Death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ഫെബ്രുവരി 5, ബുധനാഴ്‌ച

വി​ഴിഞ്ഞം ഹാർബറിലെ മരണക്കെണി The Death Trap at Vizhinjam Harbour

According to official figures, 146,000 fishermen set out to the sea from Vizhinjam harbour in Thiruvananthapuram. The fish landing centre that was built in 1965 following a lot of hard work and pleas was a safe and peaceful location until recently. Today it has turned into a death trap.

English Version
Malayalam Version

Impact Story English Version
Malayalam Version

Visit by the Scientists - Malayalam 













Below is the Main Story














In Troubled Waters മുതലപ്പൊഴി അഥവാ മരണപ്പൊഴി


നിരവധി മത്സ്യത്തൊ​ഴിലാളികളുടെ ജീവൻ പൊഴിഞ്ഞുവീണ ഇടമാണ്​ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്​ പഞ്ചായത്തിലെ മുതലപ്പൊഴി. 
മാധ്യമം ദിനപത്രത്തിൽ 2019 ആഗസ്​റ്റ്​ 24 മുതൽ 27 വരെ പ്രസിദ്ധീകരിച്ച ഇൻവെസ്​റ്റിഗേഷൻ പരമ്പര വായിക്കാം​. അതിനുണ്ടായ ഇംപാക്​ടും.


The unscientific construction of the two ‘Pulimuttu’ (breakwater) built for the Muthalappozhi
harbour in Chirayinkeezhu Panchayath in Thiruvananthapuram has resulted in more than 50
accidental deaths so far plus loss of boats and fishing equipment. Then came Adani, promising
to ‘make everything alright’. But has anything happened? Media person and Earth Journalism
Network fellow Jisha Elizabeth investigates.





2019 ഒക്​ടോബർ 26 ന്​ പ്രസിദ്ധീകരിച്ചത്​
നിയമസഭാ​രേഖ 1
നിയമസഭാ​രേഖ 2



2014 ജൂൺ 23, തിങ്കളാഴ്‌ച

ഒടുവില്‍ ബദ്രി യാത്രയായി !



അമ്മയുടെ കരളായ ബദ് രിയെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് പത്രത്തില്‍ എഴുതിയത്. കുഞ്ഞിന്റെ അച്ഛന്‍ പ്രദീപ്‌ ഓഫീസിലെത്തി സംസാരിക്കുമ്പോള്‍ മനസ്സില്‍ തോന്നിയ വിഷമം അപ്പോള്‍ എന്റെ മുഖത്ത് കാണാതിരിക്കാന്‍ ഞാന്‍ ആവോളം ശ്രമിച്ചു. ഒരു മകള്‍ നേരത്തെ മരിച്ചു. മറ്റൊരു കുഞ്ഞുണ്ട്. ബദ്രി മൂന്നാമത്തെ മകനാണ്. പക്ഷെ, മരിച്ചു പോയേക്കും . വാര്‍ത്ത വന്നാല്‍ ശസ്ത്രക്രിയ നടത്താനുള്ള പണം കിട്ടും . വാര്‍ത്ത കൊടുക്കണം എന്ന് പറഞ്ഞാണ് ആ അച്ഛന്‍ വന്നത് . മകന്റെ പടങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് നല്‍കുകയും ചെയ്തു. വാര്‍ത്ത‍ നല്‍കി. മറ്റു തിരക്കുകള്‍ക്കിടയില്‍ കൂടുതല്‍ വിളിച്ചു ചോദിയ്ക്കാന്‍ കഴിഞ്ഞില്ല .



അപ്പോഴാണു കഴിഞ്ഞ ആഴ്ച ഡസ്ക് ഡ്യൂട്ടിക്കിടെ വീണ്ടും ബദ്രിയുടെ പടം എന്റെ കയ്യില്‍ കയറി വരുന്നത്. ആലപ്പുഴയില്‍ നിന്നുള്ള വാര്‍ത്തയും.  ആ കുഞ്ഞു മരിച്ചു പോയിരിക്കുന്നു. ചേര്‍ത്തല നിവാസികള്‍ ഒന്നടങ്കം ഇറങ്ങി ഒരൊറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 45 ലക്ഷം രൂപയാണ്. പക്ഷെ, നിശ്ചയിച്ച ശസ്ത്രക്രിയ ദിനത്തിന് മുന്‍പ് ആ കുഞ്ഞു മരിച്ചു.


2014 ജനുവരി 17, വെള്ളിയാഴ്‌ച

ഡെന്നിയുടെ കുടുംബത്തിന് നഷ്ടപ്പെട്ടത്



അന്ന് ഈ വാര്‍ത്ത എടുക്കാന്‍ ഡെന്നിയുടെ അങ്കിളിനെ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ മോര്‍ച്ചറിക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു  പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു ഇപ്പോള്‍ ഡ്രസ്സ് ചയ്തു കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ സങ്കടം തിങ്ങി നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. വിവരങ്ങള്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് കണ്ണില്‍ ഇരുട്ടുകയറി. ലോ പ്രഷര്‍ ആയി പോയത് കൊണ്ടാണ്  തലക്കറക്കവും അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച മൂന്നു ദോശയും നിമിഷ നേരം കൊണ്ട് ചര്ദ്ദിച്ചു. അന്ന് രാത്രി ഞാന്‍ ഏറെ പണിപ്പെട്ടു, ഒന്ന് ഉറങ്ങിക്കിട്ടാന്‍....


ബാംഗളൂരില്‍ സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ആണ് 26കാരനായ ഈ മലയാളി യുവാവ്, അപ്പനും അമ്മയും അനുജനും ഉള്ള സന്തുഷ്ട കുടുംബം. പല്ല് അല്പം ഉന്തി നില്‍ക്കുന്നത് കൊണ്ട് നേരത്തെ തിരുവല്ലയില്‍ ഉള്ള ഡോക്ടറെ കണ്ടു കമ്പി ഇട്ടിരുന്നു. താമസം ഇപ്പോള്‍ കൊച്ചിയില്‍ കളമശ്ശേരിയില്‍. ഇക്കഴിഞ്ഞ 11നു വീട്ടില്‍ വന്നതാണ് ഡെന്നി.  കളമശ്ശേരിയില്‍ ഉള്ള ജെ.ജെ ക്ലിനിക്കില്‍ ആണ് തുടര്‍ ചികില്‍സ നടത്താന്‍ തീരുമാനിച്ചിരുന്നത് . രാവിലെ അപ്പനെയും അമ്മയെയും കൂട്ടി കാറെടുത്ത് ഡോക്ടറെ കാണാന്‍ പോയി. താടിയെല്ലിനു ചെറിയ അപാകത ഉണ്ടെന്നും മൈനര്‍ സര്‍ജറി നടത്തിയാല്‍ മാറുമെന്നും ഉടനെ വീട്ടില്‍ മടങ്ങാമെന്നും പറഞ്ഞാണ് ശസ്ത്രക്രിയ നടത്താന്‍ ആലുവ അന്‍വാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ നല്ല രീതിയില്‍ ചെയ്യാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ആംബുലന്സില്‍ കയറ്റി. കൂടെ കേറാന്‍ ഒരുങ്ങിയ മാതാപിതാക്കളെ കയറ്റിയില്ല. കൂടെ കാറില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഷ്ടി യാത്ര ചെയ്താണ് അടുത്ത ആശുപത്രിയില്‍ എത്തിയത്. ആംബുലന്‍സില്‍ നിന്നും ഇറക്കുന്നതിനു മുന്‍പ് ആ ആശുപത്രിയിലെ ഡോക്ടര്‍ ആംബുലന്‍സില്‍ കയറി പരിശോധിച്ചു - അപ്പോഴാണ്‌ അറിയുന്നത്- ഡെന്നി മരിച്ചിരിക്കുന്നു.


