REPLY FOR A BLUNDER എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
REPLY FOR A BLUNDER എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, മാർച്ച് 5, തിങ്കളാഴ്‌ച

മുലയൂട്ടൽ

"ചെറുപ്പത്തിൽ പാല് കുടിക്കാത്തതു കൊണ്ടാകണം , അയൽ വീട്ടിലെ ചേച്ചി പ്രസവിച്ചപ്പോൾ അരികെ പോയി നിന്നതും പാൽ കുടിക്കാൻ ചോദിച്ചതും"  (ഇതിനോട് ചേർന്ന ആശയം, വരികൾ അപ്പാടെ ഓർമയില്ല)എന്ന് എഴുതിയ ഒരു തീക്ഷ്ണ സാഹിത്യകാരനുണ്ട്.
മുല കുടിക്കുന്നത് കാണണം, പറ്റുമെങ്കിൽ കുടിക്കണം. അത് പാലിന് വേണ്ടിയല്ല എന്ന് ചോറുണ്ണുന്ന ആർക്കും മനസിലാകും. സ്പര്ശനമാണ് ആവശ്യം.  അതു തുറന്നു പറഞ്ഞാൽ വായനക്കാരൻ കഥാകാരന്റെ മഹത്വത്തെ  ഇകഴ്ത്തിയാലോ എന്ന് കരുതിയുള്ള ഒരു മുൻ‌കൂർ ജാമ്യം ആണത്. അമ്മ_പാൽ മഹത്വം_കിട്ടാക്കാനി_ഗൃഹാതുരത്വം" ഒക്കെ ചേർത്ത് വിളമ്പിയത് ആഹഹ എന്ന് പറഞ്ഞു വായിച്ചവരാണ് മലയാളികൾ.
ഏതു കുട്ടിയും പാൽ കുടിച്ചിരുന്നത് , ഒരു പ്രായം കഴിഞ്ഞാൽ മറക്കും എന്നത് കൂടി ചേർത്ത് വായിക്കണം. അപ്പോഴാണ് മുതിർന്ന ഒരാൾ (പ്രായം എഴുതിയിരുന്നത് ഓർമയില്ല) 'ചെറുപ്പത്തിൽ കിട്ടാതെ പോയ അമ്മത്ത'ത്തെ ചൂണ്ടികാണിച്ചു മുൻ‌കൂർ ജാമ്യമെടുത്തു മുലകളെ വായിലെടുക്കുന്നത്.
ഗൃഹലക്ഷ്മി മുലയൂട്ടൽ കവർ പേജ് മുന്നിലേക്ക് നീക്കി വെച്ച് 'അമ്മ മഹത്വം_നല്ല പെണ്ണ്_നാണമുള്ള പെണ്ണ്_കുടുംബത്തിൽ പിറന്ന പെണ്ണ്_ചെയ്യരുതാത്തത്" എന്നൊക്കെ പറഞ്ഞ്  ചർച്ചിക്കുന്നത് കാണുമ്പോൾ ആ കഥാകാരന്റെ മുൻ‌കൂർ ജാമ്യങ്ങൾ ഓർത്തു പോകുന്നു. അത്തരം ജാമ്യങ്ങൾ മുൻ നിറുത്തി 'ഒളിപ്പിച്ചു വച്ചേക്ക്, എങ്ങാനും ഒരു തരി കണ്ടാൽ ഞാൻ തുറിച്ചു നോക്കും, അല്ല പിന്നെ' എന്നാണ് പലരും ഭീഷണി ഉയർത്തുന്നത്. ഒടുവിൽ,  സ്വയം കയ്യിലെടുത്തു സ്ഖലിച്ചു പോകാനുള്ളതാണ് ഈ ചർച്ചകളൊക്കെ എന്ന് സദാചാര കോലു നീട്ടിയോങ്ങുന്ന  ചർച്ച കുലപതികൾക്കും സ്വയം ബോധ്യമുണ്ട്. 
'കുല' ഭാരമില്ലാത്ത സ്ത്രീകൾ വഴിയിലോ വീട്ടിലോ ഇരുന്നു പാൽ കൊടുക്കട്ടെ. അവർ ഉടുപ്പൂരിയോ പകുതി ഉരിഞ്ഞോ ഉടുപ്പ് പൊക്കിയോ ഉടുപ്പ് താഴ്ത്തിയോ പാലൂട്ടട്ടെ..
അവർ എങ്ങനെ ഊട്ടണമെന്നും ഊട്ടുമ്പോൾ നേരെ നോക്കണോ പിന്നിലേക്ക് നോക്കണോ കുഞ്ഞിനെ തന്നെ നോക്കണോ പുസ്തകം വായിക്കണോ മൊബൈലിൽ നോക്കണോ എന്നൊക്കെ ആ പെണ്ണുങ്ങൾ തീരുമാനിക്കട്ടെ.
മുല കണ്ടും മുലയെന്നു കേട്ടും സ്ഖലിക്കുന്നവർ സ്ഖലിക്കട്ടെ.. കാലവും സഹവാസവും നിലപാടുകൾക്ക് പതം വരുത്തും വരെ അവർ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കട്ടെ...
പിൻ കുറി: മാർക്കറ്റിങ് , അയ്യോ മാർക്കറ്റിങ് എന്ന് പറഞ്ഞില്ലെങ്കിൽ ആരെങ്കിലും എന്നെ മോശക്കാരിയാക്കിയാലോ എന്ന് പേടിയൊന്നും എനിക്കില്ല. അങ്ങനെ അഴിഞ്ഞു വീഴാനുള്ളതാണ് ആ കുലസ്ത്രീ പട്ടമെങ്കിൽ അതങ്ങു വീണു പോകട്ടെ ...
എന്ന്
നഗ്‌നമായ ഉടലിൽ ചേർന്ന്കിടന്നു പാൽ കുടിക്കുന്ന കുഞ്ഞിന്റെ (നാണമില്ലാത്ത) അമ്മ
ഒപ്പ്

2018, മാർച്ച് 4, ഞായറാഴ്‌ച

ഞാനൊരു കുലസ്ത്രീ ആണ്

മുലയൂട്ടൽ സംബന്ധിച്ചുള്ള ഈ തവണത്തെ  അവസാന പോസ്റ്റ്
1..വിവാഹം കഴിക്കാത്തവർക്കു മോഡലിംഗ് പാടില്ല.
2. Wet nursing എന്നൊരു സംവിധാനം ഉണ്ട്. എന്നാലും എതിർക്കും. (A wet nurse is a woman who breast feeds and cares for another's child)
3. Induce lactating എന്താണെന്നു അറിയുക കൂടിയില്ല. ( With considerable dedication and preparation, breast-feeding without pregnancy (induced lactation) might be possible.)
4. പാൽ എവിടെയാണെങ്കിലും ഏതു നേരത്താണെങ്കിലും കുടിക്കാനുള്ള കുഞ്ഞിന്റെ അവകാശം തുലഞ്ഞുപോട്ടെ
5. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിൻ്റെ ഗൈഡ് ലൈൻസ് ടു റെഗുലേറ്റ് ചൈൽഡ് പാർട്ടിസിപ്പേഷൻ ഇൻ ടി.വി സീരിയൽസ്, റിയാലിറ്റി ഷോ, ആൻഡ് അഡ്വർടൈസ്മെൻ്റ്സ് എന്ന 2010 - 2011 ഡോക്യുമെൻ്റിലും അമെൻഡ്മെൻ്റുകളിലും എന്ത് ഉണ്ട വേണമെങ്കിലും പറയട്ടെ. അത് ഗൃഹലക്ഷ്മി പാലിച്ചോ ഇല്ലയോ എന്നതൊന്നും എന്റെ വിഷയമല്ല.
6. കുഞ്ഞുങ്ങളുടെ വായിൽ ചപ്പിക്കുടിക്കാൻ കൊടുക്കുന്ന സൂത്തർ മുതൽ ചായ, ബിസ്കറ്റ്, നിലം തുടക്കുന്ന ലോഷൻ, കക്കൂസ് കഴുകുന്ന ക്ളീനർ അടക്കമുള്ള ഏതു പരസ്യത്തിലും കുട്ടിയെ ഉപയോഗിക്കാം. എന്നാൽ, മുലയൂട്ടണം എന്ന് പറയുന്ന ഒരു പരസ്യത്തിലും പാടില്ല.
7. മുലയൂട്ടൽ സംബന്ധിച്ച് കുഞ്ഞിന് ബാലവകാശങ്ങൾ ഒരുപാടുണ്ട്. എന്നാലും, ഞാൻ പൊടി കലക്കി കുപ്പിയിൽ കൊടുക്കും. എനിക്ക് പൊതു മധ്യത്തിൽ പാൽ കൊടുക്കാൻ കഴിയില്ല. കാരണം ഞാൻ കുല സ്ത്രീ ആണ്. (http://www.wcd.nic.in/sites/default/files/nationalguidelines.pdf)
8. ഏറ്റവും പ്രധാനപ്പെട്ടത്... പുരുഷന്മാർക്ക് ജനനെന്ദ്രിയം പുറത്തെടുത്തു പൊതു മധ്യത്തിൽ മുള്ളാൻ അവകാശമുണ്ട്. അവർ ആണുങ്ങൾ ആണ്. അവർക്കു എന്തുമാകാം. എന്നാൽ, ജീവൻ നിലനിർത്തുന്ന പാലാണെങ്കിൽ കൂടി പൊതു മധ്യത്തിൽ സ്ത്രീ പാൽ കൊടുക്കരുത്. കാരണം അത്തരം സ്ത്രീകൾ പല പുരുഷന്മാർക്കും കണ്ടു രസിക്കാൻ ഉടുപ്പ് പൊക്കുന്നവരാണ്, അതിൽ സന്തോഷം അനുഭവിക്കുന്നവരാണ്.
9. വനിതയും ഗൃഹലക്ഷ്മിയും തുടങ്ങി എല്ലാ പ്രസിദ്ധീകരണങ്ങളും കച്ചവടം ചെയ്യാൻ വേണ്ടി പബ്ലിഷ് ചെയ്യേണ്ടതല്ല.  അവർ അടിച്ച അത്രയും ഗോഡൗണിൽ വെക്കേണ്ടതാണ്.
10. മുലയൂട്ടൽ സംബന്ധിച്ചുള്ള ബോധവൽക്കരണതിനു കസ്തൂരി എന്ന നടി അരക്ക് മുകളിൽ പൂർണമായും വിവസ്ത്ര ആയി കുഞ്ഞിനെ എടുത്തു ഫോട്ടോക്ക് പോസ് ചെയ്തു. അന്ന് അശ്ലീലവും അഭാസവും മാത്രം പറഞ്ഞു. ഇന്ന് ജിലുവിനെ കിട്ടിയതു കൊണ്ട് ഇങ്ങനെ പറയാം "കസ്തൂരി ശരിയാണ്, അവരുടെ സ്വന്തം കുഞ്ഞായിരുന്നു" . എന്നാലും ഇപ്പോഴും കസ്തൂരി ബൂബ്‌സ് എന്ന് സെർച്ച് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തിനു നേരെ ഞാൻ കണ്ണടക്കുന്നു.
#IamKulasthree

2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞ്

 
കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞ് _തട്ടിയെടുത്താതാണെന്നു സംശയം _ഷെയർ പ്ലീസ്....
കുട്ടിയുടെ മുഖത്തെ ദൈന്യത കണ്ടാൽ അറിയാം, ഈ കുഞ്ഞിന്റെ അമ്മയല്ല എന്ന്. കുഞ്ഞ് നല്ല ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. ഏതോ നല്ല കുടുംബത്തിലെ കുട്ടിയാണെന്നു ഉറപ്പാണ്.....
Share please...

ഈ രീതിയിൽ നിരവധി മെസ്സേജുകൾ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പറന്നു വരുന്നുണ്ട്. കുറെ ഓഡിയോ, വീഡിയോ, ഫോട്ടോകൾ തുടങ്ങി എല്ലാ തരത്തിലും മെസ്സേജുകൾ ഉണ്ട്.    ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാകുന്നു... എനിക്കും ഒരു കുഞ്ഞുണ്ട്... 

പക്ഷെ, അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നല്ല പേടി. ഞാൻ അവളെയും കൊണ്ട് പുറത്തു പോകേണ്ടി വരുമ്പോൾ കറുത്ത സ്ത്രീയുടെ കയ്യിൽ കറുപ്പില്ലാത്ത കുഞ്ഞിനെ കണ്ട്‌ എന്നെ ആരെങ്കിലും തടഞ്ഞു വെച്ച് മർദ്ദിക്കുമോ എന്നാണ്. 

ഇതളിന്റെ തന്നെ തിരിച്ചറിവിൽ അവൾ ബ്രൗൺ നിറമാണ്. അമ്മയുടെ തിരിച്ചറിവിൽ അമ്മ കറുമ്പിയും.  അവൾ നല്ല ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിക്കുന്നത്. അമ്മ അത്ര ബ്രാൻഡഡ് അല്ല. സൗത്ത് ഇന്ത്യൻ, ദ്രവീഡിയൻ രൂപ പ്രകൃതിയാണ് അമ്മക്ക്. കുറിയ ശരീരം, കറുത്ത തൊലി, പോരാത്തതിന് ഇപ്പോൾ ദേ പറ്റെ വെട്ടിയ മുടി. മകൾക്കാണെങ്കിൽ അമ്മയുടെ ഒരു ഛായയും ഇല്ല.  
ആർക്കെങ്കിലും ഈ സ്ത്രീ ഈ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണ് എന്നൊക്കെ തോന്നിയാൽ അടി പറന്നു വരും. ഒരാൾ അടിച്ചാൽ, നാട്ടുകാർ നോക്കി നിൽക്കില്ല. കൂട്ടം കൂട്ടമായി വെട്ടുകിളികളെ പോലെ പറന്നു വന്നു തല്ലും.

