2012, മേയ് 15, ചൊവ്വാഴ്ച

രാത്രികാല പോസ്ടുമോര്‍ട്ടം



ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
അഴിമതിക്കും നീതിനിഷേധത്തിനും ഇട വരുത്തും വിധം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് അണിയറയില്‍ ഒരുങ്ങുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്  ശേഷം മാത്രം ആഭ്യന്തരവകുപ്പ്  പുറത്തിറക്കുന്ന ഉത്തരവ് പ്രകാരം 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി നല്‍കുമെന്നാണ് സൂചന.

നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതിയുള്ളു. ഈ ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താനാകും. പൊതുജനത്തിന്  സഹായമാകുമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും റിപ്പോര്‍ട്ടുകളില്‍ വളച്ചൊടിക്കലിന് അസമയത്തുള്ള പോസ്റ്റുമോര്‍ട്ടം പരിശോധന വഴിവെക്കുശമന്നാണ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രി പോസ്റ്റുമോര്‍ട്ടം നടത്താമോ എന്ന വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ നിന്നും അഭിപ്രായമാരാഞ്ഞിരുന്നു. ലഭിച്ച മറുപടി എന്തെന്ന് ഇത്‌ വരെയും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. 


എന്നാല്‍, 24 മണികൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്  തക്ക മൃതദേഹങ്ങളുടെ എണ്ണം അധികരിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. നിലവിലെ സംവിധാനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുന്നുമുണ്ട്.  ക്ഷതം, മുറിവ്, മറ്റ് പരിക്കുകള്‍ എന്നിവയുടെ പരിശോധന കൃത്യമാകണമെങ്കില്‍ സൂര്യപ്രകാശമുള്ള സമയം വേണമെന്ന് ലോകത്ത് പ്രചാരത്തിലുള്ള മെഡിക്കല്‍ നിയമസംഹിതകള്‍ വ്യക്തമാക്കുന്നത്. കോളിളക്കം സൃഷ്ടിച്ച് സൗമ്യ കൊലക്കേസില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെ യ്യുന്നതിന് വൈകുന്നേര സമയം ഒഴിവാക്കിയതും രാവിലെ നടത്തിയതും വിചാരണയില്‍ പ്രത്യേകം പ്രസ്താവിക്കപ്പെട്ടിരുന്നു.


 കൃത്രിമ വിളക്കുകളുടെ കീഴില്‍ നടത്തുന്ന പരിശോധനയില്‍ ക്ഷതങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. ഫ്ളൂറസെന്‍റ് വിളക്കുകള്‍ നിലവില്‍ പോസ്റ്റുമോര്‍ട്ടം മുറികളില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, രാത്രിയിലും പരിശോധന നടത്തേണ്ടിവരുമ്പോള്‍ ഈ വിളക്കുകളുടെ പ്രകാശം പര്യാപ്തമല്ലാതെ വരും. ഇതിന് അത്യാധുനിക പ്രകാശ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതിയനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളിലെ പോസ്റ്റുമോര്‍ട്ടം മുറികളില്‍ ഈ പ്രകാശസംവിധാനമില്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത പോസ്റ്റുമോര്‍ട്ടം വകുപ്പുകളില്‍ രാത്രി പരിശോധനകള്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. പരിശോധന നടത്തുന്ന ഡോക്ടര്‍ക്കൊപ്പം രണ്ട് അറ്റന്‍ഡര്‍മാര്‍ കൂടി വേണം. ഇതോടെ രാത്രികാല സേവനത്തിന് കൂടി ഒട്ടും ആളില്ലാത്ത സ്ഥിതിയും വരും. റിപ്പോര്‍ട്ടുകള്‍ മായം ചേര്‍ക്കാന്‍ രാത്രി പോസ്റ്റുമോര്‍ട്ടങ്ങളില്‍ സാധ്യതയേറെയാണെന്നും ഡോക്ടര്‍മാര്‍ തന്നെ വെളിപ്പെടുത്തുന്നു. 

