2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാനമൃത്

ഫേസ് ബുക്ക്‌ ചര്‍ച്ച  ഇവിടെ വായിക്കാം 

വെറും എഴുപത്തെട്ട് കോടി രൂപയുടേതേ  ഉള്ളെന്നേ. അത്ര രൂപയുടെ  എന്‍ഡോസള്‍ഫാന്‍ ബാക്കി ഇരിക്കുന്നത് വെറുതെ കളയണ്ടല്ലോ എന്ന് കരുതിയിട്ടാണ് , അല്ലാതെ വേറെ ദുരുദ്ദേശം  ഒന്നുമില്ല. ഇതിപ്പോ എന്‍ഡോ സള്‍ഫാന്‍  നശിപ്പിച്ചു കളയാനൊക്കെ പറഞ്ഞാല്‍ എത്ര രൂപയാ നഷ്ടമെന്നോ!!  ആയിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തഞ്ചു കോടി രൂപ. ഇത്രേം ചെലവാക്കണോ കോടതീ ? നിങ്ങളതൊന്നു പരിഗണിക്കണം. 

   ആ സാധനം , അമൃത് , ഏതെങ്കിലും തോട്ടത്തില്‍ അടിച്ചു തീര്‍ത്താല്‍ കൃഷിക്കാരെ സര്‍ക്കാര്‍ കാര്‍ഷിക അനുബന്ധ സഹായം നല്കിയെന്നുമാകും, നശിപ്പിച്ചു കളയാനുള്ള കാശ് ചെലവാക്കുകയും വേണ്ട. അവിടെ പരിസരവാസികളായി കിടക്കുന്ന  കുറച്ചു പേര്‍ ചാകുമെന്നെ ഉള്ളൂ .അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ പത്തോ ഇരുപതോ ലക്ഷമേ വരൂ..അതും കേരളത്തിലെ പോലെ , മെഡിക്കല്‍ ക്യാമ്പ്‌ നടത്തി പരിശോധിച്ചതില്‍ കുഴപ്പങ്ങളില്ല എന്ന പേരില്‍ കുറെ  എണ്ണത്തിനെ ലിസ്റ്റില്‍ നിന്ന് വെട്ടി മാറ്റാം.അപ്പോഴും കുറെ ലാഭിക്കാം  . അല്ലെങ്കില്‍ അത് ഏതേലും ശത്രു രാജ്യത്തേക്ക് മിസ്സേയ്ല്‍ അയക്കുന്ന കൂട്ടത്തില്‍ കേറ്റി വിട്ടാലും മതി. അണ്വായുധം എന്നൊക്കെ പറയുന്ന പോലെ എന്തോലുമൊക്കെ നടക്കും. കാസര്‍ഗോഡ്‌ കാണുന്ന പോലെ തല വലുതായ, ഉടലില്‍ വക്രതയുള്ള കുറെ ജീവികളെ സൃഷ്ടിച്ച് ശത്രു രാജ്യങ്ങളെ  ഭീഷണിപ്പെടുത്താം.

  കല്‍ക്കരി പാടവും ടൂ ജിയും ദില്ലി വിമാന താവള കൈമാറ്റവും  ഒക്കെ ഇതിനു മുകളില്‍ വരുമെങ്കിലും  അത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക്  കോടി ക്കണക്കിന് രൂപ ലാഭിച്ചു കൊടുക്കാനായില്ലേ?  നാളെ ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ ഈ കൂട്ടര്‍ കാശിറക്കി വേണം എല്ലാ രാഷ്ട്രീയ പാര്ട്ടിക്കാര്‍ക്കും വന്‍തോതില്‍ പ്രചരണം നടത്താന്‍ പറ്റൂ. അങ്ങനെ കാശിറക്കിയാല്‍  വോട്ട് പിടിക്കാന്‍ ബുദ്ധിമുട്ടില്ല. അപ്പോള്‍ വോട്ട് കുത്തുന്ന സാധാരണക്കാരന്‍ ചവര്‍.  .  നമ്മള്‍ ഗുണമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാകണം സഹായം ചെയ്യാന്‍. ...

ഒരു രഹസ്യം കൂടി... ഇതിപ്പോ ഞങ്ങളുടെ കൊടിക്ക് ഒറ്റ നിറമേ ഉള്ളൂ. കറുപ്പ്... എല്ലാ പാ ര്‍ട്ടിക്കാരും  ഇതില്‍ കക്ഷികളാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ നാനാത്വത്തില്‍ ഏകത്വം കാത്തു സൂക്ഷിക്കുന്നുണ്ട്.

അത് കൊണ്ട്, കോടതീ ...ദയവു ചെയ്തു ഇത് നശിപ്പിക്കാന്‍ പറഞ്ഞ് എന്തോ ഒരു സള്‍ഫാന്‍റെ പേരില്‍ ഇന്ത്യ മഹാരാജ്യത്തിന് നാണക്കേടുണ്ടാക്കരുത്. !!
സ്നേഹത്തോടെ
കേന്ദ്ര സര്‍ക്കാര്‍ 

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

മിസ്സ്‌ ഇന്ത്യ ആകാന്‍ എളുപ്പ വഴി !

ഗുജറാത്തിലെ ഒരു ആദിവാസി സ്ത്രീ - ഫേസ് ബുക്കിലും വായിക്കാം 

മോഡിയുടെ പ്രസ്താവന വായിക്കാം -ഈ ലിങ്കില്‍ 

Cartoon from- The Hindu
മിസ്സ് ഇന്ത്യ ആകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുടെയും  അവരുടെ  ബന്ധുക്കളുടെയും പ്രത്യേക ശ്രദ്ധക്ക്! ഐ.എ.എസ് പരീക്ഷ പരിശീലനത്തിന് ഡല്‍ഹിയിലും  നഴ്സിംഗ് പഠനത്തിന് കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ ഉള്ളത് പോലെ  ശരീര സൌന്ദര്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഉള്ള അനുകൂല സാഹചര്യങ്ങളുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന അഭിമുഖത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്നെ ഇക്കാര്യം തെളിവ് നിരത്തി വ്യക്തമാക്കി. സംസ്ഥാനത്ത് ഏറെ ഉള്ളത് മധ്യവര്‍ഗ സമൂഹമാണ്. തടി കൂടുമെന്ന് കരുതി അമ്മ നല്‍കുന്ന പാല് പോലും കുടിക്കാത്ത സുന്ദരികളാണ് സംസ്ഥാനത്ത് നിറയെ എന്നും അദ്ദേഹം പറയുന്നു. . ആരോഗ്യം ഇല്ലെങ്കിലും സൌന്ദര്യത്തിനു പ്രാധാന്യം നല്‍കുന്ന ഒരു ജനത ഉള്ള തന്‍റെ നാടിനെ കുറിച്ച്‌ അദ്ദേഹത്തിന്‍റെ  വാചകങ്ങള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ രോമാഞ്ചം തോന്നി. കുറച്ചു കാലം ജോലിയില്‍ നിന്നു ലീവ് എടുത്തു ഗുജറാത്തിലെ ആദിവാസി സമൂഹത്തില്‍ പോയി താമസിച്ചു അവരുടെ പ്രത്യേക ഡയറ്റ്  പിന്തുടര്‍ന്നാല്‍ എന്താണെന്ന് കൂടി ആലോചന വന്നു. ചുളുവില്‍ ഒരു സുന്ദരി ആകാന്‍ പറ്റുമെങ്കില്‍ സന്തോഷമായി. സ്ത്രീ ശാക്തീകരണം എന്നാല്‍ ഇതാണെന്ന് അവിടെ ച്ചെന്നു കണ്ടു ഒരു റിപ്പോര്‍ട്ട് മലയാള പത്രങ്ങളില്‍ കൊടുക്കാനുള്ള ഒരു അസുലഭ അവസരവും ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷം പെരുക്കുന്നുണ്ട് . മോഡി മഹാന്‍റെ നാട്ടിലെ ദേശീയ  കുടുംബാരോഗ്യ സര്‍വ്വേ പരിശോധിച്ചാല്‍  ഇക്കാര്യം തെളിവ് സഹിതം ലഭിക്കും.'മോഡി മഹാന്‍റെ നാട്ടിലെ 52 ശതമാനം  കുട്ടികളും പ്രായത്തിനു അനുപാതമായി വളര്‍ച്ച ഇല്ലാത്തവരാണ് . അതായത് പതിനെട്ടു വയസായാലും പത്തു വയസായി തോന്നും. മുപ്പത്തഞ്ചു വയസായാലും 18  വയസായി തോന്നും.  സന്തൂറും പിയെഴ്സുമോന്നും ഇല്ലെങ്കിലും പ്രകൃതി ദത്ത ഡയറ്റിങ്ങിലൂടെ  കാര്യം നേടാമെന്ന് ചുരുക്കം. അനീമിക് *  എന്ന സൌന്ദര്യ പരിചരണ മാര്‍ഗ്ഗത്തിലൂടെയാണ് ഇത്‌ സാധ്യമാക്കുന്നത് . പക്കാ വെജിറ്റെറിയന്‍ എന്ന ഹെര്‍ബല്‍ ഡയറ്റിംഗ് പാക്കേജില്‍ വെളിഞ്ചേമ്പ് , കാട്ടുകിഴങ്ങുകള്‍, കപ്പ, എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഒരു പാക്കേജ് ബുക്ക്‌ ചെയ്‌താല്‍ മറ്റൊന്ന് ഫ്രീ * ( കണ്ടീഷന്‍സ് അപ്ലൈഡ്  ) 


* അനീമിക് = രക്തമില്ലാതെ വിളര്‍ച്ച ഉണ്ടാകുന്ന സ്ഥിതി



2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഓണത്തുമ്പികള്‍ !!





