2013, നവംബർ 28, വ്യാഴാഴ്‌ച

പോലീസ്‌ മൂത്രം കുടിപ്പിച്ചെന്ന്


 കഴിഞ്ഞ പകലില്‍ കണ്ടു മുട്ടിയ അന്നയെ കുറിച്ച് നാളെ പറയാം  
എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ! 
അന്ന പറഞ്ഞ ഒരു വരി മാത്രം അപ്പോള്‍ പറഞ്ഞിരുന്നു. അതിങ്ങനെ  '' പോലീസുകാര്‍ എന്റെ ഭര്‍ത്താവിനെ മൂത്രം കുടിപ്പിച്ചു. മര്‍ദ്ദനംമൂലം  നട്ടെല്ലിന് അഞ്ചു ചിന്നല്‍ പറ്റിയിട്ടുണ്ട് . ഞാന്‍ ഈ രണ്ടു കുഞ്ഞുങ്ങളെ കൂട്ടി എവിടെ പോകും ''??


ബാക്കി മുഴുവന്‍ വായിക്കണോ ??

കൊച്ചി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അവശനാക്കിയെന്ന് യുവതിയുടെ പരാതി.
ഇക്കാര്യം വിശദീകരിക്കാന്‍ പ്രസ്‌ക്‌ളബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയെത്തിയ യുവതി കുഴഞ്ഞുവീണു.

 കസ്റ്റഡിയിലെടുത്ത ചേര്‍ത്തല എഴുപുന്ന ജൂബിലിനഗര്‍ കോളിനിയില്‍ വളാന്തറ വീട്ടില്‍ റോജന്‍ പോളിനെ മൂത്രം കുടിപ്പിക്കുകയും മര്‍ദിച്ച് നട്ടെല്ല് തകര്‍ക്കുകയും ചെയ്തതായി ഭാര്യ അന്ന റോഷ്മിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
നട്ടെല്ലിനും ചെവിക്കും മാരകമായി പരിക്കേറ്റ റോജന്‍ പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 തങ്ങളുടെ കുഞ്ഞിന്റെ മുക്കാല്‍ പവന്റെ സ്വര്‍ണമാല ആറുമാസം മുമ്പ് കാണാതായതാണ് സംഭവങ്ങളുടെ തുടക്കമെന്നും അന്ന പറഞ്ഞു. കുഞ്ഞിനോട് ചോദിച്ചപ്പോള്‍ അയല്‍വാസിയായ അധ്യാപിക മാല ഊരി വാങ്ങിയെന്നാണ് പറഞ്ഞത്. ഇക്കാര്യം ചോദിച്ചതോടെ, അതുവരെ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ അകല്‍ച്ചയിലായി. പിന്നീട് ടീച്ചറും ഭര്‍ത്താവും പലകാരണങ്ങള്‍ പറഞ്ഞ് അവഹേളിക്കുകയും അശ്‌ളീലം പറയുകയും പതിവായിരുന്നെന്നും അന്ന പറയുന്നു.

നവംബര്‍ 14ന് വൈകുന്നേരം ആറിന് അരൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയും പൊലീസുകാരുമെത്തി റോജനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ അന്ന സ്‌റ്റേഷനിലെത്തി . വിലങ്ങുവെച്ച് ജനലില്‍ പൂട്ടിയിട്ട നിലയിലാണ് റോജനെ കണ്ടത്. തന്നോട് എസ്. ഐ മോശമായി പെരുമാറിയതായും വ്യഭിചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
രാത്രി പന്ത്രണ്ടേമുക്കാല്‍ വരെ എസ്.ഐയും സംഘവും മാറിമാറി റോജനെ മര്‍ദിച്ചു. ഇത് കണ്ടുനില്‍ക്കാനാകാതെയാണ് തിരിച്ചുപോന്നതെന്നും പിറ്റേന്ന് ജാമ്യമെടുക്കാന്‍ സ്‌റ്റേഷനിലത്തെിയപ്പോള്‍ തളര്‍ന്നുകിടക്കുന്ന റോജനെയാണ് കണ്ടതെന്നും അന്ന പറയുന്നു.

വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചതായും കാല്‍വെള്ളയില്‍ അടിച്ചതായും റോജന്‍ പറഞ്ഞത്രേ. ജാമ്യമെടുത്തശേഷം കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റോജനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും വനിതകമീഷനും ആലപ്പുഴ ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. റോജന്റെ സുഹൃത്ത് സെജിനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2013, നവംബർ 27, ബുധനാഴ്‌ച

അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാ

അമ്മൂമ്മ പ്രസ്സ്‌ ക്ലബില്‍ നിന്നും ഇറങ്ങുന്നു  
''അമ്മാമ്മക്ക് ഇത്രേ പറയാനുള്ളൂ.. അമ്മാമ്മയെ ഒരുത്തന്‍ വേണ്ടാത്തതൊക്കെ ചെയ്തു.   അമ്മാമ്മയെ ഈ നിലക്ക് ആക്കിയ അവനെ ജയിലില്‍ നിന്നും വിടരുത്.അമ്മാമ്മയെ നിങ്ങള് കണ്ടില്ലേ ?  അമ്മാമ്മയുടെ മക്കള് അതിനു വേണ്ടി എഴുതണം.''  കഴിഞ്ഞ മാസം ഒല്ലൂര്‍ അഞ്ചേരിയില്‍ ലൈംഗിക പീഡനത്തിനു ശേഷം വഴിവക്കില്‍ അവശ നിലയില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധയുടെതാന് ഈ വാക്കുകള്‍. 

ചൊവ്വാഴ്ച എറണാകുളം പ്രസ്സ് ക്ലബിന്റെ ചവിട്ടു പടികള്‍ താണ്ടി പ്രസ്സ് മീറ്റ് നടക്കുന്ന ഹാളില്‍ എത്തിയ അമ്മൂമ്മയെ കണ്ടവരെല്ലാം ഞെട്ടി.   
തല മുഴുവന്‍ കുമ്പളങ്ങ പോലെ നരച്ച ഒരമ്മൂമ്മ .
ആരോ കൊടുത്ത ഒരു മാക്‌സിയാണ് വേഷം. അരയില്‍ ഒരു ചരട് കൊണ്ട് അത് കെട്ടി വച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിലേക്ക് കയറി വന്ന ഒരു വനിതാ ജേണലിസ്റ്റും അമ്മൂമ്മയെ ഇപ്പോള്‍ പരിപാലിക്കുന്ന സ്ത്രീയും ആ പടുവൃദ്ധയെ താങ്ങി പിടിച്ചാണ് കയറ്റി കൊണ്ട് വന്നത്. 


' അമ്മാമ്മ പത്രമൊക്കെ വായിച്ചു കേള്‍ക്കാറുണ്ട്. അതാ ഇവിടെ വരണമെന്ന് തോന്നിയത്. '' അങ്ങനെ പറഞ്ഞാണ് അമ്മൂമ്മ സംസാരം തുടങ്ങിയത് .  

''അമ്മാമ്മക്ക് ആരുമില്ല്യ . അപ്പാപ്പന്‍ ( ഭര്‍ത്താവ് ) പട്ടാളക്കാരന്‍ ആയിരുന്നു. കൊല്ലം കുറെ മുന്‍പ് കാന്‍സര്‍ പിടിച്ചു മരിച്ചു. അമ്മാമ്മക്ക് മക്കളുമില്ല്യ. ഈ പ്രായത്തില്‍  അധ്വാനിക്കാന്‍ ആവതില്ല. പലരോടും സഹായം ചോദിക്കും.  ആരെങ്കിലുമൊക്കെ എന്തെങ്കിലും തിന്നാന്‍ തരും. അങ്ങനെയുള്ള അമ്മാമ്മയോടാണ് ആ പരമ ദുഷ്ട പിശാച് ഈ ദുഷ്ടത്തരം കാണിച്ചത്. അവനുള്ള ശിക്ഷ ദൈവം കൊടുക്കും''  അമ്മൂമ്മക്ക് സങ്കടം തീരുന്നില്ല.  
ഒക്ടോബര്‍ പത്തിന് വൈകുന്നേരമാണ്   വൃദ്ധയെ കഞ്ചാവിന്റെ ലഹരിയിലായിരുന്ന കാച്ചേരി കൊള്ളന്നൂര്‍ വീട്ടില്‍   വിത്സണ്‍ (50) ലൈംഗിക പീഡനത്തിനു ഇരയാക്കിയത്.  പള്ളിയിലേക്ക് പോകും വഴി പലപ്പോഴും സഹായം ചോദിച്ച് വൃദ്ധ വില്‍സന്‍ അടക്കമുള്ള ആളുകളുടെ വീടുകളില്‍ അവര്‍ പോകാറുണ്ട്. സംഭവം നടന്ന ദിവസം വിത്സണ്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന് അസുഖം ആയതിനാല്‍ ഭാര്യ ആ വീട്ടില്‍ പോയിരുന്നു. ഭക്ഷണം തരാം എന്ന് പറഞ്ഞ് വൃദ്ധയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി
വില്‍സന്‍ 
പീഡിപ്പിക്കുകയായിരുന്നു.  എതിര്‍ത്ത വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച വിത്സണ്‍ ശബ്ദം പുറത്തു പോകാതിരിക്കാന്‍ വൃദ്ധയുടെ വായില്‍ തുണി തിരുകി. ആക്രമണത്തില്‍ നെറ്റിയില്‍ ആഴത്തില്‍ മുറിവ് പറ്റിയ വൃദ്ധയുടെ ബോധം നശിച്ചു. ലൈംഗിക പീഡനത്തിനു  ശേഷം തോര്‍ത്ത് മുണ്ട് കഴുത്തില്‍ ചുറ്റി കൊല്ലാനും ശ്രമിച്ചു. പിന്നീട് വൃദ്ധയെ വലിച്ചിഴച്ചു വഴിയില്‍ കൊണ്ടിട്ടു. വിവസ്ത്രയായി വഴിയരികില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിത്സണ്‍ ഇപ്പോള്‍ വിയ്യൂര്‍  ജയിലില്‍ റിമാന്റിലാണ്

''പത്രത്തില്‍  കുട്ടികളെ വേണ്ടാത്തതൊക്കെ  ചെയ്തതൊക്കെ കേള്‍ക്കാറുണ്ട്. അങ്ങനെയുള്ളവരെയൊന്നും വെറുതെ വിടരുത്. '' എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അവര്‍ ആശുപത്രി വിട്ട ശേഷമാണ് എറണാകുളം പ്രസ് ക്ലബില്‍ എത്തിയത്. അപകടത്തിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന വൃദ്ധയുടെ പരിപാലനം ഏറ്റെടുത്ത സന്നദ്ധ പ്രവര്‍ത്തക   കൂടുതല്‍ പരിചരണം നല്‍കുന്നതിന് എറണാകുളത്തു എത്തിക്കുകയായിരുന്നു. 

സങ്കടം കുറെ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അമ്മൂമ്മ പോകാനൊരുങ്ങി . കുത്തിപ്പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അമ്മൂമ്മ പറഞ്ഞു ''മക്കളെ ഈ വയസ്സാംകാലത്ത് അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാകുന്നു'

2013, നവംബർ 24, ഞായറാഴ്‌ച

ഗര്‍ഭണന്‍

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 
പുരുഷന്മാര്‍ ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭിണി എന്നാണോ ഗര്‍ഭണന്‍ എന്നാണോ വിളിക്കുക? അതിനു പുരുഷന്മാര്‍ ഗര്‍ഭം ധരിക്കാറില്ലെന്നു  പറയാന്‍ വരട്ടെ ! അമേരിക്കയില്‍ അത് സംഭവിച്ചു. ചിക്കഗോയിലാണ് സംഭവം. 


കഴിഞ്ഞ ജൂണില്‍ ബസുകളിലും റെയില്‍ വേ സ്റ്റെഷനുകളിലും സ്കൂള്‍ - കോളജ്‌ പരിസരങ്ങളിലും ഗര്‍ഭിണികള്‍ ആയ ആണ്‍കുട്ടികളുടെ ചിത്രം പതിച്ച വലിയ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ചിക്കാഗോയിലെ ഭരണ കൂടം തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ തെരുവില്‍ പതിച്ചത്. കണ്ടവര്‍ കണ്ടവര്‍ പോസ്റ്ററുകള്‍ക്ക് മുന്‍പില്‍ തടിച്ചു കൂടി. ആ ആണ്‍കുട്ടികളെ കണ്ടവര്‍ അന്ധാളിച്ചു.  സംശയിക്കേണ്ട , എല്ലാം വച്ചു കെട്ടല്‍ തന്നെയാണ് .  പൊതുജനം പോസ്റ്റര്‍ കണ്ടു ഞെട്ടാന്‍ വേണ്ടി തന്നെയാണ് ഗര്‍ഭിണി ആയ പുരുഷ മോഡലുകളെ രംഗത്തിറക്കിയത്. അങ്ങനെ  പരസ്യത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും പറയാനുള്ള സന്ദേശം ആഴത്തില്‍ മനസുകളിലേക്ക് പടര്‍ത്തുകയും ആയിരുന്നു ലക്‌ഷ്യം. 12.32 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പ്രചാരണത്തിന് വേണ്ടി നീക്കി വച്ചത്. 
ജൂണില്‍ കഴിഞ്ഞ സംഭവം ആണെങ്കിലും ഒച്ചപ്പാട് കൌതുകം കൊണ്ട് ചിക്കാഗോയിലെ ഭരണകൂടത്തിനു ഇമെയില്‍ അയച്ചു.
നമ്മുടെ നാട്ടിലെ പോലെയല്ലാ, ഇമെയില്‍ അയച്ചു പിറ്റേന്ന്  മറുപടി വന്നു. ഇന്ത്യയില്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുകയെ വേണ്ട. എങ്ങനെയുണ്ട് പരസ്യത്തിന്റെ  ഇമ്പാക്റ്റ്‌  എന്ന് ചോദിച്ചു. പലയിടത്തും നല്ല റിസള്‍ട്ട് ഉണ്ടായെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.