ഇന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.


ശ്വാസ കോശത്തില്‍ പഞ്ഞി കുടുങ്ങിയതാണ് മരണ കാരണം എന്ന്.

ആശുപത്രികള്‍, ഡോക്ടര്‍മാര്‍ പരസ്പരം പഴി ചാരുന്നു. എന്തായാലും ആ വീട്ടുകാര്‍ക്ക് മകനെ നഷ്ടപ്പെട്ടു . അത്ര തന്നെ !

2013 ഡിസംബർ 19, വ്യാഴാഴ്‌ച

ആലിയും ഒലിവിയയും


കാന്‍സര്‍ ബാധിച്ചു മരിച്ചു പോയ ഭാര്യയുടെ ഓര്‍മകളെ അത്ര വേഗം മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ബെന്നിന് കഴിയില്ല. അത് കൊണ്ട് തന്നെ ഭാര്യ ആലി മരിച്ചു രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ബെന്‍ നനേരി മകള്‍ ഒലിവിയക്കൊപ്പം കൌതുകവും സ്നേഹവും വാല്‍സല്യവും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ സംഘടിപ്പിച്ചത്. ആലിയുടെ സഹോദരി മെലാനി പേസ് ആണ് ഫോട്ടോഗ്രാഫര്‍. അവരുടെ വീടും ഈ ചിത്രങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്.
റോക്ക് പിങ്ക് ഫോര്‍ ആലി എന്ന ബ്ലോഗില്‍ ബെന്‍  കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട് 



 മൂന്നു വയസുകാരി ഒലിവിയ ഈ അച്ഛന്റെ പൊന്നുമോളാണ്. ഭാര്യക്കൊപ്പം വിവാഹ ദിവസം എടുത്ത ചിത്രങ്ങളുടെ അതെ പശ്ചാത്തലം ഒരുക്കി മകള്‍ക്കൊപ്പം  പുന:സൃഷ്ടിച്ചപ്പോള്‍ അത്  ഹൃദയസ്പര്‍ശിയായി.      ‘ഇതൊരു സ്നേഹ ഗാഥ’  എന്നാണു ബെന്‍ പറയുന്നത്.  അമേരിക്കയിലെ ഓഹിയോയിലെ സിന്നന്നാട്ടി സിറ്റിയില്‍  വിവാഹത്തിനു തൊട്ടു തലേന്നാണ് ബെന്‍ ഈ വീട് വാങ്ങിയത്. വിവാഹം കഴിഞ്ഞ് പള്ളിമേടയില്‍ നിന്നും ഈ വീട്ടിലേക്കാണ് വന്നത്. അന്ന് മുതല്‍ ആലിയുടെയും ബെന്നിന്റെയും സ്വര്‍ഗമാണ് ആ വീട്. അടുത്തുള്ള ഒരു സ്കൂളില്‍ ടീച്ചറായിരുന്നു ആലി. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ സ്വര്‍ഗത്തില്‍ ഒലിവിയ  ജനിച്ചു. അവളുടെ ജനനം കഴിഞ്ഞ് അല്‍പ നാളുകള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആ ദുഃഖ സത്യം അറിയുന്നത്- ആലിക്ക് ശ്വാസകോശ അര്‍ബുദമാണ്. ബെന്നിന്റെ തന്നെ വാക്കുകളില്‍ ‘’ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു’

ഒലിവിയക്ക് ഒരു വയസായപ്പോള്‍ ആലി മരിച്ചു. തീര്‍ത്തും നിരാശയിലും വേദനയിലും ഓരോ ദിനവും ബെന്‍ തള്ളി നീക്കി. മകളാണ് ഒരേയൊരു ആശ്വാസം. ഡാഡിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഈ കുഞ്ഞിനു കഴിയാനാകില്ല. ഇടക്കെപ്പോഴോ വിവാഹ ദിനത്തില്‍ എടുത്ത ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബം പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും ആലിയുടെ സഹോദരിയുമായ മെലാനിയോടു വിവരം പറഞ്ഞു. മെലാനി തന്നെയാണ് അവരുടെ വിവാഹ ദിനത്തിലും ഫോട്ടോ എടുത്തത്‌. ആഗ്രഹം കേട്ടപ്പോള്‍ മെലാനി ഉടനെത്തി. അച്ഛന്‍ മകളെ ഒരുക്കി. വീടിന്റെ പ്രധാന വാതിലിനു മറവില്‍ നിന്നെടുത്തത്, ചുമരില്‍ ചാരി നിന്ന് പരസ്പരം നോക്കുന്നത്, തലമുടിയില്‍ ചുരുളുകള്‍ ഉണ്ടാക്കുന്നത്, ഗോവണി പടിയില്‍ ഇറങ്ങി വരുന്നത്, കൈകോര്‍ത്ത് ഒരുമിച്ചു നില്‍ക്കുന്നത് തുടങ്ങോയ പടങ്ങള്‍ ഏറെ ഹൃദയഹാരിയാണ്, മകളുമൊത്തുള്ള ഫോട്ടോകള്‍ ഭാര്യ ആലിക്ക് ഈ യുവാവ് സമര്‍പ്പിച്ചിരിക്കുന്നു.









