Women എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Women എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞ്

 
കറുത്ത സ്ത്രീയുടെ കയ്യിൽ വെളുത്ത കുഞ്ഞ് _തട്ടിയെടുത്താതാണെന്നു സംശയം _ഷെയർ പ്ലീസ്....
കുട്ടിയുടെ മുഖത്തെ ദൈന്യത കണ്ടാൽ അറിയാം, ഈ കുഞ്ഞിന്റെ അമ്മയല്ല എന്ന്. കുഞ്ഞ് നല്ല ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. ഏതോ നല്ല കുടുംബത്തിലെ കുട്ടിയാണെന്നു ഉറപ്പാണ്.....
Share please...

ഈ രീതിയിൽ നിരവധി മെസ്സേജുകൾ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പറന്നു വരുന്നുണ്ട്. കുറെ ഓഡിയോ, വീഡിയോ, ഫോട്ടോകൾ തുടങ്ങി എല്ലാ തരത്തിലും മെസ്സേജുകൾ ഉണ്ട്.    ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാകുന്നു... എനിക്കും ഒരു കുഞ്ഞുണ്ട്... 

പക്ഷെ, അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നല്ല പേടി. ഞാൻ അവളെയും കൊണ്ട് പുറത്തു പോകേണ്ടി വരുമ്പോൾ കറുത്ത സ്ത്രീയുടെ കയ്യിൽ കറുപ്പില്ലാത്ത കുഞ്ഞിനെ കണ്ട്‌ എന്നെ ആരെങ്കിലും തടഞ്ഞു വെച്ച് മർദ്ദിക്കുമോ എന്നാണ്. 

ഇതളിന്റെ തന്നെ തിരിച്ചറിവിൽ അവൾ ബ്രൗൺ നിറമാണ്. അമ്മയുടെ തിരിച്ചറിവിൽ അമ്മ കറുമ്പിയും.  അവൾ നല്ല ബ്രാൻഡഡ് വസ്ത്രങ്ങളാണ് ധരിക്കുന്നത്. അമ്മ അത്ര ബ്രാൻഡഡ് അല്ല. സൗത്ത് ഇന്ത്യൻ, ദ്രവീഡിയൻ രൂപ പ്രകൃതിയാണ് അമ്മക്ക്. കുറിയ ശരീരം, കറുത്ത തൊലി, പോരാത്തതിന് ഇപ്പോൾ ദേ പറ്റെ വെട്ടിയ മുടി. മകൾക്കാണെങ്കിൽ അമ്മയുടെ ഒരു ഛായയും ഇല്ല.  
ആർക്കെങ്കിലും ഈ സ്ത്രീ ഈ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണ് എന്നൊക്കെ തോന്നിയാൽ അടി പറന്നു വരും. ഒരാൾ അടിച്ചാൽ, നാട്ടുകാർ നോക്കി നിൽക്കില്ല. കൂട്ടം കൂട്ടമായി വെട്ടുകിളികളെ പോലെ പറന്നു വന്നു തല്ലും.

ഒടുക്കം, മിന്നാരം സിനിമയിൽ ജഗതിയുടെ കഥാപാത്രം സ്വന്തമായി ആംബുലൻസ് വിളിച്ചു വരുത്തി സ്ട്രക്ച്ചറിൽ കേറിക്കിടന്ന പോലെ, ഞാൻ തന്നെയാ രോഗി എന്ന് പറഞ്ഞു എനിക്കും കേറിക്കിടക്കേണ്ടി വരും. ഇതൊക്കെ ആലോചിച്ചുകിടക്കുന്ന ഞാൻ പലപ്പോഴും ദുസ്വപനങ്ങൾ കണ്ടു ഞെട്ടി ഉണരുന്നത്, ഒരു രോഗമാണോ ഡോക്ടർ?

തമാശയൊക്കെ തോന്നാം. എന്നാൽ, അത്ര തമാശയോ നിഷ്കളങ്കമോ അല്ല ഈ ഫോർവേഡ് പരിപാടി. നമ്മുടെ പൊതുബോധത്തിലേക്കു പതുക്കെ വിഷം ഇന്ജെക്റ്റ് ചെയ്തു കയറ്റുന്നതാണ്‌ ഈ പരിപാടി. ഒരിക്കൽ അത്തരം ഓഡിയോ കേട്ട ഓരോരുത്തരുടെയും തലച്ചോറിൽ ഇത് ഒരു കോറിവര ഇടുന്നുണ്ട്. ചില അനുകൂല സന്ദർഭങ്ങൾ വരുമ്പോൾ, ഈ കോറിവര കത്തും. സംശയം ഉണരും. കറുത്ത അമ്മമാരെ തടഞ്ഞു നിറുത്തും. അവർ മലയാളി അല്ലാത്തവരോ, ബ്രാൻഡഡ് ഉടുപ്പിടാത്തവരോ, മുഷിഞ്ഞ വസ്ത്രം ഉള്ളവരോ ആണെങ്കിൽ സംശയം രൂക്ഷമാകും. ചിലപ്പോൾ 'സാമൂഹിക പ്രതിബദ്ധത ' മനസിൽ ഒതുക്കാൻ പറ്റാതെ പൊട്ടിത്തെറിക്കും. അത് ഒരു അടിയായി ആ അമ്മയുടെ മേൽ പതിക്കും. നാട്ടുകാർ നോക്കി നിൽക്കില്ല, അവർ ഓടി വരും, കൂട്ടം കൂട്ടമായി , വെട്ടുകിളികളെ പോലെ ആക്രമിക്കും. അത് മൊബ് വയലൻസ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ജനക്കൂട്ട ആക്രമണങ്ങളിൽ കലാശിക്കും. ഇതെല്ലാം കൃത്യമായി വീഡിയോ, ഓഡിയോ, ഫോട്ടോസ് ആയോ അപ്പപ്പോൾ മെസ്സേജുകൾ പറക്കും. പത്തു കൊല്ലം കഴിയുമ്പോഴും ഇത് ചൂടോടെ പറന്നു നടക്കും. അടി, ഐഡി, കുത്ത്, ചവിട്ട് ഒക്കെ കഴിഞ്ഞ് ഇഞ്ചപരുവം ആകുമ്പോഴായിരിക്കും പോലീസ് എത്തുക. പിന്നീട് ആധാർ തപ്പലായി. തുപ്പലായി. തലോടലായി. ഒടുക്കം, ഈ തള്ള ഈ കുഞ്ഞിന്റേത് തന്നെ എന്ന് വിധി വരും. ആൾക്കൂട്ടം ഒരു മനസാക്ഷി കുത്തുമില്ലാതെ പിരിഞ്ഞു പോകും. 

മെസ്സേജുകൾ വീണ്ടും പറക്കും. നമ്മൾ വീണ്ടും കണ്ണും പൂട്ടി ഷെയർ ചെയ്യും. ആരെങ്കിലും എപ്പോഴെങ്കിലും 'സത്യമാണോ' എന്ന് ചോദിച്ചാൽ വളരെ നിസാരമായി 'ഫോർവേഡ് ചെയ്തു കിട്ടിയതാ' എന്ന് മറുപടി തരും.

ശരിക്കും നമ്മൾ ചെയ്യേണ്ടത് ഇങ്ങനെയാണ്: സംശയം തോന്നിയാൽ ഉടനെ, (പടമെടുത്തോളൂ, പ്രചരിപ്പിക്കരുത്) പോലീസിനെ വിളിക്കുക. അതാണ് ശരിയായ മാർഗം.  പോലീസ് നല്ല പുള്ളികളാണോ എന്ന് മറുചോദ്യം വരാം. എന്നാലും, അതാണ് ശരിയായ മാർഗം. 

ഇതിനിയും തുടരും. മാനസികാരോഗ്യം ഇല്ലാത്ത സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കുന്ന ഈ നിഷകളങ്ക മെസ്സേജുകൾ ഇനിയും അയക്കും. 

ആ നിർദ്ദോഷികൾക്കു, നല്ല നമസ്കാരം

2014 ജൂലൈ 31, വ്യാഴാഴ്‌ച

കാഹ്കഹ -ഇങ്ങനെയും ഒരു പ്രതിഷേധം















ടര്‍ക്കിയില്‍ മനോഹരമായൊരു പ്രതിഷേധം നടക്കുകയാണ്. വനിതകള്‍ പൊട്ടിച്ചിരിക്കരുതെന്നു സര്‍ക്കാര്‍.  ആഹാ , എങ്കില്‍ പൊട്ടിച്ചിരിചിട്ട് തന്നെ കാര്യമെന്നായി അവിടെയുള്ള വനിതകള്‍. ഉടനെ മൊബൈലും കാമറയും എടുത്തു പൊട്ടിച്ചിരിക്കുന്ന പടം ക്ലിക്കി. എന്നിട്ടോ, #kahkaha എന്ന ഹാഷ് ടാഗുമിട്ട് കുറെ പടങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റി.  തുര്‍ക്കി ഭാഷയില്‍ കാഹ്കഹ എന്ന് പറഞ്ഞാല്‍ പൊട്ടിച്ചിരി എന്ന് അര്‍ഥം.
പൊട്ടിച്ചിരിക്കുമ്പോള്‍  ഉണ്ടാകുന്ന ശബ്ദം തന്നെ പൊട്ടിച്ചിരിയുടെ പേരാകുന്ന അതി യാദൃശ്ചികത ലോകത്തു മറ്റൊരിടത്തും ഇല്ലെന്നു തോന്നുന്നു


കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ
എന്ന് വായിക്കുമ്പോള്‍ തന്നെ നമുക്കും ഒരു പൊട്ടിച്ചിരി അനുഭവപ്പെടുന്നില്ലേ ??


ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആയിരങ്ങളാണ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.  . സ്ത്രീകളുടെ ചിരിയെ പറ്റിയല്ല മറിച്ച് ബലാത്സംഗം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും സ്ത്രീകള്‍ തുറന്നടിച്ചു.

''സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം. മാന്യമായ പെരുമാറ്റവും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് ധാരണയുണ്ടാകണം. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്. സ്ത്രീ ഒരിക്കലും തന്‍റെ മാന്യത കൈവിടരുത്'' എന്നിങ്ങനെയാണ് ഉപ പ്രധാനമന്ത്രി ബ്യൂലന്‍ നിര്‍ദേശിച്ചത് . റമസാനിലെ അവസാന നാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു സ്ത്രീകളോടുള്ള മന്ത്രിയുടെ ഉപദേശം  

2014 മാർച്ച് 16, ഞായറാഴ്‌ച

ആര്‍ഭാട വിവാഹങ്ങളില്‍ നിന്നും മത മേലധ്യക്ഷന്മാര്‍ മാറി നില്‍ക്കണം - ജസ്റ്റിസ്‌ കെമാല്‍ പാഷ










ആര്‍ഭാട വിവാഹത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ജസ്ററിസ് കെമാല്‍ പാഷ.

സ്ത്രീധനം പോലുള്ള സാമൂഹികവിപത്തുകള്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമം എത്ര കര്‍ക്കശമായാലും ജനം വിചാരിക്കാതെ നടപ്പാക്കാന്‍ പറ്റില്ല.