ടീനേജ് കാലത്തെ പ്രസവങ്ങളുടെ നിരക്ക് കൂടുതലുള്ള നാടാണ് ചിക്കാഗോ. സ്കൂളിലും കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മറ്റു ചിലപ്പോള്‍ കുഞ്ഞുങ്ങളെ ഉദരത്തില്‍ നിന്ന് കശാപ്പ് ചെയ്യുകയും പതിവാണ് ഇവിടെ. 

അമേരിക്കയുടെ ദേശീയ ശരാശരിയേക്കാള്‍ 57 ശതമാനം ഇരട്ടിയാണ് ചിക്കാഗോയിലെ ടീനേജ് അമ്മമാരുടെ എണ്ണം. ആരോഗ്യവകുപ്പും ഭരണകൂടവും ഏറെ നാളുകളായി ഈ നിരക്ക് കുറച്ചു  കൊണ്ട് വരുന്നതിനുള്ള പരിശ്രമത്തില്‍ ആയിരുന്നു. അമേരിക്കയിലെ തന്നെ മില്‍വാക്കീ എന്ന നാട്ടില്‍ 2009 ല്‍  ഇത്തരത്തിലുള്ള കണ്ണഞ്ചിപ്പിക്കും പരസ്യങ്ങള്‍ നല്‍കിയപ്പോള്‍ ടീനേജ് കാലത്തെ ഗര്‍ഭം ധര്ക്കലിന്റെ നിരക്ക് പത്തു ശതമാനം കുറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് ചിക്കാഗോ ഭരണകൂടവും ഇതേ വഴി പിന്തുടര്‍ന്നത്.  അപ്രതീക്ഷിത ടീനേജ് ഗര്‍ഭധാരണം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ബാധ്യതയും പ്രശ്നവും ആണെന്നും ആണ്‍കുട്ടികളും ഉത്തരവാദികള്‍ ആണെന്നും പരസ്യത്തിലൂടെ സന്ദേശം നല്‍കുന്നു. ഒപ്പം സ്കൂള്‍- കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്.  ടീനേജ് ഗര്‍ഭധാരണ നിരക്കുകള്‍ നിലവിലുള്ള കണക്കുകളേക്കാള്‍ അമ്പതു ശതമാനം കുറയുമെന്നാണ് പ്രതീക്ഷ.എന്തായാലും പരസ്യങ്ങള്‍ ജനശ്രദ്ധ നേടിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്

.

സള്‍ഫ്യൂരിക് ആസിഡ്‌ കൊണ്ട് വിനാഗിരി

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 



സള്‍ഫ്യൂരിക് ആസിഡ്‌ കൊണ്ട് ഉണ്ടാക്കിയ വിനാഗിരി കഴിച്ചിട്ടുണ്ടോ ??

 കല്‍ക്കരി കത്തിച്ച് ഇസ്തിരി ഇട്ടിട്ടുണ്ടോ? 
പെട്രോളിയം ഖനന സ്ഥലത്ത് നിന്ന് നേരിട്ട് വാഹനത്തില്‍ പെട്രോള്‍ അടിച്ചിട്ടുണ്ടോ?
ടയര്‍ പഞ്ചര്‍ ഒട്ടിക്കാന്‍ ടയര്‍ നിര്‍മാണ കമ്പനിയില്‍ പോയിട്ടുണ്ടോ ?
ആണവ ഊര്‍ജ്ജം ഉപയോഗിച്ച് പറമ്പുകളില്‍ വെള്ളം പമ്പ് ചെയ്യുന്ന ജെനെറേറ്റര്‍ നിങ്ങള്‍ക്കുണ്ടോ ?

ഇല്ല എന്നാണു ഉത്തരമെന്കില്‍ നിങ്ങള്‍ ഈ ജീവിതത്തില്‍ ഒന്നും നേടിയിട്ടില്ല 

ഉണ്ട് എന്നാണു ഉത്തരമെന്കില്‍ തീര്‍ച്ചയായും കസ്തൂരിരംഗന്‍ - ഗാട്ഗില്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കണം 

വായിക്കുക -കസ്തൂരിരംഗൻ  റിപ്പോർട്ടിനെ കുറിച്ചുള്ള ഭീകര തമാശകൾ ( സീരിയസ്  മാറ്റർ ) 



കസ്തൂരി രംഗ്ഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തിക്കോണ്ടുള്ള പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ ഉത്തരവില്‍ ഇപ്രകാരം പറയുന്നു എന്ന് പറഞ്ഞു കുറെയധികം തെറ്റിധാരണകൾ പലരും പരത്തി വരുന്നുണ്ട്. ഈ ബ്ലോഗ്‌ പോസ്റ്റിൽ ആദ്യഭാഗത്ത്‌ അവർ പറയുന്ന ബ്ലണ്ടർ  വ്യാഖാനങ്ങളും രണ്ടാം ഭാഗത്ത്‌ അതിനുള്ള ശരിയായ വ്യാഖാനവും നല്കിയിട്ടുണ്ട് 

 ബ്ലണ്ടർ  വ്യാഖാനങ്ങൾ 
1. Hospitals: രോഗം വന്നാൽ  മനുഷ്യൻ  ചികിത്സിക്കാതെ ചാകണോ?
2. Petroleum products involving storage, transfer or processing: പെട്രോൾ  പമ്പ്, പാചകവാതകം. പാടില്ല.
3. Slaughter houses and meat processing units: ഇറച്ചി കറി ഉണ്ടാക്കാഫ  പറ്റില്ല. കാരണം ഇറച്ചി കട പൂട്ടും.
4. Milk processing and dairy products: പാല്‍ സംഭരണവും വിതരണവും നില്കും
5. Industry or process involving metal treatment or process such as picking, surface coating, paint baking, paint stripping, heat treatment, phosphating or finishing etc. കത്തി കാച്ചല്‍.മൂര്‍ച്ച കൂട്ടല്‍, കൊല്ലപ്പണി, വാഹന വര്‍ക്ക് ഷോപ്പ്, പെയിന്‍്റടി തുടങ്ങിയവ പാടില്ല. .
6. Coke making, coal liquefaction, coaltar distillation or fuel gas making: ബയോഗ്യാസ് പ്ലാന്‍്റ് പാടില്ല. ചിരട്ടക്കരി ഉണ്ടാക്കാന്‍ പാടില്ല. 
7. Fertiliser. ജൈവ വളനിര്‍മ്മാണം എങ്കിലും ഒഴിവാക്കാമായിരുന്നു. 
8. Pharmaceuticals (Basic) ആയുര്‍വേദ മരുന്നെങ്കിലും ഒഴിവാക്കാമായിരുന്നു
9. Tyres and tubes Vulcanisation/Retreading/ moulding). ടയര്‍ കട്ടചെയ്യന്‍ പാടില്ല. തേഞ്ഞു തീര്‍ന്നാല്‍ പുതിയതു വാങ്ങിക്കൊണം
10. Glass and fibre glass production and processing. കണ്ണാടി ഉണ്ടാക്കാന്‍ പാടില്ല. 
11. Chemical, petrochemical and electrochemicals including manufacture of acids such as Sulphuric Acid, Nitric Acid, Phosphoric Acid etc. വിന്നാഗിരി ഉണ്ടാക്കാന്‍ പാടില്ല.
12. Glue and gelatin പശയുണ്ടാക്കാന്‍ പാടില്ല. 
13. Power generating plants (excluding D.G. Sets). മണ്ണെണ, ബയോഗ്യാസ്, പെട്രോൾ  മുതലായവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പാടില്ല. 
14. Lime manufacturing ചുണ്ണാമ്പ് ഉണ്ടാക്കാന്‍ പാടില്ല. 
15. Industry or process involving foundry operations. കൊല്ലപ്പണി, തട്ടാന്‍, സ്വര്‍ണക്കട പാടില്ല. 
16. Hot Mix plants ടാര്‍ ഉരുക്കാന്‍ പാടില്ല. (റോഡു പണി നടപ്പില്ല)
ഇതൊന്നും ഇല്ലാതെ മനുഷ്യനായി ജീവിക്കാന്‍ പറ്റുമോ?



ശരിയായ വ്യാഖാനങ്ങൾ ക്രമ പ്രകാരം 

1. Hospitals : കസ്തൂരി രംഗൻ  മലയാളം പരിഭാഷയിൽ നിന്നുള്ള വാക്യം ചിത്രമായി നല്കിയത് നോക്കുക




2.Petroleum products involving storage, transfer or processing : പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്നതും അവ സംഭ രിക്കുന്നതും  പെട്രോൾ പമ്പ്  നടത്തുന്ന പോലെ അത്ര ചെറിയ സംഭവം അല്ല.പെട്രോൾ  പമ്പ് / പാ ചകവാതകം. പാടില്ല.'  എന്നൊക്കെ  വിവരം കെട്ട  വ്യാഖാനം നല്കി ആളുകളെ പേടിപ്പിച്ചു കാര്യം നേടാൻ ശ്രമിക്കുന്നവർക്കായി താഴെയുള്ള ചിത്രം സമര്പ്പിക്കുന്നു






3.  Slaughter houses and meat processing units : ഇറച്ചി കറി ഉണ്ടാക്കാൻ   പറ്റില്ല. കാരണം ഇറച്ചി കട പൂട്ടും എന്നൊക്കെ ശുദ്ധ അസംബന്ധം പറയുന്നവർക്ക് ഇറച്ചിവെട്ടു പ്ലാന്റുകൾ എന്തെന്നോ ഇറച്ചി സംസ്കരണ ശാല എന്താണെന്നോ ആ ലങ്ടുകൾ ഉണ്ടാക്കുന്ന മാലിന്യക്കുന്നിന്റെ വലിപ്പം എത്രയാണെന്നോ ഒരറിവും ഇല്ല എന്ന് പറയേണ്ടി വരും അത്തരം ഒരു പ്ലാന്റിന്റെ ചിത്രം കാണുക




4. Milk processing and dairy products: പാല്‍ സംഭരണവും വിതരണവും നില്കുമെന്നു പറഞ്ഞ്  മേഖലയിലെ ക്ഷീര കര്ഷകരെ ഭീതിപ്പെടുത്തുന്നവർക്കു  ആ കർഷകരുടെ  നന്മയല്ല ലക്ഷ്യമിടുന്നത്. കസ്തൂരി രംഗൻ റിപ്പോര്ട്ടിനെ ചൊല്ലി ഇടുക്കിയിൽ  ഉപരോധം നടത്തിയവർ മിൽമയുടെ പാൽ  സംഭരണടാങ്കറുകൾ ഉപരോധ ദിനങ്ങളിൽ കടത്തി വിട്ടില്ല. ഏറ്റവും കൂടുതൽ പാൽ  സംഭരണം നടക്കുന്ന മലയോര മേഖലകളിലെ ക്ഷീര കർഷകരാണ്  ദുരിതത്തിൽ ആയതു. ഒപ്പം കോട്ടയത്ത്‌ പാൽ  സംഭരിച്ച ടാങ്കർ കല്ലെറിഞ്ഞു തകര്ക്കുകയും ചെയ്തു.

5. 
5. Industry or process involving metal treatment or process such as picking, surface coating, paint baking, paint stripping, heat treatment, phosphating or finishing etc. കത്തി കാച്ചല്‍.മൂര്‍ച്ച കൂട്ടല്‍, കൊല്ലപ്പണി, വാഹന വര്‍ക്ക് ഷോപ്പ്, പെയിന്‍്റടി തുടങ്ങിയവ പാടില്ല എന്ന വിവരംകെട്ട തർജ്ജമ  നല്കിയത് പ്രകോപിപ്പിക്കാൻ വേണ്ടി തന്നെയാണ് 

6. Coke making, coal liquefaction, coal tar distillation or fuel gas making: ബയോഗ്യാസ് പ്ലാന്‍്റ് പാടില്ല. ചിരട്ടക്കരി ഉണ്ടാക്കാന്‍ പാടില്ല.
കോക്ക്  എന്ന് പറഞ്ഞാൽ  പെട്രോളിയം കോക്ക്  ആണ്. ദുഷ് പ്രചാരകർക്ക് അത് ചിരട്ടകരി ആണ്. അതായത് അവർ ഉദ്ദേശിക്കുന്നത് ചിരട്ട കത്തിക്കാൻ പോലും പാടില്ല. അപ്പോൾ എങ്ങനെ അടുപ്പ് കൂട്ടും? ചിരട്ട കരി ഉപയോഗിക്കുന്ന ഇസ്തിരി കട, സ്വർണ പണി എന്നിവ പോലും നടത്താൻ പാടില്ലെന്നാണ് കുറെ തെമ്മാടികൾ ഭീതി പരത്താൻ പറയുന്നത് .

കൽക്കരിയിൽ നിന്നും ഉണ്ടാക്കുന്ന കോൾ ടാർ  എങ്ങനെ ചിരട്ട കരി ആകും ? ഫ്യുവൽ ഗ്യാസ് ബയോ ഗ്യാസ്  
ആണോ  ? പെട്രോളും കൽക്കരിയുമൊക്കെ ഉപയോഗിച്ച് ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കിയത് ആരെങ്കിലും കണ്ടിട്ടുണ്ടോ ??

7. Fertiliser. ജൈവ വളനിര്‍മ്മാണം എങ്കിലും ഒഴിവാക്കാമായിരുന്നുവെന്നാണ് അടുത്ത വ്യാഖ്യാനം നല്കിയിട്ടുള്ളത് . താഴെ കാണുന്ന പടം നോക്കിയിട്ട് വീട്ടില് പുകയില ഉണ്ടാക്കാനും ചാണക പൊടി നിർമിക്കാനും  ഇത്ര വലിയ പ്ലാന്റ് വേണോ എന്ന് നോക്കുക

 
8. Pharmaceuticals (Basic) ആയുര്‍വേദ മരുന്നെങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് പരയുനന്വർ കണ്ണ് തുറന്നു കാണണം എന്താണ് ഫാർമസ്യൂട്ടിക്കൽ  നിർമാണ കമ്പനികളുടെ രൂപം എന്ന്. താഴെ കാണാം

9. Tyres and tubes Vulcanisation/Retreading/ moulding). ടയര്‍ കട്ടചെയ്യന്‍ പാടില്ല. തേഞ്ഞു തീര്‍ന്നാല്‍ പുതിയതു വാങ്ങണം എന്ന് ആരെയാണ് ഇവര പറഞ്ഞു പൊട്ടൻ  കളിപ്പിക്കുന്നത് ? പഞ്ചർ അടക്കരുത്  എന്നാണോ  റിപ്പോർട്ടിൽ പറയുന്നത് ?? ഒരു ടയർ എടുത്തു കത്തിച്ചു നോക്കൂ..എത്ര പുക വമിക്കും എന്ന് അപ്പോൾ കാണാം.  അതെത്ര മാത്രം മനുഷ്യനെ അവശനാക്കുമെന്നു  പന്തം കൊളുത്തി പ്രകടനം നടത്തി പുക ശ്വസിച്ചു ശ്വാസം മുട്ടിയവർക്കെങ്കിലും  മനസിലാകും. ILO  പരയുനന്തു വായിച്ചു നോക്കൂ..