മൃതദേഹം സ്വീകരിച്ച് ഒരു മണിക്കൂറിനകം പരിശോധന ആരംഭിക്കണമെന്നാണ്  കീഴ് വഴക്കം. എങ്കിലും പ്രതിദിനം 10 മൃതദേഹങ്ങള്‍ വരെ ലഭിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലടക്കം മൂന്ന് ടേബിള്‍ വീതം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സമയത്തിന് വിട്ടു നല്‍കാന്‍ സാഹചര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ 24 മണിക്കൂര്‍ ആവശ്യമില്ലെന്നാണ് മിക്ക ഡോക്ടര്‍മാരുടേയും നിലപാട്. തമിഴ്നാട്ടില്‍ 20 വര്‍ഷം മുമ്പ് ഇത്തരത്തില്‍ രാത്രി പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതിയായെങ്കിലും ഡോ. മതിവരന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ച് ഉത്തരവ് റദ്ദ്  ചെയ്തു. കര്‍ണാടകയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ സൗകര്യമുണ്ട്. കൊലപാതക കേസുകള്‍ മാത്രം സ്വീകരിക്കരുതെന്നാണ് നിബന്ധന. എന്നാല്‍, പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തോന്നിയില്ളെങ്കിലും പരിശോധനയില്‍ കൊലപാതകമെന്ന് തെളിഞ്ഞേക്കാം. അതിനാല്‍ കൊലപാതക കേസുകള്‍ രാത്രിയില്‍ സ്വീകരിക്കില്ലെന്ന നിലപാട് പലപ്പോഴും പ്രഹസനമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

 അഞ്ചിലധികം പേര്‍ കൂട്ടത്തോടെ മരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മന്ത്രിസഭയുടെ പ്രത്യേക കാബിനെറ്റ് യോഗം ചേര്‍ന്ന് രാത്രിയിലും പരിശോധനക്ക് അനുമതി നല്‍കാറുണ്ട്.    ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്ന പ്രദേശമാണെന്ന് ജില്ലാ മജിസ്ട്രേറ്റോ കലക്ടറോ റിപ്പോര്‍ട്ട് നല്‍കിയാലും  മന്ത്രിസഭയുടെ പ്രത്യേക ഉത്തരവ് പ്രകാരം രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താം. മേല്‍പറഞ്ഞ രണ്ട് സന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തേണ്ടതില്ളെന്നാണ് വിവിധ നിയമസംഹിതകളും വ്യക്തമാക്കുന്നത്. 2011 ഒക്ടോബറിലാണ് ഇത് സംബന്ധിച്ച അവസാന ഉത്തരവ് പുറത്തിറങ്ങിയത്. 

 നോര്‍വേ , സ്വീഡന്‍ പോലുള്ള വിദേശ രാജ്യങ്ങളില്‍ രാത്രികാലത്തു പോസ്ടുമോര്‍ട്ടം നടത്താറുണ്ട്. എന്നാല്‍ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞത്‌ കൊണ്ടാണ് ഇവിടെ രാത്രിയിലും പരിശോധന നടത്തേണ്ടി വരുന്നത്.


5 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്.............ഈ ലേഖനം.......

    മറുപടിഇല്ലാതാക്കൂ
  2. വളരെ പ്രസക്തമായ ലേഖനം.. ഇനി എന്തെല്ലാം കാണേണ്ടി വരും ..ആവോ.. പോസ്റ്റ്മോര്‍ട്ടം ഇനി സ്വകാര്യ ആശുപതികള്‍ക്കും ചെയ്യാന്‍ പറ്റും.. പിന്നെ രാത്രിയിലും .. കൊട്ടേഷന്‍ ഗുണ്ടാകളും പോലീസ്‌ ഗുണ്ടാകളും അഴിഞ്ഞാടുന്ന ഈ നാട്ടില്‍ ഇതൊക്കെയല്ലേ നടക്കൂ.. ഇനിയും കനപ്പെട്ട ലേഖനങ്ങള്‍ വരട്ടെ.. ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  3. ഹാലൊജന്‍ വിളക്കുകള്‍ ഫ്ലൂരസേന്റ്റ് വിളക്കുകള്‍ക്കു പകരം ഉപയോഗിക്കുകയും, ആവശ്യത്തിനു സ്ടാഫിനെ നിയമിക്കുകയും ചെയ്‌താല്‍ രാത്രികാല പോസ്റ്റ്‌ മോര്‍ടം അനുവദിക്കാവുന്നതാണ് എന്നാണു ഈ ലേഖനത്തില്‍ നിന്നും മനസ്സിലാവുന്നത്.
    ഒരു ഡോക്ടറും രണ്ടു അറ്റന്‍ഡര്‍മാര്‍മാരുമാണ് പോസ്റ്റ്‌ മോര്‍ടത്തില്‍ പങ്കെടുക്കുന്നതെങ്കില്‍ രാത്രികാലങ്ങളില്‍ മായം ചേര്‍ക്കുന്നത് ആരാണ്? പകല്‍ സമയത്ത് ഈ മായം ചേര്‍ക്കല്‍ ഒഴുവാക്കുന്നത് ആരാണ്?

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...