മുസ്ലിം സമുദായത്തിനകത്തും പുറത്തും നടക്കുന്ന വിവാഹ ദുഷ്പ്രവണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ളീം സമുദായത്തില്‍ സ്ത്രീധനത്തിന്‍്റെ പേരില്‍ നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇതില്‍ തന്നെ 40 ശതമാനവും വീടുകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനില്‍ സ്ത്രീകള്‍ക്ക്  മാന്യമായ സ്ഥാനം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ സമുദായ നേതാക്കന്മാരും സമുദായവും ആ സ്ഥാനം സ്ത്രീകള്‍ക്ക്  നല്‍കുന്നില്ല. നല്ല വരന്മാരെ കിട്ടാനാണ് കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് എന്നാണു പറച്ചില്‍. വിവാഹ മാര്‍ക്കറ്റില്‍ മല്‍സരം നടക്കുന്നു. പുരുഷന് വലിയ വില കൊടുക്കാന്‍ തയ്യാറാകുന്നു. സമ്പത്ത് അള്ളാഹു തന്നതാണ് എന്നും അതിന്‍െറ ധൂര്‍ത്ത്  നടത്തിയാല്‍ ദൈവം പൊറുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധൂര്‍ത്ത്  നടത്തുന്ന വിവാഹങ്ങളില്‍ താന്‍ പങ്കെടുക്കാന്‍ പോകാറില്ലെന്നും   പോയാല്‍ തന്നെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ളെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള ആര്‍ഭാടപൂര്‍വ്വവുമായ വിവാഹാഘോഷങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്‍മാരും സമൂഹത്തിലെ ഉന്നതരും മാറി നിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും സ്ത്രീധനം കൊടുത്തല്ല താന്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശക്തിയുക്തം പറയാന്‍ ധാര്‍മിക അവകാശം ഉണ്ട്.   

2014 ജനുവരി 10, വെള്ളിയാഴ്‌ച

കുടുംബശ്രീയുടെ പുതിയ മിഷന്‍ മനുഷ്യക്കടത്തിനെതിരെ


 മനുഷ്യക്കടത്ത് തടയാന്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സ്ത്രീ ശക്തി പ്രസ്ഥാനമായ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. ഈ മാസം 15 ഓടെ ഇതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ അധികൃതര്‍. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍െറ കീഴിലുള്ള നാഷനല്‍ റൂറല്‍ ലൈവ്ലി ഹുഡ്സ് മിഷന്‍ വഴി ലഭിക്കുന്ന രണ്ടര കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക.

ഇതിന്‍െറ ഭാഗമായി പാലക്കാട് ചിറ്റൂരിലും വയനാട് മാനന്തവാടിയിലും ഇടുക്കി ദേവികുളത്തും മനുഷ്യക്കടത്ത് തടയാനും രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനും പൊതു സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളില്‍  കൗണ്‍സിലര്‍മാരും സെക്യൂരിറ്റി ഓഫിസര്‍മാരും അടക്കം പത്തു വീതം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും പ്രതിരോധിക്കാനും നടപടി സ്വകരിക്കും.

മനുഷ്യക്കടത്തില്‍ നിന്നും രക്ഷപെട്ടവരെ ഉള്‍പ്പെടുത്തി റിസോഴ്സ് സംഘങ്ങള്‍ രൂപവല്‍ക്കരിക്കും.  ദേശീയ വനിതാ കമീഷന്‍, യു.എന്‍ വിമന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിനു ഏറ്റവും സാധ്യത കൂടുതലുള്ള ജില്ലകളെ കണ്ടത്തെിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കുടുംബശ്രീകളെ ഉപയോഗിച്ച് കൂടുതല്‍ സാധ്യത പഠനങ്ങള്‍ ഒരുക്കും. സ്ത്രീകള്‍, കുട്ടികള്‍, പട്ടിക ജാതി/ വര്‍ഗ  വിഭാഗത്തിലെ ആളുകളുടെ എണ്ണം, വിദേശത്തേക്ക് കുടിയേറ്റം നടത്തിയവര്‍ തുടങ്ങിയ അടിസ്ഥാന അളവ് കോലുകള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  പ്രതിരോധ നടപടികളും പുനരധിവാസ  സൗകര്യങ്ങളും ഒരുക്കുക. പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവല്ക്കരരണ പരിപാടികള്‍ സംഘടിപ്പിക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  ഷോര്‍ട്ട് സ്റേറ ഹോമുകള്‍ സ്ഥാപിക്കുമെന്ന് കുടുംബശ്രീയുടെ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ മഞ്ജുള ‘മാധ്യമ’ത്തോട് പറഞ്ഞു .

ഭാവിയില്‍ എല്ലാ പഞ്ചായത്തുകളിലും മുതിര്‍ന്ന  പൗരന്മാരും സ്ത്രീകളും താമസിക്കുന്ന വീടുകളെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടത്തെി വനിതകള്‍ക്കും  കുട്ടികള്‍ക്കുമുളള  പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്റും.  മനുഷ്യവര്‍ഗത്തിന് തന്നെ എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്ത് എന്ന തിരിച്ചറിവിന്‍െറ ഭാഗമായാണ് ഇതിനെതിരെ പോരാടാന്‍ കുടുംബശ്രീ രംഗത്തിറങ്ങുന്നത് .




 


































ഓരോ വര്‍ഷവും പതിനെട്ട് വയസ്സിനു താഴെയുള്ള ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും മനുഷ്യക്കടത്തുകാരുടെ കൈകളില്‍ അകപ്പെടുന്നു. ലൈംഗിക ചൂഷണം, നിര്‍ബന്ധിത തൊഴില്‍, പ്രത്യുല്‍പാദനപരമായ അടിമത്തം, ശരീരാവയവങ്ങള്‍ അപഹരിച്ചു വില്‍ക്കല്‍  എന്നിവയാണ് നിയമ വിരുദ്ധമായ ഈ മനുഷ്യ വ്യാപാരത്തിന്‍െറ പരിണിത ഫലമെന്നും കുടുംബശ്രീ വ്യക്തമാക്കുന്നു.  നിര്‍ഭയ, സ്ത്രീ പദവി സ്വയം പഠനപ്രക്രിയ എന്നിവയുടെ പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷന്‍  പദ്ധതികള്‍ നടപ്പാക്കുക. ഇതിനു മുന്നോടിയായി കുടുംബശ്രീയുടെ വിഷയ സംവാദത്തിനും  പരസ്പര ആശയവിനിമയത്തിനും    അയല്‍ക്കൂട്ട അംഗങ്ങളുടെ സാങ്കേതിക ജ്ഞാനം വര്‍ധിപ്പിക്കുന്നതിനും തയ്യാറാക്കിയ സ്ത്രീ ശക്തി പോര്‍ട്ടലില്‍ വിഷയം ചര്‍ച്ച  ചെയ്തിരുന്നു.ചര്‍ച്ചയില്‍ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു.

ഓരോ വാര്‍ഡിലും ജാഗ്രതാസമിതി രൂപീകരിക്കുക, ഓരോ അയല്‍ക്കൂട്ടത്തിലും ബാലസഭ വഴിയും  ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.  മനുഷ്യക്കടത്ത് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ളെന്നും ലോകമൊട്ടാകെ  വ്യാപിച്ചു കിടക്കുന്ന   ബൃഹത് ശൃംഖലയാണിതെന്നും  ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.  

അറിവില്ലായ്മയും  ഉപജീവനത്തിനായുള്ള പരക്കം പാച്ചിലുമാണ് മനുഷ്യക്കടത്തുകാരുടെ കൈകളില്‍പ്പെടാന്‍ കാരണങ്ങളെന്നും പരിഹാരമായി തദ്ദേശീയമായി തൊഴില്‍ സമ്പാദിക്കാന്‍ സാധിക്കുംവിധം വിദഗ്ധ പരിശീലനം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.


 ഹെല്‍പ് ലൈന്‍ , തൊഴില്‍ കാര്‍ഡ്  ,ആദിവാസി മേഖലകളായ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കുടുംബശ്രീ മിഷന്‍്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ ,സി ഡി എസ്സുകളിലും ഏകദിന സെമിനാര്‍ , കുട്ടികള്‍ക്കുള്ള സെമിനാറുകള്‍  , ദൃശ്യ  ശ്രവ്യ മാദ്ധ്യമങ്ങളിലൂടെയും കലാപരമായ ആക്ഷേപ ഹാസ്യ പരിപാടികളിലൂടെയും ബോധവത്കരണം  , നിയമങ്ങളും ഓരോ ജോലിക്കുമുള്ള കുറഞ്ഞ വേതനവും പരസ്യമായി പ്രചരിപ്പിക്കുകയും അത് ഓരോരുത്തരുടെയും അവകാശമാണെന്ന ബോധവത്കരണം., നിര്‍ഭയ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ക്രൈം  മാപ്പിംഗ് നടത്തി കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലം കണ്ടത്തി പോലീസ് പട്രോളിംഗ് , ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളെക്കുറിച്ച് അറിയുന്നതിന് പഞ്ചായത്ത് തലത്തില്‍ സംവിധാനം ,  ജോലി തേടി പോകുന്നവരെ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്ററര്‍ ചെയ്യിപ്പിക്കല്‍  എന്നീ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.  ഈ നിര്‍ദേശങ്ങളെല്ലാം പരിഗണിക്കാനും പരമാവധി നടപ്പില്‍ വരുത്താനുമാണ് കുടുംബശ്രീയുടെ ആലോചന.

 പരിപാടി വിജയകരമായാല്‍ ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ മറ്റൊരു മാതൃക പദ്ധതി കൂടിയാകും ഇതെന്നു ഉറപ്പാണ്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 


2014 ജനുവരി 4, ശനിയാഴ്‌ച

കൊച്ചു കണ്ടുപിടുത്തങ്ങളുടെ ഒടേതമ്പുരാട്ടി


കഴിഞ്ഞ  ദിവസം ആലപ്പുഴ മാന്നാറില്‍  നിന്ന് വന്ന ഒരച്ഛനെ കണ്ടു ,  വിഷ്ണു നമ്പൂതിരി എന്ന അച്ഛനെ കുറിച്ചാണ് പറയുന്നത് .

