപ്രസിദ്ധനായ  ചാക്കോ പുതിയ കണ്ടുപിടുത്തങ്ങള്മായി  അവതരിച്ചു.


ആകാശത്തും ഭൂമിയിലും പാതാളത്തിലും ഉള്ള സ്വത്തു നമ്മള്‍ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  അതിനുള്ള പരിഹാര- നിര്‍ദ്ദേശ മാര്‍ഗങ്ങളുമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയത്  !!
സ്വത്തുക്കളില്‍- ആകാശത്തുള്ളത് തേങ്ങ
ഭൂമിയില്‍ ഉള്ളത് - തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ അതിവേഗ പാത
പാതാളത്തില്‍ ഉള്ളത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി

ഇത് മൂന്നും എങ്ങനെ ഉപയോഗിച്ചാലാണ് ലാഭം കൊയ്യാന്‍ കഴിയുക എന്നും അദ്ദേഹത്തിന് കൃത്യമായ പദ്ദതികള്‍ ഉണ്ട്. അതിങ്ങനെ -

സ്വത്തുക്കളില്‍- ആകാശത്തുള്ളത് തേങ്ങ - അത് കിളിര്‍പ്പിച്ചു പൊങ്ങ് ആക്കി മാറ്റി വലിയ തോതില്‍ കച്ചവടം നടത്തിയാല്‍ കര്‍ഷകര്‍ രക്ഷപ്പെടും എന്ന് ആദ്യവാദം. ഇത് നേരത്തെ ഒരു ദേശീയ കര്‍ഷക അവാര്‍ഡ്‌ ജേതാവ് അവതരിപ്പിച്ച ആശയമാണ്. എന്നാല്‍ ലിസ് ചാക്കോ എങ്ങനെ പൊങ്ങ് ഉണ്ടാക്കാമെന്നും കിളിര്‍പ്പിച്ചു പൊങ്ങ് എങ്ങനെ പുറത്തെടുക്കാമെന്ന് കാണിക്കുന്ന നാളികേര ഭാഗങ്ങളുമായാണ് കൊച്ചിയില്‍ എത്തിയത്. അതും പോരാഞ്ഞ്  കോളിഫ്ലവര്‍ പോലെ കടല മാവ് മുക്കി പൊരിച്ച പൊങ്ങ്  എല്ലാവര്‍ക്കും  വിതരണവും ചെയ്തു

ചിത്രത്തില്‍ കാണുന്നത്  അതിവേഗ പാതയുടെ രൂപരേഖ ( ഇന്‍സെറ്റില്‍ ചാക്കോ) 



ഭൂമിയില്‍ ഉള്ളത് - തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ അതിവേഗ പാത
നൂതനാശയത്തിലൂടെ 526 കിലോമീറ്റര്‍ ദൂരവും തൂണുകളില്‍ 80 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട അദ്ദേഹം  മുകളില്‍ അതിവേഗ റയില്‍ ,  തൂണിന്‍റെ പകുതി താഴെ അതിവേഗ ഹൈവേ ,അതിലും താഴെയുള്ള ഭാഗം അടച്ചു കെട്ടി കച്ചവട- താമസ മുറികള്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത് . ഭൂമി വിട്ടു തരുന്നവര്‍ക്ക്  താമസിക്കാന്‍ ഇവയിലെ മുറികള്‍ മൂന്നിരട്ടി വിലക്ക് കൊടുക്കുക. ആദിവാസികള്‍ക്കായി വേറെ ഭൂമി കണ്ടത്താന്‍ ഓടേണ്ട എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു
ഇതിനു രണ്ടു വശത്തും വണ്‍ വേ റോഡ്‌ . അത് രണ്ടു വശത്തും മതില്‍ ഉയര്‍ത്തി കെട്ടണം . അപ്പുറത്തെ ഭൂമിക്കാരന് ഇവിടെ പ്രവേശിക്കണം എങ്കില്‍ പണം ഈടാക്കണം
തൂണുകളില്‍  കാറ്റാടി യന്ത്രം, സോളാര്‍ പാനല്‍ എന്നിവ ഘടിപ്പിക്കുക. കക്കൂസ് മാലിന്യങ്ങള്‍ സംഭരിച്ചു വയ്ക്കുന്ന പ്ലാന്റുകള്‍ ഇതില്‍ തന്നെ സ്ഥാപിച്ചു ഗ്യാസ് ഉണ്ടാക്കി വില്‍പ്പന നടത്താം.