ഒടുക്കം, മിന്നാരം സിനിമയിൽ ജഗതിയുടെ കഥാപാത്രം സ്വന്തമായി ആംബുലൻസ് വിളിച്ചു വരുത്തി സ്ട്രക്ച്ചറിൽ കേറിക്കിടന്ന പോലെ, ഞാൻ തന്നെയാ രോഗി എന്ന് പറഞ്ഞു എനിക്കും കേറിക്കിടക്കേണ്ടി വരും. ഇതൊക്കെ ആലോചിച്ചുകിടക്കുന്ന ഞാൻ പലപ്പോഴും ദുസ്വപനങ്ങൾ കണ്ടു ഞെട്ടി ഉണരുന്നത്, ഒരു രോഗമാണോ ഡോക്ടർ?

തമാശയൊക്കെ തോന്നാം. എന്നാൽ, അത്ര തമാശയോ നിഷ്കളങ്കമോ അല്ല ഈ ഫോർവേഡ് പരിപാടി. നമ്മുടെ പൊതുബോധത്തിലേക്കു പതുക്കെ വിഷം ഇന്ജെക്റ്റ് ചെയ്തു കയറ്റുന്നതാണ്‌ ഈ പരിപാടി. ഒരിക്കൽ അത്തരം ഓഡിയോ കേട്ട ഓരോരുത്തരുടെയും തലച്ചോറിൽ ഇത് ഒരു കോറിവര ഇടുന്നുണ്ട്. ചില അനുകൂല സന്ദർഭങ്ങൾ വരുമ്പോൾ, ഈ കോറിവര കത്തും. സംശയം ഉണരും. കറുത്ത അമ്മമാരെ തടഞ്ഞു നിറുത്തും. അവർ മലയാളി അല്ലാത്തവരോ, ബ്രാൻഡഡ് ഉടുപ്പിടാത്തവരോ, മുഷിഞ്ഞ വസ്ത്രം ഉള്ളവരോ ആണെങ്കിൽ സംശയം രൂക്ഷമാകും. ചിലപ്പോൾ 'സാമൂഹിക പ്രതിബദ്ധത ' മനസിൽ ഒതുക്കാൻ പറ്റാതെ പൊട്ടിത്തെറിക്കും. അത് ഒരു അടിയായി ആ അമ്മയുടെ മേൽ പതിക്കും. നാട്ടുകാർ നോക്കി നിൽക്കില്ല, അവർ ഓടി വരും, കൂട്ടം കൂട്ടമായി , വെട്ടുകിളികളെ പോലെ ആക്രമിക്കും. അത് മൊബ് വയലൻസ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ജനക്കൂട്ട ആക്രമണങ്ങളിൽ കലാശിക്കും. ഇതെല്ലാം കൃത്യമായി വീഡിയോ, ഓഡിയോ, ഫോട്ടോസ് ആയോ അപ്പപ്പോൾ മെസ്സേജുകൾ പറക്കും. പത്തു കൊല്ലം കഴിയുമ്പോഴും ഇത് ചൂടോടെ പറന്നു നടക്കും. അടി, ഐഡി, കുത്ത്, ചവിട്ട് ഒക്കെ കഴിഞ്ഞ് ഇഞ്ചപരുവം ആകുമ്പോഴായിരിക്കും പോലീസ് എത്തുക. പിന്നീട് ആധാർ തപ്പലായി. തുപ്പലായി. തലോടലായി. ഒടുക്കം, ഈ തള്ള ഈ കുഞ്ഞിന്റേത് തന്നെ എന്ന് വിധി വരും. ആൾക്കൂട്ടം ഒരു മനസാക്ഷി കുത്തുമില്ലാതെ പിരിഞ്ഞു പോകും. 

മെസ്സേജുകൾ വീണ്ടും പറക്കും. നമ്മൾ വീണ്ടും കണ്ണും പൂട്ടി ഷെയർ ചെയ്യും. ആരെങ്കിലും എപ്പോഴെങ്കിലും 'സത്യമാണോ' എന്ന് ചോദിച്ചാൽ വളരെ നിസാരമായി 'ഫോർവേഡ് ചെയ്തു കിട്ടിയതാ' എന്ന് മറുപടി തരും.

ശരിക്കും നമ്മൾ ചെയ്യേണ്ടത് ഇങ്ങനെയാണ്: സംശയം തോന്നിയാൽ ഉടനെ, (പടമെടുത്തോളൂ, പ്രചരിപ്പിക്കരുത്) പോലീസിനെ വിളിക്കുക. അതാണ് ശരിയായ മാർഗം.  പോലീസ് നല്ല പുള്ളികളാണോ എന്ന് മറുചോദ്യം വരാം. എന്നാലും, അതാണ് ശരിയായ മാർഗം. 

ഇതിനിയും തുടരും. മാനസികാരോഗ്യം ഇല്ലാത്ത സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കുന്ന ഈ നിഷകളങ്ക മെസ്സേജുകൾ ഇനിയും അയക്കും. 

ആ നിർദ്ദോഷികൾക്കു, നല്ല നമസ്കാരം

2018, ഫെബ്രുവരി 8, വ്യാഴാഴ്‌ച

#സവാളയിൽ_നുരയും_പതയും; ആശങ്കയോടെ ജനം






























#സവാളയിൽ_നുരയും_പതയും
Share pls
തൃശൂർ വടക്കാഞ്ചേരിയിൽ സവാളയിൽ നിന്നും പത പതഞ്ഞുപൊങ്ങുന്നു....ആശങ്കയോടെ ജനങ്ങൾ...
Share pls

എന്ന് പറഞ്ഞു എന്റെ തന്നെ അനുജൻ ഷെയർ ചെയ്ത വീഡിയോയും അതിന്റെ അടിക്കുറിപ്പും അടങ്ങിയ ഫേസ്ബുക് പോസ്റ്റ് ആണ് ഈ പോസ്റ്റിൽ പടം ആയി നൽകിയിട്ടുള്ളത്. അനുജൻ ആയതു കൊണ്ട് ( മൊബൈലിൽ ഡാറ്റ  ബാലൻസ് കുറവ് ആണെങ്കിലും) ഞാൻ ഉടൻ തുറന്നു നോക്കി. 
കണ്ടപ്പോൾ പേടിച്ചു. എന്റമ്മോ, നുരയും പതയും വരുന്നുണ്ട്. അവൻ സൂചിപ്പിച്ചത് പോലെ കീടനാശിനിയുടെ അമിത ഉപയോഗം ആയിരിക്കാം എന്ന് ഒറ്റനോട്ടത്തിൽ തോന്നി. വീഡിയോ മുഴുവനും കണ്ടു. രണ്ടും മൂന്നും തവണ കണ്ടു. ക്രീം മിൽക്കി പരുവത്തിലുള്ള ദ്രവം ആണ് വരുന്നത്. അത് ധാരാളമായി വരുന്നുണ്ട്. ഞാൻ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല. എന്താണ് ഇതെന്ന് അറിവില്ല.

ഞാൻ വീണ്ടും നോക്കി. ഇത് എന്റെ തന്നെ വീട്ടിൽ എടുത്ത വീഡിയോ ആണെന്ന് മനസിലായി. കാണുന്ന പശ്ചാത്തലങ്ങളിൽ നിന്നും അത് മനസിലായി. അപ്പോൾ വീഡിയോ എടുത്തതു അവൻ തന്നെയാണ്.
പക്ഷെ, ഇതെന്താണ് എന്നറിയും മുൻപേ അവൻ പ്രചരിപ്പിച്ച വീഡിയോക്ക് ഇപ്പോഴേ 16 ഷെയർ ഉണ്ട്. 

അവനോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്.

 സോപ്പ് പതപ്പിച്ച പോലെ വരുന്നതു എന്താണ്, എന്ത് കാരണം കൊണ്ടാണ് എന്നൊരു ശാസ്ത്രീയ പരിശോധനയും നടത്തിയില്ല എന്ന് മാത്രമല്ല, അത് സ്ലോ പോയ്‌സൻ പോലെ മെല്ലെ മനുഷ്യരുടെ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്ന  ഒരു കുത്തിവെപ്പ് കൂടി അവൻ നടത്തിയിട്ടുണ്ട് എന്നിടത്താണ് എനിക്ക് അവനോടു വിയോജിപ്പ് ഉള്ളത്. 
മാത്രമല്ല, ഇതിലെ 'ജനം' എന്റെ അനുജൻ ഒറ്റയാൾ മാത്രമാണ്. എന്നാലും, ഒരു വഴിക്ക് പോകുന്നതല്ലേ, കിടക്കട്ടെ അങ്ങനെ ഒരു വരി എന്ന് അവനും കരുതിക്കാണും. Jijasal George

മൂന്നു തരം സബോള അഥവാ സവാള അഥവാ വലിയ ഉള്ളി ഉണ്ട്. മഞ്ഞ, വെള്ള, ചുവപ്പ് എന്നിവ ആണ് അവ. ഇതിൽ മൂന്നാം ഇനമായ ചുവപ്പ് സബോള മറ്റുള്ള ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ മധുരം ഉള്ളവയാണ്. ഇത്തരത്തിൽ പാൽ പോലെയുള്ള ദ്രവം വരുന്നവയാണ്. ഏറ്റവും ഫ്രഷ് തന്നെയാണ് അവ. ചില കാലാവസ്ഥാ വ്യതിയാനം അവയുടെ ദ്രവത്തിന്റെ അളവ് കൂട്ടിയേക്കാം. ഉദാഹരണമായി, കാലാവസ്ഥ ചൂട് കൂടിയ നിലയിലാണ്. നിങ്ങൾ ഈ സബോള ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് കരുതുക. അപ്പോൾ തണുപ്പുള്ള അവസ്ഥയിലേക്കു മാറി. അത് പുറത്തു എടുത്തു വച്ച ശേഷം മുറിച്ചാൽ ഇത്തരത്തിൽ വരാം. അങ്ങനെ വെച്ചില്ലെങ്കിലും ഈ ഇനം സബോളക്കു ഇതിനു സാധ്യത ഉണ്ട്. വീഡിയോയിൽ നിന്നും മനസിലാക്കുന്നത് ഇത് ചുവപ്പു സബോള ആണെന്നാണ്. 

അവൻ വേറെ എവിടെയൊക്കെ ഇത് ഷെയർ ചെയ്തു എന്ന് എനിക്ക് അറിയില്ല. Whats app ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ ഇത് ഉടനെ കാറ്റ് പോലെ പ്രചരിക്കാനും ഉടൻ ഓൺലൈൻ പോർട്ടലുകളിൽ വാർത്ത വരാനും സാധ്യത ഉണ്ട്. കൂടുതലും "കീടനാശിനിയുടെ അമിത ഉപയോഗം ഉള്ള സബോള വിപണിയിൽ' എന്ന് പറഞ്ഞ വാർത്ത തീപോലെ പടരും.

അങ്ങനെ വന്നാൽ ഉടൻ, 'എന്റെ വീട്ടിലും വന്നു' എന്ന് പറഞ്ഞു കുറെ പേർ ആധി പിടിക്കാൻ തുടങ്ങും. എല്ലായിടത്തും കുറെ പേർ കടക്കാരോട് മേക്കിട്ടുകേറും. ഉദ്യോഗസ്ഥരുടെ മുന്നിൽ മുറിച്ച സബോളയുമായി വരും. നടപടി എടുത്തില്ലെന്നു ജനം പറയും. നടപടി എടുക്കും വരെ കുത്തിയിരിക്കും. പ്രാദേശിക പേജുകളിൽ ഇപ്പോഴും പ്ലാസ്റ്റിക് അരി വാർത്തകൾ എഡിറ്റ് ചെയ്യേണ്ടി വരുന്ന അനുഭവം കൂടി ഇതിനോട് ചേർത്ത് വെക്കുന്നു. അത് പ്ലാസ്റ്റിക് അല്ല, കഞ്ഞി പശയാണെന്നു പല പരിശോധനകളിലും തെളിഞ്ഞതാണ്. 

ഇതേ പോലെയാണ് പല അറിവില്ലായ്മകളും തെറ്റിദ്ധാരണകളും വസ്തുതകൾ എന്ന നിലയിൽ പുറത്തു വിടുന്നത്. നമ്മുടെ ഒരു പൊതു സ്വഭാവം വെച്ച്‌, കിട്ടിയ വീഡിയോ കണ്ണും പൂട്ടി ഷെയറും ചെയ്യും. 

വടക്കാഞ്ചേരിയിൽ  സായം സന്ധ്യ നേരത്തു കിഴക്കൻ ആകാശത്തു നെടു നീളത്തിൽ പ്രകാശ രാജി കണ്ടെന്നും പറഞ്ഞ്, എന്തൊരു പുകിലായിരുന്നെന്നോ.. അത് ആധിയായി നാട്ടുകാർക്ക് എന്നും പറഞ്ഞു വാർത്തയും പടവും മനോരമയിൽ കണ്ടിരുന്നു. 