ഈ അച്ഛന് രണ്ടു മക്കള്‍ ഉണ്ട്. വാണിയും ഗോപുവും. അച്ഛന്‍ പണ്ടേ ഒരു ഇലക്ട്രീഷ്യന്‍ ആണ്. പലതരം ചെറിയ കണ്ടുപിടുതങ്ങളൊക്കെ പൈപ്പ്‌ ഫിട്ടിങ്ങ്സില്‍ കണ്ടു പിടിച്ചത് ആ മേഖലയില്‍ ഏറെ മാറ്റങ്ങള്‍ക്കും സൌകര്യത്തിനും വഴി വച്ചിട്ടുണ്ട്. ആ അച്ഛന്‍ കഴിജ്ഞ ദിവസം എറണാകുളം പ്രസ്സ്‌ ക്ലബില്‍ വന്നിട്ടുണ്ടായിരുന്നു. ആ അച്ഛന്റെ മുഖത്തെ അഭിമാനം കാണണം. മകള്‍ വാണി രണ്ടു മൂന്നു തരം ഉപകരണങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒരെണ്ണത്തിനു പേറ്റന്റും നേടി. ഈ ലോകത്ത്‌ അത്തരമൊരു ഉല്‍പ്പന്നം ഉണ്ടാക്കിയതിന്റെ പേര് എന്നും ആ മകള്‍ക്ക് മാത്രമാണ് എന്ന് ആ അച്ഛന് അറിയാം. 
അവള്‍ ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ ബിര്‍ള ഇന്സ്ട്ടിട്യൂട്ടില്‍ പഠിക്കുകയാണ്. എം.ടെക്കിന് 

ചില പിതാക്കന്മാര്‍ ചെയ്യുന്നത് പോലെ  ചെറിയ പ്രായത്തില്‍ കെട്ടിച്ചു വിടാന്‍  പഠനം പത്തിലോ പ്ലസ്‌ ടുവിലോ അവസാനിപ്പിചിരുന്നെങ്കില്‍ അവള്‍ക്കു ഈ നേട്ടം കൊയ്യാന്‍ പറ്റുമായിരുന്നില്ല. കുറെ നല്ല അച്ഛന്മാരുണ്ട് ഇങ്ങനെ. അവര്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഇനി വാണിയെ കുറിച്ച് വായിക്കൂ 


വാണി

കൈ അടുപ്പിച്ചാല്‍ വെള്ളമൊഴുകുന്ന തരം  സെന്‍സര്‍ ടാപ്പ് സാങ്കേതിക വിദ്യയില്‍ മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്ക് അപൂര്‍വ നേട്ടം. ഏതു തരം വാഷ് ബേസിനുകള്‍ക്കും ഘടിപ്പിക്കാവുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യ കണ്ടത്തെുകയും ഉല്‍പ്പന്നമായി വിപണിയിലിറക്കുകയും ചെയ്ത ആലപ്പുഴ മാന്നാര്‍ സ്വദേശിനി വാണി ഈ സംവിധാനത്തിന് പേറ്റന്‍റും കരസ്ഥമാക്കി.


രാജസ്ഥാന്‍ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിസില്‍ എം.ടെക് വിദ്യാര്‍ഥിനിയായ വാണി കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജില്‍ ബി.ടെകിന് ചെയ്ത ‘ഓട്ടോമാറ്റിക് വീല്‍ചെയര്‍’ പ്രൊജക്ടിന്‍െറ തുടര്‍ച്ചയാണ് ‘സ്പിന്‍ഫ്ളോ’ എന്ന പേരിലുളള സെന്‍സര്‍ ടാപ്പ്.

യുവ സംരംഭക കൂടിയായ വാണി സ്പിന്‍ടെക്ക് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്‍െറ ഡയറക്ടറാണ്. ജലത്തിന്‍െറ അനാവശ്യ നഷ്ടം കുറക്കുക എന്നതാണ് സെന്‍സര്‍ ടാപ്പുകളുടെ നിര്‍മാണലക്ഷ്യം. ഇവ ടാപ്പുകളായും സാധാരണ ടാപ്പുകള്‍ക്ക് ഘടിപ്പിക്കുന്ന പ്രത്യേക സംവിധാനമായും ലഭിക്കും. സെന്‍സര്‍ സംവിധാനം കേടുവന്നാല്‍ സാധാരണ ടാപ്പുകളെ പോലെ വാല്‍വ് തിരിച്ചും ഉപയോഗിക്കാം. നിലവില്‍ മറ്റു കമ്പനികള്‍ പുറത്തിറക്കുന്ന സെന്‍സര്‍ ടാപ്പുകളുടെ പ്രധാന ന്യൂനത അവ ഓട്ടോമാറ്റിക്കായി
മാത്രം പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇലക്ട്രോണിക്ക്സ് തകരാറുകളോ ബാറ്ററിയുടെ തകരാറുകളോ മൂലം ഓട്ടോമാറ്റിക്ക് സംവിധാനം നിലച്ചാല്‍ വില കൂടുതലുള്ള ഈ ബേസിനുകള്‍ ഉപയോഗശൂന്യമാകും.


 കിച്ചന്‍ സിങ്കിനും വാഷ് ബേസിനുകള്‍ക്കും വാണി ഒരുക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.  കളിപ്പാട്ട കാറുകളില്‍ ഉപയോഗിക്കുന്ന ചെറിയ മോട്ടോറുകളാണ് ഇതിലെ പ്രധാന ഘടകം.

എവിടെയും കൊണ്ടുനടക്കാവുന്ന സോളാര്‍ മൊബൈല്‍ ചാര്‍ജറും വാണിയുടെ മറ്റൊരു കണ്ടുപിടുത്തമാണ്. വെറും 400 രൂപക്ക് ഈ ചാര്‍ജര്‍ ലഭിക്കും. എല്ലാത്തരം ഫോണുകളും ചാര്‍ജ് ചെയ്യാനും കഴിയും. പഠനകാലത്ത് റിമോട്ടിലും ജോയ് സ്റ്റിക്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന വീല്‍ചെയര്‍ നിര്‍മിച്ച് വാണി അക്കാദമികാചാര്യന്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


വാണിയുടെ പിതാവ് ജി. വിഷ്ണു നമ്പൂതിരി കേരളത്തിലെ ആദ്യകാല  സംരംഭകരില്‍ ഒരാളാണ്. സഹോദരനായ പരമേശ്വരന്‍ നമ്പൂതിരിക്കൊപ്പം അദ്ദേഹം 1986 ല്‍ ആരംഭിച്ച വയറിങ്ങ് പൈപ്പ് ഫിറ്റിങ്ങുകളുടെ നിര്‍മാണ യൂനിറ്റ് കേരളത്തിലാദ്യമായി  ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കമ്പനിയാണ്. പൈപ്പ് ഫിറ്റിങ്ങുകളിലെ  സാധാരണ ടിയും, എല്‍ബോയും, ബെന്‍ഡുകളും സ്വന്തമായി  ഡിസൈന്‍ ചെയ്ത ഫാന്‍ഹുക്ക് സര്‍ക്കുലാര്‍ ബോക്സുകളും  ഡീപ്പ് അഡാപ ്റ്ററുകളും വയറിങ്ങ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചു. വാണിയുടെ അനുജനും ഇലക്ട്രിക്ക് എഞ്ചിനീയറിങ്   വിദ്യാര്‍ഥിയുമായ ഗോപുവും  ഇവരുടെ അതേ വഴിയിലാണ്. മാന്നാര്‍ ബുധനൂര്‍ മരങ്ങാട്ട് ഇല്ലം കുടുംബാംഗമാണ് വാണി. അമ്മ രമാദേവി.



2013 ഡിസംബർ 27, വെള്ളിയാഴ്‌ച

സ്ത്രീക്ക് അവസര തുല്യത


വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, സ്വത്ത്കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഒരേ നിയമം മതിയെന്ന് സംസ്ഥാനത്തെ സ്ത്രീകള്‍. ഇക്കാര്യങ്ങളില്‍ സ്ത്രീകളോട് അഭിപ്രായം തിരക്കാതെ വിവിധ മത-രാഷ്ട്രീയ –സാമുദായിക നേതാക്കള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും വെളിപ്പെടുത്തല്‍.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
പരിഷത്ത് പുറത്തിറക്കിയ ‘ സ്ത്രീ പഠനം- കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു ‘ എന്ന പുസ്തകത്തിലാണ് ഈ സര്‍വേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സമൂഹത്തിലെ പ്രധാനപ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായ സമന്വയവും അതിന്റെ പുരോഗമന സ്വഭാവവും പ്രത്യാശ നല്‍കുന്നതാണ് എന്ന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ അംഗങ്ങളായ എന്‍.ശാന്തകുമാരി, ടി. രാധാമണി എന്നിവര്‍ വ്യക്തമാക്കി.
സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗികവിദ്യാഭ്യാസം നല്‍കുക, 
 ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഒരുനിയമം മതി  , സ്ത്രീകള്‍ക്ക് സംവരണം വേണം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ 85 ശതമാനം വരെ സ്ത്രീകള്‍ ഒരേ അഭിപ്രായം രേഖപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
മുതിര്‍ന്ന സ്ത്രീകളുടെ അവസ്ഥ, യുവതലമുറയുടെ മുഖ്യ പരിഗണന , കുടുംബം, പൊതു ഇടം, തൊഴില്‍ പങ്കാളിത്തം എന്നീ തലക്കെട്ടുകളില്‍ ആണ് സര്‍വേ നടത്തിയത് . പഠനത്തില്‍ കേരളത്തിലെ മൊത്തം കുടുംബങ്ങളെ വരുമാനം, ചെലവ്, ആസ്തികള്‍ തുടങ്ങിയ വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനപ്പെടുത്തി.  അതിദരിദ്രര്‍, ദരിദ്രര്‍, താഴ്ന്ന ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നീ വിഭാഗങ്ങളില്‍ തന്നെ മത, ജാതി വിഭാഗങ്ങള്‍ തിരിച്ചും യുവജനങ്ങള്‍, വൃദ്ധജനങ്ങള്‍ എന്നിവ തിരിച്ചുമാണ്  പഠനവിവരങ്ങളെ വിശകലന വിധേയമാക്കിയത്.

സ്ത്രീകളില്‍ ഭൂരിപക്ഷവും വീട്ടമ്മമാരായി  ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നു  . ആധുനിക വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ പോലും വീട്ടമ്മയാകുന്നതാണ് അഭീലഷണീയം എന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിലേക്ക് സമൂഹം അവളെ എത്തിക്കുന്നു. തൊഴിലെടുത്ത് സ്വന്തം കാലില്‍ നില്‍ക്കാനല്ല പകരം നല്ല വീട്ടമ്മയാവാനാണ് പരിശീലനം നല്‍കുന്നത്. അതിനായി അവളുടെ സ്‌ത്രൈണതയ്ക്ക് അതിഭാവുകത്വം കല്‍പ്പിക്കുകയും വീട് ഒറ്റയ്ക്ക് ഭരിക്കാനുള്ള ശേഷി ഉള്ളവളാക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു .


അധികാരഘടനയില്‍ പങ്കാളികളാവുക വഴി തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും അവസരം ലഭിക്കുന്നു.  സാമ്പത്തിക സ്വാശ്രയത്വവും സ്ത്രീകളുടെ സ്വതന്ത്രമായ വികാസത്തിനും മുന്നേറ്റത്തിനും ഈ പങ്കാളിത്തം അനിവാര്യമാണ്. ഇതിനാവശ്യമായ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും സ്ത്രീപ്രശ്‌നത്തിലെ രാഷ്ട്രീയം  ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.  ഒമ്പത് മാസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.


പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളമൊട്ടാകെ ബോധവല്‍ക്കരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പരിഷത്ത്‌. രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും വിഷയം ഏറ്റെടുക്കണമെന്നും ഇടപെടലുകള്‍ നടത്തണമെന്നും പരിഷത്ത് ആവശ്യപ്പെടും.  പഠനത്തില്‍ ഉള്‍പ്പെട്ട യുവതലമുറയുടെ പ്രതികരണങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എറ്റവും ഉയര്‍ന്ന പരിഗണന
, വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയും തൊഴില്‍നേടലിനുമാണ്. 85% പേര്‍ ഇങ്ങനെ ചിന്തിക്കുമ്പോള്‍ 10% മാത്രമാണ് വിവാഹത്തിന് മുന്‍ഗണന നല്‍കുന്നത്. 96% യുവതികളും ആര്‍ഭാടവിവാഹത്തെ അനുകൂലിക്കുന്നില്ലായെന്ന അഭിപ്രായവും ശ്രദ്ധേയമാണ്.

