2011, ഡിസംബർ 22, വ്യാഴാഴ്‌ച

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’- Nurses' Strike in Kerala


നഴ്സിങ് വിദ്യാര്‍ഥികള്‍ക്കു പഠനത്തിന്റെ തുടര്‍ച്ചയായി ബോണ്ട് വാങ്ങിയുള്ള പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മകള്‍ പുറത്തിറക്കിയ തന്ത്രം നടപ്പില്ലെന്ന് കേരള നഴ്സിംഗ് കൌണ്‍സില്‍....
നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയമിക്കുന്നുവെന്നു സര്‍ക്കാര്‍.
പഠനത്തിനു ശേഷം ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാത്രമേ ജോലി നല്‍കൂവെന്ന ആശുപത്രികളുടെ തീരുമാനം നിയമ വിരുദ്ധമെന്നും കൌണ്‍സില്‍. ഇക്കാര്യം വെളിപ്പെടുത്തുന്ന 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.


റിപ്പോര്‍ട്ട്: സി.എ.എം കരീം, കെ.പി. റജി,അജിത് ശ്രീനിവാസന്‍, ബാബുചെറിയാന്‍, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വല്‍സന്‍ രാമംകുളത്ത്
ഏകോപനം: എം.ഋജു



ഒന്നാം ഭാഗം
കാഷായ കോര്‍പ്പറേറ്റുകളുടെ ‘കൊലവെറി’
*********************************

ക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങള്‍ എപ്പോഴും ‘മക്കള്‍ക്ക്’ നല്‍കാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ ഉണര്‍ത്തി പരമാനന്ദത്തിലെത്തുന്ന ‘സാങ്കേതികവിദ്യകള്‍’ ഇന്ന് വിവിധ പാക്കേജുകളായി വിപണിയില്‍ കിട്ടും. എന്നാല്‍ അവനവന്‍െറ നേര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മര്‍മാണി വിദ്യകളൊന്നുമില്ല. ‘മക്കളുടെ’ കുണ്ഡലിനി ഉണര്‍ത്തേണ്ട സ്വാമിമാര്‍, മുട്ടിന്‍െറ ചിരട്ടതല്ലിത്തകര്‍ക്കും.

ഉത്തരേന്ത്യന്‍ നഗരങ്ങളെ വെല്ലുന്ന ഗുണ്ടായിസമാണ് കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ചില സ്വാമിമാര്‍ അടിമപ്പണിക്കെതിരെ പ്രതിഷേധിച്ച നഴ്സുമാരോട് കാണിച്ചത്. സമരം പുറത്ത് നടക്കുന്നതിനിടെ സ്വാമി വേഷ ധാരികള്‍ പിടിച്ചു കൊണ്ടുപോയ ആലുവ അശോകപുരം സ്വദേശിയും ആശുപത്രിയിലെ നഴ്സുമായ ലിഷു മൈക്കിളിനെ ഒരു പകല്‍ മുഴുവനും സ്റ്റോര്‍ റൂമില്‍ അടച്ചിട്ടു മര്‍ദ്ദിച്ചു. ഓരോ മണിക്കൂര്‍ ഇടവിട്ട് ഓരോ ഗുണ്ടകള്‍ കാവല്‍ നിന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മര്‍ദനം.തല്ലിന്‍െറ കടുപ്പം കൂടിയപ്പോള്‍ ലിഷു രണ്ട് തവണ തല കറങ്ങി വീണു. ഗുണ്ടകള്‍ കഴുത്തിലെ സ്വര്‍ണ ചെയിന്‍ വലിച്ചു പൊട്ടിച്ചു. വാച്ച് തല്ലി തകര്‍ത്തു. കഴുത്തിലെ കൊന്ത മാല താഴെയിട്ട് ചവിട്ടിയരച്ചു. പാട് പുറത്തു കാണാതിരിക്കാന്‍ മുഖവും കൈകളും ഒഴിവാക്കിയായിരുന്നു മര്‍ദനം. ഈ മാസം എട്ടിന് രാത്രി പത്തരയോടെ കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ ലിഷുവിന് ബോധമുണ്ടായിരുന്നില്ല. മൂന്നു ദിവസമാണ് മൂത്ര തടസ്സം അനുഭവപ്പെട്ടത്.ജീവന്‍ പോയാലും ഈ അതിക്രമത്തിനെതിരെ കേസുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ഈ 29കാരന്‍. അമൃതയില്‍ യൂനിയന്‍ രൂപവത്കരിച്ചതിന്‍െറപേരില്‍
പിരിച്ചുവിടപ്പെട്ട രണ്ട് നഴ്സുമാര്‍ക്കുവേണ്ടി ആശുപത്രി അധികൃതര്‍ അനുവദിച്ച സമയത്ത് അനുരഞ്ജന ചര്‍ച്ചക്കെത്തിയവരെ മര്‍ദിച്ചതാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചത്. ചര്‍ച്ചക്ക് വന്ന നാലു യുവാക്കളെ സ്നേഹപൂര്‍വം ഓഫിസിലേക്ക് വിളിപ്പിക്കുകയും മുറിയിലേക്ക് കടക്കുംമുമ്പ് സ്വാമി വേഷധാരികള്‍ അടക്കമുള്ള ഇരുപതിലധികം പേര്‍ ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ശിഹാബ്, വൈസ് പ്രസിഡന്‍റ് ദിപു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.തളര്‍ന്ന് അവശരായ നാലുപേരെയും ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തില്‍ നിര്‍ബന്ധപൂര്‍വം പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകരും യൂനിയന്‍ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും ഇവരെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ തൃപ്തികരമല്ലാത്ത ഒഴിവു കഴിവുകളാണ് അധികൃതര്‍ പത്ര-മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ദിപുവിന്‍െറ തുടയെല്ല് പൊട്ടി. തലയില്‍ ആഴത്തില്‍ മുറിവേറ്റു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുട്ട് ചിരട്ട തകര്‍ത്തു. ചിരട്ട നാലായി പിളര്‍ന്ന യുവാവ് ഇപ്പോള്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുമാസം നിര്‍ബന്ധിത വിശ്രമമാണ് ഡോക്ടര്‍മാര്‍ ദിപുവിനു നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ന്ന് അഞ്ഞൂറിലധികം നഴ്സിങ് ജീവനക്കാര്‍ കൊടുംവെയിലിനെ വകവെക്കാതെ ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി. ഏതു വിഷയവും ചര്‍ച്ചയാക്കുന്ന പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ആശുപത്രി മാനേജ്മെന്‍റിന്‍െറ ‘പിടിപാടുകള്‍’ നിമിത്തം വാര്‍ത്ത നല്‍കുന്നതില്‍നിന്ന് വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.
പൊലീസുകാരും ഇവിടെ നോക്കുകുത്തികളായി. ആശുപത്രിയില്‍നിന്ന് യുവാക്കളെ വിട്ടു നല്‍കാന്‍ നടപടിയെടുക്കണമെന്ന് കെഞ്ചിക്കേണ് അപേക്ഷിച്ചെങ്കിലും ഒന്നും ചെയ്യാനാകാതെ ആശുപത്രി പടിക്കല്‍ നിലയുറപ്പിക്കാനേ പൊലീസിന് കഴിഞ്ഞുള്ളൂ.
ഇതിനിടെ, കുത്തിയിരിപ്പ് സമരക്കാര്‍ക്ക് നേരെ മുഷ്ടി ചുരുട്ടിയെത്തിയ അമ്പതിലധികം പേര്‍ ആശുപത്രിയോട് കൂറ് കാണിക്കാന്‍ സമരക്കാരെ പൊലീസിനു മുന്നിലിട്ട് മര്‍ദിച്ചു. കുറ്റം മാത്രം പറയരുതല്ളോ; തല്ലി കൊതി തീര്‍ന്നപ്പോള്‍ അക്രമികളെ പൊലീസ് ഇടപെട്ടാണ് പിരിച്ചു വിട്ടത്.
പക്ഷേ, സമരക്കാര്‍ വിട്ടില്ല. രാത്രിയും ഇവര്‍ കുത്തിയിരിപ്പ് തുടര്‍ന്നു. പിറ്റേന്ന് രാവിലെ മുതല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. സമരക്കാരെ പിരിച്ചുവിടാന്‍ ആംബുലന്‍സുകളും മറ്റു വാഹനങ്ങളും ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു.അത്യാസന്നനിലയില്‍ വരുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ നഴ്സുമാര്‍ തടസ്സം നില്‍ക്കുകയാണെന്ന് ആരോപിച്ച് വീണ്ടും ചില ജീവനക്കാര്‍ സമരക്കാരെ മര്‍ദിക്കാന്‍ ശ്രമിച്ചു. പൊലീസിനെ കണ്ടതോടെ ’അത്യാഹിതമായി’ വന്ന രോഗി സ്ട്രെച്ചറില്‍ നിന്ന് എഴുന്നേറ്റോടിയതോടെ ആ നാടകവും അവസാനിച്ചു. രണ്ടാം ദിവസമാണ് ലിഷുവിന് മര്‍ദനമേല്‍ക്കുന്നത്. കേസില്‍ അമൃത അന്തേവാസികളായ നാലു സ്വാമിമാര്‍ അറസ്റ്റിലായി. അനില്‍, ബിജു, ദിനേശ് കുമാര്‍, പ്രദീപ് എന്നിവരുടെ പേരുകള്‍ പൊലീസ് സ്ഥിരീകരിച്ചു. സമരത്തിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്ത കേസില്‍ വേണുഗോപാലന്‍ എന്ന സ്വാമിയും അറസ്റ്റിലായി. സമരത്തിന് വിവിധ രാഷ്ട്രീയ കക്ഷികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പിന്തുണ ഏറിയതോടെ ആശുപത്രി അധികൃതര്‍ പതുക്കെ മുട്ടുകുത്തുകയായിരുന്നു.
താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും സമരക്കാരെ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ട് മാനേജ്മെന്‍റിന്‍െറ പ്രതികാര നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
അമൃതയിലേത് ഒറ്റപ്പെട്ട അവസ്ഥയല്ല. പള്ളിനടത്തുന്ന ആശുപത്രിയായാലും പാര്‍ട്ടിനടത്തുന്നതായായും നഴ്സുമാരുടെ കാര്യം വരുമ്പോള്‍ കോരന് കഞ്ഞി കുമ്പിളില്‍തന്നെ.