നാളെ, ഈ സബോള വിശേഷം ജാഗ്രത വാർത്ത ആയി വന്നാൽ, എന്റെ ഈ കുറിപ്പ് ഓർക്കണേ...

2014, നവംബർ 15, ശനിയാഴ്‌ച

നാദാപുരത്ത് വരാത്ത സദാചാര പോലീസുകാര്‍

ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നവരാണ്
ഉമ്മ സമരം നടത്തുന്നത് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണേണ്ട കാഴ്ചയാണ് , നാദാപുരത്തുള്ളത്.
‪#‎KissofLove‬
മനുഷ്യനും സമൂഹത്തിനും നന്മ വരണം എന്നാഗ്രഹിക്കുന്നതാണ് എല്ലാ മതവും. ആ മതങ്ങളിലൊന്നിനെ പഠിക്കുന്ന , പെണ്ണുങ്ങളെ അടക്കിയിരുത്തി അവരെ 'നല്ല വഴി' ക്ക് നടത്താന്‍ ശ്രമിക്കുന്നവര്‍ ആയ പതിനെട്ടു തികഞ്ഞ കുറച്ചു പേരാണ് , ശരീരം വളരാത്ത കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചത് , അവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ വന്നിട്ടുണ്ട് , വായിക്കണം. ഒന്നുമറിയാത്ത ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി, അയാളുടെ ഉമ്മയും ഉപ്പയും കരഞ്ഞതും പറഞ്ഞതും വെണ്ടയ്ക്ക ആയി പത്രത്തില്‍ ഉണ്ട്. കാണാതെ പോകരുത്.
സ്ത്രീയും പുരുഷനും ഇടപഴകി ജീവിക്കുന്ന ഇടങ്ങളില്‍ ലൈംഗിക ആസക്തി കുറയുമെന്നും പീഡന തോത് കുറയുമെന്നും മനസിലാക്കാന്‍ സ്ഥലം അന്വേഷിക്കേണ്ടതില്ല, തമിഴ്നാട് വരെ പോയാല്‍ മതി
അവിടെ ഏതു പാതിരക്കും പെണ്ണുങ്ങളെ റോഡിലും ബസ്‌ സ്ടണ്ടിലും കാണാം. ഒരാളും അവരോടു മോശമായി പെരുമാറുന്നില്ല.
അവര്‍ ബസില്‍ ആണിനു/ പെണ്ണിന് എന്നെഴുതി വച്ച സീറ്റുകളില്‍ അല്ല ഇരിക്കുന്നത് . എല്ലാ വിഭാഗവും എല്ലായിടത്തും ഇരിക്കും
ഇവിടെയോ ?പെണ്ണ് എങ്ങനെ നടക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന വലിയൊരു സമൂഹ സദാചാര പോലീസും/ മത മേലധികാരികളും ഉണ്ട്.
മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാന്‍ നടക്കന്നതിനു മുന്‍പ്‌ ഓര്‍ക്കേണ്ട മറ്റൊന്ന് ഇതാണ് - ''അവനവന്റെ മനസിലാണ് മറ്റുള്ളവരോട് ആദരവും സഹവര്തിത്വവും സൃഷ്ടിക്കേണ്ടത്. ''
അതോ, ഇനി ഇങ്ങനെ പറയുമോ - ''ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാള്‍, നങ്ങടെ സമുദായത്തിലെ ഒരു കുട്ടിയെ പീഡിപ്പിച്ചു, ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാളുടെ തലയിലിട്ടു, നിങ്ങക്കെന്താ '' എന്ന് ??
എല്ലാ മതത്തിലും ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെ തന്നെയാണ് സദാചാര വാദമുഖങ്ങള്‍ !
പെണ്ണെ, നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ പീഡിപ്പിക്കപ്പെടും എന്നല്ല പഠിപ്പിക്കേണ്ടത്. പകരം, ഒരു പെണ്ണോ ആണോ എങ്ങനെ നടന്നാലും അവരെ പീഡിപ്പിക്കരുതെന്നും അവരുടെ അനുവാദമില്ലാതെ മേല് സ്പര്‍ശിക്കരുതെന്നും ഉള്ള എന്ന നല്ല ചിന്തയാണ് പകരേണ്ടത്, ആണിനും പെണ്ണിനും !
സദാചാര ഉപദേശ കുത്തക ഏറ്റെടുത്തവരോന്നുമില്ലേ ഇവിടെ ആണായും പെണ്ണായും ? നിങ്ങള്‍ നാദാപുരം വരെ പോയി ചോദിക്കാത്തത് എന്ത് ?
പറ്റിയാല്‍ ചൂരലും, കുറച്ചു കൊടികളും, രണ്ടോ നാലോ പശു- കാളകളും കുറച്ചു സദാചാര വാചക മുദ്രാവാക്യങ്ങളും എടുത്തു പോകാത്തത് എന്ത് ??
കുറെ കമ്മിറ്റിക്കാര്‍ വന്നിരിക്കുന്നു

2014, നവംബർ 13, വ്യാഴാഴ്‌ച

ചുംബന മാടമ്പികള്‍



ആണും പെണ്ണും ചുംബിച്ചാല്‍ അത് കാമം കൊണ്ട് മാത്രമാണ എന്നുള്ള ധാരണ ഉള്ളവരാണ് യഥാര്‍ത്ഥ മാടമ്പികള്‍!
#KissofLove
എന്‍റെ അപ്പച്ചന്‍ എനിക്ക് കുറെ ഉമ്മകള്‍ തന്നിട്ടുണ്ട്, ഞാന്‍ അപ്പച്ചനും ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌.
എന്‍റെ സഹോദരന് ഞാന്‍ ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌, അവര്‍ എനിക്കും തന്നിട്ടുണ്ട്. എല്ലാം പരസ്യമായി തന്നെ !

എന്‍റെ കുടുംബത്തിലെ ആണ്കുഞ്ഞുങ്ങള്‍ക്കും പെന്കുഞ്ഞുങ്ങള്‍ക്കും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട്‌. അവരില്‍ നിന്നും 'ഒരുമ്മ തന്നേ ' എന്ന് ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. ഇതൊന്നും ഉമ്മകളല്ലാ ???!! ഇതിലൊക്കെ എവിടെയാ നിങ്ങള്ക്ക് കാമം കാണാന്‍ കഴിഞ്ഞത് ?

ഇനി കാമുകനും കാമുകിയും, ഭാര്യയും ഭര്‍ത്താവും ആയ രണ്ടു ആണും പെണ്ണും ചുംബിക്കുന്ന ചുംബനങ്ങളൊക്കെ കാമം കൊണ്ടും ലൈംഗിക ചിന്ത കൊണ്ടും മാത്രം കൊടുക്കുന്നവ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. അവിടെയും വാല്‍സല്യവും അഭിമാന ബോധവും ആദരവും പരസ്പര വിശ്വാസവും കരുതലും ഒക്കെ പ്രകടിപ്പിക്കാനും ഉമ്മകള്‍ കൊടുക്കും.

ഇനി പെണ്ണും പെണ്ണും ഉമ്മ വച്ച കാര്യം പറഞ്ഞാല്‍ അപ്പോള്‍ പറയും ലെസ്ബിയനുകള്‍ ഉമ്മ വച്ച് എന്ന്. എന്‍റെ അമ്മ എന്‍റെ ലെസ്ബിയന്‍ പാര്‍ട്ണര്‍ ആണോ ?
എന്‍റെ സഹോദരി ? എന്‍റെ അനന്തിരവള്‍??

ചുംബന സമരം എന്ന പേരിലുള്ള സമരം നടന്നത് ഒരാണിനും പെണ്ണിനും കാമം നിറച്ച ചുംബനം പൊതു വഴിയില്‍ വച്ച് നല്‍കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കാനാണ് എന്നുള്ള ചിന്തയാണ് മാടമ്പിത്തരം

പെണ്ണുങ്ങള്‍ പൊതു സ്ഥലത്ത് വച്ച് ചുംബിച്ചു, കെട്ടിപ്പിടിച്ചു എന്ന ചിന്തയാണ് മാടമ്പിത്തരം

മാറ് മറക്കാന്‍ സമ്മതിക്കാത്ത മാടമ്പിമാര്‍ അന്ന് മാറ് മറക്കാനുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയ അതേ മാടമ്പിത്തരം ആണ്  , ഇപ്പോള്‍ ചിലര്‍ പ്രഖ്യാപിക്കുന്നത്  .അന്ന് മാറ് മറക്കുന്നത് സദാചാര ലംഘനം ആയിരുന്നു എന്നും അതിനെതിരെ പ്രതിഷേധിക്കാന്‍ മുല തന്നെയാണ നങ്ങേലി സമരായുധം ആക്കിയത് എന്നും ഓര്‍ക്കണം. അവരത് മുറിച്ചു എറിഞ്ഞു. ചോര വാര്‍ന്നു മരിക്കുകയും ചെയ്തു. അന്ന് നങ്ങേലി അറിയപ്പെട്ടത് വഴി പിഴച്ചവള്‍ എന്നായിരുന്നു, ഇന്നോ ?

ഇവിടെ ഞാന്‍ എന്‍റെ പിതാവിനൊപ്പം പോയാല്‍, അല്ലെങ്കില്‍ സഹോദരനൊപ്പം പോയാല്‍ അനാശാസ്യം നടത്താന്‍ ഒരാണും പെണ്ണും വന്നിരിക്കുന്നു, നമുക്കവരെ ഒതുക്കണം എന്ന മനോഭാവത്തിന് എതിരെയാണ് ഈ സമരം തുടങ്ങിയതും തുടരുന്നതും എന്ന് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയാത്തത് ആണ് മാടമ്പിത്തരം

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

എന്താ ജീന്‍സിനോടിത്ര കലിപ്പ്


വിജയ് യേശുദാസ്,ദര്‍ശന

ജീന്‍സിനോട് ചിലര്‍ക്കിത്ര അസഹിഷ്ണുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരത്തെും പിടിയും കിട്ടുന്നില്ല.  പെണ്ണുങ്ങള്‍ ജീന്‍സിട്ടാല്‍, ആകാശം ഇടിഞ്ഞു വീഴുംപോലെ ആണുങ്ങളുടെ മനസിന്‍െറ കണ്‍ട്രോള്‍ പോകുമെന്ന് പല ആണ്‍പ്രഭൃതികളും പറയുന്നു. അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ആര്‍ക്കാണ് കുഴപ്പമെന്ന് അതികഠിനമായ ആശയക്കുഴപ്പം അനുഭവപ്പെടുന്നു.


ശ്രീമാന്‍ രജത്കുമാര്‍ ജീന്‍സുമായി ബന്ധപ്പെട്ട് സ്ത്രീകളെ വാക്കുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് മറന്നിട്ടില്ല.

ഇപ്പോഴിതാ ഗാനഗന്ധര്‍വന്‍ ദാസേട്ടന്‍ സ്ത്രികള്‍ക്കുള്ള ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നു. ‘‘സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം, മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം’’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.

ഇത് വായിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മകനും ഗായകനുമായ വിജയും ഭാര്യ ദര്‍ശനയും ജീന്‍സിട്ട് ഇരട്ടക്കുട്ടികളെ പോലെ ചേര്‍ന്നു നില്‍ക്കുന്ന പടങ്ങള്‍ നേരത്തേ കണ്ടത് മനസില്‍ കയറിവന്നു. വിജയും  ദര്‍ശനയും വ്യക്തികളാണെന്നും അവര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും ഒച്ചപ്പാടിന് തോന്നുന്നുണ്ട്. അതു കൊണ്ട് തന്നെ ഉപദേശിക്കും മുന്‍പ് സ്വന്തം വീട്ടിലേക്കൊന്ന് നോക്കിക്കൂടെ എന്ന്  പറയാന്‍ തോന്നുന്നില്ല. ദാസേട്ടനോട് അങ്ങനെ പറയാന്‍ ഒച്ചപ്പാട് ആളായിട്ടുമില്ല.

ചിത്രത്തില്‍ മോഡല്‍
ജീന്‍സ് പര്‍ദ്ദ ധരിച്ചിരിക്കുന്നു
വിളിക്കുന്നത് ദാസേട്ടന്‍ എന്നാണ്. പക്ഷേ , അപ്പന്‍െറ പ്രായമുണ്ട്. കണക്കില്‍ അപ്പച്ചാ എന്ന് തന്നെ വിളിക്കണം. പക്ഷേ, ജീന്‍സിടുന്ന ഒരു പെണ്ണെന്ന നിലക്ക് ഈ അപ്പന്‍െറ വാചകം  കേട്ട് രസമല്ല തോന്നിയത് എന്ന് ഉറക്കെ പറയട്ടെ!

സ്ത്രീയുടെ സൗമ്യത സാരിയിലാണോ കുടികൊള്ളുന്നത് ? അതോ സെറ്റുമുണ്ടിലോ? വേണ്ട , ചുരിദാര്‍  വരെയാകാം എന്നാണോ?  എന്താണ് സത്യത്തില്‍ ദാസപ്പച്ചന്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ജീന്‍സെന്നു പറയുന്ന വസ്ത്രത്തിന്‍െറ സൗകര്യവും സുരക്ഷിതത്വവും മനസിലായ ഒരാളെന്ന നിലക്ക് ജീന്‍സിനെ തള്ളി പറയാന്‍ ഒരിക്കലും കഴിയുന്നുമില്ല.