2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക

മരണം വരുമൊരുനാൾ ഓർക്കുക  മർത്യാ  നീ 
കൂടെ പോരും നിൻ ജീവിത ചെയ്തികളും ,സത്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ 

ജനിച്ചാൽ ഒരു ദിവസം  മരിക്കണം. മരിച്ചാൽ എവിടെ അടക്കും എന്നതിൽ  പ്രത്യേകിച്ച്  ആശങ്കപെടാനില്ല. മൃതദേഹം ചിതയിലാണോ ആറടി ആഴം മാത്രമുള്ള കുഴിയിലാണോ പുഴയിൽ  ഒഴുക്കി വിട്ടാണോ, കഴുകന് തിന്നാൻ കൊടുത്താണോ സംസ്കരിച്ചത് എന്നതിലും വലിയ അർത്ഥമില്ല. ശവശരീരം മണ്ണിലാണോ സിമന്റിട്ട കുഴിയിലാണോ മാർബിൾ പതിച്ച്  അലങ്കരിച്ച ശവക്കല്ലറയിലാണോ അടക്കിയത്‌ എന്നും ആലോചിച്ചിട്ട് കാര്യമില്ല. അത് പള്ളി സെമിത്തേരിയിലാണോ വീട്ടു വളപ്പിലാണോ പാമ്പാടി ഐവർ മഠത്തിലാണോ  ഭാരതപ്പുഴ തീരത്താണോ എന്നതിലും കാര്യമില്ല. എവിടെയാണെങ്കിലും  മണിക്കൂറുകൾക്കകം ശരീരം അഴുകി തുടങ്ങും. അതാണ്‌ പ്രകൃതി നിയമം. അതിനെ പ്രകൃതിയെന്നോ ദൈവമെന്നൊ യുക്തിയെന്നോ വിളിക്കാം. ആര് മരിച്ചാലും മരണവും തുടർ പ്രക്രിയകളും തടുക്കാൻ മനുഷ്യനാകില്ല. പക്ഷെ, മരണത്തിനു ശേഷം ഒരു മനുഷ്യനെ ജനം എങ്ങനെ ഓർത്തിരിക്കുന്നു എന്നതിലാണ് കാര്യം.മരിച്ചയാൾ നല്ലവനായിരുന്നോ കെട്ടവനായിരുന്നൊ എന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും അയാൾ പില്ക്കാലത്ത് ഓർമിക്കപ്പെടുക.
Pro.C.C.Jacob
കഴിഞ്ഞ ദിവസം തൊടുപുഴയിൽ സി.എസ് .ഐ സഭയുടെ എള്ളുമ്പുറം ഇടവകയിൽ മരണപ്പെട്ട പ്രൊഫസർ സി.സി ജേക്കബിന്റെ മൃതദേഹം സംസകരിക്കുന്നതിൽ സഭ വിലക്കേർപ്പെടുത്തി. സാക്ഷാൽ ഒടയ തമ്പുരാൻ അല്ല വിലക്ക് നല്‍കിയത്. മൂപ്പരുടെ പേരും പറഞ്ഞ് അധികാരവും ഇടവക സമ്പത്തും അടക്കി വാഴുന്ന ബിഷപ്പും കൂട്ടരുമാണ് ഇതിനു പുറകിൽ . കാരണമായി പറയുന്നത് അധ്യാപകനായിരുന്ന ജേക്കബ് പുസ്തകം എഴുതിയപ്പോൾ അതിൽ സഭയെ വിമര്ശിച്ചു എന്നാണ് . രണ്ടു തവണ എം.ജി സർവകലാശാല  സിണ്ടിക്കേറ്റ് അംഗം,മേലുകാവ്  ഹെൻറി ബേക്കർ കോളേജിൽ ചരിത്ര വിഭാഗം അധ്യാപകൻ എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് ചുവന്ന പ്ലാക്കൽ ചാക്കോയുടെയും ഏലിയാമ്മയുടെയും ഇളയ മകനായ ജേക്കബ് . സി.എസ്.ഐ മധ്യ കേരള മഹായിടവകയുടെയും കിഴക്കാൻ കേരള മഹായിടവകയുടെയും കൗണ്‍സിൽ അംഗമായും സിനഡ് എക്സിക്യൂട്ടീവ് അംഗമായും സിനഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എഴുതിയ ജലസ്നാനം എന്ന പുസ്തകത്തിന്റെ പേരിൽ മാപ്പ് പറയാത്തിടത്തോളം ശവമടക്ക് പള്ളിയിൽ നടത്താൻ അനുവദിക്കില്ല എന്ന വിലക്കുമായി കർത്താവിന്റെ അഭിഷിക്തർ എന്നറിയപ്പെടുന്നവർ രംഗത്ത്‌ വന്നു. ഒരു ചെകിടത്തടിച്ചാൽ മറു കരണം കൂടി കാണിച്ചു  കൊടുക്കുക എന്ന് ആഹ്വാനം നല്കിയ യേശു ക്രിസ്തു എന്ന മഹാനായ വിപ്ലവകാരിയുടെ പുതു തലമുറയ്ക്ക്  ശവശരീരത്തെ  വിലക്കാൻ  ആരാണ് അധികാരം നല്കിയത് ?? കുടുംബ കല്ലറയിൽ പറ്റില്ല, വേണെമെങ്കിൽ സഭയുടെ സൗജന്യമായി സാധാരണ കല്ലറയിൽ ആവശ്യമെങ്കിൽ അടക്കാൻ  അനുമതി നല്കാം എന്നൊക്കെ പറയാൻ തക്ക ഒരധികാരവും സഭാസ്ഥാനാരോഹികൾക്ക്  ഇല്ല. കുടുംബക്കാർ അവസാനം വീട്ടു വളപ്പിൽ ശവമടക്ക് നടത്തി.

നാണംകെട്ട ഭരണ കൂട ത്തിനു മുന്നിൽ  ഒരു ചോദ്യം. സഭ,എന്തിന്റെ അടിസ്ഥാനത്തിലായാലും ഒരു മൃതദേഹത്തെ അപമാനിക്കും വിധം നടപടിക എടുത്തതും സംസ്കാരം വൈകിപ്പിച്ചതും മൃതദേഹത്തെ വച്ച് വിലപേശൽ നടത്തിയതും നോക്കി നില്ക്കാൻ നാണം തോന്നുന്നില്ലേ?? ഇവിടെ എന്തിനാണ് പോലീസ്?? എന്തിനാണ് ഭരണകൂടം ?? 

സഭ അധികാരികളോട്- തിരു വസ്ത്രം അണിഞ്ഞത് കൊണ്ട് മാത്രം നല്ലവൻ ആകില്ല. സ്വർഗത്തിൽ വി.ഐ.പി സീറ്റും കിട്ടില്ല.  മരിക്കും മുൻപ് നന്മ ചെയ്യുക.നാട്ടാർ നല്ലത്  പറയും. തീർഥാടനം നടത്തിയിട്ടും തീർഥാടന കേന്ദ്രം ഒരുക്കിയിട്ടും നന്മ ഉണ്ടാകില്ല. പകരം മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക. മനുഷ്യര് ഇത്രയേ ഉള്ളൂവെന്നും ഉള്ള കാലം നല്ലത് ചെയ്യണമെന്നും അപ്പോൾ ബോധ്യം വരും .

2012 മേയ് 13, ഞായറാഴ്‌ച

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?