കൂലിയില്ല വേലക്ക് നഴ്സുമാരെ നിര്‍ബന്ധിക്കുന്ന പുതിയ തന്ത്രവുമായി ആശുപത്രി ലോബി !!!

നഴ്സിങ് വിദ്യാര്‍ഥികള്‍ക്കു പഠനത്തിന്റെ തുടര്‍ച്ചയായി ബോണ്ട് വാങ്ങിയുള്ള പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മ തന്ത്രം മെനയുന്നു. ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞവേതനം നല്‍കുമെന്ന് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും പഠനത്തിനു ശേഷം ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാത്രമേ ജോലി നല്‍കൂവെന്നാണ് ആശുപത്രികളുടെ പുതിയ തീരുമാനം. ഇതോടെ പഠനം പൂര്‍ത്തിയാക്കി പുതുതായി ഈ മേഖലയില്‍ എത്തുന്നവരെ സമ്മര്‍ദത്തിലാക്കി മുതലെടുപ്പ് നടത്തുകയാണ് ലക്ഷ്യം. ഔദാര്യമെന്ന നിലയില്‍ പഠിച്ചിറങ്ങുന്ന നഴ്സിങ് കോളജ് ആശുപത്രിയിലോ അവര്‍ നിര്‍ദേശിക്കുന്ന ആശുപത്രികളിലോ പരിശീലനത്തിന് സൌകര്യമൊരുക്കാമെന്നുമാണ് ഈ കൂട്ടായ്മയുടെ നിലപാട്. ജോലി കിട്ടാന്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ളതിനാല്‍ ആശുപത്രി അധികൃതര്‍ മുന്നോട്ടു വെക്കുന്ന എല്ലാ നിബന്ധനകളും പാലിക്കാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാകും. അതോടെ പരിശീലന സര്‍ട്ടിഫിക്കറ്റിനായി കൂലിയില്ലാതെ ഒരു വര്‍ഷംതൊഴിലെടുക്കേണ്ടി വരും. പ്രധാനമായും വിദേശത്ത് ജോലിക്കു ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളാണ് ഈ മുതലെടുപ്പിന് വിധേയരാകുക.
ഫലത്തില്‍, സര്‍ക്കാര്‍ വേണ്ടെന്നു വച്ച ബോണ്ട് സമ്പ്രദായം ഇതോടെ മറ്റൊരു രൂപത്തില്‍ നടപ്പാകും. വിദേശ നഴ്സിങ് സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് ആവശ്യത്തിന് പരിശീലനമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇവരെയും മുതലെടുക്കാനുള്ള ശ്രമം ഇതിന് പുറകിലുണ്ട്. സ്പെഷ്യലിസ്റ്റ് ആശുപത്രികളില്‍ നിന്നു തന്നെ പ്രവൃത്തി പരിചയം നേടണമെന്നും സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇതിനു പുറമെ മറ്റൊരു ആശുപത്രിയില്‍ ജോലിക്ക് പ്രവേശിക്കണമെങ്കില്‍ നിലവില്‍ പ്രവൃത്തിച്ചിരുന്ന ആശുപത്രിയില്‍ നിന്നുള്ള സമ്മത പത്രം സമര്‍പ്പിക്കണമെന്നും ഇവരുടെ നിബന്ധനകളില്‍ പറയുന്നു. പ്രശ്നങ്ങള്‍ ഉണ്ടായാലും പ്രതികരിക്കരിക്കരുതെന്ന അവസ്ഥ ഉണ്ടാക്കാനാണ് ഈ നിബന്ധനയെന്നു വ്യക്തമാണ്. പ്രതികരിക്കുന്നവര്‍ക്ക് ജോലി മാറി പോകുമ്പോള്‍ നല്‍കേണ്ട സമ്മത പത്രം ലഭ്യമാക്കില്ലെന്ന ഭീഷണി ഈ തീരുമാനത്തില്‍ ഒളിച്ചിരിപ്പുണ്ട്. കുറച്ചു കാലങ്ങളായി കേരളത്തിലെ നഴ്സുമാര്‍ സംഘടിത സമര രംഗത്തുണ്ട്. സംഘടനകളെ ചെറുക്കുകയും സമ്മതപത്രത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. പ്രതിവര്‍ഷം ആയിരക്കണക്കിന് നഴ്സുമാര്‍ പഠിച്ചിറങ്ങുന്ന സംസ്ഥാനത്ത് തൊഴിലവസരങ്ങളുടെയും നിര്‍ബന്ധിത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെയും പേരില്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന ജീവനക്കാരെ ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. നഴ്സുമാരുടെ ജോലിസമയം മൂന്നു ഷിഫ്റ്റ്് ആക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇക്കാര്യം ആശുപത്രിയുടേയും സ്റ്റാഫിന്റെയും സൌകര്യമനുസരിച്ചേ നടപ്പാക്കൂവെന്നാണ് ആശുപത്രികളുടെ കൂട്ടായ്മയുടെ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും കാത്തലിക് ഹോസ്പിറ്റല്‍സ് ഓഫ് ഇന്ത്യയുടെ കേരള ഘടകവും സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനും വിവിധ സ്വകാര്യ ആശുപത്രികളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’ -2

