2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

സേവനം ഇനി അവകാശം, സേവിക്കുന്നവരുടെയും !



ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക 


സേവനം നമ്മുടെ അവകാശമാണ്. ഇത് പറഞ്ഞതാരെന്നു ഓര്‍മയില്ല. എന്നാല്‍ അത്‌ പിടിച്ചെടുക്കുക എളുപ്പമല്ല.  നമ്മുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുകയും അതിനു അനുസരിച്ചുള്ള പണിയെടുക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് അത് പിടിച്ചു വാങ്ങുന്നവാനാണ് മിടുക്കന്‍.. .  എന്നാല്‍ പിടിച്ചു വാങ്ങാന്‍ പൊതുജനമോ  കൊടുക്കാന്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളോ തയ്യാറാകാത്ത നമ്മുടെ നാട്ടി ല്‍  പുതിയൊരു നിയമം കൂടി പ്രാബല്യത്തില്‍ വരുന്നു. സേവനാവകാശനിയമം നവംബര്‍ ഒന്നിന് സംസ്ഥാനത്ത് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റിനെയും  നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസും സേവനാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 
സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ലഭിക്കേണ്ട സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌സേവനാവകാശ നിയമം.സേവനം ലഭ്യമാക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കും. ഇതു മൊത്തം 5000 രൂപയില്‍ അധികമാകരുത്. ഓരോ സേവനവും ലഭ്യമാക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഇതു നല്‍കേണ്ട ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവരെയും സര്‍ക്കാര്‍ നിശ്ചയിക്കും. സേവനത്തിനുള്ള അപേക്ഷ കിട്ടിയാല്‍ രസീതു നല്‍കണം. നിശ്ചിത സമയത്തിനകം സേവനം ലഭ്യമാക്കുകയോ  അപേക്ഷ തിരസ്‌കരിക്കുകയോ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു ബാധ്യതയുണ്ട്. അപേക്ഷ നിരസിക്കുമ്പോള്‍ കാരണം എന്തെന്നു രേഖാമൂലം അറിയിക്കണം.
സേവനം കിട്ടാതിരിക്കുകയോ അപേക്ഷ നിരസിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ അധികാരിയെ സമീപിക്കാം. അതിനു പ്രത്യേക ഫീസ് ഉണ്ട്. അപ്പീല്‍ അധികാരിക്കു വേണമെങ്കില്‍ 30 ദിവസത്തിനു ശേഷം ലഭിക്കുന്ന അപ്പീലും പരിഗണിക്കാന്‍ വിവേചനാധികാരമുണ്ട്. സേവനം ലഭ്യമാക്കണമെന്ന്  ഉദ്യോഗസ്ഥനോട് ഉത്തരവിടുകയോ അപ്പീല്‍ തള്ളുകയോ ചെയ്യേണ്ടത് ഒന്നാം അപ്പീല്‍ അധികാരിയാണ്. ഈ തീരുമാനം തൃപ്തികരമല്ലെങ്കില്‍ പരാതിക്കാരന് 60 ദിവസത്തിനകം രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാം. അപ്പീലില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ സേവനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനു പിഴ വിധിക്കാം. അപ്പീല്‍ പരിഗണിക്കുന്ന ഉദ്യോഗസ്ഥനു സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഉണ്ടാകും. രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിടുക, അവ പരിശോധിക്കുക, പരാതിക്കാരനും ഉദ്യോഗസ്ഥനും സമന്‍സ് അയയ്ക്കുക എന്നീ അധികാരങ്ങള്‍ ഇതില്‍പ്പെടും. 
വിവരങ്ങള്‍ അറിയാന്‍ അവകാശമുള്ള ജനത്തിന് അതിനു കഴിയാതെ വന്നപ്പോള്‍ കൊണ്ട് വന്നതാണ്  വിവരാവകാശ നിയമം . അതുപയോഗിക്കുന്നവരാകട്ടെ വളരെ തുച്ചവും. ഇപ്പോള്‍ എന്തെങ്കിലും വിവരം അങ്ങനൊന്നു നോക്കി ഇങ്ങനൊന്നു പറഞ്ഞു തരണമെങ്കില്‍ കൂടി വിവരാവകാശ നിയമം വഴി അപേക്ഷ നല്‍കൂ എന്നാണു ഉദ്യോഗസ്ഥരുടെ നിലപാട്. സത്യത്തില്‍ അവര് രക്ഷപ്പെട്ടു. നിയമത്തിന്‍റെ  നൂലാമാലകള്‍ പഠിച്ച് ചലാന്‍ എടുത്തു പണമടച്ച്‌ അപേക്ഷ നല്‍കാനൊന്നും സാധാരണക്കാരന്‍  തുനിയില്ല. ഇനി അഥവാ തുനിഞ്ഞാല്‍ തന്നെ  വിവരം ഇല്ലെന്നോ ലഭ്യമല്ലെന്നോ രേഖകള്‍ ഇല്ലെന്നോ പറഞ്ഞു തിരിച്ച്‌ വിടും. അപ്പെലെറ്റ് അതോറിറ്റിയെ സമീപിക്കാമെന്നു കൂടെ ഒരു കുറിപ്പും കാണും. 
സാധാരണക്കാരന്‍ പിന്നെയും  ഇതിനു പുറകെ നടക്കാന്‍  സാധ്യതയില്ല. ഈ വിവരാവകാശ നിയമം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അരുണ റോയ് ,താന്‍  നിരാശയിലാണെ ന്നു കൂടി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രതികരിച്ചിരുന്നു. ആ അവസ്ഥ സേവനാവകാശ നിയമത്തിനും വരാതിരുന്നാല്‍ നന്ന്!