ഇന്ന്  ലോക  മാതൃദിനം



അമ്മയുടെ കരുതലും സ്നേഹവും വര്‍ണിക്കപ്പെടുന്ന   സുദിനമാണിത്  . പലരും ഈ ദിനം  ആഘോഷിക്കുന്ന സമയത്ത് (ദിനാചരണങ്ങള്‍ പ്രഹസനമാണെന്ന് കരുതുന്നു, എങ്കിലും) വായനക്കാര്‍ക്ക് മുന്നിലേക്ക്‌  ജീവിതം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന ഒരമ്മയുടെയും രണ്ട് മാലാഖക്കുരുന്നുകളുടെയും ജീവിത യാതന സമര്‍പ്പിക്കുന്നു.
അവരുടെ കദനം വിവരിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ഭീകരമായ ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കാന്‍ മനസ്സാ തയ്യാറല്ലെങ്കിലും    മറ്റൊരു ചിത്രം കിട്ടാത്തതിനാല്‍ ചേര്‍ക്കേണ്ടി വന്നു. വായിച്ചു പോകുക എന്നതിനുപരി, കഴിയാവുന്നവര്‍ ചെറിയ സഹായമെങ്കിലും ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്ന് കൂടി അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ വേണം , അവര്‍ അനാഥര്‍ ആകാതിരിക്കാന്‍.....
facebook






""പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ  തന്നൂടെ? ഉമ്മച്ചിയെ  മരിപ്പിക്കല്ലേ ..." --വാപ്പയില്ലാത്ത രണ്ട് കുരുന്നുകളുടെ കരച്ചില്‍ കേട്ടു നില്‍ക്കുന്നവരെ കൂടി കരയിപ്പിക്കും. മുന്‍പില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ അവരുടെ ഉമ്മച്ചിയുണ്ട്  , എഴുന്നേല്‍ക്കാന്‍ വയ്യാതെ  ...

കുഞ്ഞുമാലാഖക്കുട്ടികളാണ്  പത്തു വയസ്സുകാരി ഷഹനയും ഏഴു വയസ്സുകാരി  രഹനയും .  പേരു കൊണ്ട്  പോലും രാജകുമാരികള്‍. പഠിക്കാന്‍  മിടുക്കികള്‍ . വീട്ടിലുള്ളവരുടേയും  നാട്ടിലുള്ളവരുടെയും പൊന്നോമനകള്‍. വടക്കാഞ്ചേരിയിലെ പളളിസ്കൂളിലാണ്  പഠനം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവര്‍! എന്നാല്‍ കാലം ഇവര്‍ക്ക് കാത്ത് വച്ചിരിക്കുന്നത്  ഉമ്മയുടെ മരണഭയവും അനാഥത്വവും.

പതിനൊന്നു  കൊല്ലം  മുന്‍പാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള   മാരത്തുകുന്നു നാരോത്ത്പറമ്പിലെ പരേതനായ  ഉണ്ണിയാന്‍ കുട്ടിയുടെയും വിയ്യുംമയുടെയും എട്ടു മക്കളില്‍ ഇളയവളായ നബീസയുടെ (40 )വിവാഹം കഴിഞ്ഞത്. ഈറോഡ് സ്വദേശിയായിരുന്നു  വരന്‍.
സ്വന്തം നാട്ടുകാരനെ കൊണ്ടു തന്നെ മകളെ വിവാഹം കഴിപ്പിക്കണം എന്നൊക്കെ ആയിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും കൂലിവേലക്കാരനായ  ആ മനുഷ്യന്   ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. മകളുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  ആലോചനയില്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തി. അന്ന് നബീസക്ക് പ്രായം 29 . മറ്റേതൊരു പെണ്‍കുട്ടിയെയുമെന്ന പോലെ നിറയെ സ്വപ്നങ്ങളുമായാണ് നബീസയും വിവാഹശേഷമുള്ള ജീവിതത്തെ വരവേറ്റത്.  എന്നാല്‍ ഉണ്ടായത് സിനിമ കഥയെ വെല്ലുന്ന ജീവിത ദുരിതങ്ങള്‍....


വിവാഹം കഴിഞ്ഞ്‌ ആദ്യ കണ്മണി പിറന്നു. ആ ഒരു വര്‍ഷം കൊണ്ട്  നബീസയും അവളുടെ വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കി. ഭര്‍ത്താവിനു പ്രത്യേകിച്ച് ഒരു ജോലിയുമില്ല. നബീസയും വാപ്പയും കൂലിക്ക് പോയി കൊണ്ടു വരുന്ന പണം ഉപയോഗിച്ചു അയാള്‍ കുടിച് ഉന്‍മത്തനായി നടന്നു.
എന്നിട്ട് ഭാര്യയെ പൊതിരെ തല്ലും. എങ്കിലും ''ഭാര്യയല്ലേ, എല്ലാം സഹിക്കേണ്ടവളല്ലേ '' എന്ന്‌ കരുതി നബീസ എല്ലാം സഹിച്ചു ജീവിച്ചു. ആദ്യത്തെ കുഞ്ഞിനു മൂന്നു വയസായപ്പോള്‍  നബീസ വീണ്ടും ഗര്‍ഭവതിയായി    . അതോടെ  ഭര്‍ത്താവിന്റെ പീഡനം വര്‍ധിച്ചു  .  കുഞ്ഞിനെ അലസിപ്പിച്ചു കളയണമെന്നാവശ്യപ്പെട്ട്‌    അയാള്‍ നബീസയെ പൊതിരെ മര്‍ദ്ദിച്ചു. എന്നാല്‍ ദൈവം തന്ന ജീവനെ നശിപ്പിക്കില്ലെന്ന നിലപാടില്‍ നബീസ ഉറച്ചു നിന്നതോടെ അയാള്‍ മറ്റൊന്ന് വെളിപ്പെടുത്തി. അയാള്‍ക്ക്‌ മറ്റൊരിടത്ത് ഭാര്യയും മക്കളും ഉണ്ട്. ഇനി നബീസയെ  വേണ്ടെന്നു പറഞ്ഞ അയാള്‍ വീട് വിട്ടിറങ്ങി.  നിറവയറോടെ നിരാലംബയായി വീട്ടില്‍ വന്നു കയറിയ മകളെ സ്വന്തം വീട്ടുകാര്‍ തള്ളിപ്പറഞ്ഞില്ല.