തൊടുപുഴയിലെ പാവപ്പെട്ട കുടുംബത്തിന്‍െറ മുഴുവന്‍ പ്രതീക്ഷയുമായിരുന്നു ബീന ബേബി. പണിതീരാത്ത വീടടക്കം കുടുംബത്തിലെ കഷ്ടപ്പാടുകളുടെ വേദന മനസ്സിലൊതുക്കി മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നഴ്സായി ബീന ജോലിക്കു കയറുമ്പോള്‍ പതിവുപോലെ വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. പ്രതിമാസം 10,000 രൂപയാണ് ശമ്പളമായി ഏജന്‍റ് മുഖേന പറഞ്ഞുറപ്പിച്ചത്. പക്ഷേ, ജോലി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അഞ്ചക്ക ശമ്പളം 5000-6000 രൂപയില്‍ ഒതുങ്ങുമെന്നു മനസ്സിലായത്. ഹോസ്റ്റല്‍ ഫീസും ഭക്ഷണച്ചെലവും കഴിയാന്‍തന്നെ പ്രയാസം. അമിതജോലിഭാരത്തിന്‍െറ സമ്മര്‍ദംകൂടിയായപ്പോള്‍ എങ്ങനെയും തിരിച്ചുപോന്നാല്‍ മതിയെന്നായി. മാനേജ്മെന്‍റിനോടു സംസാരിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിനല്‍കാന്‍ രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത്. പലരും ഇടപെട്ടപ്പോള്‍ 50,000 രൂപ മതിയെന്നായി. സര്‍ട്ടിഫിക്കറ്റ് പിന്നെ വാങ്ങാം, തിരിച്ചുപോരൂ എന്നു വീട്ടുകാര്‍ പറഞ്ഞു. എങ്കിലും, വര്‍ഷങ്ങളുടെ ദുരിതം വില നല്‍കി നേടിയ സര്‍ട്ടിഫിക്കറ്റ് ഉപേക്ഷിച്ചുപോകാന്‍ മനസ്സുവന്നില്ല. ഇതില്‍ മനസ്സുരുകി കഴിയുമ്പോഴാണ് മറ്റാരുടെയോ പിഴവിന്‍െറ ഭാരം അധികൃതര്‍ ബീനയുടെ മേല്‍ കെട്ടിവെച്ചത്. ആ പാവം ഹൃദയത്തിനു താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ഈ സമ്മര്‍ദം. അവള്‍ ആത്മഹത്യയില്‍ അഭയം തേടി. ആ ആത്മഹത്യ മുംബൈയില്‍ നഴ്സുമാരുടെ പ്രതിഷേധത്തിന്‍െറ കനല്‍ ആളിപ്പടര്‍ത്തി. തങ്ങളെ മനുഷ്യരെപ്പോലെ കാണാത്ത മാനേജ്മെന്‍റിന്‍െറയും ഉന്നതരുടെയും സമീപനമാണ് ജീവന്‍പോലും പണയപ്പെടുത്തി സമരരംഗത്തിറങ്ങാന്‍ പ്രേരണയായതെന്ന് പ്രക്ഷോഭത്തില്‍ സജീവമായിരുന്ന നഴ്സുമാര്‍ പറയുന്നു.

കിട്ടാക്കനിയായി പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്

പലതരം ചൂഷണങ്ങളാണ് നഴ്സിങ് മേഖലയില്‍ നിലനില്‍ക്കുന്നത്. ബോണ്ട് സമ്പ്രദായമാണ് അതിന്‍െറ ആണിക്കല്ല്. ശരിക്കുപറഞ്ഞാല്‍ അടിമപ്പണി. ജോലിയില്‍ കയറുന്നവര്‍ നിശ്ചിതകാലത്തേക്ക് മറ്റെവിടേക്കും പണിക്കു പോവാന്‍ പാടില്ളെന്നതാണ് ഈ വ്യവസ്ഥ. 10+2+4 പഠനകാലത്തെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും പിടിച്ചുവെക്കുക എന്നാണ് ഇതിനര്‍ഥം. ബോണ്ട് കാലാവധിക്കു മുമ്പ് സ്ഥാപനം വിടണമെങ്കില്‍ ചുരുങ്ങിയത് അമ്പതിനായിരമോ ഒരു ലക്ഷമോ നല്‍കേണ്ടി വരും. ഈ തുക എങ്ങനെയും ഒപ്പിച്ചു നല്‍കിയാല്‍തന്നെ അര്‍ഹമായ പല അവകാശങ്ങളും ലഭിക്കുകയുമില്ല. വിദേശ ജോലി സാധ്യത അടക്കം പ്രഫഷനല്‍ അവസരങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. ഇതു കിട്ടുന്നില്ളെങ്കില്‍ അടിമപ്പണിയുടെ ചൂഷണം സഹിച്ച് അനുഭവിച്ച ദുരിതങ്ങള്‍ക്ക് ഒരു വിലയുമില്ലാതായി എന്നു സാരം.
ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലും സുപ്രീംകോടതിയും കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബോണ്ടിനു മാത്രമാണ് ഏതാണ്ട് അറുതിയായിരിക്കുന്നത്. മറ്റിടങ്ങളില്‍ പല രീതിയില്‍ പരോക്ഷമായി ഇത് തുടരുന്നു. ചിലയിടങ്ങളില്‍ ഭീഷണിപ്പെടുത്തിയാണ് അടിമവേല അടിച്ചേല്‍പിക്കുന്നതെങ്കില
്‍ മറ്റിടങ്ങളില്‍ അനുനയത്തിന്‍െറ ഭാഷയാണ് പ്രയോഗിക്കുന്നത്. പഠനം ശരിയായി നടന്നില്ല, എങ്ങനെയോ ജയിച്ചു എന്നേയുള്ളൂ, ഈ രീതിയില്‍ പുറത്തേക്കുപോയാല്‍ സ്ഥാപനത്തിന്‍െറ പേരുകൂടി ചീത്തയാകും, എങ്ങനെയെങ്കിലും ഒരു വര്‍ഷംകൂടി നില്‍ക്കൂ എന്നും മറ്റും പറയുമ്പോള്‍ അതില്‍ വീണുപോകുന്നവര്‍ നിരവധിയാണ്. വിദേശ ജോലിക്കും രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളിലും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍, അങ്ങോട്ടു പണം നല്‍കി ജോലി ചെയ്യുന്നവരും ഒരുപാടുണ്ട്. ബോണ്ടിന്‍െറ പേരിലുള്ള പീഡനങ്ങള്‍ സ്ഥാപനങ്ങള്‍തോറും വ്യത്യസ്തമാണ്. കാലാവധിക്കു മുമ്പ് വിട്ടുപോകുന്നവരെ ചില സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പീഡിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ സര്‍ട്ടിഫിക്കറ്റ് തിരികെ കൊടുക്കുമെങ്കിലും കോഴ്സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല.