അപ്പോൾ ടയർ നിർമാണ കമ്പനി എങ്ങനെയിരിക്കും ??
10. Glass and fibre glass production and processing. കണ്ണാടി ഉണ്ടാക്കാന്‍ പാടില്ല എന്നാണു വ്യാഖാനം. കണ്ണാടി നോക്കാൻ പാടില്ലെന്ന് വ്യാഖ്യാനിച്ചില്ലല്ലോ , ഭാഗ്യം !


11. Chemical, petrochemical and electrochemicals including manufacture of acids such as Sulphuric Acid, Nitric Acid, Phosphoric Acid etc. വിന്നാഗിരി ഉണ്ടാക്കാന്‍ പാടില്ല എന്നത് വായിച്ചിട്ട് എനിക്ക് ചിരി വന്നു .  വിനാഗിരി എന്ന് പറഞ്ഞ്  സൾഫ്യൂരിക് ആസിഡ് കഴിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ...ചൈനയിൽ സൾഫ്യൂരിക് ആസിഡ് ചോർന്നു : മൂന്നു പേർ  മരിച്ചു എന്ന് ഇതെഴുതുമ്പോൾ പഴയൊരു വാര്ത്ത ഞാൻ വായിച്ചു. . കാളികാവ് [പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നും പത്തു ടണ്‍ സൾഫ്യൂരിക് ആസിഡ് ചോർന്ന് ചോക്കാടൻ പുഴയില കലര്ന്നത് പരിബ്രാന്തിക്ക് ഇടയാക്കി എന്നും വായിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഏറ്റവും മാരകമായ ആസിഡ് എന്ന് പഠിച്ചിട്ടുമുണ്ട് ( തെറ്റിയാൽ തിരുത്തണേ )  
വളവും സ്ഫോടക വസ്തുക്കളുമൊക്കെ ഉണ്ടാക്കാനാണ് പൊതുവെ നൈട്രിക്ക് ആസിഡ് ഉപയോഗിക്കുന്നത്. തുരുമ്പ് കളയുന്നതിനും മെഡിസിൻ മേഖലയിൽ  വസ്തുകക്ൽ വ്രുത്തിയാക്കുന്നതിനുമൊക്കെ ആണ് ഫോസ്ഫോറിക്  ആസിഡ് ഉപയോഗിക്കുന്നത്. ഇവയുടെ ന്ര്മാനവും വിനാഗിരിയും തമ്മിൽ എന്താണ് ബന്ധം എന്ന് പ്രചാരകർ പറയട്ടെ

12. Glue and gelatin പശയുണ്ടാക്കാന്‍ പാടില്ല എന്ന് പറയുമ്പോൾ നമ്മുടെ കർഷകർ പശ നിർമാണത്തിൽ കുറെ കാലങ്ങളായി മുഴുകി ഇരിക്കുന്നുവെന്നും അതൊക്കെ കസ്തൂരി രംഗൻ  റിപ്പോര്ട്ടോടെ അവസാനിക്കുമെന്നും  തോന്നും 

13. Power generating plants (excluding D.G. Sets). മണ്ണെണ, ബയോഗ്യാസ്, പെട്രോൾ  മുതലായവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പാടില്ല- എന്ന് പറഞ്ഞാൽ മോട്ടോര് പമ്പ്  സെറ്റുകൾ ഉപയോഗിക്കരുത് , വൈദ്യുതി ഇല്ലെങ്കിൽ ജനറെറ്റർ പ്രവര്ത്തിപ്പിക്കരുത് എന്നൊക്കെയാണ് പ്രചരണം. ഡീസൽ ജനറെറ്റർ ഒഴിവാക്കിയെന്ന ബ്രാക്കറ്റിൽ ഉള്ള സംഭവം കണ്ണടച്ച് കളയുന്നത് എന്തിനു വേണ്ടിയാണാവോ ! ആണവ നിലയങ്ങൾ അടക്കമുള്ള വൻകിട വൈദ്യുത നിലയങ്ങൾ സ്ഥാപിക്കരുത് എന്നാണു യഥാർത്ഥ  വിവക്ഷ.14. Lime manufacturing ചുണ്ണാമ്പ് ഉണ്ടാക്കാന്‍ പാടില്ല എന്നാണു ദുർവ്യാഖ്യാനം . ചുണ്ണാമ്പ് കൂട്ടി വെറ്റില മുറുക്കരുത് എന്ന് പറഞ്ഞാൽ  അപ്പോൾ വെറ്റില വില്പ്പന ഇടിഞ്ഞു വെറ്റില കർഷകർ നാമാവശേഷമാകും  എന്ന കുപ്രചരണങ്ങളും  ഉണ്ട്.  പാറ മടകൾ നടത്തി,കല്ല്‌ പൊട്ടിച്ച് , വളരെ വലിയ പ്രോസസ്സിംഗ് നടത്തുന്ന പരിപാടിയാണിത് . മനസിലാകാത്ത വർക്ക്   വീഡിയോ കാണാം 





15. Industry or process involving foundry operations. കൊല്ലപ്പണി, തട്ടാന്‍, സ്വര്‍ണക്കട പാടില്ല എന്ന് പറഞ്ഞാൽ  ആ മേഖലയിലെ തൊഴിലാളികളെ ഇളക്കിവിടാം എന്ന് കുപ്രചരണം നടത്തുന്നവർക്ക് ബോധ്യം ഉണ്ട്. വൻകിട  പരിപാടിയാണ് ഫൗണ്ട്രി  എന്നതിൽ  വരുന്നത് . അത്തരം വ്യവസായം കോടിക്കണക്കിന് രൂപ ചെലവിൽ നടത്താൻ മലയോര കര്ഷകന് സാധിക്കുമോ ?

 
16. Hot Mix plants ടാര്‍ ഉരുക്കാന്‍ പാടില്ലെന്നും റോഡു പണി നടപ്പില്ലെന്നുമാണ് കുപ്രചരണം. സത്യം എന്താണ്?  പടം കാണൂ.. ഒരു ഹോട്ട്  മിക്സ് പ്ലാന്റിന്റെ പടമാണ് .

 


ഇനി നിങ്ങൾ പറയൂ..ആര് പരയുന്നതാണ് സത്യം ? എന്തിനാണ് ജനങ്ങളെ നുണ പറഞ്ഞു ഇളക്കി വിടുന്നത്?? ആരാണ് ഇങ്ങനെ ദുഷ്പ്രചരണം നടത്തുന്നത് ?? ആര്ക്ക് വേണ്ടി?? സ്വയം വിലയിരുത്തുക.

2013, നവംബർ 22, വെള്ളിയാഴ്‌ച

മെത്രാന്‍മാര്‍ക്ക്‌ എതിരെ മാര്‍പാപ്പയോട് പരാതി




കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍   കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ആഭ്യന്തര കലാപം അരങ്ങേറുകയാണ് .


രാജ്യത്ത് രക്തരൂഷിത ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ താമരശ്ശേരി , ഇടുക്കി മെത്രാന്മാരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പക്ക് കേരളത്തില്‍ നിന്നും  പരാതി പോയിട്ടുണ്ട്

ഇടയ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഇടയന്മാര്‍ പ്രകോപനം തുടരുന്നു . ഒന്ന് ചോദിക്കട്ടെ , ഏതു കര്‍ഷകനാണ് രണ്ടു ലക്ഷം ചതുരശ്ര അടിക്കു മേല്‍ കെട്ടിടം നിര്‍മിച്ചു കാര്‍ഷിക വേല ചെയ്യുന്നത് ?? ഏതു കര്‍ഷകനാണ് താപ വൈദ്യുത നിലയം ഉണ്ടാക്കി കൃഷി ചെയ്യുന്നത് ?
ഏതു കര്‍ഷകനാണ് പാറ മട കൃഷി നടത്തുക? ഏതു കര്‍ഷകനാണ് തൃശ്ശൂരിലെ ശോഭ സിറ്റി പോലുള്ള ടൌണ്‍ഷിപ്പുകള്‍ കൃഷി ചെയ്യുന്നത് ??? 

ഏതു കുഞ്ഞാടുകള്‍ ആണ് ഭൂ മാഫിയകളെ തകര്‍ക്കാന്‍ സൂക്ഷിച്ചു വച്ച വിലപ്പെട്ട രേഖകള്‍ ഉള്ള ഓഫീസുകള്‍ തീ വച്ച് ചാമ്പലക്കിയത് ??

ഇതൊക്കെ ആര്‍ക്കു വേണ്ടി ??

 

ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്ത ബിഷപ്പുമാരെ അറസ്റ്റ് ചെയ്യണമെന്നു കൗണ്‍സില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട് .

 പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട അബ്ദുന്നാസിര്‍ മദ്‌നി , എം.എം. മണി എന്നിവരെ ദീര്‍ഘകാലം ജയിലിലടച്ച സംസ്ഥാന സര്‍ക്കാറും പൊലീസും കത്തോലിക്കാ മെത്രാന്റെ നക്‌സല്‍ ശൈലി കണ്ടില്ലെണെന്നാണ് കൌണ്‍സിലിന്റെ പക്ഷം.

അവര്‍ പരയുനന്തു ശരിയല്ലേ എന്ന് അല്പം ആലോചിച്ചാല്‍ ബോധ്യപ്പെടുകയും ചെയ്യും .
''പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി വെട്ടിപ്പിടിച്ച് പണിത കുരിശടികളും പാസ്റ്ററല്‍ സെന്ററുകളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന് സഭക്ക് ഭീതിയുണ്ട്. ഇതാണ് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. സമരം ചെയ്യലല്ല മെത്രാന്മാരുടെ ദൗത്യം ''എന്നൊക്കെയും കൌണ്‍സില്‍ രൂക്ഷമായി ആഞ്ഞടിക്കുന്നുണ്ട്.

തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടി സമരം നയിച്ച വൈദികരെയും സന്യാസിനികളെയും കര്‍ശന നടപടിയിലൂടെ തകര്‍ത്ത കത്തോലിക്കാ സഭ ഇപ്പോള്‍ അക്രമ സമരങ്ങള്‍ നടത്തുന്നത് അപഹാസ്യംമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.


അവസാനം സര്‍ക്കാര്‍ മലയാളം പരിഭാഷ ഇറക്കി. അപ്പോള്‍ കുഴപ്പം ഇങ്ങനെയായി..
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ : പേജുകളുടെ എണ്ണം ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ അഞ്ഞൂറിന് മേലെ , മലയാളത്തില്‍ വെറും 25 എന്നൊക്കെ പലയിടത്തും പലരും പറയുന്നത് കേട്ടു . പലര്‍ക്കും ഇപ്പോള്‍ അതാണ് വിഷയം. 
സത്യത്തില്‍ ഈ ഇംഗ്ലീഷ് റിപ്പോര്‍ട്ട് മുഴുവന്‍ കേരളത്തെ കുറിച്ചാണോ?? പദ്ധതിക്ക് കീഴെ വരുന്ന സംസ്ഥാനങ്ങളിലെ , ജില്ലകളുടെ മാപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ കേരളത്തെ കുറിച്ചാണോ ??

അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഭൂഘടന ചിത്രങ്ങള്‍ മാറ്റിയാല്‍ മലയാളത്തില്‍ പേജിന്റെ എണ്ണം കുറവ് ആയിരിക്കും... അല്ല എന്നുണ്ടോ ???


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ



കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് ഇവിടെ നല്‍കുന്നു. JPEG ഫോര്‍മാറ്റില്‍ ആണ് ഇവിടെ നല്കിയിട്ടുള്ളത്. ( കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി പുറത്തിറക്കി. ജൈവ വൈവിധ്യ ബോര്‍ഡാണ് പരിഭാഷ പുറത്തിറക്കിയത്. റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നിലപാട് രൂപീകരിക്കാനുള്ള വിദഗ്ദ സമിതി 26 ന് സന്ദര്‍ശനം തുടങ്ങും.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിന്റെ പരിഭാഷ പുറത്തിറക്കുന്നത്. 500 പേജുള്ള റിപ്പോര്‍ട്ട് പൂര്‍ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട പ്രസക്തഭാഗങ്ങളാണ് രണ്ട് ഭാഗങ്ങളാക്കി പുറത്തിറക്കിയിട്ടുള്ളത്. ആദ്യ ഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അവലോകനമാണ്. റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിശദമായ വിവരങ്ങളും കൊടുത്തിട്ടുണ്ട്. 123 വില്ലേജുകളുടെ പട്ടികയും കൊടുത്തിട്ടുണ്ട്.
രണ്ടാം ഭാഗത്ത് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടും നിര്‍ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ താരതമ്യമാണ്. ജില്ല തിരിച്ചാണ് ഇത് നല്‍കിയിരിക്കുന്നത്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിഞ്ജാപനവും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.)