പാതാളത്തില്‍ ഉള്ളത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി
അതില്‍ നിന്നും പത്തു ശതമാനം എടുത്തിട്ട് എല്ലാ ജില്ലയിലും ഹിന്ദുക്കള്‍ക്ക് വേണ്ടി മെഡിക്കല്‍ കോളജ്‌ പണിയുക എന്നാണ് അടുത്ത നിര്‍ദ്ദേശം . എന്‍.എസ് എസ് - എസ് എന്‍ ഡി പി നേതാകള്‍ ഇത് വെല്ലു വിളിയായി ഏറ്റെടുത്തു കൊണ്ട് രാജ കുടുംബത്തെ സമ്മതി പ്പിക്കണം
ഇതൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്

മറു കുറിപ്പ് -ലിസ്‌ തട്ടിപ്പിന് ഇരയായ അമ്പതിനായിരം പേര്‍ക്ക് കൂടി പണം കിട്ടാനുണ്ട് ഉടനെ കൊടുത്തു തീര്‍ക്കും എന്ന് അദ്ദേഹം സമാശ്വസിപ്പിക്കുന്നു



2013, ജൂൺ 4, ചൊവ്വാഴ്ച

ബിനാലെ- ആന്തലിന്റെ കണക്കുകള്‍ !

Face book link




കണക്കുകള്‍ വരട്ടെ , അപ്പോള്‍ കാണാം ബിനാലെയുടെ വിജയ ശതമാനം എന്ന് കുറെ പേര്‍ എവിടെയൊക്കെയോ പറയുന്നത് കേട്ടതാണ്. അപ്പോള്‍ ബിനാലെക്കെതിരെ സംസാരിക്കുന്നവര്‍ വായ അടക്കും എന്നും പലരും പറയുന്നത് കേട്ടു. പക്ഷെ, ഒടുവില്‍  കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആരെയൊക്കെയോ ഞെട്ടി . എതിര് പറഞ്ഞവര്‍ പോലും ഞെട്ടി. ഇത്രേ ഒള്ളോ എന്നൊരു ആന്തല്‍  എല്ലാവര്‍ക്കും.  14.89 കോടി രൂപ ചെലവഴിച്ചെന്നും എട്ടു കോടി രൂപ വരവുണ്ടെന്നും സത്യവാങ്ങ്മൂലം സര്‍ക്കാര്‍ നല്‍കി.മൊത്തം ആറുകോടി നഷ്ടം !  ഇനിയിപ്പോള്‍ ആറു കോടിയല്ലേ നഷ്ടമുള്ളൂ എന്നായിരിക്കും പറയുക !

ഹൈകോടതി  ആദ്യം കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാരും ബിനാലെ ഫൌണ്ടേഷനും കണക്ക് കൊടുത്തില്ല. ഏപ്രില്‍ 12 നു ചോദിച്ച കണക്ക് മെയ്‌ 20 നും കൊടുക്കാതായപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അടങ്ങുന്ന ഹൈകോടതി ബഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അങ്ങനെ കണക്കുകള്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ എത്തി.

വിശദമായ കണക്കുകള്‍ അടങ്ങിയ വാര്‍ത്ത താഴെ വായിക്കാം.








