2013, ജൂൺ 8, ശനിയാഴ്‌ച

പുഴയുടെ ദയാഹരജി !


കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ  -
പൊട്ടിതീരാനിനി നെഞ്ചില്ല ബാക്കി.
ഇഞ്ചിഞ്ചായി  പിളര്‍ത്തി -
ക്കൊല്ലാന്‍ ഞാനില്ല ബാക്കി.

വെള്ളാരം കല്ലുകള്‍, മുത്തുചിപ്പി കൂണുകള്‍,
കൈത , ഒറ്റക്കണ്ണന്‍ മീനുകള്‍,
പെരുമ്പാമ്പിന്‍ മാളങ്ങള്‍ ,
കക്കകള്‍, വരാലുകള്‍,
ആമയിഴച്ചിലുകള്‍,
പഞ്ചാര തോല്‍ക്കും മണല്‍-- -
തീര്‍ന്നു , ചത്തു ഞാന്‍ മുക്കാലും.


പുഴയോടിയ വയലുകള്‍,
പൂരം ചവിട്ടിയ  തീരങ്ങള്‍,
ബലിദര്‍പ്പണങ്ങള്‍ക്കായി  തലകുനിച്ച ഓളങ്ങള്‍ ,
അവധിക്കാലം മുങ്ങി നിവര്‍ന്ന ചിറകള്‍--  -
മറന്നൂ  , മരണം കാര്‍ന്നു ദ്രവിച്ച ഞാന്‍ പോലും.


അടുക്കള മുറ്റങ്ങള്‍,
പറമ്പില്‍ കൊഴിഞ്ഞൊഴുകും തേങ്ങകള്‍,
വിദ്യാലയ മുറ്റങ്ങള്‍, തോണി ഒഴുക്കിയ ബാല്യങ്ങള്‍,
ആറാട്ടിനു കാത്തിരിക്കുന്ന ഭഗവതിമാര്‍  ,
തോരാ മഴയില്‍  പണ്ടു കണ്ട -
കര കയറിയ കാഴ്ചകള്‍
ഇനിയും  കാണാമെന്നതെന്‍റെ
പുഴ വറ്റിയ അന്ത്യാഭിലാഷങ്ങള്‍ !

ഊറ്റിക്കൊള്‍ക
 മണലും വെള്ളവും ,
ഞാന്‍ വളര്‍ത്തിയ കാടും കാട്ടാറുകളും ,
പകരം കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ-
സ്വീകരിക്കുക
വെള്ളം വറ്റിയ എന്‍റെയീ ദയാഹരജി  !


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...