ഓണക്കാലത്തിനു ഓര്‍മകളില്‍ ചേറിന്‍റെ മണമാണ്!


  ചിലപ്പോള്‍ തരിശും ചിലപ്പോള്‍ നെല്ലും പരന്നു കിടക്കുന്ന  പാടത്തു  പയ്ക്കളെ കൊണ്ടു ചെന്ന് കെട്ടിയിട്ടാല്‍ പിന്നെ അത്ത തലേന്ന്  മുതല്‍ തിരുവോണ തലേന്ന് വരെ എല്ലാ സന്ധ്യകളിലും പാട വരമ്പുകളിലെ  തുമ്പപ്പൂക്കൂട്ടത്തില്‍ മേയലാണ്   എനിക്കും അനുജന്മാര്‍ക്കും പ്രധാന പണി! ഇടയ്ക്കു കെട്ട് അഴിഞ്ഞു പോകുമ്പോഴോ കുറ്റിയില്‍ കെട്ടിത്തിരിയുമ്പോഴോ മാറ്റിക്കെട്ടാന്‍ ഓടും. തിരികെ വരുമ്പോഴേക്കും ചേമ്പില   കുമ്പിളില്‍  പറിച്ചു വച്ച തുമ്പ പൂക്കളില്‍ കുനിയനുറുമ്പുകളുടെ  പട  വിലസുന്നുണ്ടാക്കും. പിന്നെ പൂ പറിക്കല്‍ ഒരാള്‍, മറ്റെയാള്‍ ഉറുമ്പിനെ പെറുക്കി കളയല്‍.  

രാത്രിയോടടുത്ത്  പൈക്കളെ കൂട്ടി വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയോരത്തെ വീടുകളില്‍  മതില്‍ കെട്ടിന് അകത്തു നിന്നു റോഡിലേക്ക് പടര്‍ന്നു കിടക്ക്കുന ചെടി തലപ്പുകളില്‍ നിന്നും പൂവിറുക്കും. എല്ലാ വീട്ടിലും വെളുപ്പാന്‍ കാലത്ത് പശുവിന്‍ പാല്‍ എത്തിക്കുന്ന പാല്‍ക്കാരി പെണ്ണിന്   പൂ പറിക്കാന്‍ നേരത്തെ തന്നെ അനുവാദം കിട്ടുമായിരുന്നു . പിന്നെ ഓണ പരീക്ഷ നടക്കുന്ന സമയത്തായിരിക്കും അത്തം മുതലുള്ള ചില നാളുകള്‍.  എന്നതിനാല്‍ കാടിനരികെയുള്ള ഹൈ സ്കൂളിലെ പകല്‍ നേരത്തെ പരീക്ഷ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ പരീക്ഷ ചട്ട വച്ച പ്ലാസ്റ്റിക് കൂടിനകത്തു കാട്ടുപൂകളുടെ മൊട്ടുകള്‍ പറിച്ച് നിറച്ചു വച്ചാണ് വീടിലെത്തുന്നത്. എത്തിയാലുടന്‍ വെള്ള ചെമ്പകത്തിന്‍റെ ഇലകള്‍ ഈര്‍ക്കിലി ഒടിച്ചു  മടക്കി കുത്തി കൂടുണ്ടാകി  വെള്ളം തളിച്ച്  പൂക്കള്‍ നിറച്ചു വക്കും. താമര കിട്ടാനില്ലെങ്കിലും അതിന്‍റെ കുറവ് തീര്‍ക്കാന്‍ സബോള മുറിച്ചു താമര രൂപത്തില്‍ ആക്കി തരുന്നത് അമ്മയാണ്.

അങ്ങനെ പല തരത്തില്‍ ശേഖരിച്ച പൂക്കളില്‍ മോസാന്തയും റോസാപ്പൂക്കളും തുമ്പപ്പൂക്കളും രാജമല്ലി, കാശി തുമ്പ, കൊങ്ങിണി, ഹനുമാന്‍ കിരീടം, നക്ഷത്ര പൂക്കള്‍, പേരറിയാത്ത കുറെ കാട്ടു പൂക്കള്‍, തേക്കിന്‍റെ കൂമ്പില അരിഞ്ഞു കൈ വെള്ളയിലിട്ടു ഞെരടി കറുപ്പിച്ചത്, മാങ്ങാനാറി പൂക്കളും ഇലയും തുടങ്ങി വിഭവ സമൃദ്ധമായ ഓണ പൂക്കളം തന്നെ ഇട്ടിരുന്നു.

ഞങ്ങളുടെ പ്രദേശത്ത്  പശുക്കള്‍ ഉള്ളത് എന്‍റെ വീട്ടില്‍ മാത്രമാണ്. ഓണക്കാലമാകുമ്പോള്‍ പല വീട്ടില്‍ നിന്നും നിരവധി കുട്ടികളും അമ്മമാരും ഓരോ കുന്തി ചാണകം വാങ്ങാന്‍ വീട്ടിലെത്തും.  ഞാന്‍ പാല്‍ വിതരണം ചെയ്യാന്‍ സൈക്കിളില്‍ പോകുമ്പോള്‍ കളിയാക്കിയിരുന്ന ചില ആണ്‍കുട്ടികളും വരും. അവരോടു 'വേണേല്‍ തൊഴുത്തില്‍ കയറി എടുത്തോ' എന്ന്‌ പറയും.. ഒപ്പം ' പയ്യിന്റെ ചവിട്ടു കിട്ടാതെ നോക്കണേ ' എന്നൊരു പറച്ചിലും..അതോടെ പേടിച്ചു വിറച് അവര്‍ അവിടെ തന്നെ നിക്കും...പിന്നെ, പ്ലീസ് എന്നതിന്‍റെ നീളം കൂടുമ്പോഴാണ് നമുക്കൊരു ആശ്വാസം..


രാവിലെ പള്ളിയിലേക്ക് കന്യാസ്ത്രീമാര്‍ വരുന്നതിനു മുന്നേ മുറ്റത്ത്‌ പൂക്കളം ഇടണം  എന്ന കാരണം കൊണ്ട് നേരത്തെ തന്നെ പൂക്കളം തീര്‍ക്കും. അവര് കടന്നു പോകുമ്പോള്‍ കാണട്ടെ, ഹൊ, എന്തൊരു ഭംഗി എന്ന്‌ അവര് കണ്ണു കൊണ്ടു പറയുന്ന കാണണം എന്നത് മാത്രമായിരുന്നു ചിന്ത. തൊട്ടടുത്ത വീട്ടിലെ ചേച്ചിമാര്‍ കാശ് കൊടുത്ത്‌ ചെണ്ടുമല്ലി, വാടാര്‍മല്ലി, തുടങ്ങിയ പൂക്കള്‍ ഇട്ടു ഇതിലും ഭംഗിയില്‍ ഒരുക്കും. അപ്പോഴും നമ്മുടെ തന്നെ ഭംഗി എന്ന്‌ എന്‍റെ അനുജന്മാര്‍ എന്നെയും ഞാന്‍ അവരെയും ആശ്വസിപ്പിക്കും.