തൊഴിലുറപ്പ് എത്ര ഭേദം

വലിയ വിദ്യാഭ്യാസയോഗ്യതയൊന്നും ആവശ്യമില്ലാത്ത വാച്ച്മാനും തൂപ്പുകാരനും വരെ അഞ്ചക്ക ശമ്പളം എളുപ്പമായ നാട്ടിലാണ് നഴ്സിങ് ബിരുദധാരികള്‍ അവരുടെ ഇരട്ടി സമയം ജോലി ചെയ്ത് നാലിലൊന്നു ശമ്പളം വാങ്ങുന്നത്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയില്‍പോലും ഈ നഴ്സുമാരേക്കാള്‍ ഇരട്ടി വേതനമുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ എന്‍.ആര്‍.എച്ച്.എമ്മിനു കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്കുപോലും 7500 രൂപയാണ് പ്രതിമാസ വേതനം.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരില്‍ ഭൂരിപക്ഷവും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് നഴ്സിങ് പഠനം പൂര്‍ത്തിയാക്കുന്നത്. പഠനം തീരുന്ന മാസം മുതല്‍ ഈ വായ്പ ഇവര്‍ക്ക് തിരിച്ചടക്കേണ്ടതുണ്ട്. നാലും അഞ്ചും ലക്ഷം രൂപ വായ്പയെടുത്ത് നഴ്സിങ് പഠിച്ചിറങ്ങിയവര്‍ക്ക് ബാങ്കുകളില്‍ തിരിച്ചടക്കേണ്ടിവരുന്നത് 7000 രൂപയോളമാണ്. ജോലിയില്‍ കയറിയാല്‍ പ്രതിമാസം ശമ്പളമായി ലഭിക്കുന്നത് 2500 മുതല്‍ 3000 രൂപ വരെ മാത്രമാണ്. ഇതില്‍നിന്ന് താമസം-ഭക്ഷണം എന്നീ ഇനത്തില്‍ 50 ശതമാനം തുകവരെ ആശുപത്രി അധികൃതര്‍ തിരിച്ചുപിടിക്കും. പിന്നെ ലഭിക്കുന്നത് വെറും 750-1250 രൂപവരെയും. ദിവസം 16 മണിക്കൂര്‍ വരെ ജോലിചെയ്യുന്ന ഇവര്‍ക്ക് മിച്ചം പിടിക്കാന്‍ കഴിയുന്നത് പലപ്പോഴും 500 രൂപയില്‍ താഴെയും. മിനിമം വേതനം നടപ്പാക്കുമെന്നും നടപ്പാക്കിയെന്നും പറയുമ്പോഴും അത് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കിട്ടുന്നുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.

പോരാട്ടം മിനിമം വേതനത്തിന്

മിനിമം വേതനം, ജോലിസമയം നിശ്ചിതപ്പെടുത്തല്‍, ശമ്പളത്തിന് രേഖ, നഴ്സുമാരുടെ വ്യക്തിത്വം അംഗീകരിക്കല്‍ എന്നിവയാണ് സംസ്ഥാനത്ത് ഇപ്പോള്‍ സമരരംഗത്തുള്ളവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.നിലവില്‍ പത്തു വര്‍ഷം സര്‍വീസുള്ള ഒരു നഴ്സിന്‍െറ മിനിമം അടിസ്ഥാന വേതനമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 5610 രൂപ മാത്രമാണ്. 20 വര്‍ഷത്തെ ഇടവേളക്കുശേഷം 2007ലാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് നടപടികളാരംഭിക്കുന്നത്. ഇതിനായി മിനിമം വേജസ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, കമ്മിറ്റിയിലെ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികള്‍ ഏതാണ്ട് എല്ലാവരും വേതനപരിഷ്കരണത്തെ എതിര്‍ത്തു. ഒരു തരത്തിലും തീരുമാനമുണ്ടാകില്ളെന്നുവന്നപ്പോള്‍ ഒരു സമവായം തല്ലിക്കൂട്ടിയെടുത്ത് , 2009 ഡിസംബറില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇതില്‍ തന്നെ രണ്ട് മാനേജ്മെന്‍റ് പ്രതിനിധികള്‍ ഒപ്പുവെച്ചുമില്ല. കൂടാതെ, വിജ്ഞാപനത്തിനെതിരെ ഉടമകള്‍ കോടതിയില്‍ പോവുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് അത് ഒഴിവാക്കി. എന്നാല്‍, സ്റ്റേ ഒഴിവാക്കിയെങ്കിലും സ്റ്റേ ഉണ്ടെന്ന മട്ടില്‍ ആശുപത്രി ജീവനക്കാര്‍ക്ക് മിനിമം വേതനം നിഷേധിക്കുകയാണെന്ന് അന്നത്തെ തൊഴില്‍മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞിരുന്നു. അന്ന് നിശ്ചയിച്ച മിനിമം വേതനം കുറവാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലെ വേതനഘടന, യോഗ്യത, സര്‍ക്കാറിന് ആശുപത്രികളില്‍ ഇടപെടാനുള്ള അധികാരം എന്നിവ നിര്‍ണയിക്കുന്ന ബില്‍ 1960ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് ചുവപ്പുനാടയിലാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം.


ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’ -3
അറ്റന്‍ഡര്‍ കം സ്വീപ്പര്‍ കം ധോബി !
**************************


‘ഭൂമിയിലെ മാലാഖമാര്‍’ അനുഭവിക്കുന്ന പൈശാചികതയുടെ ആഴമറിയണമെങ്കില്‍ മധ്യകേരളത്തിലെ ഒരു മനോരോഗാശുപത്രിയില്‍ ഈയിടെയുണ്ടായ സംഭവമറിയണം. ഇന്‍ജക്ഷന്‍ എടുക്കുന്നതിനിടെ രോഗിയുടെ പരാക്രമത്തിനിടക്ക് കുത്തി വെച്ച അതേ സൂചി , ലേഡി നഴ്സിന്‍െറ വിരലില്‍ തറഞ്ഞു കയറി. പിന്നീടാണ് ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്ന് നഴ്സിനോട് ഡോക്ടര്‍ വെളിപ്പെടുത്തുന്നത്! അതോടെ സന്തോഷകരമായി ജീവിച്ചുവന്ന ആ സ്ത്രീയുടെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു.
രോഗിയുടെ കൈയില്‍ നിന്ന് നഴ്സിങ് സര്‍വീസിനുള്ള ഫീസായി ആയിരവും 1500ഉം ഈടാക്കുമ്പോള്‍ നഴ്സുമാര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍പോലും മിക്ക സ്വകാര്യ ആശുപത്രിക്കാരും വാങ്ങിക്കൊടുക്കാറില്ല. ഇന്‍ജക്ഷന്‍ നല്‍കാന്‍ പുതിയ ഗ്ളൗസും സൂചിയും ഉപയോഗിക്കണമെന്നാണ് നിയമം. രണ്ട് കാര്യങ്ങള്‍ക്കും രോഗിയില്‍ നിന്ന് ബില്ലില്‍ തുക ഈടാക്കുന്നുമുണ്ട്. എന്നാല്‍, നഴ്സിന് ഗ്ളൗസ് പോലും നല്‍കുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പുതുതായി വരുന്നവരെ ആശുപത്രി മാനേജ്മെന്‍റ് തങ്ങള്‍ക്ക് തോന്നുന്ന എല്ലാ പണികളും ചെയ്യിക്കും. രോഗിയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ മുതല്‍ അഴുക്കുപുരണ്ട തുണികള്‍ വരെ ഇവര്‍ കഴുകേണ്ടിവരുന്നു. ഫൈവ് സ്റ്റാര്‍ സംവിധാനം വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍പ്പോലും നഴ്സുമാരുടെ അന്തസ്സ് വസ്ത്രധാരണത്തില്‍ മാത്രമാണ് ഉള്ളത്. ‘രോഗീ പരിചരണത്തിനേക്കാളുപരി ക്ളീനിങ് മേഖലയിലേക്ക് നഴ്സുമാരുടെ ‘സേവനം’ എത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത് ’-ചാലക്കുടിയിലെ ഒരു മിഷന്‍ ആശുപത്രിയിലെ നഴ്സ് പരാതിപ്പെട്ടു. ക്ളീനിങ് തങ്ങളുടെ തൊഴിലല്ളെന്ന് പറഞ്ഞതിന് ഒന്നരദിവസം ശമ്പളമില്ലാതായത്രേ.

രോഗംമാറ്റി രോഗികളാവുന്നവര്‍

രോഗികളുമായുള്ള നിരന്തര സമ്പര്‍ക്കം നഴ്സുമാരെ പല രോഗങ്ങള്‍ക്കും അടിമകളാക്കുന്നുണ്ട്. ബംഗളൂരു പോലുള്ള വന്‍നഗരങ്ങളില്‍നിന്ന് ക്ഷയരോഗ ബാധിതരായി എത്തുന്ന ചെറുപ്പക്കാരെ നിരീക്ഷിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അവരിലേറെയും നഴ്സിങ് മേഖലയില്‍ പണിയെടുക്കുന്നവരാണ് എന്നാണ്. ഗ്ളൗസ്, മാസ്ക് തുടങ്ങിയ മുന്‍കരുതല്‍ സംവിധാനങ്ങളൊന്നും പല ആശുപത്രികളും നല്‍കാറില്ല. രോഗികളായി മാറിയാല്‍ നാട്ടിലേക്കു പറഞ്ഞയച്ച് അവര്‍ കൈ കഴുകും.
തെര്‍മോമീറ്ററോ മറ്റ് ഉപകരണങ്ങളോ രോഗിയുടെ കൈയില്‍ നിന്ന് താഴെവീണു പൊട്ടിയാലോ പഞ്ഞി അല്പം കൂടുതല്‍ ഉപയോഗിച്ചാലോ പിഴ നഴ്സിനാണ്. പണി സ്ഥലത്തുനിന്നു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് തൊഴിലുടമ നഷ്ടപരിഹാരവും ചികിത്സയും നല്‍കുന്നതാണ് മറ്റെല്ലാ മേഖലകളിലെയും സ്ഥിതിയെങ്കില്‍ ഇവിടെ അക്കാര്യം സ്വപ്നം കാണാന്‍ പോലും കഴിയില്ല. രോഗം വന്നു വീട്ടിലേക്കു പോയി തിരിച്ചെത്താന്‍ ഒരു ദിവസം വൈകിയാല്‍ പിന്നെ പിഴയാണ്. അധികമായെടുക്കുന്ന ഓരോ ദിവസത്തിനും പിഴ നല്‍കിക്കൊണ്ടിരിക്കണം. പലപ്പോഴും ജോലി ചെയ്താല്‍ ഒരു ദിവസം കിട്ടുന്ന വേതനത്തേക്കാള്‍ കൂടിയ തുകയായിരിക്കും ഇങ്ങനെ പിഴയായി നല്‍കേണ്ടിവരുക.
ആശുപത്രിയില്‍ ചെലവ് ചുരുക്കല്‍ പ്രക്രിയയുടെ ഭാഗമായാണത്രെ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തത്. പല സ്വകാര്യ ആശുപത്രികളിലും സ്ഥിരം ഡോക്ടര്‍മാര്‍ കുറവാണ്. ഇടക്കിടെ വന്നുപോകുന്ന ഡോക്ടര്‍മാര്‍ ഒരേസമയം പലയിടങ്ങളില്‍ കണ്‍സല്‍ട്ടിങ് നടത്തുന്നവരാണ്. അവര്‍ ഓരോ സ്ഥലത്തുനിന്ന് വന്‍തുക വാങ്ങിക്കുകയും ചെയ്യുന്നു. പലപ്പോഴും ഡോക്ടര്‍ എത്തുന്നതുവരെ അടിയന്തര വൈദ്യ പരിചരണം ലഭ്യമാക്കുന്നത് നഴ്സുമാരാണ്. അറ്റന്‍ഡറുടെയും സ്വീപ്പറുടെയും ചിലപ്പോള്‍ ഡോക്ടറുടെയും പണിയെടുക്കേണ്ടിവരുന്നതിനിടെ നഴ്സിന്‍െറ പണിയെടുക്കാന്‍ വാസ്തവത്തില്‍ സമയം കിട്ടുന്നില്ളെന്നാണ് മുതിര്‍ന്ന ചില നഴ്സുമാരുടെ പരിദേവനം.