അപ്പോള്‍ ആദ്യ വാചകം ഇങ്ങനെ തിരുത്താം- സേവനം ഇനി നമ്മുടെ അവകാശമാണ്, കൊടുക്കാതിരിക്കുക എന്നത് സേവിക്കുന്നവരുടെയും. 


സേവനാവകാശ നിയമം മുഴുവനായി താഴെ വായിക്കാം  





3 അഭിപ്രായങ്ങൾ:

  1. വിവരാവകാശ നിയമത്തെപ്പറ്റി പറഞ്ഞതിനോട് യോജിക്കാനാവുകയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിപ്പോലും ഈ നിയമത്തെ കരുതാവുന്നതാണ്. 2G, ആദര്‍ശ് തുടങ്ങിയ അഴിമതികള്‍ പുറത്തുകൊണ്ടുവരാനായത് RTI നിയമം ഒന്ന് കൊണ്ട് മാത്രമാണ്. സര്‍ക്കര്‍ ഉദ്യോഗസ്തരെയും, രാഷ്ട്രീയക്കാരെയും accountable ആക്കുന്നതില്‍ ഇതിലും ഫലപ്രദമായ ഒരു നിയമം ഉണ്ടായിട്ടില്ല. അഴിമതി നിയന്ത്രിക്കുവാനായി RTI ഒന്ന് മാത്രം മതിയാകും, അല്ലാതെ അന്നായും മറ്റും പറയുന്നത് പോലെ ജനാതിപത്യവിരുദ്ധമായ ഒരു ജന്‍-ലോക്പാലിന്റെയും കാര്യമില്ല.

    നോര്‍ത്തിണ്ട്യയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്നതാണ് ഈ സംഭവം. അധികം സാംമ്പത്തികമില്ലാത്ത ഒരു സാദാരണക്കാരനാണ് കഥാനായകന്‍. ഇദ്ധേഹത്തോട് ഓപ്പെറേഷന് അട്മിറ്റാകാനായി ഡോക്റ്റര്‍ ആവശ്യപ്പെട്ടു. വാര്‍ഡില്‍ ചെന്ന ഈ മനുഷ്യനെ ബെഡ് ഇല്ലാ എന്ന കാരണം പറഞ്ഞ് മടക്കി അയച്ചു. പലപ്രാവശ്യം ഇതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ ആരോ ഉപ്ദേശിച്ചതനുസരിച്ച് അദ്ധേഹം ഒരു RTI request ഫയല്‍ ചെയ്തു. ഇത്ര മാത്രമേ ആവശ്യപ്പെട്ടുള്ളു "ഇന്ന തിയതിക്ക് ശേഷം വാര്‍ഡില്‍ എത്ര ബെഡ് ഫ്രീ ആയി ? ആര്‍ക്കൊക്കെ അല്ലോട്ട് ചെയ്തു ? എന്തായിരുന്നു allotment criteria ? ". ഹോസ്പിറ്റല്‍ അധികാരികള്‍ ദിവസങ്ങള്‍ക്കകം ഈ പാവം മനുഷ്യനെ അന്യേഷിച്ച് അയാള്‍ താമസിച്ചിരുന്ന ചേരിയില്‍ വന്നെന്നാണ് നാട്ടുര്‍ത്തമാനം !

    മറുപടിഇല്ലാതാക്കൂ
  2. വിവരാവകാശം നല്ലതാണ്.
    സേവനാവകാശവും നന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം



    ഒന്നുമില്ലാത്തതിലും ഭേദമല്ലേ ജിഷാ...?

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...