ജീന്‍സിന്‍െറ പാന്‍റ്സും ഷര്‍ട്ടും ചുരിദാറും ഒക്കെ നല്‍കുന്ന സുരക്ഷാബോധം അത് ഒരിക്കലെങ്കിലും ധരിച്ച പെണ്ണുങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്തിനേറെ. ഡെനിം ജീന്‍സുകൊണ്ട് പര്‍ദ്ദ വരെ വ്യാപകമായി കഴിഞ്ഞു. ജീന്‍സിന്‍െറ ഗുണമറിയാവുന്ന ആണുങ്ങള്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീന്‍സ് വാങ്ങിക്കൊടുക്കുന്നുമുണ്ട്.

ഇത്ര കൂടി പറയട്ടെ, ജീന്‍സിട്ട പെണ്ണുങ്ങള്‍ ശരിയല്ല എന്ന ചിന്താഗതിയാണ് ശരിയല്ലാത്തത്. അത്തരം ചിന്താഗതിയുള്ളവര്‍ ജീന്‍സിട്ട പെണ്ണുങ്ങളെ കണ്ട് വികാരവിവശരായി വലഞ്ഞാല്‍. പല മതഗ്രന്ഥങ്ങളിലും പറയുന്നത് ഓര്‍ത്താല്‍ മതി- ‘ മറ്റൊരു സ്ത്രീയെ കണ്ട് വികാരം തോന്നിയാല്‍ ഉടനെ തലതാഴ്ത്തുക. എന്നിട്ട് വീട്ടിലേക്ക് ഭാര്യയുടെ അടുത്തേക്ക് മടങ്ങുക’

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

പട്ടിക്കൂട്ടില്‍ കുട്ടി

















ഇന്നത്തെ കാലത്ത് എല്ലാം കച്ചവടമാണെന്ന മുഖവരയോടെയാണ് ഒച്ചപ്പാട് ഈ വിഷയത്തില്‍ സംസാരം തുടങ്ങുന്നത്. തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ മൂപ്പത്തെും മുമ്പേ പഴുപ്പിക്കണമെന്ന മനോഭാവമുള്ള സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്ഭുതമല്ല എന്ന് പറയേണ്ടി വരും. അതല്ല, ഇതൊരു വ്യാജ സംഭവം ആണെങ്കില്‍ അത്തരം പ്രചരണം നടത്തുന്നവര്‍ ‘ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാം’ എന്നാണ് പുതുതലമുറയെ പഠിപ്പിക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയണം. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അവസാന വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നത് നോക്കിയിരിപ്പാണ് ഒച്ചപ്പാട്.
തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചന്നെ കുറ്റത്തിന് വിദ്യാര്‍ഥിയായ അഞ്ചു വയസ്സുകാരനായ അഭിഷേകിനെ പട്ടിക്കൂട്ടില്‍ അടച്ചെന്നാണ് ആരോപണം. പാതിരപ്പള്ളിയിലെ ജോമോന്‍- സിമി ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്ന കുട്ടിയുടെ ചേച്ചിയോട് ശിക്ഷയെ കുറിച്ച് പുറത്തു പറയരുതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.  കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കുമൊപ്പം കോവളത്തെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടാണ് വിവരം പുറത്തറിഞ്ഞതെന്നും തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തെന്നാണ് വിവരം.

പരീക്ഷയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമെന്ന് തോന്നിയാല്‍ എഴുതിയത് മായ്ച്ച് ശരിയായ ഉത്തരമെഴുതാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുള്ള സ്വകാര്യ സ്കൂളുകള്‍ മലയാളനാട്ടിലും പുറത്തും ഏറെയുണ്ട്. വളരെക്കുറഞ്ഞ കാലം മാത്രമാണെങ്കിലും സ്കൂള്‍ അധ്യാപിക ആയിരുന്ന ഒച്ചപ്പാടിനിക്കാര്യം കേട്ടുകേള്‍വിയല്ല. മാര്‍ക്ക് കുറഞ്ഞാല്‍ സ്ഥാപനത്തിന്‍െറ ‘സല്‍പ്പേര്’ പൊയ്പ്പോകുമെന്ന അബദ്ധധാരണയുള്ള സ്കൂള്‍ അധികൃതരും മാതാപിതാക്കളും മക്കളെ ഏതുവിധേനയും ഉന്നതമാര്‍ക്കുകാരാക്കാന്‍ എന്തും ചെയ്യുന്നവരാണ്. പണം മാത്രം ലക്ഷ്യമിടുന്ന ഒന്നിനും ധാര്‍മികത വേണമെന്ന് നമ്മുക്ക് ആഗ്രഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിപ്പോള്‍ തുടങ്ങിയതാണെന്ന തെറ്റിദ്ധാരണയും വേണ്ട. മലയാളത്തില്‍ സംസാരിച്ചതിന് തലമൊട്ടയടിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളിനെ കുറിച്ച് നമ്മള്‍ പണ്ടേക്ക് പണ്ടേ കേട്ടിട്ടുണ്ട്. അന്നും നമ്മള്‍ മലയാളികള്‍ ഏറെ ധാര്‍മ്മിക രോഷം കൊണ്ടിട്ടുമുണ്ട്. എന്നിട്ടും ഒട്ടും മാറിയിട്ടില്ല, ഒന്നും.

നമ്മള്‍ ഓര്‍ക്കേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ യന്ത്രങ്ങളല്ല. ഓരോ കുഞ്ഞും മറ്റ് കുഞ്ഞുങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്. അവരുടെ പ്രത്യേക കഴിവുകളും അഭിരുചികളും എന്തെന്ന് കണ്ടത്തെുകയാണ് മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രധാനവും ആത്യന്തികവുമായ കടമ ആയിരിക്കേണ്ടത്. അല്ലാതെ അച്ച്കൂട്ടില്‍ ഒരേ മുഖവും മുന്‍ നിശ്ചയിക്കപ്പെട്ട കഴിവുകളും ഒരേ സ്വരവും ഉള്ള കുഞ്ഞുങ്ങളെയാണ് നമുക്ക് വേണ്ടതെങ്കില്‍ ഡി.എന്‍.എ തിരുത്തിയ ശേഷം ക്ളോണ്‍ ചെയ്ത് സൃഷ്ടിച്ചാല്‍ മതിയാകുമല്ളോ!  അപ്പോള്‍ പക്ഷേ, റോബോട്ട് കുഞ്ഞുങ്ങള്‍ക്ക് സ്കൂളിന്‍െറ ആവശ്യവും വേണ്ടിവരില്ല.

പട്ടിയെ കൂട്ടില്‍ നിന്നും പുറത്തിറക്കിയതിനുശേഷമായിരുന്നു ശിക്ഷയെന്ന് തിരുവനന്തപുരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .  പട്ടിയുടെ കൂടെ നിറുത്തിയില്ലല്ളോ , അതിനെങ്കിലുമുള്ള കരുണ അവശേഷിച്ചല്ളോ എന്ന സമാധാനവുമായി ഒച്ചപ്പാട് ഉറങ്ങാന്‍ പോകുന്നു.

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഫഹദ് നസ്രിയക്ക്‌ വേണ്ടി കാര്‍ വാങ്ങി

ഉപ വിഭാഗം- സോഷ്യല്‍  നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം 

ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. ആളുകള്‍ ആകാംക്ഷ ഭരിതര്‍ ആണ്. അവര്‍ ആവശ്യത്തില്‍ കൂടുതല്‍ മറ്റുള്ളവരുടെ ജീവിതം അറിയാന്‍ ശ്രമിക്കുന്നു. അത് കൊടുത്തില്ലേല്‍ ആ പത്രം വാങ്ങില്ല/ ടി വി കാണില്ല. അതെവിടെ കിട്ടുമോ അവിടെ പോകാന്‍ നമ്മുടെ ആളുകള്‍ ഒരുക്കമാണ്. 
നസ്രിയ , ഫഹദ്, സരിത തുടങ്ങിയ പേര് കണ്ടാല്‍ ആളുകള്‍ ഇടിച്ചു കയറും എന്നാണു അടുത്തിടെ , ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുന്ന ഒരു ചങ്ങാതി എന്നോട് പറഞ്ഞത് ( ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഓരോ പോസ്റ്റിലും എത്ര പേര്‍ വന്നു എന്നറിയാന്‍ സംവിധാനം ഉണ്ട് ) 

അതിനാല്‍ കച്ചവടം ലക്ഷ്യമിടുന്ന ഏതൊരു പത്ര സ്ഥാപനവും / ദൃശ്യ മാധ്യമ സ്ഥാപനവും അത്തരം വാര്‍ത്തകള്‍ എരിവും പുളിയും കൂട്ടി കൊടുക്കാന്‍ കച്ച കെട്ടി ഇറങ്ങുന്നു. ചിലപ്പോഴത് മതം ആകാം, സെലിബ്രിറ്റി ആകാം, ഗോസിപ്പ്സ് ആകാം , രതി ആകാം .. 

ഏതു ഇനം ആളുകളുടെ ഇടയിലാണോ ഒരു ഉല്‍പ്പന്നം വില്‍പ്പനക്ക് വച്ചിട്ടുള്ളത് , അത്തരം ആളുകളുടെ ഇഷ്ടം അറിഞ്ഞു ഉല്‍പ്പന്നം തയ്യറാക്കിയില്ലെങ്കില്‍ ഉപഭോക്താവ് ആ ഉല്‍പ്പന്നം വാങ്ങാതെ പോകും 

വാര്‍ത്തകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ ! 

എന്നിട്ടോ , കുറ്റം മുഴുക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്! നാണംകെട്ട മാധ്യമ പ്രവര്‍ത്തനം, നാണംകെട്ട മാധ്യമ ധര്‍മ്മം എന്നൊക്കെ  പറയുന്ന ചിലരെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു ! 

2014, ജൂലൈ 31, വ്യാഴാഴ്‌ച

കാഹ്കഹ -ഇങ്ങനെയും ഒരു പ്രതിഷേധം















ടര്‍ക്കിയില്‍ മനോഹരമായൊരു പ്രതിഷേധം നടക്കുകയാണ്. വനിതകള്‍ പൊട്ടിച്ചിരിക്കരുതെന്നു സര്‍ക്കാര്‍.  ആഹാ , എങ്കില്‍ പൊട്ടിച്ചിരിചിട്ട് തന്നെ കാര്യമെന്നായി അവിടെയുള്ള വനിതകള്‍. ഉടനെ മൊബൈലും കാമറയും എടുത്തു പൊട്ടിച്ചിരിക്കുന്ന പടം ക്ലിക്കി. എന്നിട്ടോ, #kahkaha എന്ന ഹാഷ് ടാഗുമിട്ട് കുറെ പടങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റി.  തുര്‍ക്കി ഭാഷയില്‍ കാഹ്കഹ എന്ന് പറഞ്ഞാല്‍ പൊട്ടിച്ചിരി എന്ന് അര്‍ഥം.
പൊട്ടിച്ചിരിക്കുമ്പോള്‍  ഉണ്ടാകുന്ന ശബ്ദം തന്നെ പൊട്ടിച്ചിരിയുടെ പേരാകുന്ന അതി യാദൃശ്ചികത ലോകത്തു മറ്റൊരിടത്തും ഇല്ലെന്നു തോന്നുന്നു


കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ
എന്ന് വായിക്കുമ്പോള്‍ തന്നെ നമുക്കും ഒരു പൊട്ടിച്ചിരി അനുഭവപ്പെടുന്നില്ലേ ??


ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആയിരങ്ങളാണ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.  . സ്ത്രീകളുടെ ചിരിയെ പറ്റിയല്ല മറിച്ച് ബലാത്സംഗം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും സ്ത്രീകള്‍ തുറന്നടിച്ചു.

''സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം. മാന്യമായ പെരുമാറ്റവും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് ധാരണയുണ്ടാകണം. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്. സ്ത്രീ ഒരിക്കലും തന്‍റെ മാന്യത കൈവിടരുത്'' എന്നിങ്ങനെയാണ് ഉപ പ്രധാനമന്ത്രി ബ്യൂലന്‍ നിര്‍ദേശിച്ചത് . റമസാനിലെ അവസാന നാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു സ്ത്രീകളോടുള്ള മന്ത്രിയുടെ ഉപദേശം  

2014, ജൂലൈ 22, ചൊവ്വാഴ്ച

നട്ടെല്ല് പണത്തിനും മേലെയാണ്

ക്രിസ്പിന്‍ 
അടിച്ചമര്‍ത്താന്‍ നോക്കുന്ന മുതലാളിയുടെ അധികാര പരിധിയില്‍ നിന്നും നട്ടെല്ല് നിവര്‍ത്തി ഇറങ്ങി പോയിട്ടുള്ള നിരവധി പേരുണ്ട്. കവികളും കഥാകാരും അവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് മേല്‍ പിടുത്തം വീഴ്ത്താനുള്ള മാനേജ്മെന്റ് മുഷ്ടിക്കു വഴങ്ങാതെ രാജി കത്ത് എഴുതി ആണായും പെണ്ണായും തലയുയര്‍ത്തി നിന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. ഇന്ത്യാവിഷനില്‍ വെബ്‌ വിഭാഗത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയി പണിയെടുത്തിരുന്ന ക്രിസ്പിനെ ഒരു കവിതയുടെ പേരില്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഒരു സുന്ദര കത്തും കൊണ്ടൊരു കുത്ത് കൊടുത്ത ശേഷം ഇറങ്ങി പോകുന്നത്. രാജികത്ത് കൊടുത്ത ശേഷം ഫേസ്ബുക്കില്‍ കൊടുത്ത പോസ്റ്റും രാജിക്കത്തിലെ  ഒരു ഭാഗവും  ഇവിടെ വായിക്കാം . നേരത്തെ യുവ കഥാകാരി മീരയും മനോരമയിലെ ജോലി രാജി വച്ചിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കരുത് എന്ന് മനോരമ പറഞ്ഞതു അനുസരിക്കാന്‍ അവര്‍ നിന്ന് കൊടുത്തില്ല, ഇറങ്ങി പോന്നു. മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അവര്‍ അത് വ്യക്‌തമാക്കിയിരുന്നു. ശേഷം അവര്‍ മികച്ച കഥകള്‍ എഴുതി മലയാളി വായനാക്കാരുടെ മനസില്‍ ഇടം നേടി, ഒരു പാട് അംഗീകാരങ്ങളും.