അങ്ങനെ ദുരിതങ്ങള്‍ക്കിടയിലേക്ക്  സന്തോഷം പകര്‍ന്നു രഹന പിറന്നു വീണു. രണ്ട് കുഞ്ഞുങ്ങളെയും പോറ്റാന്‍ ആ അമ്മ  തൊഴിലുറപ്പ് പദ്ധതിയില്‍  അംഗമായി.  ജീവിതം തിരികെ പിടിക്കണമെന്നും മക്കളെ രാജകുമാരികളായി വളര്‍ത്തണമെന്നും ഉള്ള ആശ കൊണ്ട്  കഠിനമായി ജോലി ചെയ്ത  നബീസക്കു ദൈവം കാത്ത് വച്ചത് തൊഴിലുറപ്പ് പദ്ധതി കൂട്ടത്തിന്റെ നേതൃ പദവി. എന്നാല്‍ അധികം വൈകാതെ ദുരന്തം മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി.
തൊണ്ടവേദന സഹിക്കാതെ ആയപ്പോഴാണ് നബീസ ഡോക്ടറെ കാണുന്നത്. വെള്ളം പോലും ഇറക്കാന്‍ വയാത്ത അവസ്ഥ. ജോലിഭാരവും കഠിനമായ വെയിലും കൊണ്ട് നീരിറിക്കം വന്നതാണെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് നേരിയ സംശയം. അദ്ദേഹം ഉടനെ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളെജിലേക്ക്  റഫര്‍ ചെയ്തു. പണിത്തിരക്കുകള്‍    കാരണം നബീസ തല്‍ക്കാലത്തേക്ക്  ജലദോഷത്തിന്റെ  ഗുളിക വാങ്ങി. എന്നാല്‍ ശബ്ദം വരാതായതോടെ നബീസ  മെഡിക്കല്‍ കോളേജിലെത്തി. വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം ഉറപ്പിച്ചു. നബീസക്ക് തലച്ചോറില്‍ കാന്‍സര്‍ ആണ്‌. ദിവസങ്ങള്‍ കടന്നു പോകവേ നബീസക്ക് ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണു പുഴുത്ത് പുറത്തു ചാടി. തലമുടി മൊത്തം കൊഴിഞ്ഞു.
റേഡിയേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ വലതു കണ്ണിനു കാഴ്ച വീണ്ടെടുക്കാമെന്നാണ്    ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനം  പ്രതി  അഞ്ഞൂറിലേറെ രൂപ ചികിത്സക്കായി ചെലവുണ്ട്.എന്നാല്‍ രോഗക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന നബീസക്കിനി കൂലി വേലയ്ക്കു എങ്ങനെ പോകാനാണ്. ? കുഞ്ഞ് മക്കള്‍ എന്ത് ചെയ്യാനാണ്. ?? നാട്ടുകാരാണ് ഇപ്പോഴാ മക്കളെ പരിപാലിക്കുന്നത്. നബീസയെ രോഗക്കിടക്കയില്‍ പരിപാലിക്കുന്നതും നാട്ടുകാര്‍ തന്നെ! ഇതിനിടയില്‍  പോലീസുകാര്‍ ഇടപ്പെട്ട്  ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. പോലിസുകാരോടുള്ള  പേടി കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ക്രൂരനായ ആ മനുഷ്യന്‍ ആ പാവം സ്ത്രീയെ കൊല്ലാക്കൊല ചെയ്തു. മൂക്കിലൂടെ ഭക്ഷണം    നല്കാനിട്ടിരുന്ന ട്യൂബ് അയാള്‍ വലിച്ചു പറിച്ചെറിഞ്ഞു. പരിപാലിക്കാനെത്തിയവരെ  അയാള്‍ ആട്ടിയോടിച്ചു. സമീപത്തെ കിടക്കകളിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും അയാള്‍ ശല്യം ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി അധികൃതര്‍ അയാളെ പിടിച്ചു പുറത്താക്കി.

ഇപ്പോള്‍ പഴയ മെഡിക്കല്‍ കോളെജ്  കെട്ടിടത്തിലെ അഞ്ചാം വാര്‍ഡില്‍ പത്തൊമ്പതാം നമ്പര്‍ കട്ടിലില്‍ നബീസ തനിച്ചാണ്

നബീസയെ രക്ഷപ്പെടുത്താന്‍
നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ വിജയും ചേര്‍ന്ന്
നബീസ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ചാലിപ്പാടത്തുള്ള സഹകരണ ബാങ്കില്‍
''നബീസ  സഹായ നിധി 3752 ''  എന്ന പേരില്‍
അക്കൗണ്ട്‌ ഉണ്ട്.  അക്കൌണ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബാങ്ക്  ഫോണ്‍ നമ്പര്‍ - 04884 232 348  


അവധിക്കാലം കഴിയാറായി. പുത്തനുടുപ്പും ബാഗും ചോറ് പാത്രവും നല്‍കി മക്കളെ സ്കൂളിലേക്ക് അയക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിധിയില്ല. ഇപ്പോള്‍ മക്കളോടൊന്നു  മിണ്ടാനോ അവരെയൊന്നു കാണാനോ കഴിയാത്ത ആ അമ്മ സുമനസ്സുകളുടെ കാരുണ്യം ആഗ്രഹിക്കുന്നുണ്ട്.കമ്മന്റുകളോ  ലൈക്കുകളോ വേണമെന്നില്ല. മനസ്സ് പറയുന്ന സഹായം ചെയ്തു കൊടുക്കാം. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും സ്വന്തം മക്കള്‍ക്കായിരുന്നു ഈ വിധിയെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ, അതിന്റെ പത്തിലൊന്നെങ്കിലും  ചെയ്തു നല്‍കണേ...




2012 മേയ് 10, വ്യാഴാഴ്‌ച

കുലംകുത്തി പുരാണം- ഒഞ്ചിയം പര്‍വ്വം

V.S.Sunilkumar M.L.A
T.P.Chandrashekharan
R>M.P. Leader
pinaraayi Vijayan
E.P.Jayarajan 


ടി.പിയുടെ  കൊലപാതക മരണം കൊണ്ട്  അങ്ങോട്ട്‌ ചാര്‍ത്തിക്കൊടുത്ത 'കുലംകുത്തി ' പട്ടം ഒരല്‍പം  വൈകിയാണെങ്കിലും സിപിഎമ്മിന്  തിരിച്ചു കിട്ടി.  സമാധാനമായി, ഗോപിയേട്ടാ,സമാധാനമായി.  കൊടുത്താല്‍ ഒഞ്ചിയത്തും  കിട്ടുമെന്ന് തെളിയിച്ചു കൊടുത്തിരിക്കുകയാണ്  'കുലംകുത്തി സിപിഎമ്മി'ന്റെ മാതൃ സംഘടനയായ സി.പി.ഐ.
ടി.പി.ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് കൂടി സി.പി.ഐ ക്കാരനായ വി.എസ്.സുനില്‍കുമാര്‍. എം.എല്‍.എ. നിലപാട്  വ്യക്തമാക്കിയിട്ടുണ്ട്.  ''ആര്‍.എം.പിക്കാര്‍ കുലംകുത്തികളാണെങ്കില്‍ നേരത്തെ സി.പി.ഐ വിട്ടവരും കുലംകുത്തികളാണ്. സി.പി.ഐ പിളര്‍ത്തിയാണ് സി.പി.എം ഉണ്ടായതെന്നകാര്യം മറക്കരുത് '' എന്ന് സുനിലോപനിഷത്- ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌! 
ശുംഭന്‍  എന്നത് പ്രകാശമാനമായവന്‍  എന്നാണെന്ന്  സമര്‍ഥിക്കാന്‍  നിഘണ്ടു തലനാരിഴ കീറി പരിശോധിപ്പിച്ചത് പോലെ ഇതിലിനി എന്തൊക്കെ കേള്‍ക്കേണ്ടി വരുമോ, ആവോ? നാളെയിനി   കുലംകുത്തി എന്നത്  'വിശുദ്ധന്‍' എന്നതിന്റെ  നാനാര്‍ത്ഥം ആണെന്ന് കൂടി ചിലപ്പോള്‍ കേള്‍ക്കാം !  കുലംകുത്തി  പിണറായി , കുലംകുത്തി ജയരാജന്‍ .....ഹാ....  ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല് തന്നെ!