മുഴുവന്‍ വായിക്കാന്‍ താഴെ
ഒപ്പം ഫേസ് ബുക്ക് ചർച്ച  കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
ഷാ ഫി പറമ്പിൽ  MLAയുടെ  പേജിലെ ഷെയർ കാണാം

2013, നവംബർ 21, വ്യാഴാഴ്‌ച

സച്ചിന്‍ വെളിച്ചം ആണെന്ന് മോഹന്‍ലാല്‍

madhyamam online news 


വാംഖഡേ
 സ്റ്റേഡിയത്തിലെ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രജ്വലമായ അവസാന പ്രകടനത്തെ കുറിച്ചുള്ള പോസ്റ്റ്‌ 'ദ കംപ്ലീറ്റ് ആക്ടര്‍ ' എന്ന ബ്ലോഗിലാണ്   പ്രസിദ്ധീകരിച്ചിട്ടുള്ളത്. 
മോഹന്‍ ലാലിന്റെ പോസ്റ്റിന്റെ മുഴുവന്‍ രൂപം :
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിട വാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിക്ക് സാധിചില്ല. ഞാന്‍ അപ്പോള്‍ ഷൂട്ടിങ്ങിലായിരുന്നു. പിന്നീട് രാത്രി അതിന്റെ ചില ഭാഗങ്ങള്‍ ടി.വിയില്‍ വാര്‍ത്തകള്‍ക്കിടെ കണ്ടു. പിറ്റേന്ന് പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിച്ചു. അപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. ഏതു കാര്യത്തിനും ആരംഭം പോലെ തന്നെ പ്രധാനമാണ് അവസാനവും. എവിടെ തുടങ്ങുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എവിടെ അവസാനിപ്പിക്കുന്നു എന്നതും. പ്രത്യേകിച്ചും കായികക്ഷമതക്ക് വളരെ പ്രാധാന്യമുള്ള സ്പോര്‍ട്സ്‌ മേഖലകളില്‍.  തുടങ്ങിയതിനേക്കാള്‍ മനോഹരമായി സച്ചിന്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്ന്നത് പോലെ , മധുരമായ ഒരു പാട്ട് പടി തീര്‍ന്നത് പോലെ.....






സച്ചിനെ പറ്റിയും അദ്ദേഹത്തിന്റെ കളിയെ പറ്റിയും കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി എത്രയോ പേര്‍ എഴുതിക്കഴിഞ്ഞതാണ്. പുതുതായി ഒന്നും അതില്‍ ഇനി പറയാനുണ്ട് എന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്നെ പോലുള്ള ഒരാള്‍ക്ക്‌ . എന്നാല്‍ അദ്ദേഹത്തിന്റെ വിട വാങ്ങലിനെ കുറിച്ചും ആ അവസരത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തെക്കുറിച്ചും ചില കാര്യങ്ങള്‍ പറയണമെന്നുണ്ട്.

നമ്മുടെ കാലഘട്ടം മാത്രമല്ല, ചരിത്രത്തിലേയും ഏറ്റവും മഹത്തായ ഒരു പ്രസംഗമായിരുന്നു വാംഖഡേ സ്റ്റേഡിയത്തില്‍ വച്ച് സച്ചിന്‍ ചെയ്തത് എന്ന് ഞാന്‍  വിശ്വസിക്കുന്നു. കാരണം ആ വാക്കുകളില്‍ പല കാര്യങ്ങള്‍ ഒരേ സമയം വന്ന് സംഗമിച്ചിരുന്നു. ഏതു മേഖലയിലെയും പ്രോഫഷനലിനു അതില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ..എങ്ങനെ ഒരു കരിയറിനെ കറ വീഴാതെ ഒരു പ്രാര്‍ത്ഥന പോലെ കൊണ്ട് നടക്കാം എന്ന കാര്യം...യുവജനതക്ക് പഠിക്കാനുണ്ട്...സമര്‍പ്പണം എന്നത് എന്താണ് എന്ന്....പ്രതിഭകള്‍ക്ക് പഠിക്കാനുണ്ട്...പ്രതിഭ എന്നത് നിരന്തരം തേച്ചു മിനുക്കി ഏകാഗ്രമായി കാത്തു സൂക്ഷിക്കേണ്ടതാണ് എന്ന് ....അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക്‌ പഠിക്കാനുണ്ട്...അമ്മയുടെ അനുഗ്രഹമില്ലാതെ ഒരു വിജയവുമില്ല എന്ന്.( അദ്ദേഹം തന്റെ ഭാരതരത്ന ..എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിച്ചു)  എല്ലാവര്ക്കും പഠിക്കാനുണ്ട്. വന്ന വഴികള്‍ മറക്കാന്‍ പാടില്ല എന്നത്. നമ്മള്‍ എന്നത് നാം മാത്രമല്ല ,ഒരുപാട് പേരുടെ പ്രാര്‍ത്ഥന കൂടിയാണ് എന്നത്..അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തെ നൂറ്റാണ്ടിന്റെ പ്രഭാഷണങ്ങളിലൊന്നായി കണക്കാക്കുന്നു.

കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷങ്ങളായി ഒരേ ജോലി തന്നെ ചെയ്യുന്ന ഒരാളാണ് ഞാന്‍. മലയാളം എന്ന ചെറിയ ( സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട്) ഭാഷയിലെ ഒരു നടന്‍ സച്ചിനെ പോലെ ലോകം മുഴുവനുമൊന്നും ഉറ്റു നോക്കുന്നില്ല. എന്നിട്ട് പോലും എത്ര മാത്രം ഏകാഗ്രത ...ഇങ്ങനെ നില നിന്ന് പോകാന്‍ ആവശ്യമാണ്‌ എന്ന് ഓരോ നിമിഷവും ഞാന്‍ അറിയുന്നു. അത് ഞാന്‍ ആസ്വദിക്കുന്നു. ഓരോ സിനിമയും എനിക്ക് ആദ്യത്തെ സിനിമയാണ്. ആദ്യ ഷോട്ട് അഭിനയിക്കുമ്പോള്‍ ഉണ്ടായ അതെ മാനസികാവസ്ഥ ഇപ്പോഴും ഒരു പുതിയ സിനിമയുടെ ഷോട്ടുകളില്‍ ഞാന്‍ അനുഭവിക്കുന്നു. തന്റെ മേഖലകളില്‍ സച്ചിനും ഇങ്ങനെ അനുഭവിചിരിക്കും എന്ന് എനിക്കുറപ്പുണ്ട്. അതില്ലെങ്കില്‍ ഇഷ്ടപ്പെടുന്ന തൊഴിലിന്റെ ആനന്ദമില്ല. 



സച്ചിന്‍ നേടിയ ധനത്തെ കുറിച്ചും പ്രശസ്തിയെക്കുറിച്ചുമാണ് എല്ലാവരും പറഞ്ഞു കേള്‍ക്കാറുള്ളത്. ഈ ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹം ത്യജിച്ച കാര്യങ്ങളുടെ കണക്കെടുത്താല്‍ അതിനായിരിക്കും ജീവിതത്തിന്‍റെ തുലാസില്‍ കാണാം കൂടുക. എന്താലാം സുഖങ്ങള്‍! അത്രയും വിലപ്പെട്ട സ്വകാര്യ ജീവിതം! കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ! സ്വാതന്ത്ര്യങ്ങള്‍ ! അത് അധിക പേര്‍ക്കും മനസിലാകില്ല. പണവും പ്രശസ്തിയും എല്ലാം തന്ന കളിയെ നെഞ്ചോടു ചേര്‍ത്ത് നിറുത്താനുള്ള അധ്വാനത്തിന്റെ കാഠിന്യം, ഭാരം...അത് അനുഭവിച്ചവനെ  അറിയൂ...

സച്ചിന്‍റെ പ്രസംഗം നമ്മുടെ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതാണ്, എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലെ നന്മകള്‍, നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. ''ലക്ഷ്യത്തിലേക്കെത്താന്‍ കുറുക്കു വഴികള്‍ സ്വീകരിക്കരുത്'' എന്ന് ഉപദേശിച്ച അദ്ദേഹത്തിന്‍റെ അച്ഛന്‍റെ വാക്കുകളും അത് അക്ഷരം പ്രതി അനുസരിച്ച സച്ചിന്‍റെ ജീവിതവും പറഞ്ഞു മനസിലാക്കി കൊടുക്കണം. ആ വാക്കുകളിലെ വെളിച്ചങ്ങള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം. ഓരോ നിമിഷവും നന്മ മാത്രം ചിന്തിച്ചും ,ചെയ്തും പ്രവര്‍ത്തിച്ചും തേച്ചു തിളക്കിയെടുത്ത ഒരു ആത്മാവിന്‍റെ വെളിച്ചമാണത് . വഴിയില്‍ ഇരുള്‍ മൂടുമ്പോള്‍ ആ വെളിച്ചം തീര്‍ച്ചയായും വഴി കാട്ടും. ആ വെളിച്ചത്തിന്‍റെ കൂടി പ്രബയിലും അനുഗ്രഹത്തിലുമായിരിക്കും ഇനി ഞാനും മുന്നോട്ടു യാത്ര ചെയ്യുക...


ഞാന്‍ മരിക്കണോ ജീവിക്കണോ?

ഫേസ് ബുക്ക്‌ ചര്‍ച്ചയിലെക്കുള്ള ലിങ്ക്





നിങ്ങള്‍ പറയു, ഞാന്‍ മരിക്കണോ ജീവിക്കണോ? ഇനി ഏതു വാതിലിലാണ് മുട്ടേണ്ടത്?’ നിറകണ്ണുകളോടെ കൊച്ചിയിലെ ട്രാഫിക് വാര്‍ഡന്‍ ആയ പത്മിനി ചോദിക്കുന്നു.
നവംബര്‍ രണ്ടിന് കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കയ്യേറ്റത്തിനും അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനും ഇരയായ സ്ത്രീയാണ് പത്മിനി. ദുരിതം അനുഭവിക്കുന്ന അനേകം സ്ത്രീകളും കുട്ടികളും ഉണ്ട്. അവരുടെ പ്രാര്‍ത്ഥന തന്‍റെ കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. സ്ത്രീ സമൂഹത്തിനു അന്തസ്സോടെ പുറത്തിറങ്ങി ജോലി ചെയ്യും. താന്‍ പരാതി പിന്‍വലിച്ചാല്‍ പിന്നെ തന്നെ സ്ത്രീ ആയി കരുതാനാകില്ല. അത് കൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ അവര്‍ പല തവണ ഏങ്ങലടിച്ചു. വിതുമ്പി.
ഓരോ പെണ്ണും അവരെ അപമാനിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നിന്നും എങ്ങനെ പിന്മാറുന്നു എന്ന് ഇപ്പോള്‍ മനസിലായി. ശ്വേതാ മേനോന്‍റെ കേസും അതിനെ തുടര്‍ന്നുണ്ടായ പുകിലുകളും ഓര്‍മയുണ്ട്. എങ്കിലും ശ്വേത പിന്മാറിയ പോലെ ഒരു കാരണവശാലും പിന്മാറില്ല.
നടുറോഡില്‍ കാര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണു പോലീസ് നടത്തുന്നത്. ഇതിനു തന്‍റെ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും അവര്‍ ആരോപിച്ചു. പ്രതിയെ പിടികൂടാന്‍ ഇത് വരെ കഴിയാത്ത പോലീസ് തന്‍്റെ ഫോണ്‍ ചോര്‍ത്താനും താന്‍ ഫോണില്‍ സംസാരിക്കുന്നവരെ തെരഞ്ഞു പിടിച്ചു തേജോവധം ചെയ്യും ശ്രമിക്കുന്നു. നടു റോഡില്‍ തനിക്കേല്‍ക്കേണ്ടിവന്ന അപമാനത്തില്‍ നീതി നേടിയെടുക്കുന്നതില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് തന്നോടൊപ്പം നില്‍ക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ സംഭവം നടന്നതുമുതല്‍ മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടപ്പള്ളി ട്രാഫിക് സ്റേറഷനിലെ എസ്. ഐയും ഹെഡ് കോണ്‍സ്ററബിളും ഏതാനും ചില സഹപ്രവര്‍ത്തകരും തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു.
തനിക്കെതിരായുണ്ടായ ആക്രമണം പോലും സഹപ്രവര്‍ത്തകരുടെ പ്രേരണയാല്‍ ഉണ്ടായതാണോയെന്ന് സംശയിക്കുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ പരിധിക്കുള്ളില്‍ നിന്നും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസ് ഇപ്പോള്‍ സ്വീകരിച്ചക്കുന്നത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് പലപ്പോഴായി സ്റേറഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.
താനുമായി ഫോണില്‍ ബന്ധപ്പെടുന്നവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണു പോലീസ്. തന്നെ സഹായിക്കുന്നവരെ സമ്മര്‍ദ്ദത്തിലൂടെ പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴി മാറ്റിപ്പറയിപ്പിച്ചതൊക്കെ അതിനുദാഹരണമാണ്. നിരന്തരം സമര്‍ദ്ദം ചെലുത്തി തന്നെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കില്‍ അതിനു താന്‍ തയ്യല്ല. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും നീതി ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് നീതി നടപ്പാക്കിക്കോടുക്കേണ്ട പോലീസ് പണത്തിനു സ്വാധീനത്തിനും വഴങ്ങുന്നവരായി മാറുന്നത് ദുഖകരമാണ്. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യത്തത് പോലീസിന്‍റെ അനാസ്ഥയാണ്. പണത്തിനുവേണ്ടി ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി കേസ് അന്വേഷണം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്‍െറ നീക്കമെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂനിഫോമില്‍ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പത്മിനി മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം സംഭവത്തിന്‍റെ സത്യാവസ്ഥ കാട്ടി ഐ.ജിക്കും മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കേസില്‍ പ്രതിക്ക് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തുടര്‍ന്ന് പത്മിനി വ്യാഴാഴ്ച രാവിലെ മനുഷ്യാവകാശ കമീഷന്‍, വനിതാ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

2013, നവംബർ 20, ബുധനാഴ്‌ച

എലിയക്ഷി



ആആആആആആആആ.........

അവള്‍ ആക്രോശത്തോടെ കിടക്കപായയില്‍ നിന്നും ചാടിയെണീറ്റ് ഇരുന്നു വിറച്ചു. 

ആക്രോശം കേട്ട് ഞെട്ടി എഴുന്നേറ്റ അവളുടെ അമ്മ ടോര്‍ച് തെളിച്ചു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. മച്ചിലേക്കുള്ള ഗോവണിപടികള്‍ക്കു താഴെ പായയില്‍ ഇരുന്നു തുള്ളുന്ന അവളെ അമ്മ കണ്ടു. ടോര്‍ച്ചിന്റെ വെളിച്ചം ഇപ്പോള്‍ കെടും എന്ന മട്ടില്‍ വിറച്ചു. 