കവിത ഇങ്ങനെ വായിക്കാം 

 


2014, ജൂലൈ 21, തിങ്കളാഴ്‌ച

ന്യൂ ജനറേഷനെ തടയാന്‍ കഴിയുമോ മിസ്റ്റര്‍ അടൂര്‍ ?


ഇന്നലെ വളരെ രസകരമായ ഒരു കുറിപ്പ് വായിക്കാനിടയായി. അത് ഇങ്ങനെയാണ്- മലയാള സിനിമക്ക് മറുഭാഷയില്‍ പേര് വേണ്ട എന്ന് ശിപാര്‍ശ. അങ്ങനെ പേര് കൊടുത്താല്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കേണ്ടെന്നും ശിപാര്‍ശയിലുണ്ട്. 

ആരാണ് ഇങ്ങനെ ഒരു ശിപാര്‍ശ കൊടുത്തതെന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും ഷാജി എന്‍ കരുണ്‍ , പന്തളം സുധാകരന്‍,സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് സര്‍ക്കാരിനു ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത് ത്രേ ! സിനിമക്ക് ഇംഗ്ലീഷ് പേരിടുന്നത് ഒരു ഫാഷന്‍ ആയി മാറി എന്നാണു സമിതിയുടെ വിലയിരുത്തല്‍. മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു. ആ ഭാഷയുടെ വിലയിടിക്കുന്ന തരത്തിലാണ് ഇംഗ്ലിഷ് പേരുകളുടെ പ്രവാഹം എന്ന് സമിതി സര്‍ക്കാരിനോട് പറയുന്നുണ്ട്. പ്രമേയത്തിന് ചേരുന്നു എങ്കില്‍ മാത്രം ഇംഗ്ലിഷ് പേര് അനുവദിക്കാം എന്നാണു സമിതി പറയുന്നത് . തമിഴ്നാട്ടിലൊക്കെ തമിഴ്‌ പേരുള്ള സിനിമക്കെ സബ്സിഡി കൊടുക്കുന്നുള്ളൂത്രേ ! തമിഴരുടെ തമിഴ വാക്കുകളും ബദല്‍ പ്രയോഗങ്ങളും എവിടെ കിടക്കുന്നു, മലയാളിയുടേത് എവിടെ നില്‍ക്കുന്നു എന്നാലോചിച്ചിട്ടു ഒച്ചപ്പാടിനു ഒരെത്തും പിടിയും കിട്ടുന്നില്ല.

സമിതിയിലെ അംഗങ്ങളായ കലാകരന്മാരോടുള്ള സകല ആദരവും വച്ച് കൊണ്ട് തന്നെ ഒരു കാര്യം ഒച്ചപ്പാട് പറയട്ടെ - ഈ പ്രസ്താവന നിങ്ങള്‍ എല്ലാവരോടുമുള്ള ആദരവ് കളയാന്‍ പ്രാപ്തമാണ്.

1950 ല്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രത്തിനു പേര് - ന്യൂസ്‌ പേപ്പര്‍ ബോയ്‌. അവിടുന്നിങ്ങോട്ടു 1960, 70, 80, 90കളില്‍ ഇംഗ്ലിഷ് പേരുകളില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 2010 വരെയുള്ള കുറെ സിനിമകളുടെ പട്ടികയും ഒച്ചപ്പാട് കണ്ടുപിടിച്ചു. അത് വായിക്കുന്നതിനു മുന്‍പ്‌ ഒരു ചോദ്യം കൂടി - ഇംഗ്ലിഷ് മാത്രമേ നിരോധിക്കൂ ? അതോ   നാക്കു പെന്റ നാക്കു ടാക്ക ( സ്വാഹിലി , ആഫ്രിക്ക ) , മേരാ നാം ജോക്കര്‍ (ഹിന്ദി, ഇന്ത്യ) പോലെയുള്ള ഭാഷ പേരുകളില്‍ ഇറങ്ങുന്നവക്കും  സബ്സിഡി കളയുമോ ?

 , 

2014, ജൂലൈ 13, ഞായറാഴ്‌ച

നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചപ്പോള്‍ മോദി കര്‍ത്താവിന്‍െറ ദാസന്‍


നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന് കാര്‍ന്നോന്‍മാര്‍ പറയാറുണ്ട്. കാലാകാലങ്ങളില്‍ അതിനുളള ‘മഹത്തരമായ’ ദൃഷ്ടാന്തങ്ങള്‍ കാണാനുളള ഭാഗ്യം ഓരോ ജനതക്കും ദൈവം നല്‍കാറുണ്ട്, കത്തോലിക്ക സഭക്ക് പ്രത്യേകിച്ചും. നരേന്ദ്രമോദി കര്‍ത്താവിൻറെ  ദാസനെന്നാണ് പുതിയ വെളിപ്പാട്. ഇത് തെളിവ് സഹിതം അതിന്‍െറ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല എന്നാണ് സി.ബി.സി.ഐ പ്രസിഡന്റ്  കര്‍ദ്ദിനാള്‍ ക്ളീമിസ്  ബാവ രക്ഷാധികാരിയായ സണ്‍ഡേ ശാലോം എന്ന കത്തോലിക്ക പ്രസിദ്ധീകരണത്തിന്‍െറ കണ്ടെത്തൽ  . ചീഫ് എഡിറ്റര്‍  ബെന്നി പുന്നത്തറയുടെ പേരിലാണ് ഇത് പ്രസിദ്ധീകരിച്ച് ഉദ്ബോധിപ്പിക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സഭ തയ്യറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ മുഖപ്രസംഗത്തെ കൂട്ടിവായിക്കാന്‍. 
മുഖപ്രസംഗം തുടരുന്നു - ‘‘അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്‍്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്’’ ഇതു വായിക്കുമ്പോള്‍ ‘അധികാരവും അതിലൂടെയുളള ഭരിക്കലും’ ആണ് സഭ ലക്ഷ്യമിടുന്നതെന്ന് ചോറുണ്ണുന്ന കുഞ്ഞാടുകള്‍ക്കും മനസിലാകും.

‘‘രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. ദൈവത്തെ അറിയാത്തവരെ പോലും ദൈവം തന്‍്റെ ദൗത്യ നിര്‍വഹണത്തിനായി തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ ധാരാളം ഉണ്ട്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും. ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ്  ’’എന്നിങ്ങനെ നീളുന്നു മുഖപ്രസംഗത്തിലെ സുവിശേഷം.


സഭയെ ഉന്മൂല നാശം വരുത്താന്‍ കച്ചകെട്ടി നടന്ന സാവൂളിനെ പെട്ടെന്നൊരു ദിവസം പൗലോസ് അപ്പോസ്തലനാക്കി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പാരമ്പര്യം സഭക്കുണ്ട്. അതേപോലെ  ഉത്തരേന്ത്യയില്‍  കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തും  സഭാമക്കളെ കൊന്നും സഭയെ നശിപ്പിക്കാന്‍ മാത്രം നടന്ന ഒരു പാര്‍ടിയേയും അതിന്‍െറ തലവനേയും അപ്പോസ്തോല വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്താനാണ് ശാലോം ശ്രമിക്കുന്നത്.

 നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രാര്‍ത്ഥനയില്‍ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണെന്നും മുഖപ്രസംഗം പറയുന്നു. ഈ മുഖപ്രസംഗത്തിനെതിരെ ധാരാളം പ്രതിഷേധ കമന്‍റുകള്‍ സണ്‍ഡേ ശാലോമിന്‍െറ വെബ്സൈറ്റില്‍ നിറയുന്നുണ്ട്.

എന്നാല്‍, അനുകൂലിക്കുന്നവരേയും കാണാം. അവരോട് ഒച്ചപ്പാടിന് പറയാനുളളത് ഇതാണ് - ‘‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്’’

ഒപ്പം, അത്തരക്കാര്‍ക്ക് വേണ്ടി പുതിയൊരു ത്രിസന്ധ്യാജപം ഒച്ചപ്പാട് പ്രസിദ്ധീകരിക്കുന്നു.



ത്രിസന്ധ്യാജപം
1 . കര്‍ത്താവിൻറെ  മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മം ധരിച്ചു.

നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ !  പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു.
പരിശുദ്ധ മോഡിയേ , ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.


2 . ഇതാ കര്‍ത്താവിൻറെ ദാസന്‍, നിൻറെ വചനം പോലെ എന്നിലാകട്ടെ.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)

3 . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)


ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വേശ്വരൻറെ  പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.


കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന് ( 
മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍)

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

കന്യകാ മോഡി

നരേന്ദ്ര മോഡി

കന്യകാ മേരി എന്നല്ല കന്യകാമോഡി എന്ന് തന്നെയാണ് തലക്കെട്ട്‌.

പതിനേഴാം വയസ്സില്‍ കല്യാണം കഴിക്കുകയും എന്നാല്‍ ഇത് വരെ വിവാഹം എന്ന വാക്ക് ഉച്ചരിക്കുക കൂടി ചെയ്യാതെ ബ്രഹ്മചര്യം കാത്തു പരിപാലിക്കുകയും  ആ  വ്യക്തി   വിവാഹത്തിനു 46 കൊല്ലങ്ങള്‍ക്ക് ശേഷം  ഭാര്യ എന്ന കോളത്തില്‍ യശോദാ ബെന്‍ എന്ന് പേര് ചേര്‍ത്തിരിക്കുന്നു.  ( സത്യവാങ്ങ്മൂലം ഈ പോസ്റ്റിന്റെ ഏറ്റവും താഴെ വായിക്കാം)   പ്രധാന മന്ത്രി സ്ഥാനാര്‍ഥിത്വ പരിവേഷത്തില്‍ നില്‍ക്കെ 2014 ഏപ്രില്‍ ഒമ്പതിന് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ആണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

അദ്ദേഹം വിവാഹിതന്‍ തന്നെ എന്ന് ഒറ്റ ദിവസം കൊണ്ട് വിക്കി പീഡിയയില്‍ വരെ തിരുത്തല്‍ വന്നു. തിരുത്തിയ ആള്‍ മോഡി വിരുദ്ധന്‍ ആണോ എന്നറിയില്ല. എന്നാല്‍ കണ്‍സംമേറ്റ് നടന്നിട്ടില്ല എന്ന് കൂടെ ഒരു വരി കൂടി ചേര്‍ത്ത് വന്നിട്ടുണ്ട്. അത് മിക്കവാറും ഏതോ മോഡി ഭക്തന്‍ ആയിരിക്കാം തിരുത്തിയതെന്നു ആരെങ്കിലും ആരോപിച്ചാല്‍ നമുക്കവരെ കുറ്റം പറയാനുമാകില്ല. ആ വരി ചേര്‍ക്കാന്‍ ആ തിരുത്തല്‍ വാദി ചെയ്ത ശ്രമവും കുറ്റകരം ആണെന്ന് പറയാന്‍ കഴിയില്ല. മോഡിക്ക് ഒരു പ്രശ്നം വരുമ്പോള്‍ നമ്മള് വേണ്ടേ കൂടെ നില്‍ക്കാന്‍ ! ,അല്ലെ ??

ഈ കണ്‍സംമേറ്റ് എന്ന് പറഞ്ഞാല്‍ തമിഴര്‍ പറയുന്ന  ശാന്തിമുഹൂര്‍ത്തം പോലൊക്കെ വ്യാഖ്യാനിക്കാം. കല്യാണം നടന്നെങ്കിലും കണ്‍സംമേറ്റ്  നടക്കാത്ത വിവാഹം  . അതായതു  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അന്തസത്ത.

സത്യത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് ഈ പണി ഒപ്പിച്ചത് . ഇത്തവണ എല്ലാ കോലവും പൂരിപ്പിച്ചു നല്‍കിയില്ലെങ്കില്‍ നാമനിര്‍ദ്ദേശം തള്ളും. വെറുതെ വരച്ചു വിട്ടാലും തള്ളും. അതിനാല്‍ ഒന്നുകില്‍- വിവാഹിതന്‍, അല്ലെങ്കില്‍ അവിവാഹിതന്‍ എന്ന് രേഖപ്പെടുതെണ്ടിയിരുന്നു. അത് സത്യമല്ല എങ്കില്‍ സത്യവാങ്ങ്മൂലം വഴി മൂപ്പര് കുടുങ്ങിയേനെ !