2011 നവംബർ 25, വെള്ളിയാഴ്‌ച

മുല്ലപെരിയാര്‍ ഡാം !

 
 ഫേസ് ബുക്ക്‌ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയുക

ഒരു മുല്ലച്ചെടി പോലും ബാക്കി വയ്ക്കാതെ തടയണ തകര്‍ത്ത് വെള്ളത്തിന്റെ മഹാ പ്രവാഹം പെരിയാറിനെ കൂടി വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന ദുസ്വപ്നങ്ങള്‍ 
ഇപ്പോള്‍ മറ്റൊരു മഹാ പ്രവാഹമായി എന്റെ ഉറക്കം കെടുത്തുന്നു!ആര്‍ക്കറിയാം!!! നാളെ ഒരു പ്രഭാതം പുലരുമ്പോഴേക്കും നമ്മള്‍ ബാക്കിയുണ്ടാകുമോ എന്ന്‌? വേണ്ടപ്പെട്ടവര്‍ പ്രളയത്തില്‍ മരിച്ചാല്‍ കരയാന്‍ ബാക്കിയായ കുറെ ജന്മങ്ങള്‍ ഉണ്ടാകുമായിരിക്കും, ശവം... കിട്ടിയാല്‍ ശേഷക്രിയ ചെയ്യാനും !!. എന്നാല്‍ എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തിന്റെ ചില ഭാഗങ്ങളിലും കരയാന്‍ പോലും ആരും അവശേഷിക്കില്ല. ആരും
പറഞ്ഞില്ലെങ്കിലും ദുരന്തത്തിന് ശേഷം ഇരുട്ടില്‍ കഴിയുന്ന ഒരു ജനപദമായി കേരളം മാറുന്ന കാലം വിദൂരമല്ല. ശേഷിക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത ഇരുട്ടിന്റെ നിര്‍ബന്ധിത ഹര്‍ത്താല്‍! അന്നും നാം ഈ ഹര്‍ത്താല്‍ ആഘോഷിക്കണം.........

2011 മാർച്ച് 26, ശനിയാഴ്‌ച

ഒടുവില്‍ മുസ്‌ലി പവര്‍ നിരോധിച്ചു.

മുസ്ലിപവര്‍ എക്സ്ട്രയെ കുറിച്ച്   നേരത്തെ   വാര്‍ത്തകള്‍ വന്നിട്ടുണ്ട്.   ആയുര്‍വേദ മരുന്നിലെ ആയുര്‍വേദമല്ലാത്ത മരുന്നിനെ കുറിച്ചായിരുന്നു അവ. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതത്രേ.നാല് കൊല്ലം നീണ്ട നിയമ പോരാട്ടം പലരും നടത്തിയിട്ടും ഉല്‍പ്പന്നം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാം എന്ന രീതിയില്‍  പ്രചരണം കമ്പനി തുടങ്ങിയപ്പോള്‍ അതിനെതിരെ വാര്‍ത്ത‍ നല്‍കാനായി . ആ വാര്‍ത്ത നിരോധ നടപടിക്കു ആക്കം കൂട്ടി. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസം നിരോധനം വന്നു. ഉടമ കെ.സി എബ്രഹാം ഡോക്ടര്‍ ആണെന്നുള്ളത്‌ വ്യാജമാണെന്നും തെളിവ് സഹിതം വാര്‍ത്ത‍ നല്‍കാനായി.... കോടതി പരസ്യങ്ങളും നിരോധിച്ചു.. വിഷയത്തില്‍ ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്... കുറെ നുണകള്‍ വാര്‍ത്തകളായി   നല്‍കാന്‍ കമ്പനിക്കു ഇപ്പോഴും കഴിയുന്നു..   അതൊക്കെ പത്രങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ സങ്കടം !!!!

2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

കരയരുത്.... പകരം, കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയാക്കുക...