മുറ്റം എന്ന്‌ പറയാനില്ല,  മെയിന്‍ റോഡിന്‍റെ ഫുട്ട്പാതാണ് എന്‍റെ  വീടിന്‍റെ മുറ്റം.. അത്‌ കൊണ്ട് കുപ്രസിധമായ  വടക്കാഞ്ചേരി റെയില്‍ വേ ഗേറ്റ് മണിക്കൂറുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ ബസ്സിലുള്ളവര്‍ , കാറിലുള്ളവര്‍ ഒക്കെ ഈ പൂക്കളം കാണുമല്ലോ!! കുറെ നേരം കൂടി ആ ഗെയിറ്റ് അങ്ങനെ അടഞ്ഞു കിടക്കണേ എന്‍റെ ശൌരിയാര് മുത്തപ്പാ എന്നാണ്  ഓണക്കലങ്ങളിലെ പ്രാര്‍ത്ഥന. അതൊരു കാലം. പിന്നെ, പള്ളിയിലെ വേദ പഠന ക്ലാസുകള്‍ തമ്മിലും സ്കൂള്ളിലെ  ക്ലാസ്സുകള്‍  തമ്മിലുമുള്ള ഓണ പൂക്കള മത്സരം.

അന്നൊക്കെ ഓണക്കാലത്തിന് പ്രത്യേക ഭംഗി തോന്നിയിരുന്നു. ഓണ തുമ്പികള്‍, പ്രത്യേക പ്രകാശമുള്ള വെയില്‍, അക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളുടെ പരിമളങ്ങള്‍ തുടങ്ങി എന്തോ ഒരു പ്രത്യേക സുന്ദര ദിവസങ്ങള്‍...
. .ഇന്നിപ്പോള്‍ കൊച്ചിയിലെ കപ്പലുകളുടെ സൈറന്‍ മാത്രമാണ് എന്‍റെ ഓണ ദി നങ്ങളില്‍  ഉള്ളത്.

ആകെയുള്ള ആശ്വാസം , വിദേശികള്‍ ഫാം വില്ല എന്നൊക്കെ പറയുന്ന തരത്തിലുള്ള പുതിയ വീട്ടിലേക്കു തിരുവോണത്തിന് പോകുമ്പോള്‍ പഴയ ആ ഓണ തുമ്പികളെ കണ്ടു മുട്ടാമെന്ന പ്രതീക്ഷ ഉണ്ടെന്നതാണ്....

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

പ(ട്ടി)ണിക്കൂലി


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക 

       നെഞ്ചിനുള്ളില്‍ തീയാണ്,
               കണ്ണടച്ചാല്‍ പൊന്നാണ് ,
                    പൊന്നിനെന്തൊരു വിലയാണ്
                           ഫാത്തിമാ ..... ...    
                    ഫാത്തിമാ ആ ആ ഒ ഓ ഓ  



ന്റെ പൊന്നേ ....ഇയ്യറിഞ്ഞാ ...പൊന്നിനൊക്കെ പ്പൊ ന്തോരു വിലയാണ് !!

ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ ഖനികളില്‍  പൊന്നില്ലാന്ന്  പൊന്നേ ! രൂപയാണേല്‍  കുഴിച്ചെടുത്താല്‍  മണ്ണ് കിട്ടണ   മാതിരി  പെരുത്തോണ്ടിരിക്കുന്നു  , ഡോളര്‍ , ഓന്‍  ശക്തിമാനായി വരേം ചെയ്യുന്നു
ഇനിയിപ്പ പ്രൈസ്  ടാഗ് ഉള്ള പൊന്നു മാത്രം വാങ്ങിയാ  മതി . ഇവിടെ ഗള്‍ഫില്‍ അങ്ങനെ കുണ്ടാമാണ്ടിയുള്ള സ്വര്‍ണം കിട്ടാനില്ല . ടാഗ്  നോക്കിയാല്‍ വില അറിയാമല്ലോ. അപ്പൊ കുറഞ്ഞ പണിക്കൂലി കാണാമല്ലോ . അതില് ഏറ്റവും വില കുറഞ്ഞ സ്വര്‍ണം മതിയെന്‍റെ  പൊന്നിന് . അല്ലെങ്കിലും ന്‍റെ പോന്നുങ്കുടത്തിനോളം  ഉണ്ടോ ആ കുയിചെടുക്കണ പൊന്നിന് തിളക്കം !!?

ആഭരണത്തിന് പണിക്കൂലി എന്നത്‌ തട്ടിപ്പാന്നാ വടക്കേലെ ചെക്കന്‍ പറഞ്ഞത് . ഓന്‍  പ്രൈസ് ടാഗ്  ഉള്ളതും ഇല്ലാത്തതുമായ പോന്നു കിട്ടണ  കടയിലെ  സേല്‍സ്   മാനായിരുന്നല്ലോ! അവന്‍ പറയുന്നത് സ്വര്‍ണത്തിന് വില   കുറഞ്ഞാലും കൂടിയാലും മാറ്റമില്ലാത്തത് പണിക്കൂലി കണക്കിന്‍റെ ശതമാനമാണ്. അന്നും ഇന്നും പത്ത് അല്ലേല്‍ പന്ത്രണ്ട്.  വളക്ക് അഞ്ചു ശതമാനം വരെ  . അപ്പോള്‍ പവന് മൂവായിരം ആയിരുന്ന കാലത്ത് പണിക്കൂലി പത്ത് ശതമാനം എന്ന കണക്കില്‍ മുന്നൂറു ഉലുവ. അയ്യായിരം ആയപ്പോ ഇതേ ശതമാനം , അപ്പൊ അഞ്ഞൂറ് റുപ്പിക. പത്തായപ്പോള്‍ ആയിരം കൂവ. ഇരുപതായപ്പോ രണ്ടായിരം രൂപ. ശരിക്കും പണിക്കാരന് കിട്ടുന്നത് ഇപ്പോഴും പഴയ കൂലി. മുന്നൂറോ അഞ്ഞൂറോ....

നഷ്ടമാ നഷ്ടമാ എന്ന്‌ കേരളത്തിലെ ബസ് മുതലാളിമാരെ പോലെ സ്വര്‍ണ കച്ചോടക്കാരും  പറയണെന്‍റെ ഗുട്ടന്‍സ് മനസിലാകണില്ല .  ഈ കൃത്യം കൂലി പണിക്കാരന് കൊടുത്താല്‍ ബാക്കി ഒക്കെ ആവിയായി പോകുന്നുണ്ടോ?  അപ്പൊ പറയുന്നത് സിനിമ നടന്മാര് പരസ്യത്തില്‍ അഭിനയിക്കാന്‍ കൂടി കാശ് കുറക്കാന്‍ തയ്യാറല്ല എന്ന്‌. /. അവരെങ്ങനെ കുറയ്ക്കും, അവരുടെ വയറ്റു പിഴപ്പല്ലേ അഭിനയം. ആ അഭിനയം കണ്ടിട്ട് നമ്മുടെ വയറ്റു പിഴപ്പിനുള്ള കാശെടുത്ത്, പട്ടിണി കിടന്ന് കാശുണ്ടാക്കി   ഫാഷന്‍ അനുസരിച്ച് മാലയും കമ്മലും വളയും വാങ്ങു ന്നുണ്ടല്ലോ, നമ്മളെ പറഞ്ഞാല്‍ മതി! 

അല്ല, പൊന്നേ, നമുക്കും തുടങ്ങിയാലോ ഈ കച്ചോടം. പൊന്നിന് മാറി മാറി പൊന്ന് ആവശ്യത്തിനു ഷോറൂമില്‍ നിന്നു എടുക്കേം ആകാം, കുറച്ചു കാശ് വാരുകയും  ചെയ്യാം..അണിഞ്ഞൊരുങ്ങി തിരികെ തരുമ്പോള്‍ ഒന്നു പോളിഷ് ചെയ്യാന്‍ ഓര്‍മിപ്പിച്ചാല്‍ മതിയെന്നേ !    
________________________________________________________________


വാര്‍ത്ത -സ്വര്‍ണവില പവന് 23,000 കടന്നു.  പവന്  ശനിയാഴ്ച മാത്രം   120 രൂപ കൂടി 23,080 രൂപയായി. ഗ്രാമിന് 15 രൂപയാണു കൂടിയത്. ഗ്രാമിന് 2,885 രൂപ നിരക്കിലാണ് കച്ചോടം...