2013 ഡിസംബർ 19, വ്യാഴാഴ്‌ച

ആലിയും ഒലിവിയയും


കാന്‍സര്‍ ബാധിച്ചു മരിച്ചു പോയ ഭാര്യയുടെ ഓര്‍മകളെ അത്ര വേഗം മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ബെന്നിന് കഴിയില്ല. അത് കൊണ്ട് തന്നെ ഭാര്യ ആലി മരിച്ചു രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ബെന്‍ നനേരി മകള്‍ ഒലിവിയക്കൊപ്പം കൌതുകവും സ്നേഹവും വാല്‍സല്യവും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ സംഘടിപ്പിച്ചത്. ആലിയുടെ സഹോദരി മെലാനി പേസ് ആണ് ഫോട്ടോഗ്രാഫര്‍. അവരുടെ വീടും ഈ ചിത്രങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്.
റോക്ക് പിങ്ക് ഫോര്‍ ആലി എന്ന ബ്ലോഗില്‍ ബെന്‍  കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട് 



 മൂന്നു വയസുകാരി ഒലിവിയ ഈ അച്ഛന്റെ പൊന്നുമോളാണ്. ഭാര്യക്കൊപ്പം വിവാഹ ദിവസം എടുത്ത ചിത്രങ്ങളുടെ അതെ പശ്ചാത്തലം ഒരുക്കി മകള്‍ക്കൊപ്പം  പുന:സൃഷ്ടിച്ചപ്പോള്‍ അത്  ഹൃദയസ്പര്‍ശിയായി.      ‘ഇതൊരു സ്നേഹ ഗാഥ’  എന്നാണു ബെന്‍ പറയുന്നത്.  അമേരിക്കയിലെ ഓഹിയോയിലെ സിന്നന്നാട്ടി സിറ്റിയില്‍  വിവാഹത്തിനു തൊട്ടു തലേന്നാണ് ബെന്‍ ഈ വീട് വാങ്ങിയത്. വിവാഹം കഴിഞ്ഞ് പള്ളിമേടയില്‍ നിന്നും ഈ വീട്ടിലേക്കാണ് വന്നത്. അന്ന് മുതല്‍ ആലിയുടെയും ബെന്നിന്റെയും സ്വര്‍ഗമാണ് ആ വീട്. അടുത്തുള്ള ഒരു സ്കൂളില്‍ ടീച്ചറായിരുന്നു ആലി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ സ്വര്‍ഗത്തില്‍ ഒലിവിയ  ജനിച്ചു. അവളുടെ ജനനം കഴിഞ്ഞ് അല്‍പ നാളുകള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആ ദുഃഖ സത്യം അറിയുന്നത്- ആലിക്ക് ശ്വാസകോശ അര്‍ബുദമാണ്. ബെന്നിന്റെ തന്നെ വാക്കുകളില്‍ ‘’ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു’

ഒലിവിയക്ക് ഒരു വയസായപ്പോള്‍ ആലി മരിച്ചു. തീര്‍ത്തും നിരാശയിലും വേദനയിലും ഓരോ ദിനവും ബെന്‍ തള്ളി നീക്കി. മകളാണ് ഒരേയൊരു ആശ്വാസം. ഡാഡിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഈ കുഞ്ഞിനു കഴിയാനാകില്ല. ഇടക്കെപ്പോഴോ വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബം പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും ആലിയുടെ സഹോദരിയുമായ മെലാനിയോടു വിവരം പറഞ്ഞു. മെലാനി തന്നെയാണ് അവരുടെ വിവാഹ ദിനത്തിലും ഫോട്ടോ എടുത്തത്‌. ആഗ്രഹം കേട്ടപ്പോള്‍ മെലാനി ഉടനെത്തി. അച്ഛന്‍ മകളെ ഒരുക്കി. വീടിന്റെ പ്രധാന വാതിലിനു മറവില്‍ നിന്നെടുത്തത്, ചുമരില്‍ ചാരി നിന്ന് പരസ്പരം നോക്കുന്നത്, തലമുടിയില്‍ ചുരുളുകള്‍ ഉണ്ടാക്കുന്നത്, ഗോവണി പടിയില്‍ ഇറങ്ങി വരുന്നത്, കൈകോര്‍ത്ത് ഒരുമിച്ചു നില്‍ക്കുന്നത് തുടങ്ങോയ പടങ്ങള്‍ ഏറെ ഹൃദയഹാരിയാണ്, മകളുമൊത്തുള്ള ഫോട്ടോകള്‍ ഭാര്യ ആലിക്ക് ഈ യുവാവ് സമര്‍പ്പിച്ചിരിക്കുന്നു.









2013 നവംബർ 27, ബുധനാഴ്‌ച

അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാ

അമ്മൂമ്മ പ്രസ്സ്‌ ക്ലബില്‍ നിന്നും ഇറങ്ങുന്നു  
''അമ്മാമ്മക്ക് ഇത്രേ പറയാനുള്ളൂ.. അമ്മാമ്മയെ ഒരുത്തന്‍ വേണ്ടാത്തതൊക്കെ ചെയ്തു.   അമ്മാമ്മയെ ഈ നിലക്ക് ആക്കിയ അവനെ ജയിലില്‍ നിന്നും വിടരുത്.അമ്മാമ്മയെ നിങ്ങള് കണ്ടില്ലേ ?  അമ്മാമ്മയുടെ മക്കള് അതിനു വേണ്ടി എഴുതണം.''  കഴിഞ്ഞ മാസം ഒല്ലൂര്‍ അഞ്ചേരിയില്‍ ലൈംഗിക പീഡനത്തിനു ശേഷം വഴിവക്കില്‍ അവശ നിലയില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധയുടെതാന് ഈ വാക്കുകള്‍. 

ചൊവ്വാഴ്ച എറണാകുളം പ്രസ്സ് ക്ലബിന്റെ ചവിട്ടു പടികള്‍ താണ്ടി പ്രസ്സ് മീറ്റ് നടക്കുന്ന ഹാളില്‍ എത്തിയ അമ്മൂമ്മയെ കണ്ടവരെല്ലാം ഞെട്ടി.   
തല മുഴുവന്‍ കുമ്പളങ്ങ പോലെ നരച്ച ഒരമ്മൂമ്മ .
ആരോ കൊടുത്ത ഒരു മാക്‌സിയാണ് വേഷം. അരയില്‍ ഒരു ചരട് കൊണ്ട് അത് കെട്ടി വച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിലേക്ക് കയറി വന്ന ഒരു വനിതാ ജേണലിസ്റ്റും അമ്മൂമ്മയെ ഇപ്പോള്‍ പരിപാലിക്കുന്ന സ്ത്രീയും ആ പടുവൃദ്ധയെ താങ്ങി പിടിച്ചാണ് കയറ്റി കൊണ്ട് വന്നത്. 


' അമ്മാമ്മ പത്രമൊക്കെ വായിച്ചു കേള്‍ക്കാറുണ്ട്. അതാ ഇവിടെ വരണമെന്ന് തോന്നിയത്. '' അങ്ങനെ പറഞ്ഞാണ് അമ്മൂമ്മ സംസാരം തുടങ്ങിയത് .  

''അമ്മാമ്മക്ക് ആരുമില്ല്യ . അപ്പാപ്പന്‍ ( ഭര്‍ത്താവ് ) പട്ടാളക്കാരന്‍ ആയിരുന്നു. കൊല്ലം കുറെ മുന്‍പ് കാന്‍സര്‍ പിടിച്ചു മരിച്ചു. അമ്മാമ്മക്ക് മക്കളുമില്ല്യ. ഈ പ്രായത്തില്‍  അധ്വാനിക്കാന്‍ ആവതില്ല. പലരോടും സഹായം ചോദിക്കും.  ആരെങ്കിലുമൊക്കെ എന്തെങ്കിലും തിന്നാന്‍ തരും. അങ്ങനെയുള്ള അമ്മാമ്മയോടാണ് ആ പരമ ദുഷ്ട പിശാച് ഈ ദുഷ്ടത്തരം കാണിച്ചത്. അവനുള്ള ശിക്ഷ ദൈവം കൊടുക്കും''  അമ്മൂമ്മക്ക് സങ്കടം തീരുന്നില്ല.  
ഒക്ടോബര്‍ പത്തിന് വൈകുന്നേരമാണ്   വൃദ്ധയെ കഞ്ചാവിന്റെ ലഹരിയിലായിരുന്ന കാച്ചേരി കൊള്ളന്നൂര്‍ വീട്ടില്‍   വിത്സണ്‍ (50) ലൈംഗിക പീഡനത്തിനു ഇരയാക്കിയത്.  പള്ളിയിലേക്ക് പോകും വഴി പലപ്പോഴും സഹായം ചോദിച്ച് വൃദ്ധ വില്‍സന്‍ അടക്കമുള്ള ആളുകളുടെ വീടുകളില്‍ അവര്‍ പോകാറുണ്ട്. സംഭവം നടന്ന ദിവസം വിത്സണ്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന് അസുഖം ആയതിനാല്‍ ഭാര്യ ആ വീട്ടില്‍ പോയിരുന്നു. ഭക്ഷണം തരാം എന്ന് പറഞ്ഞ് വൃദ്ധയെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി
വില്‍സന്‍ 
പീഡിപ്പിക്കുകയായിരുന്നു.  എതിര്‍ത്ത വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച വിത്സണ്‍ ശബ്ദം പുറത്തു പോകാതിരിക്കാന്‍ വൃദ്ധയുടെ വായില്‍ തുണി തിരുകി. ആക്രമണത്തില്‍ നെറ്റിയില്‍ ആഴത്തില്‍ മുറിവ് പറ്റിയ വൃദ്ധയുടെ ബോധം നശിച്ചു. ലൈംഗിക പീഡനത്തിനു  ശേഷം തോര്‍ത്ത് മുണ്ട് കഴുത്തില്‍ ചുറ്റി കൊല്ലാനും ശ്രമിച്ചു. പിന്നീട് വൃദ്ധയെ വലിച്ചിഴച്ചു വഴിയില്‍ കൊണ്ടിട്ടു. വിവസ്ത്രയായി വഴിയരികില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിത്സണ്‍ ഇപ്പോള്‍ വിയ്യൂര്‍  ജയിലില്‍ റിമാന്റിലാണ്

''പത്രത്തില്‍  കുട്ടികളെ വേണ്ടാത്തതൊക്കെ  ചെയ്തതൊക്കെ കേള്‍ക്കാറുണ്ട്. അങ്ങനെയുള്ളവരെയൊന്നും വെറുതെ വിടരുത്. '' എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അവര്‍ ആശുപത്രി വിട്ട ശേഷമാണ് എറണാകുളം പ്രസ് ക്ലബില്‍ എത്തിയത്. അപകടത്തിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കിടത്തി ചികില്‍സയില്‍ കഴിഞ്ഞിരുന്ന വൃദ്ധയുടെ പരിപാലനം ഏറ്റെടുത്ത സന്നദ്ധ പ്രവര്‍ത്തക   കൂടുതല്‍ പരിചരണം നല്‍കുന്നതിന് എറണാകുളത്തു എത്തിക്കുകയായിരുന്നു. 