 കൊച്ചി ബിനാലെക്കായി 14.89 കോടി രൂപ ചെലവായതായി ബിനാലെ നടത്തിപ്പുകാരും സര്‍ക്കാറും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മദ്യമുള്‍പ്പെടെ ലോഡ്ജിങ്-ബോര്‍ഡിങ് ഇനത്തില്‍ 10.8 ലക്ഷം രൂപ ചെലവാക്കിയ ബിനാലെ ഫെസ്റ്റില്‍ നിന്ന് 8.20 കോടി മാത്രമാണ് വരുമാനമായി ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പരിപാടി നടത്തിപ്പിന് 12.58 കോടി കണക്കാക്കിയതിന് പുറമെ ഭരണപരമായ ചെലവ്, സാമഗ്രികള്‍ തിരിച്ചത്തെിക്കല്‍, കൂലി -യാത്രാച്ചെലവ് എന്നീയിനങ്ങളില്‍ 2.30 കോടി കൂടി ചെലവായി. നിലവില്‍ 6.69 കോടിയുടെ നഷ്ടമാണ് സംഘാടകര്‍ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി അഞ്ച് കോടി നല്‍കിയപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ 75,000 രൂപയും സ്വകാര്യ കലാസ്ഥാപനങ്ങളും ഗാലറികളും കലാകാരന്മാരും മറ്റുമായി 2.92 കോടിയും നല്‍കി. ആസ്ട്രേലിയന്‍ ഹൈകമീഷന്‍ നിന്നും 16.73 ലക്ഷവും ബ്രസീലിയന്‍ എംബസി 1.96 ലക്ഷവും നെതര്‍ലന്‍ഡ്സ് എംബസി 14 ലക്ഷവും നല്‍കി.
ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയ കണക്കുകള്‍ ധനകാര്യവകുപ്പ് പരിശോധന വിഭാഗം പരിശോധിച്ച് ക്യത്യമായ രേഖകളില്ലാത്ത തുക വെട്ടിക്കുറച്ചതായാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ലോഡ്ജിങ് ചെലവില്‍ മദ്യത്തിനും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കുമായി ചെലവഴിച്ച 4.06 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചത്. യാത്രക്ക് 58.32 ലക്ഷമാണ് ചെലവായത്. ശമ്പളയിനത്തില്‍ 38.02 ലക്ഷവും ഉദ്ഘാടന ചടങ്ങിന് 32.67 ലക്ഷവും ബ്രോക്കര്‍ കമീഷനായി 3.15 ലക്ഷവും പോസ്റ്റല്‍, കൊറിയര്‍ ചാര്‍ജിനത്തില്‍ രണ്ട് ലക്ഷവും ചെലവായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന് ചെലവായ തുകയില്‍ 18.92 ലക്ഷവും പര്‍ച്ചേസ്, കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ചെലവായ 48.86 ലക്ഷത്തില്‍ 32 ലക്ഷം രൂപയും മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.ധനസഹായം അനുവദിച്ച അഞ്ചുകോടി രൂപയില്‍ കണക്കുകള്‍ പരിശോധിച്ച് 4.22 കോടിയുടേതിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ശേഷിക്കുന്ന 78.18 ലക്ഷത്തിന്‍െറ കണക്കുകള്‍ ബില്ലുകളും മറ്റും സഹിതം അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മൂന്നുമാസം അനുവദിച്ചു. ഈ ഘട്ടത്തിലാണ് ആറുകോടിയിലേറെ വരുന്ന നഷ്ടം നികത്താന്‍ ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാറിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് ആദ്യഘട്ടമായി നല്‍കിയ തുകയുടെ വിനിയോഗത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഉപാധിയോടെയാണ് മാര്‍ച്ച് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നാലുകോടി കൂടി നല്‍കാന്‍ തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് അംഗീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമെ തുക അനുവദിക്കുകയുളളുവെന്നും അല്ലാത്ത രേഖകളിന്‍മേല്‍ പണം അനുവദിച്ചിട്ടില്ളെന്നും അനുവദിക്കുകയില്ളെന്നും സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ചോദ്യം ചെയ്ത് ലാന്‍േറണ്‍ ഫൈനാര്‍ട്സ് സൊസൈറ്റി പ്രതിനിധി ടി. അജിത്കുമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസ് ഒരാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.( കടപ്പാട് - മാധ്യമം

2013, ജൂൺ 2, ഞായറാഴ്‌ച

സുരയ്യയില്‍ ഒതുങ്ങാതെ വിവാദം !



പ്രമുഖ പത്രപ്രവര്‍ത്തക ലീല മേനോന്‍ വിരല്‍ ചൂണ്ടുന്നത് സമദാനിക്ക് എതിരെയാണ്.   ഒപ്പം കുഞ്ഞാലിക്കുട്ടിക്കും മകന്‍ എം.ഡി നാലപ്പടിനെതിരെയും ആരോപണങ്ങള്‍ ഉണ്ട്. എഴുത്തുകാരി അഷിതയെ സാക്ഷി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്‍.ഡി.എഫുകാരുടെ കാവലിനെ കുറിച്ച് പറയുന്നുണ്ട്. 