IPCNA അവാര്‍ഡ്‌ നേടിയ ആര്‍ട്ടിക്കിള്‍ 

പെണ്‍കുട്ടികളേ, കരയരുത്!
ചതിയുടെ കൂടാരമാണ് ഈ ലോകം. നിഷ്കളങ്കതയുടെ മുഖംമൂടിക്കകത്ത് കൊടുംചതിയുടെ മിഴിമിന്നലുകള്‍ കൊണ്ടു നടക്കുന്നവരുടെ ലോകം! കൂടെ നടക്കുന്നവര്‍ തന്നെ ചെന്നായ്ക്കളാകുമ്പോള്‍ ആര്‍ക്ക് ആരെ എങ്ങനെ ഹൃദയപൂര്‍വ്വം വിശ്വസിക്കാനാകും? ആ മിന്നലുകള്‍ തിരിച്ചറിയാത്തിടത്തോളം കാലം നാം ഓരോരുത്തരും വഞ്ചനയുടെ പടുകുഴിയില്‍ വീണുകിടക്കേണ്ടി വരും. ഷൊര്‍ണൂരില്‍ സൌമ്യയെ മരണത്തിലേക്കു തള്ളിയിട്ടതു പോലെ ചിലരെ നാം മന:പ്പൂര്‍വ്വം തള്ളിയിടുകയും ചെയ്യും.അതിക്രൂരമായ അന്ത്യമാണ് ഷൊര്‍ണൂരില്‍ സൌമ്യക്കുണ്ടായത്. തള്ളിയിട്ട ശേഷം ട്രാക്കില്‍ തലയിടിച്ച് അയാള്‍ ആദ്യം പാതി ജീവന്‍ കവര്‍ന്നു, പിന്നെ മാനവും.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ഇവിടെ ക്ലിക്ക് ചെയ്യുക
സൌമ്യ ഒരു രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ മാനവും ജീവനും ഒരു ഒറ്റക്കയ്യന്റെ കാമപരാക്രമങ്ങള്‍ക്കു വേണ്ടി ബലി നല്‍കപ്പെട്ടു. ഞെട്ടലോടെയാണ് മലയാളി ആ വാര്‍ത്ത കേട്ടത്. അതിലധികം രോഷമുണ്ടായത് കണ്ടിട്ടും കാണാത്ത പോലെ യാത്ര തുടര്‍ന്നവരോടാണ്്. പെങ്ങള്‍ മരിച്ചെന്നറിഞ്ഞ നിമിഷം ഇളയ കൂടപ്പിറപ്പിന്റെ ആത്മരോദനം കേട്ടു നിന്നവരുടെ നെഞ്ചു പറിച്ചു കളഞ്ഞു. 'എന്റെ പൊന്നേ, നീ പോയില്ലേ....എന്ന കരച്ചിലില്‍ കരളുടക്കി കുഴഞ്ഞുപോയവര്‍ ഏറെയാണ്. എന്തു തെറ്റു ചെയ്തു ആ അമ്മക്ക് ഈ വിധി വരാന്‍? അയല്‍വീടുകളില്‍ പാത്രം കഴുകിയും മുറ്റമടിച്ചും സമ്പാദിച്ച ഒറ്റരൂപാത്തുട്ടുകള്‍ എണ്ണിപ്പെറുക്കി നല്‍കിയാണ് ആ അമ്മ മകളെ പഠിപ്പിച്ചത്. ഒടുവില്‍ അമ്മയുടെ മേലുവേദനക്ക് മരുന്നു വാങ്ങാന്‍ തികയുന്നത്ര മാത്രം പണം സമ്പാദിച്ചു തുടങ്ങിയപ്പോഴേക്കും വിധി അവളെ ക്രൂരമായി കൊന്നു കളഞ്ഞു. അയാളെ കൊന്നുകളയണമെന്നാണ് കേട്ടവര്‍ കേട്ടവര്‍ പ്രതികരിച്ചത്. പക്ഷേ, നമ്മുടെ പ്രവൃത്തികളും ആ കൊലപാതകത്തിന് തുണയേകിയെന്ന വസ്തുതയില്‍ നിന്നും ആര്‍ക്കും കൈ കഴുകി മാറിനില്‍ക്കാനാകില്ല.
സൌമ്യ മാത്രമല്ല, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കണക്കനുസരിച്ച് 2000 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടക്ക് രാജ്യമൊട്ടാകെ 289 പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനം നഷ്ടപ്പെട്ടു. 2009, 2010 വര്‍ഷങ്ങളിലെ കണക്കുകള്‍ ആര്‍.പി.എഫ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്രക്കും സുരക്ഷിതമല്ലേ നമ്മുടെ ട്രെയിനുകള്‍? സുരക്ഷിതമല്ലാത്ത യാത്രാസാഹചര്യങ്ങളുണ്ടെന്ന വസ്തുത മാറ്റിവച്ചാലും സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ നമുക്ക് മനസില്ലാത്തതാണ് പ്രധാന പ്രശ്നം. ലേഡീസ് കംപാര്‍ട്മെന്റിലേ പെണ്ണുങ്ങള്‍ കയറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാര്‍ മുതല്‍ എല്ലാവരും കുറ്റക്കാരാണ്. പെണ്ണുങ്ങള്‍ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറി ശീലിക്കട്ടെ! അവളോട് മോശമായി പെരുമാറുന്നവരോട് ചുണയോടെ പ്രതികരിക്കട്ടെ! അതു കണ്ടു നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അവളെ സഹായിക്കാനുണ്ടാകും. അല്ലാതെ അടങ്ങിയൊതുങ്ങി കരഞ്ഞുപിഴിഞ്ഞ് മൂലക്കിരിക്കാനല്ല നാം പറഞ്ഞുകൊടുക്കേണ്ടത്.
യാത്രക്കാരാ, നിങ്ങളുടെയൊപ്പം ജനറല്‍ കംപാര്‍ട്മെന്റില്‍ കയറുന്ന സ്ത്രീ യാത്രക്കാരികളോട് എന്തിനിവിടെ ഇരിക്കുന്നു, ലേഡീസില്‍ ചെന്നിരിക്കരുതോ എന്നു ചോദിക്കല്ലേ.. ഇന്ത്യന്‍ റെയില്‍വേയുടെ ദുഃശീലങ്ങള്‍ മാറ്റാന്‍ നമുക്ക് കഴിയാത്തിടത്തോളം കാലം അവള്‍ക്കിഷ്ടമുള്ളിടത്ത് ഇരിക്കാന്‍ അവളെ അനുവദിക്കുക. ലേഡീസ് കംപാര്‍ട്മെന്റിലെ അരക്ഷിതാവസ്ഥയിലേക്ക് പറഞ്ഞയച്ച് അവള്‍ക്കൊരു അപകടമുണ്ടാക്കല്ലേ! രാത്രികളില്‍ പുറത്തേക്കിറങ്ങിയാല്‍ പെണ്ണിനെ വെറുതെ വിടാത്തവരാണ് മലയാളി പകല്‍മാന്യന്‍മാര്‍! പ്ലാറ്റ്ഫോമില്ലാത്തയിടങ്ങളില്‍ ട്രാക്കിലേക്കിറങ്ങവേ വീണു പരിക്കേല്‍ക്കുന്ന പെണ്ണ് നമ്മുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍ ആര്‍ക്കെങ്കിലും സഹിക്കുമോ? അവളുടെ ജീവനും മാനവും നഷ്ടപ്പെട്ടാല്‍ സൌമ്യയുടെ അമ്മയെപ്പോലെ നമുക്കും കരയേണ്ടിവരും. അത്തരം കരച്ചിലുകളൊഴിവാക്കാന്‍ എല്ലാവരും കൈകോര്‍ത്തു പിടിച്ച് അധികൃതരോട് സഹായം അഭ്യര്‍ത്ഥിക്കുക. അപേക്ഷ അവഗണിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുക.
പെണ്‍കുട്ടികളേ, കരയരുത്! ഒരു തുള്ളി കണ്ണീരു പോലും വെറുതെ കളയരുത്. പകരം കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയുണ്ടാക്കുക. ഈ ഭൂമി സ്ത്രീകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. അമ്മമാരെ, അനുവാദമില്ലാതെ മേലുതൊടുന്നവരെ ശരിപ്പെടുത്താന്‍ പെണ്‍മക്കള്‍ക്ക് മനക്കരുത്ത് പകരുക! നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് അവരുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശമെങ്കിലും നല്‍കുക. ആ ബോധ്യവും ആത്മാഭിമാനവും കൈമുതലാക്കാന്‍ സാഹചര്യമൊരുക്കുക. അല്ലെങ്കില്‍ അക്രമമുണ്ടാകുമ്പോള്‍ അലറിക്കരയാന്‍ മാത്രം പഠിച്ചു വച്ച പെണ്‍പാവക്കുട്ടികള്‍ സമൂഹത്തില്‍ പെരുകും. അങ്ങനെ വന്നാല്‍ പെണ്ണിന്റെ ഉടലിനു വേണ്ടി ഉഴറി നടക്കുന്നവര്‍ നമ്മുടെ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയാല്‍ അലറിക്കരയേണ്ടി വരുന്നത് നമുക്കാകുമെന്നോര്‍ക്കുന്നതു നന്ന്!