_____________________________________________________________________________


ഇത്രയും വായിച്ച ശേഷം പെണ്ണുങ്ങളെ മാത്രം കുറ്റം പറയുന്നവര്‍ക്കായി ഒരു കാഴ്ച - ഫേസ് ബുക്കില്‍ നിന്ന് മഹാരാഷ്ട്രക്കാരനായ സാമ്രാട്ട് മോസെയേ കാണൂ
ഫേസ് ബുക്ക്‌ പ്രൊഫൈല്‍ കാണാന്‍ 



2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

കോതമംഗലം നഴ്സുമാരെ പറ്റിച്ച വിധം

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




കോതമംഗലത്തെ നഴ്സുമാര്‍ക്കെതിരെ ആതമഹത്യ ശ്രമത്തിനു പോലീസെടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനമായി. എന്നാല്‍ മറ്റു  കേസുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തര വകുപ്പിന്‍്റെ തീരുമാനം.  ആത്മഹത്യ ശ്രമമുയര്‍ത്തി  ആശങ്കാജനകമായ വിധം സമരത്തിന്‍്റെ ഗതി തിരിച്ചു വിട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ നഴ്സുമാരില്‍ നിന്നും ലഭിക്കുമെന്നാണ്  സര്‍ക്കാരിന്‍്റെ പ്രതീക്ഷ. നേരത്തെ തന്നെ തീരാമായിരുന്ന സമരം 115 ദിവസം വരെ നീട്ടിക്കോണ്ടു പോകാന്‍ ശ്രമിച്ചവരെ കുറിച്ചും പോലിസ് അന്വേഷണം തുടങ്ങി.


സമരം നീട്ടിയതിന് പിന്നില്‍  നഴ്സിംഗ് സംഘടനയുടെ തന്നെ അഭിഭാഷകയാണെന്നു ആരോപിച്ച്  സമരത്തില്‍  പങ്കാളികളായ ഒരു കൂട്ടം നഴ്സുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഹൈകോടതിയില്‍ നടക്കുന്ന ഹരജി വാദം  പല തവണ  മാറ്റി വപ്പിക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. ഓരോ തവണയും ഹാജരായെന്നു പറയുന്നുണ്ടെങ്കിലും ഇതേവരെ അവര്‍ ഹാജരായിട്ടില്ലെന്നും നഴ്സുമാര്‍ ആരോപിച്ചു.  ഹരജി വിധിയാകുന്ന വരെ സമരം നീട്ടിക്കൊണ്ടു പോകാന്‍ നഴ്സുമാരെ  പ്രേരിപ്പിച്ചത് ഈ അഭിഭാഷകയാണ് . ആ ഹരജിയില്‍ വിധി  തനിക്ക് അനുകൂലമായി മാറ്റാന്‍ വിധം ജഡ്ജിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന രീതിയിലുള്ള വ്യാജ അവകാശ വാദങ്ങള്‍ ഇവര്‍ ഉയര്‍ത്തിയെന്നും ആരോപണം ഉണ്ട്. ഇങ്ങനെ നഴ്സുമാരെ സ്വാധീനിച്ച് അവരുടെ സമരം പൊളിക്കാന്‍ മറ്റു ചില താല്‍പ്പര കക്ഷികളുമായി കൂട്ട് ചേര്‍ന്നെന്നും നഴ്സുമാര്‍ ആരോപിക്കുന്നു.  സമര കാലഘട്ടത്തിനിടെ മാനേജ്മെന്‍്റും സമരക്കാരും പരസ്പരം ആരോപണമുന്നയിച്ച് നല്‍കിയ കേസുകള്‍ എല്ലാം ഒത്തു തീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി പിന്‍ വലിച്ചിട്ടുണ്ട് .



  നേരത്തേ ആശുപത്രിയില്‍  സമരം നടത്തിയ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എന്ന സംഘടനയുമായി   മാര്‍ച്ച് അഞ്ചിന്  എറണാകുളം റീജ്യണല്‍ ജോയിന്‍്റ് ലേബര്‍ കമ്മീഷണരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പു വച്ചിരുന്നു.   ഈ കരാറോ കിടക്കകളുടെ എണ്ണം ഡി.എം. ഒ തിട്ടപ്പെടുത്തിയതോ  അംഗീകരിച്ച് സത്യവാങ്ങ്മൂലം നല്‍കേണ്ട  സ്ഥിതിയിലേക്ക് നഴ്സുമാരെ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. സമരം നീട്ടിക്കൊണ്ടു പോയാല്‍ നഴ്സുമാര്‍ക്ക്  ഇതല്ലാതെ  മററു നിവൃത്തിയുണ്ടാകില്ളെന്നും മാനേജ്മെന്‍്റും തത്പരകക്ഷികളും കണക്കു കൂട്ടിയിരുന്നു.  അങ്ങനെയൊരു  സത്യവാങ്ങ്മൂലം ഹൈകോടതിയില്‍  നഴ്സുമാര്‍ നല്‍കിയാല്‍  പുതിയ സമരസംഘടനയായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ 115 ദിവസമായി നടത്തി വരുന്ന  സമരം അനാവശ്യമായിരുന്നു എന്നുള്ള നിഗമനത്തിലേക്ക് കോടതിയെ എത്തിക്കാമെന്ന    പ്രതീക്ഷ  മാനേജ്മെന്‍്റിനും ഉണ്ടായിരുന്നു. അങ്ങനെ വന്നാല്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന മുഴുവന്‍ നഴ്സിംഗ് സമരങ്ങളെയും അടിച്ചമര്‍ത്താനും സമരം നിരോധിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം കൊണ്ട് വരാമെന്ന പ്രതീക്ഷയും ഹരജിയില്‍ കക്ഷി  ചേര്‍ന്ന എല്ലാ മാനേജ്മെന്‍്റുകള്‍ക്കും ഉണ്ടായി. ഇതിനിടെ ആശുപത്രി കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ശ്രമം ഉയര്‍ത്തി നഴ്സുമാരെ അയക്കാന്‍ ക്രൈം നന്ദകുമാറിന്‍്റെയും നഴ്സിംഗ് സംഘടനയുടെ അഭിഭാഷകയുടെയും നേതൃത്വത്തില്‍ സമരത്തിന്‍്റെ തലേന്ന് നഗരത്തിലെ മറ്റൊരു അഭിഭാഷകന്‍്റെ ഓഫീസില്‍ യോഗം ചേര്‍ന്നെന്ന വിവരങ്ങളും ചോര്‍ന്നു.

ഇതേ അഭിഭാഷക ആശുപത്രി സെക്രട്ടറിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും  ചി.സി ജോര്‍ജ്ജിന്‍െറ നിര്‍ദ്ദേശപ്രകാരമാണ് ക്രൈം നന്ദകുമാര്‍ സമരത്തില്‍ ഇടപെട്ടതെന്നും സൂചനകളുണ്ട്.



_________________________________________________________________________________


ഇപ്പോള്‍ നടന്ന ഒത്തു തീര്‍പ്പു ഫോര്‍മുലയില്‍ കിട്ടിയ ഉറപ്പ്‌ എന്തൊക്കെ ആയിരുന്നു ?മാര്‍ച്ച്‌ അഞ്ചിന് ഒത്തു തീര്‍പ്പു നടത്തിയ കാര്യങ്ങള്‍ പഠന സമിതി അന്വേഷിച്ചു പഠിചു നടപ്പിലാക്കനമോ എന്ന് പഠന സമിതി തീരുമാനിക്കും .. ഇതാണ് പുതിയ ഒത്തു തീര്‍പ്പു ഫോര്‍മുല
പഴയ ഒത്തു തീര്‍പ്പു ഫോര്‍മുല എന്താണ്?മൂന്നു ഷിഫ്റ്റ്‌ നടപ്പാക്കുക, മിനിമം വേതനം, ബെഡ് എണ്ണി ആളെ ജോലിക്ക്  കേറ്റുക ഇതാണ് പഴയ ഒത്തു തീര്‍പ്പു ഫോര്‍മുല

പഴയ ഒത്തു തീര്‍പ്പു ഫോര്‍മുലയില്‍ ഈ കാര്യങ്ങള്‍ എല്ലാം ഒത്തു തീര്‍ന്നിട്ടുന്ടെന്കില്‍ പുതിയ സമരം എന്ത് ഡിമാന്‍ഡ് ആണ് മുന്നോട്ടു വച്ചത് ??