സങ്കടം കുറെ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അമ്മൂമ്മ പോകാനൊരുങ്ങി . കുത്തിപ്പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അമ്മൂമ്മ പറഞ്ഞു ''മക്കളെ ഈ വയസ്സാംകാലത്ത് അമ്മാമ്മക്ക് ഇപ്പോള്‍ ആണുങ്ങളുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാകുന്നു'

2013 നവംബർ 24, ഞായറാഴ്‌ച

ഗര്‍ഭണന്‍

ഫേസ് ബുക്ക്‌ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 
പുരുഷന്മാര്‍ ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭിണി എന്നാണോ ഗര്‍ഭണന്‍ എന്നാണോ വിളിക്കുക? അതിനു പുരുഷന്മാര്‍ ഗര്‍ഭം ധരിക്കാറില്ലെന്നു  പറയാന്‍ വരട്ടെ ! അമേരിക്കയില്‍ അത് സംഭവിച്ചു. ചിക്കഗോയിലാണ് സംഭവം. 


കഴിഞ്ഞ ജൂണില്‍ ബസുകളിലും റെയില്‍ വേ സ്റ്റെഷനുകളിലും സ്കൂള്‍ - കോളജ്‌ പരിസരങ്ങളിലും ഗര്‍ഭിണികള്‍ ആയ ആണ്‍കുട്ടികളുടെ ചിത്രം പതിച്ച വലിയ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ചിക്കാഗോയിലെ ഭരണ കൂടം തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ തെരുവില്‍ പതിച്ചത്. കണ്ടവര്‍ കണ്ടവര്‍ പോസ്റ്ററുകള്‍ക്ക് മുന്‍പില്‍ തടിച്ചു കൂടി. ആ ആണ്‍കുട്ടികളെ കണ്ടവര്‍ അന്ധാളിച്ചു.  സംശയിക്കേണ്ട , എല്ലാം വച്ചു കെട്ടല്‍ തന്നെയാണ് .  പൊതുജനം പോസ്റ്റര്‍ കണ്ടു ഞെട്ടാന്‍ വേണ്ടി തന്നെയാണ് ഗര്‍ഭിണി ആയ പുരുഷ മോഡലുകളെ രംഗത്തിറക്കിയത്. അങ്ങനെ  പരസ്യത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും പറയാനുള്ള സന്ദേശം ആഴത്തില്‍ മനസുകളിലേക്ക് പടര്‍ത്തുകയും ആയിരുന്നു ലക്‌ഷ്യം. 12.32 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പ്രചാരണത്തിന് വേണ്ടി നീക്കി വച്ചത്. 
ജൂണില്‍ കഴിഞ്ഞ സംഭവം ആണെങ്കിലും ഒച്ചപ്പാട് കൌതുകം കൊണ്ട് ചിക്കാഗോയിലെ ഭരണകൂടത്തിനു ഇമെയില്‍ അയച്ചു.
നമ്മുടെ നാട്ടിലെ പോലെയല്ലാ, ഇമെയില്‍ അയച്ചു പിറ്റേന്ന്  മറുപടി വന്നു. ഇന്ത്യയില്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുകയെ വേണ്ട. എങ്ങനെയുണ്ട് പരസ്യത്തിന്റെ  ഇമ്പാക്റ്റ്‌  എന്ന് ചോദിച്ചു. പലയിടത്തും നല്ല റിസള്‍ട്ട് ഉണ്ടായെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.


ടീനേജ് കാലത്തെ പ്രസവങ്ങളുടെ നിരക്ക് കൂടുതലുള്ള നാടാണ് ചിക്കാഗോ. സ്കൂളിലും കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മറ്റു ചിലപ്പോള്‍ കുഞ്ഞുങ്ങളെ ഉദരത്തില്‍ നിന്ന് കശാപ്പ് ചെയ്യുകയും പതിവാണ് ഇവിടെ. 

അമേരിക്കയുടെ ദേശീയ ശരാശരിയേക്കാള്‍ 57 ശതമാനം ഇരട്ടിയാണ് ചിക്കാഗോയിലെ ടീനേജ് അമ്മമാരുടെ എണ്ണം. ആരോഗ്യവകുപ്പും ഭരണകൂടവും ഏറെ നാളുകളായി ഈ നിരക്ക് കുറച്ചു  കൊണ്ട് വരുന്നതിനുള്ള പരിശ്രമത്തില്‍ ആയിരുന്നു. അമേരിക്കയിലെ തന്നെ മില്‍വാക്കീ എന്ന നാട്ടില്‍ 2009 ല്‍  ഇത്തരത്തിലുള്ള കണ്ണഞ്ചിപ്പിക്കും പരസ്യങ്ങള്‍ നല്‍കിയപ്പോള്‍ ടീനേജ് കാലത്തെ ഗര്‍ഭം ധര്ക്കലിന്റെ നിരക്ക് പത്തു ശതമാനം കുറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് ചിക്കാഗോ ഭരണകൂടവും ഇതേ വഴി പിന്തുടര്‍ന്നത്.  അപ്രതീക്ഷിത ടീനേജ് ഗര്‍ഭധാരണം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ബാധ്യതയും പ്രശ്നവും ആണെന്നും ആണ്‍കുട്ടികളും ഉത്തരവാദികള്‍ ആണെന്നും പരസ്യത്തിലൂടെ സന്ദേശം നല്‍കുന്നു. ഒപ്പം സ്കൂള്‍- കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്.  ടീനേജ് ഗര്‍ഭധാരണ നിരക്കുകള്‍ നിലവിലുള്ള കണക്കുകളേക്കാള്‍ അമ്പതു ശതമാനം കുറയുമെന്നാണ് പ്രതീക്ഷ.എന്തായാലും പരസ്യങ്ങള്‍ ജനശ്രദ്ധ നേടിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്

.

2013 നവംബർ 21, വ്യാഴാഴ്‌ച

ഞാന്‍ മരിക്കണോ ജീവിക്കണോ?

ഫേസ് ബുക്ക്‌ ചര്‍ച്ചയിലെക്കുള്ള ലിങ്ക്





നിങ്ങള്‍ പറയു, ഞാന്‍ മരിക്കണോ ജീവിക്കണോ? ഇനി ഏതു വാതിലിലാണ് മുട്ടേണ്ടത്?’ നിറകണ്ണുകളോടെ കൊച്ചിയിലെ ട്രാഫിക് വാര്‍ഡന്‍ ആയ പത്മിനി ചോദിക്കുന്നു.
നവംബര്‍ രണ്ടിന് കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കയ്യേറ്റത്തിനും അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനും ഇരയായ സ്ത്രീയാണ് പത്മിനി. ദുരിതം അനുഭവിക്കുന്ന അനേകം സ്ത്രീകളും കുട്ടികളും ഉണ്ട്. അവരുടെ പ്രാര്‍ത്ഥന തന്‍റെ കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. സ്ത്രീ സമൂഹത്തിനു അന്തസ്സോടെ പുറത്തിറങ്ങി ജോലി ചെയ്യും. താന്‍ പരാതി പിന്‍വലിച്ചാല്‍ പിന്നെ തന്നെ സ്ത്രീ ആയി കരുതാനാകില്ല. അത് കൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ അവര്‍ പല തവണ ഏങ്ങലടിച്ചു. വിതുമ്പി.
ഓരോ പെണ്ണും അവരെ അപമാനിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നിന്നും എങ്ങനെ പിന്മാറുന്നു എന്ന് ഇപ്പോള്‍ മനസിലായി. ശ്വേതാ മേനോന്‍റെ കേസും അതിനെ തുടര്‍ന്നുണ്ടായ പുകിലുകളും ഓര്‍മയുണ്ട്. എങ്കിലും ശ്വേത പിന്മാറിയ പോലെ ഒരു കാരണവശാലും പിന്മാറില്ല.
നടുറോഡില്‍ കാര്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണു പോലീസ് നടത്തുന്നത്. ഇതിനു തന്‍റെ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും അവര്‍ ആരോപിച്ചു. പ്രതിയെ പിടികൂടാന്‍ ഇത് വരെ കഴിയാത്ത പോലീസ് തന്‍്റെ ഫോണ്‍ ചോര്‍ത്താനും താന്‍ ഫോണില്‍ സംസാരിക്കുന്നവരെ തെരഞ്ഞു പിടിച്ചു തേജോവധം ചെയ്യും ശ്രമിക്കുന്നു. നടു റോഡില്‍ തനിക്കേല്‍ക്കേണ്ടിവന്ന അപമാനത്തില്‍ നീതി നേടിയെടുക്കുന്നതില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് തന്നോടൊപ്പം നില്‍ക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ സംഭവം നടന്നതുമുതല്‍ മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടപ്പള്ളി ട്രാഫിക് സ്റേറഷനിലെ എസ്. ഐയും ഹെഡ് കോണ്‍സ്ററബിളും ഏതാനും ചില സഹപ്രവര്‍ത്തകരും തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു.
തനിക്കെതിരായുണ്ടായ ആക്രമണം പോലും സഹപ്രവര്‍ത്തകരുടെ പ്രേരണയാല്‍ ഉണ്ടായതാണോയെന്ന് സംശയിക്കുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ പരിധിക്കുള്ളില്‍ നിന്നും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസ് ഇപ്പോള്‍ സ്വീകരിച്ചക്കുന്നത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് പലപ്പോഴായി സ്റേറഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.
താനുമായി ഫോണില്‍ ബന്ധപ്പെടുന്നവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണു പോലീസ്. തന്നെ സഹായിക്കുന്നവരെ സമ്മര്‍ദ്ദത്തിലൂടെ പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴി മാറ്റിപ്പറയിപ്പിച്ചതൊക്കെ അതിനുദാഹരണമാണ്. നിരന്തരം സമര്‍ദ്ദം ചെലുത്തി തന്നെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കില്‍ അതിനു താന്‍ തയ്യല്ല. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും നീതി ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് നീതി നടപ്പാക്കിക്കോടുക്കേണ്ട പോലീസ് പണത്തിനു സ്വാധീനത്തിനും വഴങ്ങുന്നവരായി മാറുന്നത് ദുഖകരമാണ്. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യത്തത് പോലീസിന്‍റെ അനാസ്ഥയാണ്. പണത്തിനുവേണ്ടി ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി കേസ് അന്വേഷണം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്‍െറ നീക്കമെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂനിഫോമില്‍ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പത്മിനി മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം സംഭവത്തിന്‍റെ സത്യാവസ്ഥ കാട്ടി ഐ.ജിക്കും മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കേസില്‍ പ്രതിക്ക് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തുടര്‍ന്ന് പത്മിനി വ്യാഴാഴ്ച രാവിലെ മനുഷ്യാവകാശ കമീഷന്‍, വനിതാ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാം 

2013 നവംബർ 4, തിങ്കളാഴ്‌ച

ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...

face book link 


 ‘തമ്മില്‍ സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...ഒരുപക്ഷെ  ഭാര്യ ഇന്നും എന്നോടൊപ്പം തന്നെയുണ്ടായിരുന്നേനെ; ചെറിയ കാര്യങ്ങളുടെ പേരില്‍ വെറുതെ പിണങ്ങിപ്പിരിയേണ്ടി വരില്ലായിരുന്നു-എറണാകുളം ശിക്ഷക് സദനില്‍ ഒത്തുകൂടിയ ഒരു കൂട്ടം പുരുഷന്‍മാരുടെ കണ്ഠങ്ങളില്‍ നിന്ന് ഒരേ സ്വരത്തിലുയര്‍ന്നു ഈ നെടുവീര്‍പ്പ്.