വൈകുന്നേരങ്ങളില്‍ വരാന്‍ സൌമ്യയില്ല;
ഏകാന്തതയോട് കൂട്ടുകൂടി അമ്മ ഇവിടെയുണ്ട്                                            


കൊച്ചി: ഈ വീട്ടില്‍ ഈ അമ്മ തനിച്ചാണ്. വൈകുന്നേരങ്ങളില്‍ വരാറുള്ള സൌമ്യ ഓര്‍മ മാത്രമായിട്ട് ഇന്നേക്ക് ഒരു മാസം. കുടുംബം പോറ്റാനുള്ള തത്രപ്പാടില്‍ ഷൊര്‍ണൂരിലും പരിസരത്തും കാര്‍ ഓടിക്കുന്ന  മകന്‍ സന്തോഷ് പാതിരാത്രിക്ക് കയറി വരുന്നതു വരെ സുമതിയെന്ന അമ്മക്ക് കൂട്ട് മകളുടെ ഓര്‍മകള്‍ മാത്രം.
വീണ്ടുമൊരു വനിതാ ദിനം കടന്നുപോകുന്നു. ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സൌമ്യയെയും ഓര്‍ക്കാന്‍ ഈ വനിതാ ദിനം. ഒരു മാസം പിന്നിടുമ്പോഴും മഞ്ഞക്കാട്ടുള്ള വാടകവീട്ടില്‍ സങ്കടം  പങ്കുവെക്കാന്‍ ആളുകളെത്തുന്നുണ്ട്. അവര്‍ക്കൊപ്പവും ഏകാന്തതയിലും കരഞ്ഞുകരഞ്ഞ് ഈ അമ്മക്കിപ്പോള്‍ കണ്ണുനീര് വറ്റിപ്പോയിരിക്കുന്നു. മരണത്തിന്റെ റെയില്‍വേ പാളത്തിലേക്ക് വീഴുന്നതു വരെ വാതോരാതെ സംസാരിച്ച സൌമ്യയെക്കുറിച്ച് പറയുമ്പോള്‍  സുമതി തളര്‍ന്നുപോകുന്നു. ഇവരിപ്പോള്‍ പുറത്തിറങ്ങാറില്ല. മകളുടെ ദാരുണ അന്ത്യത്തെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് കരളു പിടയുന്നു. 30 ദിവസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്  പുറത്തേക്കൊന്നിറങ്ങിയത്. അയല്‍വാസികളുടെയും നാട്ടുകാരുടെയും ദയനീയ നോട്ടങ്ങള്‍ സങ്കടം വര്‍ധിപ്പിക്കുന്നെന്ന് തോന്നിയപ്പോള്‍ ഉടന്‍ മടങ്ങി. ഈ മാസം 18 നാണ് സൌമ്യ മരിച്ചതിന്റെ 41 ാം  ദിനം. അന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം കഴിയുമെങ്കില്‍ പഴയ വീട്ടുജോലിയിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍, മനസ്സിനൊപ്പം തളര്‍ന്ന ശരീരം അനുവദിക്കുമെന്നുറപ്പില്ല.
സൌമ്യ മരിച്ചപ്പോള്‍ മാത്രം അടുത്തുണ്ടായിരുന്ന അച്ഛന്‍ ഈ അമ്മയെ വീണ്ടും തനിച്ചാക്കി മടങ്ങിപ്പോയി. കാണാന്‍ വരുന്നവര്‍ നല്‍കുന്ന ചെറിയ തുക മരുന്നിന് നീക്കി വെക്കും. റെയില്‍വേ തന്ന മൂന്നു ലക്ഷം കൈയിലുണ്ട്. അതുപയോഗിച്ച് ചെറിയൊരു സ്ഥലവും വീടും വാങ്ങണമെന്നുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം തികയില്ല. പ്രതിമാസം 2000 രൂപയാണ് ഇപ്പോഴുള്ള വീടിന്റെ വാടക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടിയാല്‍ ഈ കുടുംബം രക്ഷപ്പെടുമെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേയുടെ അനാസ്ഥക്കെതിരെയും നഷ്ടപരിഹാരം കൊടുക്കാന്‍ വൈകിയതിനെതിരെയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആരെയും വിഷമിപ്പിച്ചുകൊണ്ടുള്ള പണം വേണ്ടെന്നാണ് സുമതിയുടെ നിലപാട്.സങ്കടം പറയാനും പങ്കുവെക്കാനും സഹായിക്കാനും ഏറെ പേര് കൂട്ടുവന്നു. അതിനാല്‍ ആരോടും ഒന്നും ചോദിക്കാനില്ലെന്നും ഈ അമ്മ പറയുന്നു. എങ്കിലും ഇവരെ സഹായിക്കാന്‍ ഈ വനിതാ ദിനത്തിലെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് സൌമ്യയുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷികള്‍.   ( published in Madhyamam on World Women's Day of  2011)




എന്നിട്ട് എന്തുണ്ടായി?  താഴെ വാര്‍ത്ത വായിക്കൂ...
തൃശൂര്‍ : ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊല ചെയ്ത സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആശുപത്രി -ശവ സംസ്‌കാ...ര ചെലവുകള്‍ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിന്റെ നഷ്ടപരിഹാര തുകയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി ശവ സംസ്‌കാര ചെലവുകളായി 30,000 രൂപ ഈടാക്കിയത്. പ്രഖ്യാപിച്ച മൂന്നു ലക്ഷം ദുരന്തം സംഭവിച്ച് ഒരു മാസം തികഞ്ഞിട്ടും നല്‍കിയില്ലെന്ന വാര്‍ത്ത വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തിന് ശേഷം തുക കൈമാറിയത്.സൗമ്യ മരിച്ചെന്നു തെളിയിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിലപാട്. ഒടുവില്‍ കഴിഞ്ഞ 11 ന് തുക കൈമാറുമ്പോഴും ഏറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പത്ത് വര്‍ഷത്തിലധികമായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൗമ്യയുടെ പിതാവ് എന്നു വന്ന് ആവശ്യപ്പെട്ടാലും തുകയില്‍നിന്ന് വിഹിതം നല്‍കണമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയാലേ പണം കൈമാറൂ എന്നായിരുന്നു നിബന്ധന.മുദ്രപ്പത്രത്തിന്റെ150 രൂപയും സുമതിയില്‍ നിന്ന് ഈടാക്കി. പുറത്തു നിന്ന് ജാമ്യക്കാരെ കൊണ്ടുവന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജോഫിസര്‍ ആവശ്യപ്പെട്ടു. സുമതിയെയും സൗമ്യയുടെ അനുജന്‍ സന്തോഷിനെയും ഏറെ വലച്ചാണ് അധികൃതര്‍ പണം ചെക്കായി നല്‍കിയത്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം സ്വന്തമായി ഒരു ചെറു കൂരയിലേക്ക് താമസം മാറ്റാനുള്ള ശ്രമത്തിലാണ്.
റെയില്‍വേ നല്‍കിയ മൂന്നു ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൂട്ടിയാണ് വീടുപണി തുടങ്ങുന്നത്. അന്ന് സൗമ്യക്ക് നഷ്ടപരിഹാരത്തുക, സമയത്ത് നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തൊട്ടടുത്ത ദിവസം തന്നെ പണം കൈമാറി. അനുജന്‍ സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൗമ്യയുടെ വിഷയത്തില്‍ പരസ്‌പരം ചളി വാരിയെറിഞ്ഞ സര്‍ക്കാറും ആഘോഷമാക്കിയ മാധ്യമങ്ങളും പിന്നീട് സുമതിയെ തിരിഞ്ഞു നോക്കിയതേ ഇല്ല. (വി. ആര്‍. രാജമോഹന്‍)



























ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...