സമയം പാതിരാത്രി. 

മുഖം മറച്ചു അവളുടെ നീളമുള്ള മുടി പരന്നു കിടപ്പുണ്ട്. അതിനിടയിലൂടെ അവള്‍ കണ്ണ് തുറുപ്പിച്ചു നോക്കുന്നു. ഒപ്പം....മുഖം മുടിക്കിടയിലൂടെ പൊത്തിപ്പിടിച്ച് അലറുകയാണ്- ചോരാ....ചോരാ......
അമ്മ ടോര്ചില്‍ രണ്ടു തട്ട് തട്ടി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ...

അയ്യോ ...വായില്‍ നിന്നും കട്ട കട്ട ചോര ഒഴുകുന്നു

അത് കണ്ടപ്പോള്‍ അമ്മ ഉറപ്പിച്ചു- ഈശ്വരാ എന്റെ മകളുടെ മേല്‍ ബാധ കേറി. ഇവളീ രാത്രിയില്‍ ആരുടെ ചോര കുടിച്ചാണ് വന്നിട്ടുള്ളത് ??

അവളുടെ ചുറ്റും നെല്ല് നിറച്ച ചാക്കുകള്‍ അട്ടിയിട്ടിട്ടുണ്ട്. വീണ്ടും ലിസ എന്ന സിനിമയിലെ പോലെ അവള്‍ അട്ടഹസിച്ച് ചാക്കുകള്‍ വാരിയെറിയുമോ - അമ്മ കിടുങ്ങി.

അവളുടെ രണ്ടു അനിയന്മാരും ഒന്നും അറിയാതെ ഉറങ്ങുകയാണ്. അവരെ ഇവള്‍ കൊന്നു ചോരയൂറ്റി കുടിക്കുമോ ? അമ്മ ആലില പോലെ വിറച്ചു. അമ്മ എലിസബത്തിന്റെ അപ്പനെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചു. വിഫലമായി. തണുത്ത രാത്രിയിലും അമ്മ ഇരുന്നു വിയര്‍ത്തു.  മനസ്സില്‍ സകല ദൈവങ്ങള്‍ക്കും നേര്ച്ച നേര്‍ന്നു.


അമ്മ അപ്പനെ വീണ്ടും കുലുക്കി. ദേ, ദേ .......നമ്മുടെ മോള്‍ ...നമ്മുടെ മോള്‍ ..അവള് യക്ഷിയായി....- അമ്മ ഏങ്ങല്‍ കടിച്ചു പിടിച്ചു ശബ്ദമില്ലാതെ കരഞ്ഞു

കുലുക്കലിന്റെ ശക്തിയില്‍ അപ്പന്‍ ഉണര്‍ന്നു ...

മ്മ്മം???  - അപ്പന്‍ ചോദ്യം ഒരു നീട്ടിയ മൂളലില്‍ ഒതുക്കി.
അമ്മ അപ്പന്റെ കൈക്ക് വട്ടം പിടിച്ചു ഇരുന്നു  വിറച്ചു..

അവള് ദേ ചോര ചോദിക്കുന്നു...അവള്‍ക്കു മതിയായിട്ടില്ല....

അപ്പന്‍ ഞെട്ടി. ഈ പാതിരാവില്‍ ആരാ ചോരാ ചോദിച്ചത് ??അമ്മ ടോര്‍ച് അടിച്ച് കൊടുത്ത  ഭാഗത്തേക്ക് 
 അപ്പന്‍  നോക്കി. 
ദേ..അവള്‍...മ്മടെ മോള്‍ .....

അവിടെ മുഖം മുഴുവന്‍ മുടി പരത്തി മകള്‍ ഇരുന്നു തുള്ളുന്നത് അപ്പനും കണ്ടു.

അപ്പച്ചാ.........എന്നൊരു ദയനീയമായ വിളി കേട്ടപ്പോള്‍ അപ്പന്‍ എഴുന്നേറ്റു മകളുടെ അടുത്തെത്തി. അമ്മ അപ്പോഴേക്കും ബള്‍ബ്‌ തെളിയിച്ചു. അപ്പന്‍ വേഗം മകളുടെ മുടി മാടിയോതുക്കി.

പിന്നാലെ വന്ന അമ്മ  തെങ്ങിന്‍ പൂങ്കുല പോലെ വിറച്ചു .


അയ്യോ ചോര...അപ്പന്‍ അലറി

അമ്മക്ക് കാലിടറി. അവള്‍ ആ യക്ഷി എന്റെ നല്ല പാതിയെ.....ഹയ്യോ ....അമ്മക്ക് ബോധം കെടുന്നതു പോലെ തോന്നി.

മോളെ..മോളെ  കണ്ണ് തുറക്കു...കണ്ണ് തുറക്കു....അപ്പന്‍ ആവലാതിയോടെ പറയുന്നുണ്ട്. എടിയേ... കുറച്ചു വെള്ളം കൊണ്ട് വാ......മോള്‍ക്ക്‌ തല കറങ്ങി ....

അമ്മ പെട്ടെന്ന് ഉണര്‍ന്നു. യക്ഷിയെ മറന്നു., അയ്യോ മകള്‍ക്ക് ബോധക്ഷയമോ.....

അവര്‍ ജനല്‍ പടി മേല്‍ വച്ചിരുന്ന ജഗ് കടന്നെടുത്തു കാറ്റ് പോലെ പാഞ്ഞു വന്നു.

ഒറ്റ നോട്ടം മകളുടെ മുഖത്ത് നോക്കിയതും അമ്മ കിടുങ്ങി . മുഖം മുഴുവന്‍ ചോര...കവിളില്‍ നിന്നും കട്ട കട്ട ചോര....അത് നിലക്കാത്ത പ്രവാഹം പോലെ ചാടുകയാണ്.

അപ്പോള്‍ മകളുടെ ചോര കുടിക്കാന്‍ ഏതെന്കിലും യക്ഷി.....ദൈവമേ...ഇരുട്ട് കട്ട പിടിച്ച മച്ചിന്‍ പുറത്തേക്കു ആരും കയറി പോകാറില്ല. അവിടെ പ്രേതങ്ങള്‍ ഉണ്ടെന്നു കുട്ടികള്‍ പറയുന്നത് ശരിയാണ്. അവ ഇറങ്ങി വന്നു കാണും .....

അപ്പന്‍ വേഗം ഉടുമുണ്ട് കൊണ്ട് മകളുടെ കവിളില്‍ പൊത്തി പിടിച്ചു. അമ്മ മുഖത്തേക്ക് വെള്ളം തെളിച്ചു. മകള്‍ ഞരങ്ങി ..പതുക്കെ കണ്ണ് തുറന്നു..

കണ്ണ് തുറന്നതും അവള്‍ കണ്ടത് അപ്പനെയാണ്.

അവള്‍ അപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. നെഞ്ചു തകര്‍ക്കുന്ന കരച്ചില്‍. .....

അപ്പന്‍ അവളെ മടിയില്‍ കിടത്തി. സാരമില്ല മോളെ സാരമില്ല, പേടിക്കണ്ട ..അപ്പച്ചനില്ലേ അടുത്ത്...പേടിക്കണ്ട.....

അപ്പച്ചന്‍ അവള്‍ക്കു കുറച്ചു വെള്ളം വായില്‍ ഒഴിച്ച് കൊടുത്തു. അവളതു കുടിച്ചു. അപ്പോഴും അവള്‍ വേദന കൊണ്ട് കരഞ്ഞു.

അപ്പന്‍ അവളുടെ കവിളിലേക്ക് നോക്കി. അവിടെ ആഴത്തില്‍ ഒരു മുറിവുണ്ട്. എന്നാല്‍ മുറിവിന്റെ വാവട്ടം കുറവാണ്. അപ്പന്‍ ആലോചിച്ചു , എന്താണിത്......

അമ്മ അപ്പനെ പുറകില്‍ നിന്നും തോണ്ടി...യക്ഷി ഇറങ്ങിയൊ ??

അപ്പന്‍ അമ്മയെ ക്രുദ്ധയായി നോക്കി. എന്നിട്ട് നാല് തെറി വിളിച്ചു.

അവള്‍ടെ യക്ഷി.......

അപ്പോഴേക്കും അപ്പച്ചന്റെ അലറല്‍ കേട്ട് രണ്ടു അനിയന്മാരും ചാടി എണീറ്റു  പന്തം കണ്ട പെരുചാഴികളെ പോലെ കണ്ണ് തുറന്നു ഇരുന്നു. അവര്‍ക്ക് ഒന്നും മനസിലായില്ല.

അപ്പന്‍ മകളെ കോരിയെടുത്ത് വീടിന്റെ പുറത്തിറങ്ങി. അയാള്‍ അടുത്ത വീട്ടിലെ ഓട്ടോ ചേട്ടനെ വിളിച്ചു - ആശുപത്രി വരെ പോകണം എന്ന് ആവശ്യപ്പെട്ടു . അപ്പന്റെ കയ്യില്‍ തളര്‍ന്നു കിടക്കുന്ന മകളെ ആ ചേട്ടന്‍ കണ്ടു. ഒന്നും ചോദിക്കാതെ അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്
 ആക്കി. അപ്പനും അമ്മയും മൂന്നു മക്കളും ഓട്ടോയില്‍ കയറി.

അമ്മ  ചോദിച്ചു - നിനക്ക് എന്താ പറ്റിയത് -??

അവള്‍ കവിളിലെ മുറിവ് പൊത്തി പ്പിടിച്ച് പറഞ്ഞു - എലി ..എലി....എലിയാ ഇങ്ങനെ ചെയ്തത് ......


അപ്പന് കാര്യം മനസിലായി. അമ്മ അന്ധാളിച്ചു ..എലിയോ ???

മകള്‍ കിടക്കുന്ന മുറിയുടെ അടുത്ത മുറി കുടുംബത്തിന്റെ പലചരക്ക് കടയാണ് . അതിനകത്ത് നിറയെ എലികളാണ്. അവിടെ നിന്നും മകള്‍ കിടക്കുന്ന മുറിയിലേക്ക് ഒരു ജനല്‍ പാളി തുറന്നു കിടപ്പുണ്ട്. കടമുറിയില്‍ നിന്നും ഒരു എലി നെല്ല് തിന്നു കൊഴുക്കാന്‍ ഇപ്പുറത്തെക്ക് വന്നു. വീട്ടിലെ ആസ്ഥാന എലി പിടുത്തക്കാരന്‍ പൂച്ച സായിപ്പ് നെല്ലിന്‍ചാക്കുകള്‍ക്ക് മേലാണ് പള്ളിയുറങ്ങുന്നത്. അതറിയാതെ എലി വന്നു. പൂച്ച ഇര പിടിക്കാന്‍ ചാടി. മരണ വെപ്രാളത്തില്‍ ടോം ആന്‍ഡ്‌ ജെറി കളിച്ച എലി നെല്ലിന്‍ ചക്കിനു മുകളില്‍ നിന്നും എലിസബത്തിനെ മാറി കടന്നു അപ്പുറത്തേക്ക് ചാടി രക്ഷപ്പെടാനായി ഒരു ചാട്ടം  വച്ച് കൊടുത്തു. എലിസബത്തിന്റെ കവിളിലാണ് എലി വന്നു വീണത്‌. വീണിടം വിദ്യയായ്ക്കി എലിക്കുട്ടന്‍ എലിസബത്തിന്റെ കവിളില്‍ ഗ്രിപ്പ് ഇട്ടു പരമാവധി ശക്തിയോടെ മറുക്കണ്ടം  ചാടി. അപ്പോഴാണ്‌ വേദന കൊണ്ട് പുളഞ്ഞ അവള്‍ അലറിപ്പൊളിച്ചു കിടക്കപായയില്‍ നിന്നും ചാടി എണീറ്റത്. രാത്രി തല കഴുകി ഫാനിനു കീഴെ ഉണക്കാന്‍ കിടന്നത് കൊണ്ട് ചാടി എഴുന്നേറ്റപ്പോള്‍ മുടി മുഴുവന്‍ മുഖത്തേക്ക് ചിതറി വീണു.. അമ്മ ടോര്‍ച്ച് അടിച്ചു നോക്കുന്നതിനിടെ മുഖത്തെ നനവ്‌ ആ വെളിച്ചത്തില്‍ നോക്കിയ മകള്‍ ചോര കണ്ടു കണ്ണ് തുറപ്പിച്ചു അലറി.

അതാലോചിച്ചു അപ്പന്‍ ചിരിച്ചു. അമ്മ ചമ്മി ചിരിച്ചു. ചിരി കണ്ടു കാര്യം തിരക്കിയ മകള്‍ വേദന മറന്നും ചിരിച്ചു. രണ്ടു കുഞ്ഞുങ്ങള്‍ , അവര്‍ അപ്പോഴും പന്തം കണ്ട പെരുച്ചാഴികളായി .

കേരളത്തെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം രേഖപ്പെടുത്തുക

കേരളം 2030ൽ എങ്ങനെയായിരിക്കണം?
അതേക്കുറിച്ചു് നിങ്ങൾക്കുമുണ്ടാവില്ലേ ചില സ്വപ്നങ്ങൾ?

എന്നാല്‍ സ്വപ്‌നങ്ങള്‍ പങ്കു വക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം വളരെ കുറവാണ്. http://kerala2030.blogspot.in/ എന്ന ബ്ലോഗില്‍ കയറി ഒരു വോട്ടു ചെയ്യുന്നതും കമന്റ് ചെയ്യുന്നതും നമ്മളെ തന്നെ സഹായിക്കലാണ്. നമ്മുടെ നാട് എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇപ്പോഴല്ലാതെ സാധിക്കില്ല. ഇപ്പോള്‍ പറയാന്‍ സമയം തന്നത് വെറും 19 ദിവസം. അത് തീര്‍ന്നു. അത് പോരാ... വേണം എന്ന് പറയാന്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ http://kerala2030.blogspot.in/എന്ന ലിങ്ക് തുറക്കുമല്ലോ. രണ്ടു മിനിറ്റ് ചെലവഴിക്കുക, കേരളത്തെ സഹായിക്കുക


മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത കാണാം

കേരളം 2030-ല്‍ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് രൂപവല്‍ക്കരിക്കുന്നതിന് സംസ്ഥാന ആസൂത്രണ കമീഷന്‍ തയ്യറാക്കിയ കേരള പരിപ്രേക്ഷ്യ നയം എന്ന രേഖയുടെ കരട് പതിപ്പില്‍ ചര്‍ച്ച ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പൊതു ജനത്തിന് നല്‍കിയ സമയം അപര്യാപതമാണെന്ന് വിവിധ മലയാളി സമൂഹങ്ങളില്‍ നിന്നും ശബ്ദമുയരുന്നു.