കുറ്റബോധത്തിന്‍െറ പ്രതിഫലനം നിഴലിച്ചപ്പോഴും ചില സംവിധാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതു കൂടിയായി ഈ വാക്കുകള്‍. സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തു പുരുഷന്മാരെ കള്ളക്കേസുകളില്‍ കുടുക്കുന്ന സംഭവങ്ങള്‍ കണ്ടത്തൊന്‍ ജനമിത്രം ജനകീയ നീതി വേദി സംഘടിപ്പിച്ച  തെളിവെടുപ്പിലാണ് ഭര്‍ത്താക്കന്മാരുടെ സങ്കടവും രോഷവും അണ പൊട്ടിയൊഴുകിയത്.

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. തെറ്റുകളും കുറ്റവും ഒരുപാടുണ്ടാകാം. വിവിധ സാംസ്കാരിക ചുറ്റുപാടുകളില്‍ വളര്‍ന്നവര്‍ ഒരുമിച്ചു ജീവിതം തുടങ്ങുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഏറെയുണ്ട്. ഇതൊന്നും പരിഗണിക്കാന്‍ കുടുംബ കോടതികള്‍ തയ്യറാകുന്നില്ളെന്നതായിരുന്നു അവരുടെ പരാതി. അങ്ങിനെയൊരു വിശാല മനസ്കത കോടതികള്‍ കാട്ടിയിരുന്നെങ്കില്‍ ഒട്ടേറെ വിവാഹബന്ധങ്ങള്‍ പൊലിഞ്ഞു പോകില്ലായിരുന്നു -അവരുടെ വാക്കുകളില്‍ പ്രതിഷേധം നിറഞ്ഞുനിന്നു.

ഭാര്യയുമായി സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടുമെന്ന് കരുതി കുടുംബ കോടതിയിലെ കൗണ്‍സിലറുടെ പക്കലത്തെുമ്പോള്‍ ഉടനെ വേര്‍പിരിയാനുള്ള റിപ്പോര്‍ട്ട്  എഴുതി വിടുകയാണെന്ന അനുഭവം യോഗത്തിലത്തെിയ ഭൂരിഭാഗം പേരും പങ്കു വച്ചു.  എന്ത് നുണ പറഞ്ഞും കേസ് വിജയിക്കാനുള്ള തത്രപ്പാടില്‍ പരസ്പരം സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്ന വിധം കുടുംബ കോടതികളിലെ അഭിഭാഷകര്‍ ഇടപെടുന്നു.
എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിക്കാമെന്ന് രഹസ്യമായി ഭാര്യ  ആവശ്യപ്പെട്ടിട്ട് പോലും ചെയ്യാനാവാതെ പോയതിന്‍െറയും വേര്‍പിരിയേണ്ടി വന്നതിന്‍േറയും വേദന മറ്റു ചിലര്‍ക്ക്.   ഭാര്യയുടെയും തങ്ങളടേയും  വീട്ടുകാരുടെ പിടിവാശിയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അഭിഭാഷകരുടെ പണത്തോടുള്ള  ആര്‍ത്തി മൂലം കുടുംബ കോടതികളില്‍ പോലും ഒത്തു ചേരാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. അഭിഭാഷകരില്ലെങ്കിലും  കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ അവസരം വേണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്.

കുടുംബ കോടതികള്‍ക്ക് പകരം പ്രായവും അനുഭവവും ജീവിത പരിചയവും വിവിധ മേഖലകളില്‍ പ്രാവീണ്യവും  ഉള്ളവരുടെ പാനല്‍ ഉണ്ടാക്കി ആശയവിനിമയത്തിനു സൗകര്യം ഉണ്ടാക്കണം. പൊതു ജനത്തിന് വിവാഹത്തിനു മുമ്പും ശേഷവും വിവാഹ -കുടുംബ ജീവിത കോഴ്സുകള്‍ ഒരുക്കണം. കൗണ്‍സിലര്‍മാരുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
കോടതികളില്‍ പുരുഷന്മാരെ മാത്രം കുറ്റവാളികളായി മുദ്ര കുത്തുന്ന പ്രവണത കൂടുതലാണെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതിനാല്‍  ദാമ്പത്യ  ജീവിതത്തില്‍ മനസമാധാനം നഷ്ടപ്പെട്ടതായി ഇവര്‍ വിലപിച്ചു . സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാതെ ഒരു വിവാഹ മോചന കേസിലും  വിധി പറയുന്ന അവസ്ഥ ഉണ്ടാകരുത്.

വിവാഹ മോചനം എളുപ്പത്തില്‍ ലഭിക്കാന്‍ ബന്ധുക്കള്‍ കള്ളക്കേസുകള്‍ നല്‍കുന്നത് മൂലം  പുരുഷനും അയാളുടെ വീട്ടിലെ സ്ത്രീകളുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം കള്ളക്കേസുകള്‍ ഉണ്ടെന്നു തെളിഞ്ഞാല്‍ പുരുഷന് നീതി കിട്ടാന്‍ അവസരം ഉണ്ടാകണം. അതിനു പകരം, വാങ്ങാത്ത സ്ത്രീധനം തിരികെ നല്‍കണമെന്നും വാങ്ങിയിട്ടുണ്ടെങ്കില്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും തിരികെ നല്‍കണമെന്ന തരം വിധികള്‍ ഒഴിവാക്കണം. വനിതാ കമ്മീഷന്‍ വനിതകളുടെ അവകാശങ്ങള്‍ക്ക്  വേണ്ടി മാത്രം നില കൊണ്ടാല്‍ പോരെന്നും സ്ത്രീകളുടെ സദാചാര ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പുനര്‍ വായനക്ക് വിധേയമാക്കണം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. സ്ത്രീകളുടെ കടമകള്‍ കൂടി എഴുതി ചേര്‍ക്കണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 തെളിവെടുപ്പില്‍ 10 പരാതികള്‍ ലഭിച്ചതായി എറണാകുളം ജില്ല സെക്രട്ടറി കെ.വി സാബു ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം നീതിവേദിയുടെ നാലംഗ സമിതി സ്ഥലത്തത്തെി പരിശോധിച്ച് ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ തകര്‍ക്കുന്നതിന് പകരം ഒത്തുതീര്‍പ്പിലത്തെിക്കാനും പുരുഷന്മാരെ അന്യായമായി ഉപദ്രവിക്കുന്ന പ്രവണതക്ക് തടയിടാനും നീതിവേദി പ്രവര്‍ത്തിക്കും. 14 ഇന വിഷയങ്ങളില്‍ നീതി കിട്ടാന്‍  സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുളളവര്‍ തെളിവെടുപ്പിന് എത്തിയിരുന്നു.


2013 നവംബർ 1, വെള്ളിയാഴ്‌ച

ഇതൊക്കെ മാർപ്പാപ്പ കൂടി കേൾക്കണം

രണ്ടു മൂന്നു മാസമായി തൃശൂര്‍ അതിരൂപതയുടെ 'കത്തോലിക്കാ സഭ ' എന്ന പത്രം പെണ്ണെഴുത്ത്, ഫെമിസ്നിസ്റ്റ്‌ എന്നൊക്കെ പറഞ്ഞ്  കൊടുവാളും എടുത്തു കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. സാറ ജോസഫിനെയും അവരെ വെട്ടാന്‍ മാധവിക്കുട്ടിയേയും എടുത്തിട്ട് പെരുമാറി . ആഗസ്റ്റില്‍ വിഷയം കത്തി. വിവാദമായി. പലരും എതിര്‍പ്പുകളുമായി വന്നു. സ്ത്രീ വിരുദ്ധത പറഞ്ഞതു വിവാദമായപ്പോള്‍  ഓരോ ലക്കത്തിലും ലേഖകന്‍ രഞ്ജിത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന കത്തുകളും മറ്റും നല്‍കിയാണ്  ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട് പെടുന്നത്.  കത്തുകള്‍ വായിച്ചപ്പോള്‍ അവിടെ കത്തോലിക്കാ സഭ വെബ്സൈറ്റിലൂടെ തന്നെ ഞാന്‍ ഒരു കമന്റ് നല്‍കി.-''ഇതൊക്കെ മാര്‍പ്പാപ്പക്ക് കൂടി വിവര്‍ത്തനം ചെയ്തു അയച്ചു കൊട്ക്കണം. മാര്‍പ്പാപയുടെ അഭിപ്രായം കൂടി അറിയാന്‍ ആഗ്രഹമുണ്ട്'' എന്ന് .

നന്നായി ഇംഗ്ലീഷ്‌ അറിഞ്ഞിരുന്നെങ്കില്‍ ഒച്ചപ്പാട് തന്നെ ഇത് വിവര്‍ത്തനം ച്യ്ത ശേഷം മാര്‍പ്പാപ്പക്ക് അയച്ചു കൊടുക്കുമായിരുന്നു. വിവര്‍ത്തനം ചെയ്യാന്‍ ആരെങ്കിലും സഹായിച്ചാലും മതി !

 ഇതൊക്കെ മാർപ്പാപ്പ കൂടി കേൾക്കണം

ഫേസ് ബുക്ക്‌ ചര്‍ച്ച കാണാം 

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ?

Aksa -Face book Link
കടപ്പാട് - മനോരമ ഇ-പേപ്പര്‍ 
എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ? ആലോചിക്കുമ്പോള്‍ ഹൃദയം പറിഞ്ഞു പോകുന്നു. അക്സ*യുടെ മുഖം കാണുമ്പോള്‍ ഹൃദയം പിളര്‍ന്നു പോകുന്ന പോലെ ! 

വാരിയെല്ലും കൈത്തണ്ടയും തലയോട്ടിയും പൊട്ടിപ്പിളരും വിധം ആ കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്നും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ശരീരം വളരാത്ത കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച അവനു ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല.

പത്തു മാസം വയറ്റില്‍ സൂക്ഷിക്കാനും പിന്നെ ഇവ്വിധം കൊല്ലാനും നീയെന്തിനാണ് സ്ത്രീയെ ആ കുഞ്ഞിനെ പെറ്റിട്ടത്? കുട്ടികളെ വേണ്ടെങ്കില്‍ നീയെന്തിനാണ് ഗര്‍ഭം ധരിച്ചത് ? എളുപ്പം അതായിരുന്നല്ലോ ! കുഞ്ഞിനെ കൊന്നിട്ടും നീ അവനു കൂട്ട് നിന്നത് എന്തിനാണ് ?? നിനക്കും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. 


ഒരു നാല് വയസ്സുകാരി  കുഞ്ഞിനെ ഇത്രക്കും ക്രൂരമായി കൊല ചെയ്തത് ഇങ്ങു കേരളത്തിലാണ്. അങ്ങ് ദില്ലിയില്‍ അല്ല. കൊന്നത് വിവരവും ബുദ്ധിയും ബോധവും ഇല്ലാത്തവരല്ല. പ്രബുദ്ധ കേരള ജനതുടെ ഒരു അംഗം. ക്രൂരമായി പീഡിപ്പിച്ചത് അന്യസംസ്ഥാനക്കാരല്ല , മലയാളി തന്നെയാണ്.

മടിച്ചു നില്‍ക്കരുത്.  പ്രതികരിക്കണം . ഫേസ് ബുക്കിലും ഗൂഗിളിലും ട്വിറ്ററിലും പ്രതികരിക്കണം. അവിടെ മാത്രം പോരാ തെരുവിലിറങ്ങണം.
ശബ്ദമുയര്‍ത്തണം. ഉടനെ വേണം. മൊത്തം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കുടില ചിന്തകളും ചിന്താഗതികളും തിരുത്താന്‍ ഓരോരുത്തരും മുന്നോട്ടു വരണം, സ്വയം തയ്യാറാകണം.