'കമല എങ്ങനെ സുരയ്യയായി '  എന്ന പ്രമുഖ പത്രപ്രവര്‍ത്തക ലീല മേനോന്റെ ലേഖനം മുഴുവനായി  വായിക്കുക 


കമല സുരയ്യ 
എനിക്ക് കമലാദാസ് എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന് കാരണം കമല എനിക്ക് തന്ന ഒരു മോതിരമാണ്. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. കമലയെ ഞാന്‍ പരിചയപ്പെട്ടത് കമല മതം മാറി മുസ്ലിമായതിന് ശേഷമാണ്. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്‌സ് വീക്കിലിയിലെ ഇംഗ്ലീഷ് കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ് ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന പോലെ എനിക്കും സുപരിചിതയായിരുന്നു.
കമല മതം മാറുന്നു എന്ന് പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ് മുസ്ലിമായി മതം മാറി അബ്ദുള്‍സമദ് സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ് വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്‌ലാറ്റിലെത്തിയത്. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. കമലാ ദാസ് അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.


സമദാനി 
കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന് ശേഷം കേരളത്തിലെ സാംസ്‌ക്കാരികനായകര്‍ സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന് കമല വരാമെന്നേറ്റിരുന്നതാണ്, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്‌ലാറ്റില്‍ ചെന്നപ്പോഴാണ് കമല അന്ന് സമദാനിയുടെ 'കടവ്' എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച് അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന് സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട് വെളിപ്പെടുത്തിയത്.
മൂന്ന് ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കമലയുടെ മറുപടി ഇങ്ങനെയായിരുന്നു'ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍'.
കമലയെപ്പോലെ ഇത്ര നിഷ്‌കളങ്കയായ, പരിശുദ്ധഹൃദയയായ, സ്‌നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ് ഓഫ് ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമലം എന്റെ ദൃഷ്ടിയില്‍ ഒരു 'ജീനിയസ്' ആയിരുന്നു.
ലീല മേനോന്‍ 
കമല പത്താംക്ലാസ് പാസ്സായിരുന്നില്ല. ആദ്യം പഠിച്ചിരുന്നത് കല്‍ക്കട്ടയിലായിരുന്നു. കമല പറയാറുള്ളത് താന്‍ മൂന്ന് ഭാഷകള്‍ സംസാരിക്കുമെന്നും രണ്ട് ഭാഷയില്‍ എഴുതുമെന്നും ഒരു ഭാഷയില്‍ സ്വപ്നം കാണും എന്നുമായിരുന്നു. ഇത്ര കുറച്ച് പദസമ്പത്ത് വച്ച് ഇത്ര മനോഹരമായി ഇംഗ്ലീഷിലും മലയാളത്തിലും ഭാഷ കൈകാര്യം ചെയ്തതായിരുന്നു കമലയെ എന്റെ ആരാധനാപാത്രമാക്കിയത്. കമലയും ഞാനും കൂടി ചെലവഴിച്ച പല നിമിഷങ്ങളും ഇപ്പോഴും എന്റെ മനസ്സില്‍ മിന്നി മറയും. ഒരിക്കല്‍ കമല എന്നോട് സുഗതകുമാരിയുടെ അനുജത്തി സുജാതാദേവിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ സുജാതയെ വിളിച്ച് കമലയ്ക്ക് കാണണമെന്നാഗ്രഹമുണ്ട് എന്നു പറഞ്ഞപ്പോള്‍ പിറ്റേദിവസം വരാം എന്ന് വാഗ്ദാനം ചെയ്തു. സുജാത വരുമ്പോള്‍ ഞാനും കമലയുടെ അടുത്തുണ്ടായിരുന്നു. വാതില്‍കടന്ന് നടന്നുവരുന്ന സുന്ദരിയായ സുജാതയെ നോക്കി കമലം പറഞ്ഞു 'എന്താ സുജാതേ നിലാവൊഴുകി വരുന്ന പോലെയാണല്ലോ വരുന്നത്' എന്ന്. ഇപ്രകാരം സന്ദര്‍ഭാനുസരണം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന നിമിഷകവി വിഭാഗത്തില്‍പ്പെട്ട പ്രതിഭാശാലിയായിരുന്നു കമല. വിധവയായ, മൂന്ന് ആണ്‍മക്കളും ചെറുമക്കളുമുള്ള ഒരു അറുപത്തഞ്ചുകാരി സ്വന്തം മകനേക്കാള്‍ ഇളപ്പമുള്ള ഒരു അന്യമതസ്ഥനുമായി പ്രണയത്തിലായി വിവാഹം ചെയ്യാന്‍പോകുന്നു എന്ന വാര്‍ത്ത കേട്ട് പരമേശ്വര്‍ജി പറഞ്ഞത് 'ഗോഡ് ഹെല്‍പ് ഇസ്ലാം' എന്നായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. സ്വസമുദായത്തിന്റെ തീവ്രമായ എതിര്‍പ്പിനെ അവഗണിച്ച് കമല പര്‍ദ്ദ ധരിച്ച് മൊബെയില്‍ഫോണ്‍ കഴുത്തില്‍ കൂടി ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട് ഉലാത്തുന്നത് ഞാന്‍ കണ്ടു. 'സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബെയിലില്‍ക്കൂടി എന്നെ പാടികേള്‍പ്പിക്കും. അതിനാലാണ് ഞാന്‍ ഇത് ഇങ്ങനെ കൊണ്ടുനടക്കുന്നത്' എന്ന് കമല പറഞ്ഞു. സമദാനിയാണ് കമലയോട് 'നീ എന്റെ സുരയ്യ' ആണ് എന്ന് പറഞ്ഞ് മോഹിപ്പിച്ച് കമലയെ സുരയ്യ ആക്കിയത്.