 ഭാവിയിലേക്കുള്ള വികസനത്തിന്‍െറ മാര്‍ഗരേഖ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ എട്ട് വരെയാണ് സമയം അനുവദിച്ചിരുന്നത്. സംസ്ഥാനത്തിന്‍െറ ഗുണം ലക്ഷ്യമിടുന്ന ഒരു നയം എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക വെറും 19 ദിവസം മാത്രം നല്‍കിയത് പരിമിതമാണെന്നും നാലോ അഞ്ചോ മാസം നല്‍കണമെന്നും ആവശ്യപ്പെട്ടു ഇന്‍റര്‍നെറ്റില്‍ സംഘടിച്ച ഒരു കൂട്ടം മലയാളികള്‍ മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കാനുള്ള തയ്യറെടുപ്പിലാണ്.  http://kerala2030.blogspot.in/  എന്നതാണ്  ഭീമ ഹരജി പ്രസിദ്ധീകരിച്ച  ബ്ളോഗിന്‍െറ വിലാസം .

രേഖയുടെ കരടു പതിപ്പ് കേരള സര്‍ക്കാറിന്‍െറ ഒൗദ്യോഗിക പോര്‍ട്ടലിലും അനുബന്ധ വെബ്സൈററുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപ്തിയും ഗൗരവവുമുള്ള വിഷയത്തില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള പൊതുജനങ്ങള്‍ക്ക് വ്യാപകമായി ഇടപെടുന്നതിനും സക്രിയമായി ആശയങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നതിനും സമയം നല്‍കിയില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി മലയാളികളുണ്ട് .കേരളത്തിന്‍െറ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളികളില്‍ ഒട്ടനവധി വിദഗ്ദ്ധരും പരിചയസമ്പന്നരും ഉണ്ട്.

  ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, പരിസ്ഥിതി, മാലിന്യനിര്‍മ്മാര്‍ജ്ജനം, കൃഷി, വാണിജ്യം, ബാങ്കിങ്ങ്, വിവരസാങ്കേതികവിദ്യ തുടങ്ങിയ എല്ലാ  വിഷയങ്ങളിലും ആഗോളനിലവാരത്തില്‍  പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിന് മലയാളികള്‍ ലോകമൊട്ടാകെയുണ്ട്. കേരളത്തിന്‍െറ ഭരണകൂടം ഇപ്പോള്‍ തയ്യറാക്കിക്കൊണ്ടിരിക്കുന്ന വികസനമാര്‍ഗരേഖയില്‍ സജീവമായി പങ്കാളികളാകാന്‍ അത്തരം പരിചയ സമ്പന്നര്‍ക്ക്  ഇടമൊരുക്കണം എന്നാണ് അവരുടെ ആവശ്യം.

പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ച ചര്‍ച്ചയാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വേണ്ടത്ര മുന്‍കൈയെടുത്തിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി.   ഇപ്പോഴുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്ളഡ് ഇക്കണോമിക് റിസര്‍ച്ച്  തയ്യറാക്കിയ കരടുരേഖയില്‍ സാംസ്കാരികം പോലുള്ള പല സുപ്രധാനവിഷയങ്ങളും വിട്ടുപോയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി . 20 വര്‍ഷം കൊണ്ട് സംഭവിക്കാവുന്ന ശാസ്ത്രസാങ്കതേികപുരോഗതികളും വിഭവ ലഭ്യതയിലെ മാറ്റങ്ങളും   മാര്‍ഗനിര്‍ദ്ദേശ രേഖയില്‍ പരിഗണിക്കണം.   ഇത്രയും ദീര്‍ഘദര്‍ശനം ആവശ്യമുള്ള  വികസനപരിപ്രേക്ഷ്യം ഉണ്ടാക്കുമ്പോള്‍ കുറഞ്ഞത് ആറു മാസത്തെ സമയമെങ്കിലും അഭിപ്രായരൂപീകരണത്തിനും പൊതു ചര്‍ച്ചകള്‍ക്കും  അനുവദിക്കണം .

 മലയാളികള്‍ക്കും അനായാസമായി പഠിച്ചെടുക്കാനും പ്രതികരിക്കാനും മാതൃഭാഷ തന്നെയാണ് അഭികാമ്യം എന്നതിനാല്‍  ഭരണഭാഷയായ മലയാളത്തിലേക്കു കൂടി പരിഭാഷപ്പെടുത്തണം. നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് രേഖ. കേരള പേഴ്സ്പെക്റ്റീവ് പ്ളാന്‍ എന്നാണ് പേരും നല്‍കിയിട്ടുളളത്.

 ചര്‍ച്ചക്കായി ഇന്‍റര്‍നെററ് വെബ് സംവിധാനം ഒരുക്കണം.  തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍  കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും ഓരോ വിഷയത്തിലും അധിഷ്ഠിതമായി ചര്‍ച്ചാവേദികള്‍ ഒരുക്കണം. ഓണ്‍ലൈന്‍  മാധ്യമങ്ങളുടെ പുതിയ സാധ്യതകള്‍  പ്രയോജനപ്പെടുത്തണമെന്നും ഭീമ ഹരജിയില്‍ പറയുന്നു.



2013, നവംബർ 18, തിങ്കളാഴ്‌ച

മൂത്രവള്ളിയും നക്ഷത്രവും




പണ്ട് പണ്ടുള്ള കഥയാണ്‌.
ഒരിടത്തൊരിടത്ത് പുല്ലാനിക്കാട്‌ എന്നൊരു നാടുണ്ടായിരുന്നു. ( ഇപ്പോഴും ഉണ്ട് തൃശൂര്‍ വടക്കാഞ്ചേരി റെയില്‍വെ ഗേറ്റിനും വടക്കാഞ്ചേരി പള്ളിക്കും ഇടയിലുള്ള സ്ഥലം ) . അവിടെ അപ്പച്ചന്റെ രാജകുമാരന്‍ ആയ ഒരു കുട്ടിയുണ്ടായിരുന്നു. സ്നേഹം കൂടുതലായിട്ടു അവനെ പാഞ്ചി എന്നാണു എല്ലാവരും വിളിച്ചിരുന്നത്‌. പാഞ്ചിക്ക്  ഒരു ചേച്ചിയും ചേട്ടനും ഉണ്ടായിരുന്നു. അവരെല്ലാവരും മിണ്ടിയാല്‍ ഉടനെ ഒരു ക്രിക്കറ്റ്‌ ബാറ്റും എടുത്തു സച്ചിനും കാംബ്ലിയും കളിക്കുമായിരുന്നു.  അങ്ങനെ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ടു തവണ ബാറ്റ് ചെയ്‌താല്‍ , രണ്ടു തവണ ബൌള്‍ ചെയ്‌താല്‍ അവന്‍ ഉടനെ സുല്ല് എന്ന് പറഞ്ഞിട്ട് സീക്കോയുടെ മാവിന്റെ ചുവട്ടിലും പേര മരത്തിന്റെ ചുവട്ടിലും രണ്ടു തുള്ളി മൂത്രമൊഴിച്ചു വന്നു നിക്കും.

അതെ , മിനുട്ടിന് മിനുടിനു മൂത്രമൊഴിക്കുന്ന  കുട്ടി.

ഇത് വായിച്ചു വന്നാല്‍ നിങ്ങളൊക്കെ രസിക്കും. പക്ഷെ, ഇത്തവണ ഞാന്‍ വീട്ടില്‍ പോയാല്‍ മിക്കവാറും എന്റെ അനിയന്‍ എന്നെ എടുത്തിട്ട് പെരുമാറും .കാരണം കഥയിലെ രാജകുമാരന്‍ എന്റെ ഒരു അനിയനാണ്.
അവന്റെ ചേച്ചി ഞാനും. സത്യത്തില്‍ ഈ കഥയില്‍ എനിക്ക് വലിയ റോള്‍ ഇല്ല.  എന്നാല്‍ ഞാന്‍ ഇല്ലാതെ കഥ മുന്നോട്ടു പോകുകയുമില്ല.


അന്നൊരു  അവധിയാണ്. സീക്കോയുടെ മുറ്റത്ത്‌ ഞാനും സീക്കോയും ജോബി ചേട്ടനും ജിന്റോയും പാഞ്ചിയും ക്രിക്കറ്റ് കളിക്കുകയാണ്. പാഞ്ചിക്ക് അന്ന് നാലോ അഞ്ചോ വയസു വരും. അവനു മിനുടിനു മിനുടിനു മൂത്രം ഒഴിക്കണം. സീകൊയുടെ ചേച്ചി സിജി ചേച്ചി ചോദിക്കും- നിനക്കെന്താടാ മൂത്ര വള്ളി പൊട്ടിയോ?? എന്ന് .
(ചിരിച്ചു ചിരിച്ചു ബോധം പോകുന്ന വിധം ചിരിച്ചാല്‍ 'ചിരി വള്ളി പൊട്ടിയോ ' എന്ന് ഒരു ചോദ്യം തൃശ്ശൂര്‍കാര്‍ക്കിടയില്‍  ഉണ്ട്. അതിന്റെ പാരഡി പോലെയാണ് ഈ ചോദ്യവും. )

ബാറ്റിന്റെ ഉടമസ്ഥനായ സീക്കോ തന്നെയാണ് കമന്‍റെറ്റര്‍. ബൌള്‍ ചെയ്യുന്നതിനും ഫീല്‍ഡ്‌ ചെയ്യുന്നതിനുമോപ്പം കമന്ററി പറഞ്ഞു കൊണ്ടിരിക്കും.  രണ്ടോ മൂന്നോ തവണ ബാറ്റ് വീശിയാല്‍ സച്ചിന്‍ പാഞ്ചി സുല്ല് പറയും. ഉടനെ കമന്‍റെറ്റര്‍ കമന്ററിക്കും സുല്ലിടും. പാഞ്ചി മൂത്രമൊഴിക്കുന്ന സമയത്ത് കമന്ററിക്കാരന്‍ സാങ്കല്‍പ്പിക  പെപ്സികുപ്പികള്‍ കൊണ്ട് വരും. അത് എല്ലാവരും സാങ്കല്‍പ്പിക കുടിക്കല്‍ നടത്തും . അന്നത്തെ കാലത്ത് പെപ്സി കൊണ്ട് വരുന്ന വാഹനം എല്ലാ ക്രിക്കറ്റ് മാച്ചിലും ടിവി യില്‍ കാണാം. ഞങ്ങള്‍ കുടിച്ചു തീരുമ്പോഴേക്കും പാഞ്ചി ഓടി വന്നു കുപ്പി വാങ്ങി കുടിക്കും. അപ്പോള്‍ സിജി ചേച്ചി വിളിച്ചു പറയും- എടാ സീക്കോ, നീ പാഞ്ചിക്ക് പെപ്സി എപ്പോഴും കൊടുത്തിട്ടാ അവന്‍ ഏതു നേരവും മൂത്രം ഒഴിക്കുന്നത് ' എന്ന് . ഞങ്ങള്‍ അത് മൈന്‍ഡ് ചെയ്യാതെ വീണ്ടും കുടിക്കും,  ബബിള്‍ ഗം  കിട്ടനില്ലാത്തത് കൊണ്ട് പകരം കുറച്ചു ഗോതമ്പ് എടുത്തു വായിലിട്ടു ചവച്ചു നില്‍ക്കും.

അങ്ങനെ എല്ലാ ദിവസവും മൂത്രം ഒഴിക്കുന്ന കുട്ടി അന്ന് മൂത്രമോഴിക്കുന്നില്ല. ആറേഴു തവണ ബാറ്റു വീശി കഴിഞ്ഞപ്പോള്‍ ബൌളര്‍ ആയ കമന്റെറ്റര്‍ കമന്ടറിയും എറിയലും നിറുത്തി സച്ചിന്‍ പാഞ്ചിക്ക് സമയം അനുവദിച്ചു. പക്ഷെ, പാഞ്ചി പോയില്ല. വീണ്ടും ബാറ്റ്‌ ചെയ്യാന്‍ തുടങ്ങി. ഓരോ ഏറു കഴിയുമ്പോഴും പാഞ്ചി ഇടവേള ആവശ്യപ്പെടുമെന്ന് എല്ലാവരും കരുതി. പാഞ്ചി പോയില്ല. ഒടുവില്‍ ഓഡിയന്‍സ് ഗാലറിയില്‍ ഉണ്ടായിരുന്ന സിജി ചേച്ചി ചോദിച്ചു- ''എടാ പാഞ്ചി നിനക്ക് മൂത്രം ഒഴിക്കണ്ടേ ''??
എല്ലാവരും അവന്റെ മുഖത്ത് നോക്കി. അവന്‍ പറഞ്ഞു- മൂത്രം വരണില്ല..നിങ്ങള് കളിക്ക്''

അത് കേട്ടപ്പോള്‍ അപ്പുറത്തെ മുറ്റത്ത്‌ ഇരുന്നു പാത്രം കഴുകുന്ന അമ്മച്ചിയോട് സിജി ചേച്ചി വിളിച്ചു പറഞ്ഞു- ഷേര്‍ള്യെച്യെ ഈ ചെക്കന്‍ മൂത്രം ഒഴിക്കണില്ലാ ട്ടാ ....അവനു മൂത്രം വരണില്ലെന്ന് ..''


അമ്മച്ചി തിരികെ പറഞ്ഞു- അവന്‍ ഒഴിചോളും
അത് കേട്ടപ്പോള്‍ എല്ലാവരും വീണ്ടും കളി തുടങ്ങി. പക്ഷെ എല്ലാവര്‍ക്കും സംശയം -ഇവനിതെന്ത് പറ്റി ??