തുച്ഛ ശമ്പളത്തിന് മര്‍ദനം ഫ്രീ

മനോരോഗ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ സ്ഥിതിയാണ് അതി ദയനീയം. രോഗികളുടെ ക്രൂരമായ ആക്രമണത്തിനാണ് പലപ്പോഴും ഇവര്‍ വിധേയരാകുന്നത്. ചിലര്‍ കൈയില്‍ കിട്ടിയതൊക്കെ എടുത്തെറിയും. പലപ്പോഴും ജോലി കഴിഞ്ഞ് മടങ്ങുന്നത് നെറ്റിയിലെ കുത്തിക്കെട്ടുമായാണ്. ചിലയിടങ്ങളില്‍ ഏതാനും ‘ഗുണ്ടകളെ’ സെക്യൂരിറ്റിയെന്ന പേരില്‍ നിയമിച്ചിട്ടുള്ളത് മാത്രമാണ് ഇതിന് അപവാദം. മനോരോഗികളെ മര്‍ദിച്ചൊതുക്കുന്ന ഈ ഗുണ്ടകള്‍ നഴ്സുമാര്‍ക്ക് നേരെയും പലപ്പോഴും തിരിയാറുണ്ട്.

ലൈംഗിക അതിക്രമങ്ങളാണ് നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി. രാത്രി രോഗികളുടെ കൂട്ടിരിപ്പുകാര്‍ മാത്രമല്ല, ചില രോഗികള്‍ പോലും അവരുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നു. ആശുപത്രി അധികൃതര്‍ പോലും ചിലപ്പോള്‍ പ്രശ്നക്കാരാവുന്നു.
കോഴിക്കോട് നഗരത്തിലെ പേരുകേട്ട ഒരാശുപത്രി. പുതിയ ബ്ളോക്കിലെ വി.ഐ.പി മുറിയില്‍ സുഖചികിത്സയില്‍ കഴിയുന്ന രോഗിയുടെ രക്തസമ്മര്‍ദം പരിശോധിക്കാന്‍ ചെന്നതാണ് തുടക്കക്കാരിയുമായ നഴ്സ്. സമയം രാത്രി പത്തുകഴിഞ്ഞു. രക്തസമ്മര്‍ദം അളക്കുന്നതിനിടെ രോഗിയുടെ കരവിരുത് കൂടുന്നത് കണ്ട് രക്തസമ്മര്‍ദം വര്‍ധിച്ച നഴ്സ് കരഞ്ഞുകൊണ്ട് പുറത്തേക്കോടി. ഡ്യൂട്ടി റൂമിലെത്തി സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. സംഭവം വനിതാ ബ്രിഗേഡിയര്‍ എന്നറിയപ്പെടുന്ന നഴ്സിങ് സൂപ്രണ്ടിന്‍െറ ചെവിയിലുമെത്തി. പിറ്റേന്നു തന്നെ നഴ്സിനെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ കൈയൊപ്പ് ചാര്‍ത്തിച്ചു. മാസം 2500 രൂപക്ക് പ്രതിദിനം 12 മണിക്കൂറിലധികം ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചുവന്ന നഴ്സ് അന്നുതന്നെ കരഞ്ഞുകൊണ്ട് പടിയിറങ്ങി. വിദേശിയായ രോഗിയുടെ പരാതിയില്‍ ആശുപത്രി ഉടമ തന്നെയാണ് പിരിച്ചുവിടാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയത്.

പന്താടുന്നത് ജീവന്‍കൊണ്ട്

രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നും ഡ്യൂട്ടി നഴ്സിന്‍െറ തലവേദനയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇതിന്‍െറ പ്രയാസം കൂടുതലും. ഐ.സി.യുവില്‍ കിടക്കുന്ന രോഗികളെ കാണാനുള്ള സമയം വളരെ കര്‍ക്കശമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതു ലംഘിച്ചാല്‍ രോഗികള്‍ക്കുതന്നെയാണു പ്രശ്നം. സന്ദര്‍ശന സമയത്തല്ലാതെ ആരെയും കടത്തിവിടരുതെന്ന് എല്ലായിടത്തും മാനേജ്മെന്‍റിന്‍െറ നിര്‍ദേശവുമുണ്ടാകും. പക്ഷേ, സ്വാധീന ശക്തിയുള്ള രോഗികളോ ബന്ധുക്കളോ എത്തിയാല്‍ നഴ്സ് കുഴഞ്ഞതുതന്നെ. തോന്നുന്നപോലെ ഐ.സി.യുവില്‍ കയറാനാവും അവരുടെ ശ്രമം. തടയാന്‍ ശ്രമിക്കുന്ന നഴ്സ് ആവും മിക്കവാറും കേസുകളില്‍ ഒടുവില്‍ പ്രതി. സന്ദര്‍ശനം വിലക്കുന്ന നഴ്സിന് മര്‍ദനമേറ്റ ഉദാഹരണങ്ങള്‍ മിക്ക ആശുപത്രികള്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടാവും.
വാര്‍ഡില്‍ നാലു രോഗിക്ക് ഒരു നഴ്സും ഐ.സി.യുവില്‍ ഒരു രോഗിക്ക് ഒരു നഴ്സും എന്നതാണ് യഥാര്‍ഥ കണക്ക്. എന്നാല്‍, ഒരിടത്തും ഇതു പാലിക്കാറില്ല. പലപ്പോഴും 30-40 രോഗികളെയാണ് ഒരാള്‍ക്ക് പരിചരിക്കേണ്ടിവരുന്നത്. മുഴുനേര പരിചരണം ആവശ്യമായി അത്യാസന്ന നിലയില്‍ ഐ.സി.യുവില്‍ കഴിയുന്ന നാലഞ്ചു രോഗികളെ ഒരേസമയം ഐ.സി.യുവില്‍ പരിചരിക്കാന്‍ നിര്‍ബന്ധിതയാവുന്ന നഴ്സിന്‍െറ മാനസിക സമ്മര്‍ദം ആരറിയാന്‍? നഴ്സുമാര്‍ക്ക് കൊടുക്കുന്നത് നക്കാപ്പിച്ചയാണെങ്കിലും നഴ്സിങ് ഫീസെന്നും ഐ.സി.യു ചാര്‍ജ് എന്നുമൊക്കെ പേരിട്ട് രോഗികളെ പിഴിയാന്‍ മാനേജ്മെന്‍റുകള്‍ മടിക്കാറില്ല.

സൂക്ഷ്മ നിരീക്ഷണം വേണ്ട രോഗികളില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ നല്‍കുമ്പോഴാകും മറ്റൊരു രോഗിക്ക് സഹായം വേണ്ടി വരുന്നത്. എന്നാല്‍, ഇത് നല്‍കാന്‍ കഴിയാതെ വന്നാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാവും. എന്നാല്‍, അധികൃതര്‍ ബന്ധുക്കളോട് പറയുക സ്വാഭാവിക മരണമെന്നാണ് . ഇതുകൊണ്ടുതന്നെ നഴ്സുമാരുടെ സമരം ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാവുകയാണ്.