ഫേസ്‌ ബുക്ക്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ നവ മാധ്യമ ചര്‍ച്ചാ വേദികളിലും ദൃശ്യമാധ്യമങ്ങളിലും കൂലങ്കുഷമായ സംവാദം നടക്കുകയാണ് . ''ഒടുവില്‍ നരേന്ദ്ര മോഡി സമ്മതിച്ചു- യശോദാ ബെന്‍ ഭാര്യ എന്ന് ' എന്ന പോസ്റ്റുകളില്‍ എന്താ ഒരു ചര്‍ച്ച ? അതിനിപ്പോള്‍ എന്താ - കല്യാണം കഴിച്ചില്ല എന്ന് മോഡി ഇത് വരെ എവിടെങ്കിലും പറഞ്ഞോഎന്നാണു  മോഡി ഭക്തരുടെ  മറു ചോദ്യം.

ഇല്ല, കല്യാണം കഴിച്ചില്ല എന്ന് മോഡി ഇതുവരെ പറഞ്ഞില്ല . എന്നാല്‍ ഇത് വരെയും ' കല്യാണം കഴിച്ചിട്ടുണ്ട്' എന്ന് പറഞ്ഞില്ല എന്നതാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. കൊല്ലങ്ങള്‍ക്ക് മുന്‍പേ  യശോദാ ബെന്‍ ഭാര്യയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒന്നും പ്രതികരിച്ചില്ല എന്നതും ചര്‍ച്ചിക്കണം.

അവരെ സംരക്ഷിക്കാന്‍ നടപടി എടുത്തതുമില്ല. ഈ കാര്യം ചൂണ്ടിക്കാട്ടുന്നവരോട് മോഡി ഭക്തര്‍ പറയുന്നത് ഇങ്ങനെയാണ്- മോഡി ഭാര്യയെ ഉപേക്ഷിച്ചത് നാടിനു വേണ്ടി മുഴുജീവിതം ഉഴിഞ്ഞു വക്കാനാണ് ! എന്ന്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ആളാണോ ഇന്ത്യയിലെ പെണ്ണുങ്ങളെ സംരക്ഷിക്കുക എന്ന മറുചോദ്യത്തിനും ഭാര്യയെ ഉപേക്ഷിക്കല്‍ അല്ല ഹിന്ദുത്വ ധര്‍മം എന്ന് മോഡി മനസിലാക്കണം എന്ന പ്രസ്താവനക്കും മോഡി ഭക്തര്‍ മറുപടി കൊടുക്കാന്‍ തയ്യാറായിട്ടില്ല.

എന്തൊക്കെ പറഞ്ഞാലും മോഡി ബാച്ചിലര്‍ തന്നെയാണ്, അദ്ദേഹം കല്യാണം കഴിച്ചെങ്കിലും എന്ന് മറ്റൊരു ഫാന്‍. അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഇങ്ങനെ പ്രാര്‍ഥിക്കാം-  'വിശുദ്ധ കന്യകാ മോദി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ' 











2014, മാർച്ച് 20, വ്യാഴാഴ്‌ച

ഭ്രാന്തന്റെ ദൈവം


ഒരു സിനിമ സംവിധായകന്‍ സ്ഥിരം പറഞ്ഞിരുന്ന ഒരു കഥ . ഒരു മനുഷ്യനും  പടച്ചോനും തമ്മില്‍ ഉള്ള സംഭാഷണം ഒറ്റയ്ക്ക് അവതരിപ്പിച്ചിരുന്ന ഒരു ഭ്രാന്തന്‍ പണ്ട് ആ സംവിധായകന്‍റെ ചുറ്റുവട്ടത്ത് ജീവിച്ചിരുന്നു. തൃശൂര്‍ പരിസരങ്ങളില്‍ പൊതു വേദികളില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴൊക്കെ ആ സംവിധായകന്‍  ആ കഥ പറയുമായിരുന്നു.

ആ കഥയിലെ മനുഷ്യന് പേര് ഉണ്ടായിരുന്നില്ല. പക്ഷെ, അയാള്‍ പടച്ചോനെ, പടച്ചോനെ എന്നാണു ദൈവത്തെ വിളിച്ചിരുന്നത്‌.  ആ വിളി കഴിഞ്ഞാല്‍ മോണോ ആക്റ്റ്‌ കളിക്കുന്നത് പോലെ ആ ഭ്രാന്തന്‍ തന്നെ ദൈവം ആയി മറുപടിയും പറയും. എന്താടാ നായിന്‍റെ മോനെ എന്ന് ദൈവമായി നിന്ന് അയാള്‍ മറുപടി ഉറക്കെ പറയും. ഉടനെ അയാള്‍ മനുഷ്യന്‍ ആകും. ഒരു അയില മുറിച്ചാല്‍ എത്ര എത്ര കഷണമാണ്  - എന്ന് അയാള്‍ ദൈവത്തോട് ചോദിക്കും. ഉടനെ വീണ്ടും ആ ഭ്രാന്തന്‍ ദൈവം ആകും- എന്നിട്ട് പറയും ''മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായെ '' എന്ന്.

2014, മാർച്ച് 12, ബുധനാഴ്‌ച

ആവശ്യമായ ജില്ലകളില്‍ വിമാനത്താവളവും തുറമുഖവും സ്ഥാപിക്കാന്‍ ഒരു വോട്ട്

പലപ്പോഴും സായം സന്ധ്യകളിലെ കലാവിരുന്നുകളും സംഗീത സന്ധ്യകളും നഷ്ടപെടുന്നതിന്റെ മുഴുവന്‍ സങ്കടവും തീരുന്നത് പലപ്പോഴും പല തരം വാര്‍ത്താ സമ്മേളനങ്ങളും കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ്. തല തെറിച്ച കോമഡികളും ബ്ലണ്ടറുകളും കേട്ടും കണ്ടും തലയറഞ്ഞ് ചിരിക്കാനുള്ള ഇട കിട്ടും.  ഇന്നും ഉണ്ടായി ഒരു തമാശ പരിപാടി. അല്ലെങ്കിലും ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കൂട്ടം തമാശക്കാര്‍ നമ്മുടെ മുന്നിലെത്തും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി എന്ന പേരില്‍ വന്ന കുറച്ചു പേര്‍ ഈ ഇന്ത്യയെ നന്നാക്കാന്‍ തന്നെയാണ് വന്നിട്ടുള്ളത് എന്നതില്‍ സംശയമില്ല. പക്ഷെ, എന്തൊക്കെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതില്‍ അവര്‍ക്ക് ഒന്നും പറയാനൊന്നുമില്ല. പക്ഷെ , ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ 543 മണ്ഡലങ്ങളിലും  മല്‍സരിക്കുന്നുണ്ടത്രേ !

നല്ല കാര്യം. പക്ഷെ , ഇത് വരെ ഈ പാര്‍ടിയില്‍ ഈ എണ്ണം മെമ്പര്‍മാര്‍ പോലും തികഞ്ഞിട്ടില്ല. അപ്പോള്‍ എങ്ങനെ ഇത്രയും എണ്ണം സ്ഥാനാര്‍ഥികളെ നിറുത്തും? അവര്‍ക്ക് ആശങ്കയൊന്നുമില്ല, കാരണം സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് പാര്‍ടിയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 25-35 നും ഇടയില്‍ പ്രായമുള്ളവരെയാണ് പാര്‍ടി പ്രധാനമായും ആഗ്രഹിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍  കെ എം ശിവപ്രസാദും വാരണാസിയില്‍ പാര്‍ട്ടി പ്രവര്‍ത്തക അശ്വതി, ഡല്‍ഹിയില്‍ രതീഷ് സി ആര്‍ എന്നിവരും മത്സരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.  കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പേര് ഇത് വരെ പ്രഖ്യാപിച്ചില്ല. അമേഠിയിലും ദല്‍ഹിയിലും വാരണാസിയിലും  സ്ഥാനര്തികളെ പ്രഖ്യാപിക്കുന്നതിനു പിന്നില്‍ വലിയൊരു ദൌത്യം ഈ പാര്‍ടി നിര്‍വഹിക്കുന്നുണ്ട്. മലയാളിയുടെ പേരും പ്രശസ്തിയും ഇന്ത്യയോട്ടാകെ പ്രചരിപ്പിക്കുക എന്നതാണ് ഈ ലക്‌ഷ്യം.

ഒപ്പം ഇന്ത്യക്ക് മൊത്തം പ്രതീക്ഷ നല്‍കുന്ന പ്രകടന പത്രികയും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ :
1. ആവശ്യമായ ജില്ലകളില്‍ വിമാനത്താവളവും തുറമുഖവും സ്ഥാപിക്കും
2.സ്വകാര്യ കമ്പനികള്‍ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികള്‍ ആക്കും
3.കള്ളപ്പണം കണ്ടുകെട്ടി ഇന്ത്യയുടെ (43 ലക്ഷം കോടി *) കടം വീട്ടുകയും വികസനത്തിനും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യും. ( ഇതില്‍ കോടി രൂപയുടെ മുകളില്‍ ഒരു സ്റ്റാര്‍ ഇട്ടിട്ടുണ്ട്. നോട്ടീസില്‍ സൂക്ഷമായി പരിശോധിച്ചപ്പോള്‍ conditions apply എന്ന് സ്റ്റാര്‍ ഇട്ടു എഴുതിയിട്ടുണ്ട്. കവി എന്താണ് ഉദ്ദേശിച്ചതെന്നു മനസിലായില്ല)
4. ഫോര്‍ ലൈന്‍ ഹൈവേ നിര്‍ബന്ധമാക്കും.
5. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ്‌, അവിടങ്ങളില്‍ വിദേശ രാജ്യങ്ങളിലെ ചികില്‍സാ സൌകര്യവും ലഭ്യമാക്കും.

രാജ്യത്തെ 4120 നിയമ സഭ സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിറുത്തുമെന്നും വ്യക്തമ്മക്കുന്നുണ്ട്. ഉദാരമായ സഹായ സഹകരണങ്ങള്‍ തേടുന്ന പാര്‍ട്ടിക്ക് സ്ഥാനര്തിയാകാന്‍ ആളുകളെയും പ്രവര്‍ത്തനത്തിന് പണവും വേണം. ഒച്ചപ്പടിനു പൊതു ജനത്തോട് പറയാനുള്ളത്- എല്ലാവരും കണ്ടറിഞ്ഞു പാര്‍ട്ടിയെ സഹായിക്കണം.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടിക്കുന്നത് സെവെന്‍ അപ്പ് ആണെങ്കിലും, നല്ല നാളെക്കായി നമുക്ക് ഇവരെ സഹായിക്കാം.
നമ്മുടെ മുദ്രാവാക്യം. - '86 കോടി ദരിദ്രരുടെ രക്ഷക്കും ഇന്ത്യയെ വികസിത രാജ്യമാക്കാനും ഒരു വോട്ട്'


  താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക്  www.g-d-f.org എന്ന വെബ്്സൈറ്റിലൂടെ അപേക്ഷിക്കാം.

വീഡിയോ കാണാം

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

സെക്സ് ഓണ്‍ ദ ബീച്ച്



സെക്സ് ഓണ്‍ ദി ബീച്ച് എന്ന് റീമ കല്ലിങ്കല്‍ സ്വന്തം ഫേസ്‌ ബുക്ക്‌ പേജില്‍ പറഞ്ഞത് ആര്‍ക്കൊക്കെയോ എന്തൊക്കെയോ വികാരം ഉണര്‍ത്തിയിരിക്കുന്നു. വാലന്റൈന്‍സ്‌ ഡേയില്‍ ഇണ പിരിഞ്ഞു കിടക്കുന്ന രണ്ടു സ്ട്രോകള്‍ ഇട്ട ഒരു ഡ്രിങ്ക്ന്റെ പടം റീമ പോസ്റ്റ് ചെയ്തത് ബല്ലാത്ത പോല്ലാപ്പിലാണ് പലരെയും എത്തിച്ചത്. യാത്രയില്‍( വേണമെങ്കില്‍ ഹണിമൂണ്‍ യാത്ര എന്ന് തന്നെ പറയാം ) ഏതോ ഒരു ബീച്ചില്‍ വാലന്റൈന്‍സ്‌ ദിവസത്തില്‍ റീമയും ആഷിക്കും കൂടി ഏതോ ബീച്ച് ഓപ്പണ്‍ എയര്‍ മണിയറ ആക്കിയെന്നാണ് ആദ്യ വിവരം വന്നത്. റീമക്ക് കളി കുറച്ചു കൂടുന്നുണ്ടെന്നു ചിലര്‍. ഇതൊക്കെ ഭാര്യേം ഭര്‍ത്താവും ഒറ്റയ്ക്ക് ആഘോഷിച്ചാല്‍ പോരെ, നാട്ടുകാരെ വിളിച്ചു അറിയിക്കണോ എന്ന് വേറെ ചിലര്‍. മാതൃക കല്യാണം നടത്തിയത് തന്നെ പേരുണ്ടാക്കാനാണെന്നും ഇത് പോസ്റ്റിനു ലൈക്ക്‌ കൂടാനുള്ള വെറും ഗിമ്മിക്കുകള്‍ മാത്രമാണെന്നും വേറെ കുറെ പേര്‍ കമന്റോടടി. ന്യൂ ജെനറേഷന്‍ ടീമായ ആഷിക്കും റീമയും ഇത് പബ്ലിക്കായി പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ എന്നും കുറെ പേര്‍.  ബീച്ചില്‍ നടന്നതൊക്കെ മൊബൈലില്‍ പിടിച്ചു നെറ്റില്‍ ഇട്ടാല്‍ കൊള്ളാമെന്നു കുറെ പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വേറെ കുറച്ചു പേര്‍ ഏതു ബീച്ചിലാ എന്ന് വരെ ചോദിച്ചു, (നേരിട്ട് കാണാന്‍ ആയിരിക്കും.) 