ആദ്യം സീക്കോ ചെന്ന് ചോദിച്ചു. അവന്‍ എന്തോ പറഞ്ഞു സീക്കോയെ പറഞ്ഞു വിട്ടു. അടുത്തത് ജോബി ചേട്ടന്‍. പിന്നെ ഞാന്‍ -അവന്‍ എന്നോട് പറഞ്ഞു-  ട്യെ എനിക്ക് ശരിക്കും മൂത്രം വരണില്ല എന്ന്.

പറച്ചില്‍ കേട്ടപ്പോള്‍ എനിക്ക് എന്തോ പന്തികേട് തോന്നി
ഉടനെ ഞാന്‍ അപ്പച്ചന്‍ ഷേവ്‌ ചെയ്യാന്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഓടി . അപ്പച്ചന്‍ ഒരു കയ്യില്‍ ഷേവിംഗ് സെറ്റ് ,മറു കയ്യില്‍ കണ്ണാടി പിടിച്ചു അങ്ങനെ നില്‍ക്കുന്നു .''അപ്പച്ചാ കുറെ നേരമായി പാഞ്ചി മൂത്രം ഒഴിക്കുന്നില്ല. അല്ലെങ്കില്‍ എന്നും മൂത്ര വള്ളി  പൊട്ടിയ പോലെ മൂത്രം ഒഴിക്കുന്നവനാണ്. ''

എന്റെ മുഖഭാവം കണ്ടപ്പോള്‍ അപ്പച്ചന്‍ പാഞ്ചിയേ വിളിച്ചു . അടുത്ത് നിറുത്തി. എന്നിട്ട് ചോദിച്ചു .''അപ്പച്ചന്റെ മോന് എന്താ പറ്റിയത് ?''  ആ ചോദ്യം കേട്ടതും ടീച്ചറുടെ തല്ലു സ്കൂളില്‍ വച്ച് കിട്ടി, കരയാതെ , മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ വന്നു അമ്മയെ കെട്ടി പിടിച്ചു  ഏങ്ങലടിച്ചു കരയുന്ന കുട്ടികളെ പോലെ, പാഞ്ചി അപ്പച്ചന്റെ മുഖത്ത് നോക്കി കരയാനുള്ള പുറപ്പാട് ആരംഭിച്ചു .

അത് കണ്ടപ്പോള്‍ അപ്പച്ചന്‍ പേടിച്ചു. കുട്ടി കരയുമോ എന്ന് ആലോചിച്ചു അപ്പച്ചന് സങ്കടം വന്നു. ഉടനെ അപ്പച്ചന്‍ അമ്മച്ചിയെ നോക്കി കണ്ണുരുട്ടി- എന്നിട്ട് പറഞ്ഞു പാഞ്ചിയെ വേഗം ആശുപത്രിയില്‍ കൊണ്ട് പോക് എന്ന് പറഞ്ഞു. അമ്മച്ചി പറഞ്ഞു- അത് അടവാകും. പേടിക്കേണ്ട കാര്യമൊന്നുമില്ല. എന്ന് . അത് കേട്ടപ്പോള്‍ കാര്‍മേഘത്തില്‍ നിന്നും ആലിപ്പഴം കണക്കെ കണ്ണീര്‍ തുള്ളികള്‍ ഉരുണ്ടു വീണു, അത് കണ്ടപ്പോള്‍ അപ്പച്ചന്‍ ഹാലിളകി . 'ന്‍റെ കുട്ടിക്ക് എന്തേലും സംഭവിച്ചാല്‍ , നിന്നെ ഞാന്‍ കൊല്ലും ' എന്നായി അപ്പച്ചന്‍. അത് കേട്ടപ്പോള്‍ അമ്മച്ചി അവനെ വിളിച്ചു മാറ്റി നിറുത്തി. എന്നിട്ട് ചോദിച്ചു' എന്താ നിനക്ക് പറ്റിയത് 'എന്ന് .

അവന്‍ കാര്യം വീണ്ടും പറഞ്ഞു. അമ്മച്ചി അടവ് നയം സ്വീകരിച്ചു. എന്നിട്ടും അവന്‍ അത് തന്നെ പറഞ്ഞു. കുറച്ചു നേരം ചോദിച്ചു കഴിഞ്ഞപ്പോള്‍ അമ്മച്ചി തനി സ്വഭാവം പുറത്തെടുത്തു. കയ്യില്‍ കിട്ടുന്ന എന്തും എടുത്തു തല്ലാന്‍ ഓടി വരുന്നത് അമ്മച്ചിക്ക് ഒരു സ്റ്റൈല്‍ ആണ്. ഇത്തവണയും അത് സംഭവിച്ചു.  അമ്മച്ചി ഓലക്കീറു കയ്യില്‍ എടുത്തത്‌ കണ്ടപ്പോള്‍ രംഗം പന്തിയല്ലെന്നു പാഞ്ചി ക്ക് മനസിലായി . അവന്‍ പെട്ടെന്ന് ഓടി കളഞ്ഞു. എന്നിട്ട് പഞ്ചായത്ത് കിണറിന്റെ  അടുത്ത് പോയി നിന്നു. പിന്നെ നോക്കിയപ്പോള്‍ കള്ളനും പോലീസും കളിക്കുന്ന പോലെ അമ്മച്ചിയും പാഞ്ചിയും പഞ്ചായത്ത് കിണറിനു ചുറ്റും വട്ടമിട്ടു കളിക്കുകയാണ്.  കഥാ പുസ്തകത്തില്‍ ഡിങ്കാ രക്ഷിക്കണേ എന്ന് പറഞ്ഞു നിലവിളിക്കുന്നത്തു പോലെ അപ്പച്ചാ രക്ഷിക്കണേ എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ടതും കേള്‍ക്കാത്തതും , അപ്പച്ചന്‍ പാഞ്ഞു വന്നു അവനെ അമ്മച്ചിയെന്ന പരുന്തില്‍ നിന്നും രക്ഷിച്ചു ചിറകിനകത്താക്കി . എന്നിട്ട് അമ്മച്ചിയോട് ഉറക്കെ പ്രഖ്യാപിച്ചു- ''നീ എന്റെ കുട്ടിയെ തല്ലിയാല്‍ ഞാന്‍ നിന്‍റെ മോന്ത ഷേയ്പാക്കും '' അപ്പച്ചന്റെ അടവായിരുന്നു ഇതെന്നു ഞങ്ങളറിഞ്ഞില്ല. അപ്പച്ചന്‍ അവനെ ചേര്‍ത്ത് നിറുത്തി പതുക്കെ ട്രൌസര്‍ ഊരിമാറ്റി തെങ്ങിന്റെ ചുവട്ടില്‍ നിറുത്തി. അപ്പച്ചന്റെ മോന്‍ മൂത്രമോഴിച്ചേ എന്ന് ആവശ്യപ്പെട്ടെങ്കിലും അവന്‍ നിസഹായനായി മൂത്ര വള്ളി പിടിച്ചു അതെ പടി നിന്നു.

അപ്പച്ചനും തോറ്റു. അങ്ങനെ അമ്മച്ചി തണുത്തുറഞ്ഞ് സാധാരണ താപ നിലയിലെത്തി. അമ്മച്ചി വേഗം പോയി സാരീ മാറി വന്നു. അവനു പുതിയ കുപ്പയങ്ങളില്‍ ഒരെണ്ണം എടുത്തു ധരിപ്പിച്ചു. ഓട്ടോ വിളിച്ചു ഓട്ടുപാറയിലെ താലൂക്ക്‌ ആശുപത്രിയില്‍ കൊണ്ട് പോയി.

അവിടെ ഓ.പിയില്‍ ഡോക്ടര്‍ ഇല്ല. ഡോക്ടര്‍ ഇല്ലേ സിസ്റ്ററെ എന്ന് ചോദിച്ചതിനു ഒരു നഴ്സ് ചൂടായി. ഇപ്പോഴാണോ രോഗിയെ കൊണ്ട് വരുന്നത് എന്ന് കടുപ്പത്തില്‍ ചോദിച്ചു. അമ്മച്ചി പറഞ്ഞു- ''ഇപ്പോഴാണ് രോഗം വന്നത്. ഇപ്പോള്‍ വരുമെന്ന് നേരത്തെ അറിഞ്ഞില്ല . ഉണ്ടെങ്കില്‍ നേരത്തെ കൊണ്ട് വന്നേനെ  ''.
ഇത് കേട്ടപ്പോള്‍ നഴ്സ് അടങ്ങി. എന്നിട്ട് ഡോകടര്‍ താമസിക്കുന്ന , ആശുപത്രിക്ക് പുറകിലുള്ള ക്വാര്‍ടെഴ്സിലെക്കുള്ള വഴി കാണിച്ചു തന്നു. ഒപി ടൈം ആണ്. മൂപ്പര്‍ ഇവിടെ ഒപ്പ് വച്ചിട്ട് അവിടെ ചെന്നിരുന്നു ക്ലിനിക്‌ കളിക്കുകയാണ്. നഴ്സുമാര്‍ ഒപ്പാരം.

അങ്ങനെ അമ്മച്ചി അവനെയും കൂട്ടി ഡോക്ടര്‍ ഇരിക്കുന്ന ക്ലിനിക്കില്‍ എത്തി.

ഡോക്ടര്‍ - എന്താ അസുഖം ??

അമ്മച്ചി - കുട്ടി മൂത്രമൊഴിക്കുന്നില്ല ഡോക്ടര്‍ . അല്ലെങ്കില്‍ എപ്പോഴും ഒഴിക്കുന്നവനാണ്.

ഡോക്ടര്‍ അവനെ മേശയില്‍ കേറ്റികിടത്തി. എന്നിട്ട് വയറില്‍ പലയിടത്തു പിടിച്ചു നോക്കി. എല്ലാം പരിശോധിച്ചു കഴിഞ്ഞപ്പോള്‍    ഡോക്ടര്‍ ആക്രോശിച്ചു. ''നിങ്ങളൊരു അമ്മയാണോ ? ഇങ്ങനെയാണോ കുട്ടികളെ വളര്‍ത്തുന്നത് ?ഇങ്ങനെയാണോ ആണ്‍ കുട്ടികളെ കുളിപ്പിക്കുക /??

അമ്മചി അന്ധാളിച്ചു.

ഡോക്ടര്‍ തുടരുകയാണ്--''പഴുപ്പ്  കേറിയിട്ടുണ്ട്‌. കിഡ്നിക്കും കുഴപ്പമുണ്ട്'

അത് കേട്ടപ്പോള്‍ അമ്മച്ചി പേടിച്ചു വിറച്ചു.

ഡോക്ടര്‍  വീണ്ടും- ''മൂത്രം പരിശോധിക്കണം .എഴുതിയിട്ടുണ്ട് .ഉടനെ റിസള്‍ട്ട് കൊണ്ട് വന്നു കാണിക്ക്, പിന്നെ സുന്നത്തും ചെയ്യേണ്ടി വരും  ''

അമ്മച്ചി നിസഹായാവസ്ഥയിലായി.
''അല്ല ഡോക്ടറെ , അവന്‍ മൂത്രമോഴിക്കുന്നില്ല എന്നതാണ് രോഗം. അപ്പൊ പിന്നെ എങ്ങനെയാ മൂത്രം പരിശോധിക്കുക ??

''എങ്ങനെയും മൂത്രം എടുത്തേ പറ്റൂ എന്നായി ഡോക്ടര്‍ .

അമ്മച്ചി മകനെയും വിളിച്ചു പുറത്തിറങ്ങി.

ഒരു കൂള്‍ ഡ്രിങ്ക്സ് കടയുടെ  മുന്നില്‍ ചെന്ന് നിന്ന് അവനു നാരങ്ങാ സര്‍ബത്ത് ഓഫര്‍ ചെയ്തു. അമ്മച്ചിയുടെ മോനല്ലേ രണ്ടു തുള്ളി ഒഴിച്ചാല്‍ മതി എന്ന് അമ്മച്ചി.  അത് കുടിച്ചാലും വരില്ലെന്ന് അവന്‍. പിന്നെ മോനെന്താ വേണ്ടേ ന്നു അടുത്ത ചോദ്യം.  അപ്പോള്‍ അവന്റെ ഡയലോഗ് -''പുലിക്കോടന്‍മാരുടെ   കടയില്‍ ജിന്റോയും ജിഷയും ഒരു സ്വര്‍ണ നിറത്തിലുള്ള നക്ഷത്രം കണ്ടു വച്ചിട്ടുണ്ട്. അത് വാങ്ങി തന്നാല്‍ മൂത്രമൊഴിക്കാം ''


ഹമ്പട !

അമ്മച്ചി സമ്മതിച്ചു.  അതിന്റെ ഫ്ലാഷ് ബാക്ക് കൂടി കേള്‍ക്കണം


അതൊരു ക്രിസ്മസ് കാലം ആയിരുന്നു.

മഞ്ഞില്‍ കുളിര് കോരുന്ന ഒരു കാലം. ഡിസംബര്‍ ഒന്നാം തിയതി ആകുമ്പോഴേ ഞങ്ങളുടെ വീട് നില്‍ക്കുന്ന അങ്ങാടിയില്‍ ( അങ്ങാടീ ന്നു പറഞ്ഞാ തൃശ്ശൂര്‍ക്കാര്‍ക്ക് ഹൌസിംഗ് കോളനി എന്ന് വിവക്ഷ) എല്ലാ വീട്ടിലും ഉമ്മറത്ത്‌ ( Sit Out) ഭംഗിയുള്ള നക്ഷത്രങ്ങള്‍ തൂക്കിയിടും. എന്നും രാവിലെ സൈക്കിളില്‍   ഈയുള്ളവള്‍ പശൂമ്പാല് നിറച്ച കുപ്പി കൊടുക്കാന്‍ മിക്ക വീട്ടിലും പോകുമ്പോള്‍ , ദാ, മ്മടെ നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കും. നിന്നെക്കാള്‍ സുന്ദരിയായ  ഒരെണ്ണത്തിനെ  എന്റെ വീട്ടില്‍ കൊണ്ട് വരും എന്ന് വെല്ലു വിളിച്ചാണ് ഞാന്‍ എല്ലാ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നത്.
വീട്ടിലെത്തിയാല്‍ രണ്ടു അനിയന്മാരെയും വിളിച്ചു കൂട്ടി ഞങ്ങള്‍ പാര്‍ട്ടി സമ്മേളനം നടത്തും. താത്വികമായ വിശകലനവും പരിപൂര്‍ണതക്ക് വേണ്ടിയുള്ള സമരസപ്പെടലുകളും നടക്കും.