ഇനിയൊരു അക്സ നമ്മുടെ കുടുംബത്തിലോ പരിച്ചയത്തിലോ ഉള്ള കുഞ്ഞായിരിക്കില്ല  എന്ന് എന്താണ് ഉറപ്പ് ?


കുഞ്ഞിനെ കൊന്ന രജിത്, കുഴിച്ചു മൂടാന്‍ സഹായിച്ച ബേസില്‍, അമ്മ റാണി 
കടപ്പാട് - മനോരമ ഇ-പേപ്പര്‍ ഒക്ടോബര്‍ 31, 2013  


2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇക്കാര്യത്തില്‍ ശരിയത്ത്‌ നിയമം പാലിക്കണ്ടേ ??





  മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം 
 ഷബ്ന സിയാദ്‌
 ( മാധ്യമ പ്രവര്‍ത്തക , തേജസ്‌ ദിനപത്രം )

                   പത്രങ്ങളുടെ ക്ലാസിഫൈഡ് കോളങ്ങളില്‍ ഇടയ്ക്കിടെ  'ഫസ്ഖ് പരസ്യം ' എന്ന തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇസ്ലാം മുസ്ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന ഒരു അവകാശമായി പറയപ്പെടുന്ന വിവാഹമോചന നിയമത്തിന്റെ ബലത്തിലാണ് ഈ പരസ്യങ്ങള്‍. ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട സംരക്ഷണവും നീതിയും അവകാശവും ലഭിക്കാത്ത പക്ഷം മുസ്ലിം സ്ത്രീക്ക് വിവാഹമോചനമാകാം.  ഇതിനുള്ള രണ്ട് സംവിധാനങ്ങളാണ് ഫസ്ഖ്, ഖുല്‍അ എന്നിവ.യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക വിധി പ്രകാരം പുരുഷന് വിവാഹമോചനം നടത്താനുള്ള കടമ്പകളേക്കാള്‍ ലളിതമാണ് മുസ്ലിം സ്ത്രീക്കുള്ള വിവാഹമോചനം. എന്നാല്‍ ഈ പത്രങ്ങളിലെ പരസ്യവാചകങ്ങള്‍ക്കപ്പുറത്ത്  മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാമിക രീതിയിലുള്ള  വിവാഹമോചന സാധ്യതയുടെ അവസ്ഥയെന്താണ് ?   ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കാത്ത മുസ്ലിം സ്ത്രീയുടെ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ എന്തുകൊണ്ട് ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നില്ല.

                     വിത്യസ്ത മാര്‍ഗത്തിലുള്ള വിവാഹമോചനത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമം പറയുന്നുണ്ട് . ത്വലാഖ്, സിഹര്‍, ഇല, ഖുല്‍അ തുടങ്ങിയവയാണ് ഇത്. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വേണ്ടെന്ന വെയ്ക്കാനുള്ള ഏക മാര്‍ഗമാണ് ഫസ്ഖ്. വ്യക്തമായ കാരണങ്ങളുള്ളപ്പോള്‍ ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ഇസ്ലാമിക വിധിപ്രകാരം വിവാഹമോചനം നേടാം. ഖുര്‍ആനിലെ  അല്‍-ബഖ്‌റ, അന്‍-നിസ തുടങ്ങിയ അധ്യായങ്ങളിലാണ് ഫസ്ഖ് സംബന്ധിച്ച വ്യക്തമാക്കുന്നത്. മധ്യസ്ഥരുടെ സാനിധ്യത്തില്‍  സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും മോചനം തേടി പുനര്‍ വിവാഹം ചെയ്യാമെന്നാണ് ഫസ്ഖ് പറയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഡിസല്യൂഷന്‍ ഓഫ് മുസ്ലിം മ്യാരേജ് ആക്ട് -1939 അനുസരിച്ച് ഫസ്ഖ് ചെയ്യല്‍ മുസ്ലിം സ്ത്രീക്ക് അനുവദിനീയമല്ല. ശരീഅത്ത് നിയമത്തിന്‍മേലുള്ള കടന്നുകയറ്റമായി ഇതിനെ എന്തുകൊണ്ട് സമുദായനേത്യത്വം കാണുന്നില്ല.

       മുസ്ലിം സ്ത്രീകള്‍ വിവാഹമോചനം നേടണമെങ്കില്‍ കോടതിയെ സമീപിക്കുകയും വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ കോടതിയെ ബോധിപ്പിക്കുകയും വേണം. ശേഷം കോടതി തീരുമാന പ്രകാരം മാത്രമായിരിക്കും വിവാഹമോചനം സാധ്യമാകുക..അടുത്തകാലത്തായി മധ്യപ്രദേശിലെ ഇസ്ലാം ഹിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ മതപണ്ഡിതര്‍ മുസ്ലിം സ്ത്രീക്കും പുരുഷനെപോലെ വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഏതു രീതിയില്‍ എന്നതിനെ കുറിച്ച് ഒരു ചര്‍ച്ചകളും ഉയര്‍ന്നില്ല.


മുസ്ലിം സമുദായത്തിലെ പുരുഷനെ പോലെ അനുവദിനീയമായ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് കഴിയാതെ വരുന്നതിലെ നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ന് പലരും അജ്ഞരാണ്. അതുകൊണ്ടാണ് പലപ്പോഴും ഫസ്ഖ് പരസ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണം. വിവാഹമോചനം നടത്തിയെന്നത് പൊതുസമൂഹത്തെ അറിയിക്കുക എന്നതിനപ്പുറം ഈ പരസ്യങ്ങള്‍ക്ക് മറ്റ് മൂല്യമൊന്നും തന്നെയില്ല. ചിലര്‍ നിയമപ്രകാരം വിവാഹമോചനം നേടിയാലും സംത്യപ്തിക്ക് വേണ്ടി ഇസ്ലാമിക രീതിയില്‍ വിവാഹമോചനം നേടുന്നതിനായാണ് ഫസ്ഖ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് നിയമരംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. നിയമത്തിന്റെ മാര്‍ഗത്തിലൂടെ വിവാഹമോചനം നേടുക എന്നതായിരിക്കും സ്ത്രീകളുടെ സുരക്ഷയ്ക്കും ജീവനാംശം സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ക്കും ഉചിതമെന്ന വാദമുയരുന്നുണ്ട്.എന്നാല്‍ മുസ്ലിം സ്ത്രീക്ക് ശരീഅത്ത് നല്‍കിയിരിക്കുന്ന  അവകാശം അനുവദിക്കാതിരിക്കുകയും ഇവിടെ അവകാശങ്ങള്‍ പുരുഷന് മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.

         യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം മാനുഷിക പരിഗണനയുള്ള നീതിയുക്തമായ വിവാഹമോചന രീതിയാണ് ഇസ്ലാമില്‍ നിലവിലുള്ളത്. വിവാഹമോചനം തീരുമാനിക്കുന്നതിന് മുമ്പ് മറ്റ് പലശ്രമങ്ങളും നടത്തേണ്ടതുണ്ട്. ദാമ്പത്യ ജീവിതം ഒരുതരത്തിലും സാധ്യമാകില്ലെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചാല്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിന്നെ വിവാഹമോചനം ചെയ്തിരിക്കുന്നുവെന്ന ഭര്‍ത്താവിന് പറയാം. അതുമുതല്‍ മൂന്ന് ആര്‍ത്തവ  ചക്രത്തിന്റെ കാലയളവാണ് കാത്തിരിപ്പ്, സ്ത്രീ ഗര്‍ഭിണിയല്ല എന്നുറപ്പാക്കുന്നതിനു കൂടിയാണ്. സ്ത്രീ ഗര്‍ഭിണിയാണെന്ന വ്യക്തമായാല്‍ ഗര്‍ഭകാലം കഴിയുന്നത് വരെ വിവാഹമോചനത്തിന് കാത്തുനില്‍ക്കണം. വിവാഹമോചനത്തിന് മുമ്പുള്ള ഈ കാത്തിരിപ്പിന്റെ കാലയളവില്‍ (ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും ) അവള്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം, താമസം എന്നിവ എപ്രകാരമായിരുന്നോ അതുപോലെ തന്നെ നല്‍കണം.പ്രസവാനന്തരമുള്ള വിവാഹമോചനത്തിന് കുട്ടിക്കും സ്ത്രീക്കും ഭര്‍ത്താവ് ചെലവ് നല്‍കണം.  മുലകുടി പ്രായത്തിന് ശേഷവും കുട്ടിക്ക് സ്വന്തമായി ജീവിക്കാവുന്ന അവസ്ഥവരെ പിതാവാണ് സംരക്ഷണം നല്‍കേണ്ടത്. ഇത്തരത്തില്‍ നിബന്ധനകള്‍ പലതുമുണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.വീട്ടിലിരുന്ന് എസ്.എം.എസ് വഴിയോ ഇ-മെയില്‍ വഴിയോ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ മുസ്ലിം പുരുഷന് കഴിയുന്നു. എന്നാല്‍ മുസ്ലിം സ്ത്രീയെ സംബന്ധിച്ച എത്ര ക്രൂരനായ ഭര്‍ത്താവാണെങ്കിലും അയാളെ ഉപേക്ഷിക്കണമെങ്കില്‍ കോടതിയെ സമീപിക്കണം.മജിസ്‌ട്രേറ്റിനെ കാര്യങ്ങള്‍ ബോധിപ്പിക്കണം, കോടതി നടപടികള്‍ പൂര്‍ത്തിയാക്കണം.  ഇന്ത്യന്‍ നിയമമോ ശരീഅത്ത് നിയമമോ സ്ത്രീകളുടെ വിവാഹമോചനത്തിന് നിലവിലെ അവസ്ഥയില്‍ ഉത്തമമെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതാണ്.  ശരീഅത്ത് നിയമത്തിന്റെ പിന്‍ബലത്തില്‍ ' ത്വലാഖ് ' എന്ന സമ്പ്രദായത്തെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഫസ്ഖ്' കോടതി മുറിക്കുള്ളിലാക്കുകയും  'ത്വലാഖും' ഇഷ്ടാനുസരണം നടത്തുകയും ചെയ്യുന്നു.

                ''ദമ്പതികള്‍ തമ്മില്‍ ഭിന്നിച്ചുപോകുമെന്ന നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആളുകളില്‍ നിന്നും ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനേയും നിങ്ങള്‍ നിയോഗിക്കുക, ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്'' ( സൂറത്ത് നിസാഅ് -35). ഈ ഖൂര്‍ആന്‍ വചനത്തെയൊക്കെ മറികടന്ന തന്നിഷ്ടപ്രകാരം നടത്തുന്ന ത്വലാഖുകളെ ഇവിടെ നിയന്ത്രിക്കാന്‍ കഴിയാത്തതെ പോകുന്നു. ഈ അടുത്തിടെ  വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഖാദിമാര്‍ക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി വന്നിട്ടുണ്ട്.  തമിഴ്‌നാട് വഖഫ് ബോര്‍ഡ് മുന്‍ അധ്യക്ഷയും മുന്‍ എം.എല്‍.എയുമായ അഡ്വ.ഖദര്‍ സെയ്താ ഹരജി നല്‍കിയത്. മറ്റു മതങ്ങളിലെ സ്ത്രീകള്‍ക്ക് ഏകപക്ഷീയവും അനിയന്ത്രിതവുമായ വിവാഹമോചനങ്ങളില്‍ നിന്ന നിയമപരിരക്ഷ ലഭിക്കുന്നെണ്ടെന്നും മുസ്ലിം സ്ത്രീക്കും അതുവേണമെന്നുമായിരുന്നു അവരുടെ ആവശ്യം.കോടതിയുടെ പരിഗണനയിലാണ് ഈ വിഷയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള ഹൈക്കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍  ഇസ്ലാമിക ശരീഅത്ത് ഉറപ്പു നല്‍കുന്ന അവകാശം ലഭിക്കാത്ത 'ഫസ്ഖ്' നെ ചൊല്ലി ഇന്നുവരെയും ഒരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല.