സംഭവം എന്തായാലും കലക്കി. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സംഭവം ഏറ്റെടുത്തു. ഹോട്ട് ഡോഗ് തിന്നുന്ന മത്സരത്തെ കുറിച്ച് മലയാളത്തിലെ ഒരു മുഖ്യധാര ചുകപ്പന്‍ പത്രം ''പട്ടിയെ തിന്നു റെക്കോഡ്‌ ഇട്ടു' എന്ന് ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പോലെയായി പോയി ഇതും. സെക്സ് ഓണ്‍ ബീച്ച് എന്നത് ഒരു വോഡ്ക മിക്സഡ്‌ ഡ്രിങ്ക് ആണെന്ന് അറിയാത്ത കൂതറ രാമന്മാര്‍ ( രാമിമാരെ കണ്ടില്ല പരിസരത്ത്) അതറിഞ്ഞു വന്നപ്പോള്‍ ഇട്ട കമന്റ് കുറെ ന്യൂ ജെനറേഷന്‍ ബീപ് സഹിതം മാത്രം വായിക്കാവുന്ന കമന്റുകള്‍ ആയിരുന്നു. വിവരക്കേട് മുതലെടുത്തു കളിയാക്കാന്‍ നടക്കുന്നോടീ എന്നാണു ഒരു മാന്യന്‍ എഴുതിയത്. 

എന്തായാലും കമന്റുകള്‍ വായിച്ച് റീമയും ആഷിക്കും തല കുത്തി മറിഞ്ഞ് ചിരിച്ചു കാണണം. പലരുടെയും മുഖത്തേക്ക്  തിരിച്ചു വച്ച കണ്ണാടി പിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നാണ് റീമയുടെ വിഷയത്തിലെ പ്രതികരണം 

സെക്സ് ഓണ്‍ ബീച്ച് തയ്യാറാക്കുന്ന വിധം 

One of the most popular cocktails, a Sex on the Beach is a delicious fruity drink that almost anyone will like. It's a great tropical highball that is wonderful on hot summer nights or afternoons at the beach.
Beginning bartenders should place Sex on the Beach on their list of drinks to know.
Prep Time: minutesTotal Time: 3 minutes
Yield: 1 CocktailIngredients:
Preparation:
  1. Pour all the ingredients into a cocktail shaker with ice cubes.
  1. Shake well.
  1. Strain into a highball glass.
  1. Garnish with the orange slice and maraschino cherry.

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം




 ''നമുക്കിനി കുറച്ചു നേരം ഫേസ്‌ ബുക്ക്‌ ലൈക്കുകളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാം. ലൈക്ക്‌ എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് എന്താണ് ?  നിങ്ങള്‍ എന്തിനൊക്കെയാണ്  ലൈക്കുകള്‍ ഉപയോഗിക്കുന്നത് ? '' എന്നൊരു ചര്‍ച്ച വേദി ഫേസ്‌ ബുക്കില്‍ ഒരുക്കിയിരുന്നു. ( പോസ്റ്റ് കാണാം )

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പലരും പല അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയിരുന്നു.

വിനോദ് ജി പത്മനാഭന്‍  എഴുതിയ കമന്റ് ആണ് ഏറ്റവും മനോഹരമായി തോന്നിയത് . '' ഞാൻ ശ്രദ്ധിക്കേണ്ടതും, ശ്രദ്ധിച്ചതുമായ കാര്യങ്ങളെയാണ് ലൈക് ചെയ്യുന്നത്'' - എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

നമ്മുടെ ഒരു സുഹൃത്തിനു നമുക്ക് കൊടുക്കാന്‍ കഴിയുന്ന ചെലവില്ലാത്ത ഒരേയൊരു ഉപഹാരം എന്നായിരുന്നു  അസ്‌ലം മൂരാട്  അഭിപ്രായപ്പെട്ടത്.


ആശയങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നും സമ്മതത്തോടെ താങ്കളുടെ ആശയം പങ്കുവെക്കുന്നുവെന്നും പറയാന്‍ ലൈക്ക്‌ ഉപയോഗിക്കുന്നു എന്നാണു ഉണ്ണി കൃഷ്ണന്‍റെ  പക്ഷം .


ലൈക്കുകള്‍  ഏറ്റവും കൂടുതൽ മിസ് യുസ് ചെയുക യാണ് പലരുമെന്നാണ് മാവേലിക്കരയില്‍ നിന്നുള്ള ലിജു സാമിന്റെ കമന്റ്.  ഒരു പെണ്ണ് എന്തെഴുതിയാലും ലൈക് കൊടുക്കുന്നവർ ആണ് മഹാ ഭൂരിപക്ഷവും , എന്തെങ്കിലും എഗൈൻസ്റ്റ് പറയണം എന്നുണ്ടെങ്കിലും പറയില്ല ,പകരം ഒരു ലൈക് കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത് . പക്ഷെ .താൻ അങ്ങനെയല്ല കേട്ടോ എന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട് അദ്ദേഹം.

ലിജുവിനെ പിന്തുണച്ചു ശ്രീജേഷ്‌ അറക്കലും  പറയുന്നത് മേല്‍പ്പറഞ്ഞ പോലെയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ - '' എന്തൊക്കെയായാലും പെണ്ണ് ഒരു സ്മൈലി ഇട്ടാലും ലൈക്കിനു  ഒരു പഞ്ഞം ഉണ്ടാകില്ല...അതിപ്പോ എന്ത് വിളിച്ച് കൂവിയാലും..''

''കൂട്ടുകാര്‍ക്ക് ലൈക്കുകള്‍ കൊടുത്തു  കൊണ്ടിരിക്കുക... പുതിയ എഴുത്തുകാര്‍ പിറക്കട്ടെ...''- എന്ന് സയീദ്‌ ഉമ്മര്‍ . പ്രത്യേകിച്ച് ഒരു കാശ് മുടക്കും ഇല്ലാത്ത സാധനം ആണ് ലൈക്ക്. അതുപോലും വെറുതെ തരാത്ത ആളുകളെ എന്തിനാ ഫ്രണ്ട് ആക്കി വച്ചേക്കുന്നത്..... എല്ലാത്തിനേം അണ്‍ ഫ്രണ്ട്‌  ചെയ്തു അക്കൌണ്ടും റിപ്പോര്ട്ട് ചെയ്തു വിട്- എന്ന് തമാശ പറയാനും അദ്ദേഹം മറക്കുന്നില്ല .

കൃഷ്ണ രാജ് മാഹി പറയുന്നു- '' പ്ലീസ് ലൈക് മൈ പോസ്റ്റ് എന്ന് മെസ്സേജ് അയക്കുന്നവർ അവർക്കും ലൈക് കൊടുക്കാറുണ്ട് സൗഹൃദങ്ങൾ ഒഴുകാൻ വേണ്ടി.

ഫേസ്ബുക്കിൽ സ്ക്രോളുമ്പോൾ സുഹൃത്തുകൾ അല്ലാത്തവരുടെ നല്ല പോസ്റ്റുകൾ കണ്ടാൽ ചിലപ്പോൾ ലൈക്കും. അടുത്ത സുഹൃത്തുകൾക്ക് ഒരു പരിധി വരെ വാരിക്കോരി കൊടുക്കും. പക്ഷെ ലൈക്ക് തായോ എന്നും പറഞ്ഞ് ചാറ്റ് ബോക്സിൽ വന്ന് ഇരക്കുന്നവരെ എനിക്കിഷ്ടമല്ല.- ജാഫര്‍ മുഹമ്മദ്‌ 


കൊടുത്തു വാങ്ങാനാണ് അസീം മുഹമ്മദിന് താല്‍പ്പര്യം
വായിക്കൂ -പ്രതീക്ഷ. നാളെ ഞാന്‍ ഇടുന്ന പോസ്റ്റിന് ഒരു ലൈക്ക് കിട്ടും എന്ന പ്രതീക്ഷ..അനുഭവം ഗുരു..ഇല്ലെങ്കില്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ച മീന്‍ പോലെ ഈച്ച അടിച്ച് ഇരിക്കേണ്ടിവരും..



ഒച്ചപ്പാടിനു ഈ വിഷയത്തില്‍ പറയാനുള്ളത് ഇതാണ്

1. നമുക്ക് ഇഷ്ടപെടുന്ന പോസ്റ്റുകള്‍, (പോസ്റ്റുകള്‍ മുഴുവനായോ ഭാഗികമായോ ) ഇഷ്ടപ്പെട്ടു എന്നറിയിക്കാന്‍

2.പിന്തുണ നല്‍കുന്നു എന്നറിയിക്കാന്‍

3. ഞാന്‍ ഇത് വായിച്ചു എന്നറിയിക്കാന്‍ ( കമന്റ് ഇടാതെ തന്നെ പോസ്റ്റിന്റെ ഉടമ മനസിലാക്കും  )

ഇനിയാണ് പ്രധാനം ---

4. ടാഗ് ചെയ്യാതെയും ഷെയര്‍ ചെയ്യാതെയും കമന്റ് ചെയ്യാതെയും ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഒരു ലൈക്‌ ചെയ്യലാണ്.  എന്റെ ടൈം ലൈനില്‍ വരാതെ തന്നെ എനിക്ക് അവയുടെ നോട്ടിഫിക്കേഷന്‍ ലഭിക്കും . അവിടെ വേറെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അതിന്റെ നോട്ടിഫിക്കേഷന്‍ വരും. വായന സുഗമം ആകും.

( നോട്ടിഫിക്കെഷനുകള്‍ സെറ്റിംഗ്സ് വഴി നിയന്ത്രിച്ച എന്നെ പോലുള്ളവര്‍ക്ക് ലൈക്ക്‌ ചെയ്യല്‍ തന്നെയാണ് താല്‍പ്പര്യമുള്ള വിഷയത്തിലെ സംവാദങ്ങളെ എളുപ്പം ആക്കുന്നത് )
വേറൊരു തരത്തില്‍ പറഞ്ഞാല്‍ - ജി പ്ലസ്സില്‍ കുത്തിട്ടും ട്രാക്ക്‌ എന്നെഴുതിയും ചര്‍ച്ചയില്‍ വായനക്കായി വരുന്നവരുടെ അതേ വഴി തന്നെ !


5. പത്രക്കാരി എന്ന നിലയില്‍ പ്രമുഖരും രാഷ്ട്രീയക്കാരും സിനിമ താരങ്ങളും എഴുതുന്ന സ്റ്റാറ്റസുകള്‍ ഉടനെ ലഭിക്കാന്‍ ( പേജുകളില്‍ നിന്നും ) - എന്നിട്ട് വേണം എനിക്ക് വാര്‍ത്ത തയ്യാറാക്കാന്‍ . അവരുടെ നിലപാടുകളോട് ആഭിമുഖ്യം ഉണ്ടായാലും ഇല്ലെങ്കിലും അപ്പ്‌ഡേറ്റ്സ് എളുപ്പത്തില്‍ കിട്ടാനുള്ള എളുപപ്‌ വഴിയാണ്  ലൈക്‌ ബട്ടന്‍ ക്ലിക്ക്‌ .

6. ആരെങ്കിലും എഴുതിയ പോസ്റ്റുകള്‍ എന്റെ ചങ്ങാതി പട്ടികയില്‍ ഉള്ളവര്‍ വായിക്കണമെന്ന് കരുതിയാല്‍   ഒരു ലൈക്‌ അടിച്ചാല്‍ മതി. ഞാന്‍ ഏതെന്കിലും ഒരു പോസ്റ്റില്‍ ലൈക്കടിച്ചാല്‍ എന്റെ  ചങ്ങാതിതിമാര്‍ക്കെല്ലാം ( നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കാന്‍ സെറ്റിംഗ്സ് ചെയ്യാത്ത ചങ്ങാതിമാര്‍ക്ക്) നോട്ടിഫിക്കേഷന്‍ കിട്ടും. താല്പര്യം ഉള്ളവര്‍ക്ക് ആ ചര്‍ച്ചയില്‍ വന്നു പങ്കെടുക്കാന്‍ പറ്റും.

ഉദാഹരണം - ഒരാള്‍ക്ക്‌ അടിയന്തിരമായി ബ്ലഡ്‌ വേണം - ആ പോസ്റ്റില്‍ ഒരു ലൈക്ക്‌ അടിച്ചാല്‍ നമ്മുടെ ചങ്ങാതിമാര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്പോള്‍ പിന്നെ പ്രത്യേക മെസ്സേജ് ആയി ആരോടും ആവശ്യപ്പെടേണ്ടതില്ല.

 ചിലര്‍ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട് - ചത്തെന്നും  മരിക്കാന്‍ കിടക്കുന്നെവെന്നു പറഞ്ഞു പോസ്റ്റ് ഇട്ടാലും ലൈക്ക്‌ അടിക്കുന്നവര്‍ ക്രൂരന്മാരും ദയ ഇല്ലാത്തവരും ആണെന്ന്.  അത്തരം  പരിഹാസം പറയുന്ന ചങ്ങാതിമാരോട് ഇത് വായിക്കാന്‍ പറയണം.