അമ്മച്ചിയെയും അപ്പച്ചനെയും എങ്ങനെ ഞങ്ങളുടെ വഴിയെ കൊണ്ടുവരാം എന്നാണു പ്രധാന ആലോചന. പഞ്ചായത്ത് കിണറിനു മുന്നിലെ വീട്ടില്‍ താമസിക്കുന്ന ചിറ്റിലപ്പിള്ളി ജോര്‍ജ്ജേട്ടന്‍ തമിഴ്നാട്ടില്‍ നിന്നും കൊണ്ട് വന്ന പ്ലാസ്റ്റിക്‌ കൊണ്ടുള്ള നക്ഷത്രത്തോട് അങ്ങാടിയിലെ എല്ലാ കുട്ടികള്‍ക്കും ആരാധനയായിരുന്നു. അങ്ങനെ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച നക്ഷത്രം അക്കാലത്തു  കേരളത്തില്‍ ലഭ്യമല്ലായിരുന്നു. അവിടെ ഉള്ള സിനോജ് ഇന്ന്  നക്ഷത്ര നഗരമായ സിംഗപ്പൂരില്‍ ..അവന്റെ ഒരു ഭാഗ്യം ! എല്ലാ ദിവസവും രാവിലെ ആ നക്ഷത്രത്തിന് മേല്‍ ഒന്ന് തൊട്ടു തലോടിയാണ് ഞാന്‍ ഇറങ്ങി വരുന്നത്. അങ്ങനെയോരെണ്ണം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍  തൊട്ടടുത്ത വീട്ടിലെ സീക്കോ അലോഷ്യസും വാങ്ങി. സീക്കോയുടെ പപ്പ, ഞങ്ങള്‍  എല്ലാവരും പപ്പ എന്ന് വിളിക്കുന്ന അലോഷ്യസ്‌ എന്ന ലൂവീസേട്ടന്‍ എവിടെ നിന്നാണാവോ  അത് വാങ്ങിയത്? എന്തായാലും കുന്നംകുളത്തു നിന്നാകില്ല.

ഞങ്ങളുടെ സ്വന്തം ആപ്ചന്‍ എന്ന് വിളിക്കപ്പെടുന്ന അപ്പച്ചന്‍ ഞങ്ങളുടെ നക്ഷത്ര മോഹങ്ങളെ സഫലമാക്കുന്നത് ക്രിസ്മസ് ദിനത്തിന് മുന്‍പുള്ള പത്തു ദിവസം മുന്‍പാണ്. വേണമെങ്കില്‍ സുന്ദര സ്വപ്നങ്ങള്‍ക്ക് അപ്പച്ചന്‍ ആപ്പ് വച്ചെന്നും പറയാം. ഒട്ടുപാറയിലെ കടകളില്‍ കുന്നംകുളത്ത് നിന്ന് കൊണ്ട് വരുന്ന കടലാസ് കൊണ്ടുണ്ടാക്കിയ ഒരു നക്ഷത്രം. കാറ്റടിച്ചാല്‍ ത്ഫൂ എന്ന് കീറി പോകുന്ന നക്ഷത്രം. എട്ടോ പത്തോ രൂപയെ കൊടുക്കെണ്ടൂ.. വീടിനു മുന്നില്‍ നാഷണല്‍ ഹൈവേ 17, അതിനും അപ്പുറത്ത് സദാ സമയവും ട്രെയിനുകള്‍ കടന്നു പോകുന്ന തീവണ്ടി പാളം. കാറ്റ് ആവശ്യത്തില്‍ കൂടുതലുള്ള പ്രദേശമാണ്. അത് കൊണ്ട് ആറ്റുനോറ്റ് കിട്ടിയ നക്ഷത്ര കിങ്ങിണി കീറി പോകാതിരിക്കാന്‍ ഞങ്ങള്‍ പിള്ളേര്‍ വീടിനു പുറത്തേക്കു നക്ഷത്രം കെട്ടാറില്ല. പകരം വീടിനകത്ത് കെട്ടിതൂക്കും. ഇത് പോരാ എന്ന് പറഞ്ഞാല്‍ അപ്പച്ചന്‍ പരീക്ഷണം നടത്തും. എന്നിട്ട് അക്കാലത്തു ഞങ്ങള്‍ക്ക്  തീരെ  ഇഷ്ടമില്ലാത്ത വിധം മുളയും ചൈന പേപ്പറും കൊണ്ട് വന്നു നക്ഷത്രം ഉണ്ടാക്കും. ആര്‍ക്കു വേണം  അപ്പച്ചന്റെ കരവിരുത് എന്ന് പറഞ്ഞു ഞങ്ങള്‍ പിള്ളേര്‍ മുഖം കോട്ടും. അങ്ങനെ ഓരോ ക്രിസ്മസ് കാലവും കടന്നു പോയി.

ഇത്തവണ അപ്പച്ചനെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വടക്കാഞ്ചേരി ടൌണില്‍ എന്തിനോ പോയപ്പോള്‍  ഒരു കടയില്‍ ഞാനും അടുത്ത സന്തതി ആയ ജിന്റോയും  സ്വര്‍ണ നിറത്തില്‍ കട്ടിയുള്ള ചട്ട കടലാസു കൊണ്ട് നിര്‍മിച്ച മനം മയക്കുന്ന ഒരു നക്ഷത്രം കണ്ടുപിടിച്ചു. ഏകദേശം മുപ്പതു രൂപയാണ് വില. ഞാനോ ജിന്റൊയോ പറഞ്ഞാല്‍ അമ്മച്ചി വാങ്ങില്ല. അപ്പച്ചനും വാങ്ങില്ല. അത് കൊണ്ട് പാഞ്ചിയെ കൊണ്ട് കാര്യം അവതരിപ്പിക്കാം എന്ന് ഞാനും ജിന്റോയും ഗൂഡാലോചനയില്‍ പ്രമേയം പാസാക്കി.


അപ്പച്ചന്റെ രാജകുമാരനാണ് പാഞ്ചി. അവന്‍ ഒന്ന് കരയുന്നത് പോട്ടെ, കരയാന്‍ തുടങ്ങാന്‍  മുഖമൊന്നു ചുളിക്കുന്നത് കൂടി അപ്പച്ചന് സഹിക്കില്ല, അവന്‍ എന്ത് പറഞ്ഞാലും അപ്പച്ചന്‍ വാങ്ങി കൊടുക്കും. അതിനു പ്രതിഫലമായി അവന്‍ കരയാതിരിക്കും. അങ്ങനെ വീട്ടിലെ ഒരു മുറിയില്‍ ഞാനും ജിന്റോയും പാഞ്ചിയേയും വിളിച്ചു രഹസ്യമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പല വീടുകളില്‍ കാണുന്ന നക്ഷത്രങ്ങളെയും അതിനേക്കാള്‍ സുന്ദരമായ നക്ഷത്രം സ്വന്തമാക്കിയാല്‍ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്ഥാനക്കയറ്റവും ഞങ്ങള്‍ അവനെ പറഞ്ഞു മനസിലാക്കി. അങ്ങനെ സംഭവം സ്വന്തമാക്കാന്‍ അപ്പച്ചനോട് ശിപാര്‍ശ നടത്താമെന്ന് അവന്‍ സമ്മതിച്ചു. ഞാനും ജിന്റോയും സന്തോഷിച്ചു.  ഇക്കാര്യം അന്ന് രാത്രി ഉറക്കം കഴിഞ്ഞതോടെ ഞങ്ങള്‍ രണ്ടാളും മറന്നു .

പിറ്റേന്നാണ് മൂത്രം പോകാത്ത അസുഖവും കിഡ്നിക്ക് കേടും ഉണ്ടായത്. എന്തായാലും നക്ഷത്രം വാങ്ങാം എന്ന് സമ്മതിച്ചതോടെ അവന്‍ ഒരു കുഞ്ഞു കുപ്പിയില്‍  കുറച്ചു മൂത്രം അമ്മച്ചിക്ക് സമ്മാനിച്ചു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ അമ്മച്ചിക്ക് സമാധാനം.

തിരികെ ഡോക്ടറെ കാണിച്ചപ്പോള്‍ - ങ്ങ്ഹാ ..കുഴപ്പമില്ല പോക്കോ എന്നായി .
അപ്പോള്‍ കുട്ടിക്ക് കിഡ്നിക്ക് തകരാറൊന്നും ഇല്ലല്ലോ ല്ലേ എന്ന് അമ്മച്ചിയും.

ഡോക്ടര്‍ മറുപടി പറഞ്ഞില്ല.

എന്തായാലും കാര്യം നേടിയ അവന്‍ നക്ഷ്ത്രവുമായി രാജകുമാരന്‍ ആയിട്ട് ഞങ്ങള്‍ സഹോദരങ്ങളുടെ അടുത്തെത്തി. അവനാരാ മോന്‍ എന്ന് ഞങ്ങള്‍ പതുക്കെ കയ്യടിച്ചു പാസാക്കി.


കഥയുടെ പിന്‍കുറിപ്പ്‌-  കഥ വായിച്ചു കേട്ടപ്പോള്‍ അവന്റെ പ്രതികരണം ഇങ്ങനെ -''നീ എന്നിലെ സാഹിത്യകാരനെ ഉണര്‍ത്തി . ഇനി ഞാനും കഥകള്‍ എഴുതും . നിന്നെ കുറിച്ചും എഴുതും"

മിക്കവാറും ഞങ്ങള്‍ രണ്ടാളും കൂടി ഒരു പുസ്തകം പ്രസിദ്ധീകരിക്കും  =D

ഫോണിലൂടെ ഇനി തൊട്ടും സംസാരിക്കാം






 അവസാനം അതും സാധിച്ചു. ഫോണിലൂടെ  കാണാനും കേള്‍ക്കാനും മാത്രമല്ല തൊടാനും

കഴിയുന്ന സാങ്കേതിക വിദ്യ തയ്യാറായി കഴിഞ്ഞു. ഫോണ്‍ കോള്‍ വഴി  ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കാനും തല്ലാനും സാധിക്കുന്ന ഈ കണ്ടുപിടുത്തം മസാച്ചുസെറ്റ് ഇന്‍സ്റ്റ്യൂറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെതാണ്.  ഇന്‍സ്റ്റ്യൂറ്റിറ്റ്യൂട്ടിലെ മീഡിയ ലാബ് ആയ ടാഞ്ചിബിള്‍ മീഡിയ ഗ്രൂപ്പ്‌ ഏറെ കാലത്തെ പരിശ്രമത്തിനു ശേഷമാണ് ലോകം അത്ഭുതപ്പെടുന്ന  ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്‌ . ഇന്‍ഫോം എന്നാണു ഈ അത്ഭുത സംവിധാനത്തിന് നല്‍കിയ പേര്. ലോകത്തിന്‍റെ എവിടെയിരുന്നും എന്ത് സാധനവും തൊടാം എന്നതാണ് പ്രത്യേകത. 


മീഡിയ ലാബിന്‍റെ 
വെബ്‌ സൈറ്റില്‍ നല്‍കിയ വീഡിയോയില്‍  ഫോണിലൂടെ മേശപ്പുറത്തു ഇരിക്കുന്ന പന്ത് കൈക്കൊണ്ടു തട്ടിക്കളിക്കുന്നതിന്റെയും എടുത്തുയര്‍ത്തുന്നതിന്‍റെയും രസകരമായ ക്ലിപ്പിങ്ങുകളുണ്ട് .ഒരു മൊബൈല്‍ ഫോണിനു മുന്നില്‍ ഇരുന്നു കൊണ്ട് അതിന്റെ സ്ക്രീനില്‍ കാണുന്ന ടോര്‍ച്ച് എടുക്കുന്നത് പോലെ കൈകള്‍ ചാലിപ്പിക്കുനന്തും മറ്റൊരിടത്ത് മേപ്പുറത്തു വച്ച ടോര്‍ച്ച്  ഉയര്‍ന്നു   പൊങ്ങുന്നതും കാണാം. മേശയില്‍ സജ്ജീകരിച്ച മരക്കട്ടകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള പിന്നുകളും അവയെ ചലിപ്പിക്കുന്ന ലിങ്കേജുകളും ആക്യുറേറ്ററുകളും ആണ് വസ്തുവിനെ എടുത്തു പൊക്കുവാന്‍ സഹായിക്കുന്നത് . കമ്പ്യൂട്ടര്‍, പ്രോജെക്ടര്‍ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.

 പ്രഫ.ഹിരോഷി ഇഷി നേതൃത്വം നല്‍കുന്ന സംഘത്തില്‍ 
ഡാനിയേല്‍ ലയ്തിങ്ങേര്‍ , സീന്‍ ഫോള്‍മേര്‍ ,അലെക്സ് ഒവേല്‍, അകിമിട്സു ഹോഗ്ഗെ, ടോണി ടാങ്ങ്, ഫിലിപ്പ് സ്ചോസ്ലെര്‍ , റയാന്‍ വില്‍സ്ടോര്‍ട്ട്, ഗുങ്ങ്ടവോ ഷാങ്ങ്, ചെറ്റീരി  സ്മിത്ത് , അലിക്സ്‌ ഡാലി, ജേസണ്‍ മോറന്‍,

ബഷീര്‍ ടോമെ, ജിഫീ ഔ എന്നിവരാണുള്ളത്. സിനിമകളിലും സാങ്കല്‍പ്പിക കഥകളിലും മാത്രം സാധ്യമായ കാര്യമാണ് ഇവര്‍ ചെയ്തു കാണിച്ചത്. ഇപ്പോള്‍ ഗവേഷണ ഫലമായി തയ്യാറാക്കിയിരിക്കുന്ന ഈ സംവിധാനം കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം സാധാരണക്കാരനും പ്രാപ്യമാകുമെന്നാണ് കണ്ടുപിടുത്തക്കാര്‍ അവകാശപ്പെടുന്നത്.





ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...