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’ - നാലാം ഭാഗം
കോളജോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ?
**************************

സ്വന്തം തെറ്റ് മറച്ചുവെക്കാനായി പ്രശ്നങ്ങള്‍ വഷളാക്കി, കുട്ടികളെ മാനസികരോഗികളാക്കി ആത്മഹത്യയിലേക്കെത്തിക്കുന്ന ‘കരിയര്‍ മാനേജ്മെന്‍റ്’ കാണണോ. അന്യ സംസ്ഥാനങ്ങളിലെ നഴ്സിങ് കോളജുകളിലേക്ക് സ്വാഗതം.
മംഗലാപുരത്തെ ഒരു സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവല്ല പൊടിയാടി തോട്ടത്തില്‍ പറമ്പില്‍ ദേവദാസിന്‍െറ മകള്‍ ശ്രുതിദാസ് (19) ഈ ഡിസംബര്‍ മൂന്നിനാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. നഴ്സിങ് കോളജിലെ സഹപാഠികളും മേട്രനും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയത്.
മൂന്ന് മാസം മുമ്പാണ് ശ്രുതി പഠനത്തിനായി മംഗലാപുരത്തേക്ക് പോയത്. നവംബര്‍ മൂന്നിന് പനിയും ഛര്‍ദിയും അനുഭവപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് കോളജ് പി.ആര്‍.ഒ നിര്‍ദേശിച്ചെങ്കിലും ഹോസ്റ്റല്‍ മേട്രന്‍ രാത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. ഇത് ശ്രുതിയുടെ വീട്ടുകാര്‍ ചോദ്യംചെയ്തു. അതോടെ ഹോസ്റ്റലിലെ ചില പെണ്‍കുട്ടികളും മേട്രനും രാത്രിയില്‍ ഹോസ്റ്റല്‍ വിട്ടുപോകുന്ന വിവരം പുറത്തായി. ക്ഷുഭിതരായ മേട്രനും വിദ്യാര്‍ഥിനികളും ശ്രുതിക്ക് മാനസിക വിഭ്രാന്തിയാണെന്ന് പറഞ്ഞ് ചികിത്സിക്കാന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ ശ്രുതി ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. നവംബര്‍ 17ന് വീട്ടിനുള്ളില്‍വെച്ച് സ്വയം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ ശ്രുതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഡിസംബര്‍ മൂന്നിന് മരിച്ചത്. മെഡിക്കല്‍ കോളജിലെത്തിയാണ് മജിസ്ട്രേറ്റ് മൊഴിയെടുത്തത്.
ഭ്രാന്താണെന്ന് വരുത്തിത്തീര്‍ത്ത് ചികിത്സ നല്‍കുംമുമ്പ് വീട്ടുകാര്‍ എത്തി ശ്രുതിയെ കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി എപ്പോഴും മേട്രന്‍െറ പേര് പറഞ്ഞുകൊണ്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഓടിച്ചാടി നടന്നിരുന്ന ഈ കൊച്ചുപെണ്‍കൊടി മംഗലാപുരത്തെ കോളജില്‍ മൂന്ന് മാസം പഠിച്ചപ്പോഴേക്കും ഭ്രാന്തിയായി!
ആഗോളീകരണത്തിന്‍െറയും വിദ്യാഭ്യാസ കച്ചവടത്തിന്‍െറയും ഹീനമായ മുഖം ഗവേഷണവിഷയമാക്കുന്നവര്‍ക്കുള്ള നല്ല കേസ് സ്റ്റഡിയാണ് നഴ്സിങ് കോളജുകള്‍. ശമ്പളമില്ലാതെ അടിമപ്പണി എടുപ്പിക്കാനുള്ള ഒന്നാന്തരം അവസരം എന്നുകരുതിയാണ് മിക്കവരും നഴ്സിങ് കോളജ് തുടങ്ങുന്നതുതന്നെ. നഴ്സിങ് അല്ല ക്ളീനിങ്ങും അറ്റന്‍ഡര്‍ പണിയുമാണ് ഇവിടെ കൂടുതലെന്ന് പലരും തുറന്നു പറയുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍പോലും 14-15 മണിക്കൂര്‍ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നുണ്ട്.
ഭാവിയിലേക്കുള്ള മുന്നൊരുക്കം എന്ന മട്ടില്‍ അടിമത്തവും അച്ചടക്കവും വിധേയത്വവുമാണ് മിക്ക നഴ്സിങ് കലാലയങ്ങളിലും നല്‍കുന്ന പ്രാഥമിക പാഠം. പാവപ്പെട്ട കുട്ടികളാണ് നഴ്സിങ് പഠനത്തിനിറങ്ങുന്നവരില്‍ ഭൂരിഭാഗവും. മോഹിപ്പിക്കുന്ന അവസരങ്ങള്‍ കൊത്തി വിദേശത്തേക്കു പറക്കുന്നതാണ് ഏതാണ്ട് എല്ലാവരുടെയും സ്വപ്നം. അവിടെയാണ് ഭൂമിയിലെ മാലാഖമാര്‍ പിന്തുടരേണ്ട സഹനത്തിന്‍െറ കഥ പറഞ്ഞും ഇന്‍േറണല്‍ മാര്‍ക്കിന്‍െറ വാളോങ്ങിയും കുട്ടികളെ പരുവപ്പെടുത്തിയെടുക്കുന്നത്.