കമല മതം മാറിയ ദിവസം ഞാനും സുകുമാര്‍ അഴീക്കോടും കടമ്മനിട്ട രാമകൃഷ്ണനും എല്ലാം കമലയുടെ ഫ്‌ലാറ്റിലെത്തി. അന്ന് ആ വീട്ടില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്തു. ഞാനും കടമ്മനിട്ടയും ഒരുമിച്ചാണ് കമലയുടെ ഊണുമേശക്കരികിലിരുന്നതും സ്വാദിഷ്ട ഭക്ഷണം കഴിച്ചതും എന്ന് ഞാന്‍ ഓര്‍ക്കുന്നു.
അന്ന് മുതല്‍ കമല കറുത്ത പര്‍ദ്ദയിട്ട് സമൃദ്ധമായ തലമുടി ഹിജാബ് കൊണ്ടുമൂടി, കണ്ണില്‍ സുറുമ എഴുതി കയ്യില്‍ മെയിലാഞ്ചി പുരട്ടി നടക്കാന്‍ തുടങ്ങി. മെയിലാഞ്ചി ഇടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ഒരു സ്ത്രീ വരുമായിരുന്നു. കമല സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ സ്ഥിരമായി പോകുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഫേഷ്യല്‍ ചെയ്തത് വളരെ ഇഷ്ടമായി എന്നു പറഞ്ഞ് ബ്യൂട്ടീഷന് തന്റെ കയ്യിലെ സ്വര്‍ണവള കമല ഊരി നല്‍കി. ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക് നല്‍കിയത് ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന് ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കമല സുരയ്യയായപ്പോള്‍ മത പ്രാര്‍ത്ഥനകളും നിസ്‌ക്കാരവും എല്ലാം ചെയ്യുന്നത് പഠിപ്പിക്കാന്‍ കടവന്ത്രയിലെ ഒരു മൗലവി ഫ്‌ലാറ്റില്‍ വരുമായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഉപദ്രവിച്ചാലോ എന്ന് ഭയന്ന് അവിടെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗാര്‍ഡുകളായി നിന്നു. പോലീസും സുരക്ഷിതത്വം നല്‍കിയിരുന്നു.
പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത് അവരുടെ ഭാവനയാണ് എന്ന് പറഞ്ഞു പരിഹസിക്കുകയാണ് ചെയ്തത്. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച് പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട് പറഞ്ഞിട്ടുണ്ട്.
സമദാനി വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട് അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട് പറഞ്ഞു. പേടിച്ചിട്ടാണ് കമല പര്‍ദ്ദയില്‍ തുടര്‍ന്നത്. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച് സന്തോഷത്തോടെ പറഞ്ഞത് 'ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്' എന്നാണ്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, 'മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു' എന്ന്.

പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത് ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട് 'കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..' എന്ന പാട്ട് പാടിച്ചു. ഞങ്ങളോട് ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന് മുമ്പ് പരിചാരിക അമ്മുവിനോട് 'നാരായണ നാരായണ' എന്ന് ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും 'താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു' എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.
ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന് കൊണ്ടുവന്ന് പാളയം പള്ളിയില്‍ സംസ്‌ക്കരിച്ചത് മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്‌ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട് ചെയ്തിരുന്നതാണ്.
മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന് പാളയം പള്ളിയില്‍ സംസ്‌ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത് പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ് എനിക്ക് തോന്നുന്നത്.
കടപ്പാട് - ജന്മഭൂമി പത്രം 

(അവസാനിച്ചു )

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...