       ഡിസൊല്യൂഷന്‍ ഓഫ് മുസ്ലിം മാര്യേജ് ആക്ട് 1939 പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടാനാവുന്നത് ചില പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ്. നാല് വര്‍ഷത്തില്‍ കൂടുതല്‍ ഭര്‍ത്താവിനെ സംബന്ധിച്ച് വിവരമില്ലാതിരിക്കുക, രണ്ട് വര്‍ഷത്തിലധികമായി ചിലവിന് നല്‍കാതിരിക്കുക, മുസ്ലിം ഫാമില ലോ ഓഡിനന്‍സ് 1961 ലെ വ്യവസ്ഥകള്‍ക്ക് വിഭിന്നമായി ഭര്‍ത്തിവിന് വേറെ ഭാര്യയുണ്ടായിരിക്കുക, ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവ് അനുഭവിക്കുക, കുടുംബപമായ ബാധ്യതകള്‍ നിറവേറ്റാന്‍ ഭര്‍ത്താവിന് കഴിയാതിരിക്കുക, മാരക രോഗങ്ങള്‍ പിടിപെടുക, ഭര്‍ത്താവില്‍ നിന്ന ക്രൂരതയനുഭവിക്കുക തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് ഭാര്യയ്ക്ക് വിവാഹമോചനം നേടാവുന്നതാണ്.  പ്രായപൂര്‍ത്തിയാകാതെ വിവാഹിതയായ പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ക്ക് 18 വയസ് തികയുമ്പോള്‍ വിവാഹം വേണ്ടെന്ന വെയ്ക്കാനും നിയമം അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ക്ക് വിധേയമായി അവള്‍ കോടതിയെ സമീപിക്കുകയും ജഡ്ജിയെ കാരണം ബോധിപ്പിക്കുകയും വേണമെന്നാണ് മുസ്ലിം വിവാഹമോചന നിയമം പറയുന്നത്.

                 വിവാഹപ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ഉരുതിരിഞ്ഞു വരുന്നത് ഇത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന രീതിയിലാണ്. എങ്കില്‍ വിവാഹം ചെയ്തയക്കാന്‍ തിടുക്കപ്പെടുന്നവര്‍ പല സാഹചര്യങ്ങള്‍കൊണ്ടും വിവാഹ കെണിയില്‍ അകപ്പെട്ടുപോയ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് രക്ഷപെടുന്നതിനായി ശരീഅത്ത് അനുവദിച്ച 'ഫസ്ഖ്' പ്രാബല്യത്തില്‍ വരുത്തുകയും ശരീഅത്തിന് വിരുദ്ധമായി വിവാഹമോചനം ചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടിയിരുന്നത്.  അറബി കല്യാണം, മൈസൂര്‍ കല്യാണം തുടങ്ങിയ വിവിധ പേരുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പല ചതിക്കുഴികളിലും പെട്ട് പോകുന്നുണ്ട്. ഇതില്‍ നിന്ന് ഇസ്ലാം അനുവദിക്കുന്ന രീതിയിലുള്ള മോചനം അവര്‍ക്ക് ലഭ്യമാക്കേണ്ട ബാധ്യത മുസ്ലിം സമുദായ നേത്യത്വത്തിനുണ്ട്. പലപ്പോഴും ഇത്തരക്കാര്‍ക്ക് കോടതിയെ ആശ്രയിക്കാന്‍ കഴിയാതെ വരികയും ചെയ്യും.  ശരീഅത്ത് നിയമം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കുന്ന രാജ്യത്ത്  സ്ത്രീക്കും പുരുഷനും വിവേചനമില്ലാതെ നീതി നടപ്പാക്കി കിട്ടുന്നു.എന്നാല്‍ ഇന്ത്യയില്‍ മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാനും ചിലര്‍ക്ക് മുതലെടുപ്പ് നടത്താനും കഴിയുന്നതിന്റെ കാരണം ശരീഅത്തിന് പകരം അപൂര്‍ണമായി നടപ്പാക്കുന്ന വ്യക്തി നിയമങ്ങളാണ്.

    കൊല്ലത്ത് അടുത്തകാലത്തായി ഫസ്ഖ് നടത്തിയതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്കെതിരെ പോലിസ് കേസെടുത്തു. കേസ് കോടതിയിലെത്തിയെങ്കിലും കോടതിയും പെണ്‍കുട്ടിയുടെ ഫസ്ഖിനെ അംഗീകരിച്ചില്ല. പത്രപരസ്യം നല്‍കി മഹല്ലില്‍ അറിയിച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹമോചനം നടത്തിയ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ ഫസ്ഖ് ഇന്ത്യയില്‍ അനുവദിനീയമല്ലെന്നും ആദ്യ ഭര്‍ത്താവുള്ളപ്പോള്‍ രണ്ടാമതൊരാളെ വിവാഹം ചെയ്തതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്. രണ്ടാം വിവാഹത്തിന്റെ മഹല്ല് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് രജിസ്‌ട്രേഷനും വിവാഹസര്‍ട്ടിഫിക്കറ്റും റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ പെണ്‍കുട്ടി സമര്‍പിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. ശൈശവ വിവാഹത്തിന്റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ട് ഫസ്ഖ് ചെയ്‌തെന്ന പേരില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ കേസെടുക്കരുതെന്ന ആവശ്യപ്പെടുന്നില്ല. ?



2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

16 ലെ വിവാഹവും തിരിച്ചറിവും




അവസാനം വിവാദ നിലപാടുകളില്‍ നിന്നും പിന്മാറാന്‍ അവര്‍ തയ്യാറാകുന്നു. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 16 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ നിന്ന് മുസ്ലിം വ്യക്തി സംരക്ഷണ സമിതി പിന്മാറുന്നു. വിഷയത്തില്‍ സുപ്രീം കോടതിയും ഹൈകോടതിയും നടത്തിയ വിധികള്‍ പ്രതികൂലമായാണ് വന്നിട്ടുള്ളത് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനം. ഇനിയും കോടതിയെ സമീപിച്ചാല്‍ ഫലമുണ്ടാകില്ല എന്ന നിയമോപദേശം കിട്ടിയതായി ഇന്നിറങ്ങിയ തേജസ്‌ ദിനപത്രത്തില്‍ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയില്‍ ലേഖിക ഷബ്ന സിയാദ്‌  വ്യക്തമാക്കുന്നുണ്ട്.   മുസ്‌ലിം വിവാഹപ്രായത്തില്‍ രാജ്യത്തെ നിയമമാണ് അനുവര്‍ത്തിക്കേണ്ടതെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന വലിയ എതിര്‍പ്പുകളെ മറികടന്നു കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവും ഇപ്പോള്‍ സമിതിക്കുണ്ട്.

വാര്‍ത്തയില്‍ പറയുന്നതിങ്ങനെ : 
മുസ്‌ലിം വ്യക്തിനിയമപ്രകാരം 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുതയുണ്ട്. എന്നാല്‍, 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം മാതാപിതാക്കളും ഭര്‍ത്താവും ശിക്ഷാര്‍ഹരുമാണ്. സുപ്രിംകോടതിയെ സമീപിച്ചാലും ഇതില്‍നിന്നു വിഭിന്നമായൊരു വിധി ലഭിക്കുമെന്നുറപ്പില്ലാത്ത സാഹചര്യത്തില്‍ ഈ ശ്രമം ഉപേക്ഷിക്കാനാണു തീരുമാനം. 2008ല്‍ സുപ്രിംകോടതി ജസ്റ്റിസായിരുന്ന ലക്ഷ്മണ ചെയര്‍മാനായ ലോ കമ്മീഷന്‍ വിവാഹപ്രായം നിര്‍ബന്ധിത സാഹചര്യത്തില്‍ 16 വയസ്സാക്കാമെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തി പാര്‍ലമെന്റ് മുഖേന നിയമം ഭേദഗതി ചെയ്യിക്കുകയോ അതല്ലെങ്കില്‍ പ്രസിഡന്റിന്റെ അനുമതിയോടെ നിയമത്തില്‍ മാറ്റംവരുത്തിക്കുകയോ ചെയ്യാനാണ് ഇപ്പോള്‍ ആലോചന.

2006ന് മുമ്പ് ശൈശവ വിവാഹ നിരോധന നിയമം നിലവിലില്ലാതിരിക്കെ പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ മാത്രമേ വിവാഹത്തിനെതിരേ കേസെടുക്കുമായിരുന്നുള്ളൂ. എന്നാല്‍, 2006നു ശേഷം ഏതെങ്കിലും വ്യക്തികള്‍ പരാതിപ്പെട്ടാല്‍ ബന്ധുക്കള്‍ക്കെതിരേ കേസെടുക്കാം. ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ വിവാഹം 18 വയസ്സിന് താഴെ നടത്തേണ്ടതായിവന്നാല്‍ മാതാപിതാക്കള്‍ക്കും വരനുമെതിരേ കേസെടുത്താല്‍ പെണ്‍കുട്ടിയുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാനുംകൂടിയാണ് വിവാഹപ്രായം നിജപ്പെടുത്തുന്നതിനെതിരേ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്നുമാണ് മുസ്‌ലിം വ്യക്തിസംരക്ഷണസമിതിയുടെ നിലപാട്.

കോടതിക്ക് നിയമത്തെ മറികടന്ന് വിധി പുറപ്പെടുവിക്കാനാവില്ല. ഷാബാനു കേസ് അടക്കമുള്ള സുപ്രിംകോടതി വിധികളും ഹൈക്കോടതി വിധികളും മുസ്‌ലിം വിവാഹത്തില്‍ രാജ്യത്തെ നിയമമാണ് പരിഗണിക്കേണ്ടതെന്ന് ആവര്‍ത്തിച്ചിട്ടുണ്ട് എന്നീ വിഷയങ്ങളും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു .




തേജസ്‌ വാര്‍ത്ത വായിക്കാം
വിവാഹപ്രായം: മുസ്‌ലിം സംഘടനകള്‍ പിന്‍വാങ്ങുന്നു

ഫ്ലാഷ് ബാക്ക് : വിവാഹപ്രായം  18 വയസ്സായി നിജപ്പെടുത്തിയതിനെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസമാണ് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. ഇതിനായി മുസ്‌ലിം വ്യക്തിനിയമസംരക്ഷണ സമിതിയും രൂപീകരിച്ചു. മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹപ്രായത്തിന് പരിധി നിശ്ചയിക്കാത്തതിനാല്‍ അതിനു വിരുദ്ധമായ നിയമം മതപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചില മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ രംഗത്തെത്തിയത്. 









ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...