എന്തായിരുന്നു ഡിമാന്‍ഡ് നോടിസില്‍ ഐ.എന്‍. എ ആവശ്യപ്പെട്ടത് ???ആശുഅപ്ത്രിയിലെ നുര്സുമാര്‍ക്ക് വേണ്ടിയായിരുന്നു പഴയ സമരം...
പുതിയ സമരം - മെയ്‌ മാസത്തില്‍ നഴ്സിംഗ് സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 71 കുട്ടികളെ ആ ആശുപത്രിയില്‍ തന്നെ ജോലിക്ക് കെട്ടണം എന്നതായിരുന്നു ഡിമാന്‍ഡ് ... അത് നടപ്പിലാക്കില്ല എന്ന് ഇപ്പോഴും മാനേജ്മെന്റ് പറയുന്നു. പുതിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടുമില്ല .
പുതിയ സമരം - മെയ്‌ മാസത്തില്‍ നഴ്സിംഗ് സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 71 കുട്ടികളെ ആ ആശുപത്രിയില്‍ തന്നെ ജോലിക്ക് കെട്ടണം എന്നതായിരുന്നു ഡിമാന്‍ഡ് ... അത് നടപ്പിലാക്കില്ല എന്ന് ഇപ്പോഴും മാനേജ്മെന്റ് പറയുന്നു. പുതിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടുമില്ല .
പഴയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ മൂന്നു മാസം ധാരണ വച്ചിരുന്നു. അത് സംഘടന സമ്മതിക്കുകയും ചെയ്തു. അങ്ങനെ മാര്ച് അഞ്ചിന് കരാര്‍ എഴുതി.. കരാര്‍   എന്ന് പറഞ്ഞാല്‍ നിയമ സാധുത ഉള്ള രേഖ എന്നാണ്.അങ്ങനെ പറഞ്ഞ കാലാവധി തീരും മുന്നേ സമരം തുടങ്ങി- നേരത്തെ പറഞ്ഞല്ലോ- അവരുടെ സമരം മൂന്നു ഷി ഫ്റ്റിനും മിനിമം വേതനത്തിനും വേണ്ടി ആയിരുന്നില്ല. ഡിമാന്‍ഡ് നോട്ടിസ് കൊടുത്തത്, പഠിച്ചിറങ്ങുന്ന കുട്ടികളെ നിയമിക്കണം എന്ന് പറഞ്ഞാണ്
അമൃതയില്‍ ഉണ്ടായത് - ഇപ്പോള്‍ കൊതംനഗലാതെ പുതിയ ചര്‍ച്ചയിലും ഉണ്ടായ പുതിയ ഒത്തുതീര്‍പ്പു കരാറിലും ഉള്ള ഏറ്റവും വലിയ ചതി- പഠന സമിതി ആണ്.... പഠന സമിതി ഇനി പഠിച്ചു തയ്യാറാക്കുന്ന റിപ്പോര്‍ത്റ്റ്‌ നഴ്സുമാര്‍ക്ക് അനുകൂലമാകുമെന്ന് എന്താണ് ഉറപ്പു ??? അതെ അവസ്ഥയാണ് അമൃതയിലും ഉണ്ടായത്...അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മതിയെന്ന ക്ലോസ് എഴുതി വച്ചു- മാര്‍ച്ച്‌ അഞ്ചിന് ഉണ്ടാക്കിയ കരാറിനു ഒപ്പം....അതോടെ മാര്ച് അഞ്ചിന് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച നഴ്സുമാര്‍ക്ക് കിട്ടാന്‍ അര്‍ഹതപ്പെട്ട മൂന്നു ശിഫ്ട്ടും, വേതനവും, ബെഡ് എണ്ണം നോക്കി ആളെ എടുക്കലും എല്ലാം ഇനിയൊട്ടു നടക്കുകയുമില്ല, പഠന സമിതി വരുന്നതോടെ നീണ്ടു പോയി എല്ലാം കുളമാകുകയും ചെയ്യും....ഇവര്‍ സമരം നടത്താന്‍ നല്‍കിയ ഡിമാന്‍ഡ് നോടിസ്‌ അനുസരിച്ച് പഠിച്ചിറങ്ങുന്ന കുട്ടികളെ ജോലിക്ക് കെട്ടണമെന്ന ആവശ്യം എവിടേം പറയുന്നില്ല ..... അപ്പോള്‍ സമരം എന്തിനായിരുന്നു- പഠന സമിതിയെ ചുമതലപ്പെടുത്താന്‍ മാത്രമായി ചുരുങ്ങിഇ തിനു മറവില്‍ ഉണ്ടായ കഥ പറയാം..... മിനി എന്ന അഭിഭാഷക ലീഗല്‍ അട്വിസര്‍ റോള്‍ ചമഞ്ഞു കയറിക്കൂടി... ഇവര്‍ ഒരു തവണ പോലും കോടതിയില്‍ ഹാജരായില്ല, പക്ഷെ പിള്ളേരോട് പറഞ്ഞു, ഹാജരായി എന്ന്... ജഡ്ജി നഴ്സുമാര്‍ക്ക് അനുകൂലമായി വിധി എഴുതണം എങ്കില്‍  മിനി തന്നെ വാദി ക്കണമെന്നു ധരിപ്പിച്ചു വച്ചു. പിള്ളേര്‍ വിശ്വസിച്ചു ഒപ്പം കൊച്ചി നഗരത്തിലെ ഹോട്ടലില്‍ ആശുപത്രി  സെക്രട്ടറിയു യി മിനി ചര്‍ച്ച നടത്തി, വിലപേശി .  പിള്ളേര്‍ സമരം നിരുതനമെങ്കില്‍ ഞാന്‍ പറയണം. ഇല്ലേല്‍ നീണ്ടു പോകും എന്ന് ക്രൈം നടകുമാരിന്റെ കാര്യം അറിയാമല്ലോ- അയാളുടെ മഞ്ഞ പത്രത്തില്‍ വാര്‍ത്ത എന്നാ പേരില്‍ അപവാദം മാത്രം എഴുതും. ബ്ലാക്ക്‌ മെയില്‍ ചെയ്തു പണം വാങ്ങും. അത് തന്നെയായിരുന്നു ഇവിടെയും ലക്‌ഷ്യം. പിള്ളേരെ സഹായിക്കാനല്ല അയാള്‍ വന്നത്. പി.സി. ജോര്‍ജ്ജ് എന്ന രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയ ലക്ഷ്യവും അതിനു പിന്നില്‍ ഉണ്ട. അങ്ങനെ നന്ദകുമാറും മിനിയും കൂടി മനോജ്‌ വക്കീലിന്റെ ഓഫീസില്‍ ചെന്നിരുതി കുട്ടികളെ ബ്രെയിന്‍ വാഷ്‌ ചെയ്യിപ്പിച്ചു. എന്നിട്ട് അഞ്ചു പേരെ ആത്മഹത്യ എന്നാ പേരില്‍ മുകളില്‍ കെട്ടാന്‍ നിശ്ചയിച്ചു. സമരത്തിന്റെ തലേന്ന് ആയിരുന്നു ആ മീറ്റിംഗ്. രണ്ടു പിള്ളേര്‍ പേടിച്ചു പിന്‍വാങ്ങി. ഇതില്‍ ഒരു കുട്ടി വീട്ടിലെ ദുരിതം കാരണം മാനസികമായി ഏറെ തളര്‍ന്നിരുന്നു. വിഷക്കുപ്പിയുമായാണ് അവള്‍ മുകളില്‍ പോയത്. ഇനി അഥവാ ഒരാള്‍ ഒന്ന് അല്‍പ്പം കൂടി മൂപ്പിചെന്കില്‍ അവള്‍ അത് കഴിചെനെ.. ആര്‍ക്കു പോയി? സംഘടനക്ക് രക്തസാക്ഷി..വീട്ടുകാര്‍ക്ക് മാത്രം നഷ്ടം....
ദൈവം സഹായിച്ചു അങ്ങനൊന്നു ദുരന്തം ഉണ്ടായില്ല. ഇത് ചെയ്തത് പോലെ പിള്ളേര്‍ എന്തും മിനി പറഞ്ഞാല്‍ അനുസരിക്കും എന്നാ ഒരു ഭീഷണി മിനി മുന്നില്‍ വച്ചിരുന്നു..