7. പെണ്ണുങ്ങള്‍ എന്ത് പറഞ്ഞാലും കുറെ ലൈക്ക്‌ കിട്ടും എന്ന് പരിഹസിക്കുന്നവര്‍ ഉണ്ട്. അത്തരക്കാര്‍ പെണ്ണുങ്ങളെ കുറച്ചു കാണാന്‍ എന്ത് വഴിയും തേടുന്നവരാണ്. നന്നായി പ്രതികരിക്കുകയും സാമോഹിക വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന പെണ്ണുങ്ങള്മുണ്ട് എന്ന് സമ്മതിക്കാന്‍ അത്തരക്കാര്‍ക്ക് വലിയ പ്രയാസമാണ്. വലിയ ഗൌരവമായ പോസ്റ്റുകള്‍ ഇട്ടാലും  ഇതേ വളിച്ച കമന്റു പറയുന്നവര്‍ ഏറെയാണ്. അവര്‍ക്ക് മരുന്നില്ല. എന്തായാലും അവര്‍ അറിഞ്ഞോ അറിയാതെയോ പറയുന്ന ഒന്നുണ്ട്- ഈ ലൈക്ക്‌ അടിക്കുന്ന ആണുങ്ങള്‍ കോന്തന്മാര്‍ ആണെന്ന്. അത് സ്വന്തം സത്വത്തില്‍  അപമാനം തോന്നുന്നവര മാത്രമാണ്. അവരെ മൈന്‍ഡ്‌ ചെയ്യേണ്ടതില്ല.






2013, ഡിസംബർ 2, തിങ്കളാഴ്‌ച

എപ്പിക്‌ ഓഫ് എപ്പിസ്കോപ്പ



നമ്മുടെ കഥ ആരംഭിക്കുകയാണ്. കഥയിലെ നായകന്‍ അല്ലാ വില്ലന്‍ ഒരു എപ്പിസ്കോപ്പയാണ്. അതെന്തു കോപ്പ എന്ന് ചോദിക്കരുത്. മതവികാരം വൃണപ്പെടുത്തരുത്. അവസാനം കഥ വായിച്ചു കഴിഞ്ഞിട്ട് എന്താടോ കോപ്പാ എന്ന് വിളിക്കുകയും അരുത്. നല്ല നിലക്ക് നടക്കുന്ന മറ്റു കോപ്പാമാര്‍ക്ക് ഇതൊരു നാണക്കേട് തന്നെയാണ്. അത് കൊണ്ട് ശവത്തില്‍ കുത്തരുത്.

കഥയുടെ പേരാണ് എപ്പിക്‌ ഓഫ് എപ്പിസ്കോപ്പ ( സിംബല്‍ ....)

""കാഥികയല്ല കഥാകാരിയല്ല  ഞാന്‍
കേവലം ഞാനൊരു കൊച്ചു ബാലിക
അറ്റകുറ്റങ്ങളും തെറ്റും പിഴകളും
 വന്നാലോ നിങ്ങള്‍ പൊറുത്തിടേണം ""

അങ്ങ് ദൂരെ ചെങ്ങന്നൂര്‍ എന്നൊരു ഗ്രാമം . അവിടെ  ചെറിയനാട് കൊല്ലക്കടവില്‍ കളീക്കല്‍ എന്നൊരു വീടുണ്ട്. അവിടെയാണ് നമ്മുടെ കഥാനായകന്‍ ജീവിക്കുന്നത്. മാവേലിക്കര കൊറ്റാര്‍കാവ് പള്ളിയിലെ എപ്പിസ്കൊപ്പയായി നമ്മുടെ കഥാനായകന്‍ ജീവിക്കുന്ന കാലം. അദേഹത്തിന്റെ പേരാണ് ഫാ.ഗീവര്‍ഗീസ്‌. ( സിംബല്‍... )

പാതിരിയാണ് ഞാന്‍
ലാളിത്യം പുകള്‍പ്പെറ്റ
ക്രിസ്തുവിന്റെ പിന്‍ഗാമി......
കാണിക്കയാണ് ഞാന്‍
കര്‍ത്താവേ,
നിന്റെ അഭിഷിക്തന്‍ ...

പ്രഭാതം പൊട്ടി വിടരുന്ന സുന്ദര ദിനം. സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ പാട്ട് കുര്‍ബാന കഴിഞ്ഞു ഗീവര്‍ഗീസച്ചന്‍ നേരെ പള്ളിമേടയിലേക്ക് നടന്നു.  പള്ളിയില്‍ നിന്നും ഇറങ്ങി പോകുന്നവര്‍ അദ്ദേഹത്തെ നോക്കി 'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ ' എന്ന് ഭയഭക്തി പുരസ്സരം പറഞ്ഞു .

എപ്പോഴും ( സിംബല്‍ ) ഇപ്പോഴും( സിംബല്‍) സ്തുതിയായിരിക്കട്ടെ ( സിംബല്‍)


പെട്ടെന്നാണ് അച്ചന് ഒരു വെളിപാട് ഉണ്ടായത്.  ആരോ മതില്‍ ചാടിയിരിക്കുന്നു. അച്ചന്‍ ധ്യാനിച്ചു. മനസ്സ് കടുപ്പിച്ച് ധ്യാനിച്ചു... അതെ, അതൊരു സ്ത്രീയാണ്. അതെ ഒരു സ്ത്രീ മതില്‍ ചാടിയിരിക്കുന്നു ( സിംബല്‍ )

പാതിരി കഴുത്തില്‍ കിടന്ന കുരിശു മാലയില്‍ മുറുക്കെ പിടിച്ചു. ഒന്ന് കൂടി കണ്ണുകളിറുക്കി പൂട്ടി ആവേശത്തോടെ ധ്യാനിച്ചു. അതൊരു അധ്യാപികയാണ്. ങേ... മാതൃക ആകേണ്ട അധ്യാപിക ഇതാ മതില് ചാടിയിരിക്കുന്നു.

ആശാനക്ഷരമൊന്നു പിഴച്ചാല്‍ ....
അമ്പത്തെട്ടു പിഴക്കും ശിഷ്യന്....

അതെ , ആശാട്ടി പിഴച്ചാല്‍ ശിഷ്യ ഗണം എവിടെയെത്തും. ഇല്ല..ഇല്ല..ഇത് അനുവദിച്ചു കൂടാ. .തെറ്റ് പറ്റിയവരെ തിരുത്തണം. ക്രിസ്തുവിന്റെ വചനങ്ങള്‍ അവര്‍ക്ക് പകരണം. ഞാന്‍ ഇതാ വരികയായി...

;'' കത്തനാര്‍ കത്തനാര്‍
കടമറ്റത്ത് കത്തനാര്‍ കത്തനാര്‍
സത്യമോ ഇത് മിഥ്യയോ...''

കത്തനാര്‍ സ്ലോ മോഷനില്‍ സ്വന്തം വീട് ലക്ഷ്യമാക്കി  പാഞ്ഞു. അങ്ങ് ദൂരെ നിന്നു തന്നെ അദ്ദേഹം ഹൃദയം തകര്‍ക്കുന്ന ആ കാഴ്ച കണ്ടു.
അതാ അങ്ങോട്ട്‌ നോക്കൂ...

''അക്ഷര നക്ഷത്രം കോര്‍ത്ത
ജപമാലയും കൈകളിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത
മനസ്സാം ശംഖുമൂതി
ജന്മഗേഹം വളഞ്ഞു വച്ച നാട്ടുകാരെ
കണ്ടുപേടിച്ചോരഭയാര്‍ഥിയാമെന്‍
ഭിക്ഷാപാത്രത്തില്‍ നിറക്കുക
നിങ്ങളിത്തിരി സ്നേഹാമൃതം ""

അവിടെയതാ, നാലാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കിയ മണിമാളികക്ക് മുന്നില്‍ നാട്ടുകാര്‍ കടലിരമ്പം പോലെ അലറുകയാണ്

''വരിക വരിക സഹജരെ
വരിക വരിക മോദമായ്‌
വഴി പിഴക്കും വാഴ്വിനെ
നേര്‍വഴിക്ക് തീര്‍ക്ക  നാം ''


സത്യത്തില്‍ കഥാപ്രസംഗം കേട്ടിട്ട് നിങ്ങള്ക്ക് ബോറടിച്ചു ഇല്ലേ? ഇല്ലെങ്കില്‍ വേണ്ട, പറഞ്ഞ എനിക്ക് ബോറടിച്ചു. അതിനാല്‍ കഥ ഇനി ന്യൂ ജെനറേഷന്‍ ടൈപ്പ് സ്പീഡില്‍ വിടാം.

കത്തനാര്‍ പെട്ടെന്ന് കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയെ പോലെ മുരണ്ടു പാഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ ശക്തിമാന്‍ പമ്പരം കറങ്ങുന്ന പോലെ അയാള്‍ കറങ്ങി. പടിവാതില്‍ തുറന്നതും അടഞ്ഞതും നിമിഷ നേരം കൊണ്ടായിരുന്നു.  മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കണ്ട പോലെ ടും, ടും പുറത്തു നിന്ന അച്ഛന്‍ ഇപ്പോള്‍ അതാ അകത്ത്... അദ്ദേഹം ദുര്‍മന്ത്രവാദിയെ പോലെ ആര്‍ത്തു അട്ടഹസിച്ചു. എന്നിട്ട് കക്കൂസ നില്‍ക്കുന്നിടതെക്ക്  പറന്നു  ചെന്നു. അവിടെ ഒരു ഷെഡില്‍ വിവസ്ത്രയായി നിലം പറ്റിക്കിടക്കുന്ന സ്വന്തം പെങ്ങളെ അയാള്‍ രൂക്ഷമായി നോക്കി. വാതില്‍ ചവുട്ടി തുറന്നു. ആ സ്ത്രീയുടെ കാലുകളില്‍ പിടിച്ചു അയാള്‍ വലിച്ചിഴച്ചു വീട്ടിനകത്ത് വലിച്ചു കേറ്റി. അലമാരയില്‍ നിന്നും ഒരു മാക്സി എടുത്തു അവരെ ധരിപ്പിച്ചു. ഇടയ്ക്കു നാല് കുത്തു കൊടുക്കാനും മറന്നില്ല.

ഇതിനിടക്ക്‌ നിയമത്തിന്റെ കാവല്‍ ഭടന്മാര്‍ ക്യോം..ക്യോം...മുഴക്കി വന്നു നിന്നു.  ചാടിയിറങ്ങിയ എസ്.ഐ ഗെയ്റ്റ് മലക്കെ തുറന്നു. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു....ഗബ്ബര്‍ സിംഗ്.......മേം ആയാ....


എന്റെ സാമ്രാജ്യത്തില്‍ നിനക്ക് എന്ത് കാര്യം ?? ഞാന്‍ നിന്നെ എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും - ഗബ്ബര്‍ സിംഗ് മിസ്റ്റര്‍ പെരേരയായി.

എസ്.ഐ പേടിച്ചു. വിറച്ചു. ക്രിസ്തുവിന്റെ അഭിഷിക്തനോടാണ് കളി. നേരിട്ടു കര്‍ത്താവ്‌  ഇറങ്ങി വന്നു കൊട്ടേഷന്‍ തന്നാലോ എന്ന് കരുതി എസ്.ഐ ചൂണ്ടു വിരല്‍ ചുണ്ടിന് മുകളില്‍ വച്ച് വായടച്ചു.

ഇതാണോ നിങ്ങള്‍ അന്വേഷിക്കുന്ന സ്ത്രീ..? കത്തനാര്‍ പെങ്ങളെ മുന്നോട്ടു നീക്കി നിറുത്തി ജനക്കൂട്ടത്തോട് ഉറക്കെ ചോദിച്ചു. ഹേ..സ്ത്രീയെ എനിക്കും നിനക്കുമെന്ത്... അനന്തരം പുരോഹിതന്‍ മുറ്റത്തെ ടാപ്പ്‌ തുറന്നു അദ്ദേഹത്തിന്റെ കയ്യില്‍ പറ്റിയ ചെളി കഴുകി കളഞ്ഞു.

അവനെ വിട്ടു തരിക , അവനെ വിട്ടു തരിക.....ജനക്കൂട്ടം കത്തനാരെ ചൂണ്ടിക്കാട്ടി  എസ്.ഐയോട് ആവശ്യപ്പെട്ടു .

 കത്തനാര്‍ അപ്പോള്‍ ശപിച്ചു - എന്നാലും  മതില് ചാടി പെങ്ങളുടെ അവസ്ഥ കണ്ടെത്തി നാട്ടുകാരെ അറിയിച്ച ആ ടീച്ചര്‍ ശപിക്കപ്പെട്ടവള്‍ !


ഒച്ചപ്പാട് - മാനസിക രോഗം ഉണ്ടെന്നു പറഞ്ഞ് വീടിനു പുറത്തെ ഷെഡില്‍   സഹോദരിയെ  തിന്നാനും ഉടുക്കാനും നല്‍കാതെ കിടത്തിയ കത്തനാരെ പ്രോസിക്യൂട്ട് ചെയ്യുക. മലവും മൂത്രവും ആ ഷെഡില്‍ അവിടവിടെ കിടന്നിരുന്നു. അതിനു പോലും സൗകര്യം ചെയ്യാത്ത അയാള്‍ കത്തനാര് തന്നെയോ ??

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...