മദറിലെ സമരം. ഇതേ പോലെ ആരാ പൊളിച്ചത്?? '''' തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നേഴ്സുമാർ നേരത്തെ നടത്തിയ സമരം മാർച്ച് 5ന് ഒത്തുതീർപ്പ് ആയപ്പോൾ തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള മിനിമം വേതനം, ഷിഫ്ട് സമ്പ്രദായം എന്നിവ മാർ ബസേലിയോസ് ആശുപത്രി മേധാവികൾ നടപ്പിലാക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ സമരം നടത്തിയത്. '''' എന്ന രീതിയിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത് എന്നത് കൊണ്ട ആളുകളും വായനക്കാരും തെറ്റിദ്ധരിച്ചു. സത്യത്തില്‍ സമരം നടത്തിയത് പഠിച്ചിറങ്ങുന്ന കുട്ടികളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്. അത് ഇപ്പോഴും നടപ്പിലായില്ല. പേര് പോകാതിരിക്കാന്‍ സമര നേതൃത്വം പഴയ കരാര്‍ മറച്ചു വച്ച്‌ അത് നടപ്പിലാക്കാത്തത് കൊണ്ട് സമരം നടത്തി എന്നാ പേരിലാണ് പ്രചരണം നടത്തുന്നത് . സത്യത്തില്‍ മിനിയും നടകുമാരിന്റെയും അഴിമതി പുറത്തു കൊണ്ട് വരാനുള്ള എന്റെ ശ്രമത്തെ അവര്‍ ഭയക്കുന്നത് - ആ നല്ല പേര് നഴ്സിംഗ് സംഘടനക്ക് പോകുമെന്ന ഭീതിയിലാണ്....എന്ന് കരുതി നഴ്സുമാരെ പറ്റിക്കാന്‍ മിനിയും നന്ദകുമാറിനെയും മാനെജ്മെന്റിനെയും സമ്മതിക്കരുത് എന്നാണു എന്റെ ലക്‌ഷ്യം. എല്ലാ സ്ടാഫ്ഫ്‌ നഴ്സിനും സമരം തുടങ്ങുമ്പോള്‍ എന്താ യിരുന്നു സ്ഥിതി, അത് തുടരും എന്നാണ് ഇപ്പോള്‍ എഴുതി വച്ചിടുള്ളത്. അവര്‍ക്കെല്ലാം മിനിമം വേതനം കിട്ടുന്നുണ്ട്.ഇതില്‍ ഈ എഴുപത്തി ഒന്ന് പേരും പുറത്താണ് , ഇപ്പോഴും....


2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

മുരളീധര്‍ "ഇന്‍'' ( യുവ ജന ദിന സ്പെഷല്‍)







എല്ലാ ഗ്രാഫിക്കല്‍ ചിത്രങ്ങളും
 മുരളീധരന്റെ
  നിയമസഭ  ഡോട്ട്  കോമില്‍ നിന്ന് 











സമരം എന്ന വിപ്ളവകരമായ വാക്കിന് പുതിയ നിര്‍വചനം ഒരുക്കുകയാണ് ഗ്രാഫിക്കല്‍ സമര പോരാളി മുരളീധരന്‍.. എന്‍ഡോസള്‍ഫാന്‍, ഡാം സുരക്ഷ, കുടിവെള്ളക്ഷാമം, പുകവലി, അനധികൃത മരുന്ന് പരീക്ഷണം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ പൊതുജനാവബോധം സൃഷ്ടിക്കാന്‍ മുരളീധരന്‍ ഒരുക്കിയ ലളിതവും വാചാലവുമായ ഗ്രാഫിക്കല്‍ ചിത്രങ്ങള്‍ ക്കായി. സമരം നടത്താന്‍ തെരുവ് വേണമെന്ന പരമ്പരാഗത ചിന്താരീതികളെ തകര്‍ക്കുകയാണ് അദ്ദേഹം. തല്ലുകൊണ്ടും ജയിലില്‍ കിടന്നും നാടിന് വേണ്ടി സമരം നടത്തിയവരുടെ നാടാണ് കേരളം. എന്നാല്‍, ഇവിടെയുള്ള പുതുതലമുറക്ക് തെരുവോര യോഗങ്ങളിലും മുദ്രാവാക്യങ്ങളിലും വിശ്വാസമില്ലാത്തതിനാലാകണം ഇന്‍റര്‍നെറ്റ് സൗഹൃദ കുട്ടായ്മകളിലേക്ക് ചേക്കേറിയത്. അവിടെ അവര്‍ മുഖം നോക്കാതെ അഭിപ്രായം രേഖപ്പെടുത്തിയും ചൂടേറിയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും രാഷ്ട്ര നിര്‍മാണം നടത്തുന്നു. ഈ സൗഹൃദ കൂട്ടായ്മകളില്‍ തെരുവുകള്‍ സൃഷ്ടിച്ചും ക്രിയാത്മകതയുടെ ഗംഭീര പ്രകടനം നടത്തിയുമാണ് ഈ യുവാവ് തന്‍െറ ഇടം കണ്ടത്തെുന്നത് . മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഈ യുവാവ് ഇപ്പോള്‍ ഭാര്യ രമ്യക്കും ആറുമാസം പ്രായമായ മകന്‍ ആര്യനുമൊപ്പം കൊച്ചിയിലെ കടവന്ത്രയിലാണ് താമസം.

പ്രവര്‍ത്തിക്കൂ, മരിക്കരുത് എന്ന സന്ദേശം നല്‍കി അദ്ദേഹം സൃഷ്ടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഗ്രാഫിക്കല്‍ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ കാനിന് അകത്ത് വലിയ തലയും ചെറിയ ഉടലുമുള്ള കുട്ടിയും മരണം വിതറുന്ന ഹെലികോപ്ടറുകളും ഇന്‍റര്‍നെറ്റ് സൗഹൃദ കൂട്ടായ്മകളിലെയും പത്ര- ദൃശ്യ മാധ്യമങ്ങളിലെയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആക്കം കൂട്ടി. ശശി തരൂരിന്‍െറ മുഖഛായയുള്ള ട്വിറ്റര്‍ കിളി വലിയ ശ്രദ്ധ നേടിയിരുന്നു. തരൂരിന്‍െറ ട്വിറ്റര്‍ വിവാദങ്ങള്‍ക്കൊപ്പം ഈ നീലക്കിളി ഇന്‍റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പറന്നുനടന്നു. മാലിന്യ സംസ്കരണം, ഉല്‍പന്നങ്ങളുടെ വീണ്ടുമുള്ള ഉപയോഗം എന്നിവയെ കുറിച്ചുള്ള ഗ്രാഫിക്കല്‍ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്ര നിര്‍മാണത്തിന് മുരളീധരന്‍െറ ‘ടച്ച്’ ഉണ്ട്. ഒപ്പം ഹ്രസ്വചിത്ര സംവിധാനം, കവിതാ രചന, ബ്ളോഗെഴുത്ത്, ഫോട്ടോഗ്രഫി എന്നിവയും മുരളീധരന്‍െറ ഇഷ്ട മേഖലകളാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ല, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരടക്കമുള്ള നിരവധി പ്രമുഖരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രവും തയാറാക്കിയിട്ടുണ്ട്. പുതുതായി പേപ്പര്‍ ക്ളബ് എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനം ആഗ്രഹിക്കുന്നവരുടെ പൊതുവേദിയാണിത്. കേരളത്തിലുടനീളം സ്കൂളുകളിലും കോളജുകളിലും ഗ്രാമക്കൂട്ടായ്മകളിലും ഇതിന്‍െറ പ്രവര്‍ത്തനം വ്യാപിച്ചു. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും തൃശൂര്‍ ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ളോമയും നേടിയിട്ടുണ്ട്. നിയസമഭ ഡോട്ട് കോം എന്ന പേരില്‍ ഒരുക്കിയ ബ്ളോഗിലൂടെയാണ് മുരളീധരന്‍ തന്‍െറ സൃഷ്ടികള്‍ക്ക് ആദ്യ ഇടമൊരുക്കുന്നത്.
യുവജന പങ്കാളിത്തത്തോടെ മെച്ചപ്പെട്ട ലോകം നിര്‍മിക്കുക എന്നതാണ് 2012ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്‍െറ സന്ദേശവാക്യം. ഈ സന്ദേശത്തിന്‍െറ അക്ഷരാര്‍ഥത്തിലുള്ള മാതൃകയാണ് മുരളിയെന്ന് സഹപ്രവര്‍ത്തകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു. കുറ്റിപ്പുറം പാറങ്ങോട് ദേശം വീട്ടില്‍ ഗോപിനാഥന്‍ നായരുടെയും ദേവകിയുടെയും മകനാണ്.

































2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

സി . മേരി ചാണ്ടി കന്യാസ്ത്രീ അല്ലേ?


"സിസ്റ്റര്‍ മേരി ചാണ്ടി കന്യാസ്ത്രീയല്ല"-
 പറയുന്നത് അവരുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം എഴുതിയ  ജോസ് പാഴൂക്കാരന്‍. .

ക്രൈസ്തവ സഭയിലെ പോരോഹിത്യത്തിനെതിരെ  ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്ന പുസ്തകം " നന്മ നിറഞ്ഞവരെ സ്വസ്തി " സമൂഹത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയാണ് പുറത്തു വന്നത്.  പുസ്തകം പിന്‍ വലിക്കണമെന്നു ആവശ്യപ്പെട്ട്‌ ജോസ്  കത്തു നല്‍കിയതോടെ വിഷയം വീണ്ടും വിവാദമായി. സാധാരണ ഒരു പുസ്തകം പിന്‍ വലിക്കണമെങ്കില്‍  കോടതിയോ പ്രസാധകരോ ഇടപെടണം. എന്നാല്‍ കേരളത്തില്‍ ആദ്യമായാണ്‌ ഒരു എഴുത്തുകാരന്‍  തന്നെ ഇത്തരത്തില്‍ ഒരു  പിന്‍വലിക്കല്‍ ആവശ്യം ഉന്നയിക്കുന്നത്.

നാലു മാസം മുന്‍പിറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സിസ്റ്റര്‍ മേരി  ചാണ്ടി  കന്യാസ്ത്രീയേയല്ലെന്നും അത്‌ അവരുടെ തെറ്റായ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമാണെന്നും അതിനാല്‍ പുസ്തകം പിന്‍വലിക്കണമെന്നും   ആവശ്യപ്പെട്ട്‌ ജോസ് കൈരളി ബുക്സിന് കത്തെഴുതി. കന്യാസ്ത്രീ വേഷധാരിയായ ഈ സ്ത്രീ വയനാട് പുല്‍പ്പള്ളിയിലെ പോരൂര്‍ കാട്ടിമൂല എന്ന സ്ഥലത്തെ അതിര്‍ത്തിമുക്കില്‍ കോരയുടെ മകളായ മറിയം ആണെന്നും  ജോസ് എഴുതുന്നു. അലഞ്ഞു തിരിഞ്ഞു കിട്ടുന്ന കാശ് കൂട്ടിവച്ച് ബാലസദനം നടത്തുന്ന അവരോടുള്ള അലിവിന്‍റെ ഭാഗമായിരുന്നു  ആ പുസ്തകം. എന്നാല്‍ അവര്‍ വീട്ടുപേരും തമാശ സ്ഥലവും മറച്ചു വച്ചു. 40  വര്‍ഷം അവര്‍ കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നു എന്ന്‌ തന്നെ തെറ്റിധരിപ്പിച്ചതാണ്  . അവരുടെ ആ ചിന്ത   സങ്കല്പം മാത്രമായിരുന്നു. പാല സെന്‍റ് മേരീസ് സ്കൂളില്‍ പഠിച്ചെന്നും പതിമൂന്നാം വയസ്സില്‍ ചേവായൂര്‍ കോണ്‍വെന്‍റി ല്‍ ചേര്‍ന്നുവെന്നും    പറയുന്നത്  വിശ്വാസ യോഗ്യമാല്ലെന്നും ജോസ് പറയുന്നു.  ആ ഓര്‍മ്മ കുറിപ്പിലെ കാര്യങ്ങള്‍  പല കന്യാസ്ത്രീക ളുമായി  ഇടപഴകിയപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ സ്വന്തം അനുഭവമായി അവര്‍  പറഞ്ഞതാണെന്നും കരുതുന്നുവെന്നാണ് ജോസിന്‍റെ ഇപ്പോഴത്തെ പക്ഷം. 

എന്നാല്‍ എഴുത്തുകാരന്‍ വായനക്കാരനെ വഞ്ചിക്കുകയാണെന്ന് പല കോണില്‍ നിന്നും ആക്ഷേപം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സഭയുടെ ഇടപെടല്‍ കൊണ്ടാണ് പുസ്തകം പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതെന്നും ആരോപനങ്ങളുണ്ട്. എന്ത് കൊണ്ട് എഴുത്തുകാരന്‍ നേരത്തെ ഇക്കാര്യങ്ങള്‍ അന്വേഷിച്ചില്ലായെന്ന  ചോദ്യത്തിനും വായനക്കാര്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ട്.

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

സേവനം ഇനി അവകാശം, സേവിക്കുന്നവരുടെയും !



ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക 


സേവനം നമ്മുടെ അവകാശമാണ്. ഇത് പറഞ്ഞതാരെന്നു ഓര്‍മയില്ല. എന്നാല്‍ അത്‌ പിടിച്ചെടുക്കുക എളുപ്പമല്ല.  നമ്മുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുകയും അതിനു അനുസരിച്ചുള്ള പണിയെടുക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് അത് പിടിച്ചു വാങ്ങുന്നവാനാണ് മിടുക്കന്‍.. .  എന്നാല്‍ പിടിച്ചു വാങ്ങാന്‍ പൊതുജനമോ  കൊടുക്കാന്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളോ തയ്യാറാകാത്ത നമ്മുടെ നാട്ടി ല്‍  പുതിയൊരു നിയമം കൂടി പ്രാബല്യത്തില്‍ വരുന്നു. സേവനാവകാശനിയമം നവംബര്‍ ഒന്നിന് സംസ്ഥാനത്ത് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റിനെയും  നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസും സേവനാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 
സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ലഭിക്കേണ്ട സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌സേവനാവകാശ നിയമം.സേവനം ലഭ്യമാക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കും. ഇതു മൊത്തം 5000 രൂപയില്‍ അധികമാകരുത്. ഓരോ സേവനവും ലഭ്യമാക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഇതു നല്‍കേണ്ട ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവരെയും സര്‍ക്കാര്‍ നിശ്ചയിക്കും. സേവനത്തിനുള്ള അപേക്ഷ കിട്ടിയാല്‍ രസീതു നല്‍കണം. നിശ്ചിത സമയത്തിനകം സേവനം ലഭ്യമാക്കുകയോ  അപേക്ഷ തിരസ്‌കരിക്കുകയോ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു ബാധ്യതയുണ്ട്. അപേക്ഷ നിരസിക്കുമ്പോള്‍ കാരണം എന്തെന്നു രേഖാമൂലം അറിയിക്കണം.
സേവനം കിട്ടാതിരിക്കുകയോ അപേക്ഷ നിരസിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ അധികാരിയെ സമീപിക്കാം. അതിനു പ്രത്യേക ഫീസ് ഉണ്ട്. അപ്പീല്‍ അധികാരിക്കു വേണമെങ്കില്‍ 30 ദിവസത്തിനു ശേഷം ലഭിക്കുന്ന അപ്പീലും പരിഗണിക്കാന്‍ വിവേചനാധികാരമുണ്ട്. സേവനം ലഭ്യമാക്കണമെന്ന്  ഉദ്യോഗസ്ഥനോട് ഉത്തരവിടുകയോ അപ്പീല്‍ തള്ളുകയോ ചെയ്യേണ്ടത് ഒന്നാം അപ്പീല്‍ അധികാരിയാണ്. ഈ തീരുമാനം തൃപ്തികരമല്ലെങ്കില്‍ പരാതിക്കാരന് 60 ദിവസത്തിനകം രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാം. അപ്പീലില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ സേവനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനു പിഴ വിധിക്കാം. അപ്പീല്‍ പരിഗണിക്കുന്ന ഉദ്യോഗസ്ഥനു സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഉണ്ടാകും. രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിടുക, അവ പരിശോധിക്കുക, പരാതിക്കാരനും ഉദ്യോഗസ്ഥനും സമന്‍സ് അയയ്ക്കുക എന്നീ അധികാരങ്ങള്‍ ഇതില്‍പ്പെടും. 
വിവരങ്ങള്‍ അറിയാന്‍ അവകാശമുള്ള ജനത്തിന് അതിനു കഴിയാതെ വന്നപ്പോള്‍ കൊണ്ട് വന്നതാണ്  വിവരാവകാശ നിയമം . അതുപയോഗിക്കുന്നവരാകട്ടെ വളരെ തുച്ചവും. ഇപ്പോള്‍ എന്തെങ്കിലും വിവരം അങ്ങനൊന്നു നോക്കി ഇങ്ങനൊന്നു പറഞ്ഞു തരണമെങ്കില്‍ കൂടി വിവരാവകാശ നിയമം വഴി അപേക്ഷ നല്‍കൂ എന്നാണു ഉദ്യോഗസ്ഥരുടെ നിലപാട്. സത്യത്തില്‍ അവര് രക്ഷപ്പെട്ടു. നിയമത്തിന്‍റെ  നൂലാമാലകള്‍ പഠിച്ച് ചലാന്‍ എടുത്തു പണമടച്ച്‌ അപേക്ഷ നല്‍കാനൊന്നും സാധാരണക്കാരന്‍  തുനിയില്ല. ഇനി അഥവാ തുനിഞ്ഞാല്‍ തന്നെ  വിവരം ഇല്ലെന്നോ ലഭ്യമല്ലെന്നോ രേഖകള്‍ ഇല്ലെന്നോ പറഞ്ഞു തിരിച്ച്‌ വിടും. അപ്പെലെറ്റ് അതോറിറ്റിയെ സമീപിക്കാമെന്നു കൂടെ ഒരു കുറിപ്പും കാണും. 
സാധാരണക്കാരന്‍ പിന്നെയും  ഇതിനു പുറകെ നടക്കാന്‍  സാധ്യതയില്ല. ഈ വിവരാവകാശ നിയമം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അരുണ റോയ് ,താന്‍  നിരാശയിലാണെ ന്നു കൂടി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രതികരിച്ചിരുന്നു. ആ അവസ്ഥ സേവനാവകാശ നിയമത്തിനും വരാതിരുന്നാല്‍ നന്ന്!

അപ്പോള്‍ ആദ്യ വാചകം ഇങ്ങനെ തിരുത്താം- സേവനം ഇനി നമ്മുടെ അവകാശമാണ്, കൊടുക്കാതിരിക്കുക എന്നത് സേവിക്കുന്നവരുടെയും. 


സേവനാവകാശ നിയമം മുഴുവനായി താഴെ വായിക്കാം  





ചെകുത്താനെ ഒഴിപ്പിക്കല്‍!




 അഭിനവ ദൈവങ്ങള്‍ ദൈവങ്ങള്‍ക്കൊക്കെ ഇപ്പൊ നല്ല ഡിമാണ്ട് ആണ്‌. . അത്‌ കൊണ്ടാണല്ലോ ബുദ്ധന്‍റെ ചിത്രം ചെരുപ്പിലും കാളി വീഡിയോ ഗെയിമിലും കഥാപാത്രങ്ങളായി വരുന്നത്. രണ്ടു സംഭവങ്ങളിലും പ്രതിഷേധം കത്തിക്കാളിയെങ്കിലും വാഷിങ്ങ്ടന്‍ ആസ്ഥാനമായ ഐക്കണ്‍ ഷൂസ് കമ്പനി ചെരുപ്പോ അമേരിക്കന്‍ കമ്പനിയായ ഹൈറസ്  വീഡിയോ ഗെയിമോ ഇത്‌ വരെയും പിന്‍വലിച്ചില്ല. അതിനും മുന്‍പ്‌ അമേരിക്കന്‍ മദ്യ കമ്പനിയായ ബേണ്‍സൈഡ് ബ്രൂവിംഗ് 'കാളി മാ' എന്ന പേരില്‍ ബിയര്‍ പുറത്തിറക്കിയിരുന്നു. കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ഈ പേര് പിന്‍വലിച്ചിരുന്നു. എന്തായാലും കാശുണ്ടാക്കാന്‍ ദൈവങ്ങളുടെ പേര് കൊള്ളാം. എങ്കില്‍ കാശിനു വേണ്ടിയാണെന്ന് പലരും ആരോപിക്കുന്ന ഒരാളുടെ 'ചെകുത്താന്‍ ഒഴിപ്പിക്കല്‍ ' കര്‍മ്മത്തിന്റെ വീഡിയോ താഴെ കാണൂ... ആയിരത്തി നാനൂറിലധികം ചെകുത്താന്മാര്‍ ഒഴിഞ്ഞെന്ന ഗുണഭോക്താവിന്റെ  സാക്ഷ്യവും ഉണ്ട്. നല്ല പരസ്യം ഉണ്ടങ്കിലല്ലേ  എന്തും എളുപ്പം വിറ്റഴിയൂ. സത്യത്തില്‍ ആരാണ് ഇവിടെ ചെകുത്താന്മാര്‍?? 













ആനക്കാര്യം

ആനപ്രേമികള്‍ എന്ത് പറയുമോ എന്തോ! അമ്മയെ തല്ലിയാലും രണ്ടുണ്ടല്ലോ പക്ഷം!    സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആനകളെ പ്രതീകാത്മകമായി നടയ്ക്കിരുത്തുന്നതു സംബന്ധിച്ചു ദേവസ്വം ബോര്‍ഡുകള്‍ അഭിപ്രായം അറിയിക്കണമെന്ന  ഹൈക്കോടതി നിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. ആനകളെ നടക്കിരുത്തണമെന്നുള്ളവര്‍ തുല്യമായ തുക   അടച്ചു ദേവസ്വത്തിനു കീഴിലുള്ള ആനകളെ തന്നെ പ്രതീകാത്മകമായി നടയ്ക്കിരുത്തണമെന്നാണ്  ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം.  സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആനകളെ പരിപാലിക്കുന്നതിനു വന്‍തുക ചെലവഴിക്കുന്നുണ്ട്.  എന്നാല്‍ ആനകളെ നടയ്ക്കിരുത്തുന്നവര്‍ നല്‍കുന്ന തുക ഉപയോഗിച്ച് ആനയുടെ ആയുസു മുഴുവനുള്ള പരിപാലനം സാധ്യമാവുകയില്ല. മാത്രമല്ല ആനകള്‍ വര്‍ധിച്ചുവരുന്നത് അനുസരിച്ച് ഇവയെ പരിപാലിക്കുന്നതിന് ദേവസ്വംബോര്‍ഡിന് കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നു.    അഭിപ്രായം അറിയിക്കാന്‍ തിരുവതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം നടപടി പ്രത്യക്ഷത്തില്‍ പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.


ഹൈക്കോടതിയുടെ ഈ തീരുമാനം സംബന്ധിച്ചു വിവരങ്ങള്‍ തിരുവതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണമെന്നും ഏതെങ്കിലും ഭക്തര്‍ക്ക് ഇതുസംബന്ധിച്ച് അഭിപ്രായമുണെ്ടങ്കില്‍ ഈ മാസം എട്ടിന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടല്‍മാണിക്യത്ത് ആനയെ പരിപാലിച്ചില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ആനയുടെ പരിപാലനം സംബന്ധിച്ചു ഹൈക്കോടതി ദേവസ്വം ബോര്‍ഡുകളോടു വിശദീകരണം തേടിയിരുന്നത്. 


വമ്പു കാണിക്കാനോ  ആഗ്രഹം നിവര്‍ത്തിക്കാനോ  ആനയെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല തന്നെ! 

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഇതു താന്‍ ഡാ കളി!





കാള വാല്‌  പൊക്കുന്നത് കണ്ടാലേ അറിയില്ലേ ! ഒടുവില്‍ അണ്ണാ ഹസാരെ സംഘം  രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു. കൊട്ടിഘോഷിച്ചു ഒരു കൊല്ലം മുന്‍പ്‌ ആരംഭിച്ച നിരാഹാര നാടകത്തിനു ഒടുവില്‍ പ്രതീക്ഷിത പരിസമാപ്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നിരാഹാരം  അവസാനിപ്പിക്കുമെന്ന് പറഞ്ഞത് പഴയ പങ്കാളിത്തം ഇല്ലാത്തത് കൊണ്ടാണെന്ന് ആരും പറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും ബോധ്യമായി. ടാം റേറ്റിങ്ങിനു  വേണ്ടി  മാത്രം  ഘോരഘോരം ലൈവ് ടെലികാസ്റ്റ് നടത്തിയവരെ ഉപയോഗിച്ചായിരുന്നു  ഇത്ര നാളും നല്ലപ്പേരുണ്ടാക്കിയത്. എന്നാല്‍ അവരെ തന്നെ ആളു കുറഞ്ഞുവെന്ന വാര്‍ത്തകളുടെ പേരില്‍ വിനാശ  കാലേ  വിപരീത ബുദ്ധി തോന്നി തല്ലി ചതച്ചതോടെ  കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ലോക്പാലല്ല അധികാരപ്പാലാണ്  മനസ്സില്‍ ഉണ്ടായിരുന്നതെന്ന് അണ്ണാ ഹസാരെയെ  പിന്താങ്ങിയവര്‍ക്ക് ഇപ്പോഴെങ്കിലും   ബോധ്യമായി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞു കൊണ്ടിരുന്ന ഒരു സംഘം അതേയിടത്തിലേക്ക്  ഇറങ്ങുന്നത്  തന്നെ വിരോധാഭാസം എന്ന്‌ കൂട്ടത്തിലുള്ളവര്‍ കൂടി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.  അടുത്തത്   തെരഞ്ഞെടുപ്പ്! കുട്ടിക്കുരങ്ങന്മാര്‍ അപ്പോഴും ഉണ്ടാകും, തലകുത്തി മറിയാന്‍.!! അപ്പോള്‍ കളികള്‍ തുടരട്ടെ!  



ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...