പരീക്ഷയില്‍ തോറ്റാല്‍ പിഴ

അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാതെ ഉയര്‍ന്നുവരുന്ന സ്വകാര്യ നഴ്സിങ് സ്ഥാപനങ്ങള്‍ കുട്ടികളെ പലവിധ ഭീഷണികളുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പഠനം പൂര്‍ത്തിയാക്കുന്നത്. പി.ടി.എ യോഗങ്ങളില്‍പോലും പ്രശ്നങ്ങള്‍ സംസാരിക്കാന്‍ കുട്ടികള്‍ മാതാപിതാക്കളെ അനുവദിക്കാറില്ല. പിന്നീട് അധ്യാപകരും മാനേജ്മെന്‍റും അതിന്‍െറ പേരില്‍ പീഡനമുറകള്‍ സ്വീകരിക്കുമോ എന്ന പേടിതന്നെ കാരണം. ഒരുതരം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്‍െറ അവസ്ഥയിലാണ് മിക്കവാറും നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളും.
ഹോസ്റ്റലുകളില്‍ പഴകിയ ഭക്ഷണം നല്‍കിയാല്‍പോലും ആരും ചോദ്യംചെയ്യില്ല. പരാതിപ്പെട്ടാല്‍ ശിക്ഷ കൂടുകയേ ഉള്ളൂ. ചിലയിടങ്ങളില്‍ പരീക്ഷക്കു തോറ്റാല്‍പോലും പിഴയാണ്. ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ ഒരു വിഷയത്തിനു തോറ്റാല്‍ 5000 രൂപയാണ് പിഴ. മൂന്നു വിഷയം തോറ്റ വിദ്യാര്‍ഥിനിയോട് 15,000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. പരാതിപ്പെടാന്‍ നിന്നാല്‍ കൂടുതല്‍ വിഷയമാവുമെന്ന് കരുതി വീട്ടുകാരെ നിര്‍ബന്ധിച്ച് ഒരുവിധത്തില്‍ പണമെത്തിച്ചുകൊടുക്കുകയായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കുപ്രസിദ്ധി നേടിയ തിരുവല്ലയിലെ സ്ഥാപനത്തിലെ രീതികള്‍ ഇങ്ങനെയാണ്. പഠനകാലത്ത് 18 മണിക്കൂര്‍വരെയാണ് ഒരു വിദ്യാര്‍ഥിയെ ജോലിചെയ്യിക്കുന്നത്. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഇന്‍േറണല്‍മാര്‍ക്ക് വട്ടപ്പൂജ്യമാകും. ഒരു സെമസ്റ്ററിന് തോറ്റാല്‍ ഇംപ്രൂവ്മെന്‍റിന് ജി.എന്‍.എമ്മിന് 10,000, ബി.എസ്സി നഴ്സിങ്ങിന് 18,000 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഇംപ്രൂവ്മെന്‍റിന് യൂനിവേഴ്സിറ്റിയില്‍ അടക്കേണ്ട തുക 250ല്‍ താഴെയേ ഉള്ളൂ. ഇത്രയും തുക ഈടാക്കുന്നത് ആരും ഉഴപ്പാതെ പഠിക്കാന്‍ താല്‍പര്യമെടുക്കുന്നതിനുവേണ്ടിയാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. നാലു വര്‍ഷമായി ഇതേ കോളജിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തബാധ കണ്ടുവരുന്നുണ്ട്. ഈയിടെയും 20 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധയുണ്ടായി. ഭക്ഷണത്തിലെയും വെള്ളത്തിലെയും കുഴപ്പമല്ളെന്നും രോഗികളില്‍നിന്ന് പകരുന്നതാണ് ഇതെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.
പല ആശുപത്രികളിലും ലൈംഗികചൂഷണത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നഴ്സിങ് വിദ്യാര്‍ഥിനിയായ സിജിമോള്‍ക്ക് ഗുരുവായ ഡോക്ടറെ പേടിയാണ്. ഇന്‍േറണല്‍ മാര്‍ക്കിനായി ചെല്ലുമ്പോഴാകും ഗുരുക്കന്മാരുടെ തനി സ്വഭാവം പുറത്തു വരുകയെന്നും സിജി പറയുന്നു. വിശ്രമമുറികള്‍ നല്‍കണമെന്ന നിയമത്തിന് ഒട്ടുമിക്ക ആശുപത്രികളിലും പുല്ലുവിലയാണ്. നിയമം അനുശാസിക്കുന്ന എട്ടു മണിക്കൂറും കഴിഞ്ഞ് പിന്നെയും രണ്ടും മൂന്നും മണിക്കൂറുകള്‍ പണിയെടുത്ത് തളര്‍ന്നുവരുമ്പോള്‍ വിശ്രമിക്കാന്‍ സൗകര്യമില്ലാത്ത ആശുപത്രികള്‍ നിരവധി. നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഹോസ്റ്റലുകളും മോശം ഭക്ഷണവും പതിവുകാഴ്ചയാണ്. മലിനജലം കുടിവെള്ളമായി വിതരണം ചെയ്തതുമൂലം കൊച്ചിയിലെ സര്‍ക്കാര്‍ നഴ്സിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ പകര്‍ച്ച വ്യാധി പിടിപെട്ടത് അടുത്ത കാലത്താണ്. പലപ്പോഴും ആശുപത്രികള്‍ ആവശ്യത്തിന് നഴ്സിങ് ജീവനക്കാരെ നിയമിക്കാതെ വരുമ്പോള്‍ അധികഭാരം ചുമക്കേണ്ടിവരുന്നതും ഈ കുട്ടികളാണ്.

സമരക്കാര്‍ക്ക് ‘അമ്മയുടെ’ കോംപ്ളിമെന്‍റ് കവര്‍

ഈയിടെ അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നതിനുശേഷം അവിടെത്തന്നെയുള്ള വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ടുവന്നിരുന്നു. സമരത്തിനിറങ്ങിയ പെണ്‍കുട്ടികളോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചാണ് അധികൃതര്‍ സമരം ഒതുക്കാന്‍ നോക്കിയത്. 14 മുതല്‍ 18 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ടാണ് കുട്ടികള്‍ സമരത്തിനിറങ്ങിയത്. സമരം ഒതുക്കാന്‍ ചില വിദ്യാര്‍ഥികള്‍ക്ക് 1001 രൂപയടങ്ങിയ കവര്‍ നിര്‍ബന്ധപൂര്‍വം ഏല്‍പിക്കാന്‍ ശ്രമിച്ചത് കുട്ടികള്‍ തടഞ്ഞു. അമ്മയുടെ കോംപ്ളിമെന്‍റാണെന്ന് പറഞ്ഞാണ് ഈ കവര്‍ ഏല്‍പിക്കാന്‍ അവര്‍ ശ്രമിച്ചതത്രെ! ഇതേതുടര്‍ന്ന് രാത്രി ഹോസ്റ്റലിലെത്തിയ ബ്രഹ്മചാരിണികള്‍ അസഭ്യംപറഞ്ഞതായും ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു.

യൂനിഫോമില്‍ ചളിപറ്റരുത്; ബോണ്ട് നീളും


കേരളം പൊതുവേ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നല്‍കുന്ന സംസ്ഥാനമാണ്. എന്നാല്‍, ശിപാര്‍ശകള്‍ക്കും ഡൊണേഷനും അടുത്ത കാലത്തായി നഴ്സിങ് പ്രവേശത്തില്‍ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ നഴ്സിങ് കോളജുകളില്‍ ഏറെയും സ്വകാര്യ മേഖലയിലാണ്. സ്വാശ്രയ മേഖലയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് 46,000 രൂപയാണെങ്കിലും ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന സ്വകാര്യ കോളജുകളുണ്ട്. അ ന്യസംസ്ഥാന കോളജുകളില്‍ പ്രവേശം നേടിക്കൊടുക്കുന്നതില്‍ വന്‍തുക കമീഷന്‍ പറ്റുന്ന റാക്കറ്റും സജീവമാണ്. പത്തനംതിട്ട ജില്ലയില്‍ നഴ്സിങ് പഠനം ട്രെന്‍ഡായി മാറിയ 2000ാമാണ്ട് തൊട്ട് നഴ്സിങ് കോളജുകളുടെ ഏജന്‍റായിരുന്നയാള്‍ ഇപ്പോള്‍ കര്‍ണാടകത്തില്‍ സ്വന്തം കോളജ് നടത്തുകയാണ്. ഈ മേഖലയില്‍ എത്ര കമീഷന്‍ ഉണ്ടെന്നതിന്‍െറ വ്യക്തമായ തെളിവാണിത്.

സുപ്രീംകോടതിയുടെ വിലക്കുണ്ടെങ്കിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും കേരളത്തില്‍ നിലവിലുണ്ട്. പലയിടത്തും പല കാലയളവിലാണ്. രണ്ടു കൊല്ലവും മൂന്നു കൊല്ലവും ബോണ്ട് നല്‍കുന്ന ആശുപത്രികളുണ്ട്, സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നതുകൊണ്ട് ഇതിനെതിരെ ശബ്ദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഭയമാണ്. കുറഞ്ഞ ശമ്പളത്തിന് വിദ്യാര്‍ഥികളെ ജോലിക്ക് കിട്ടുമെന്നതുകൊണ്ട് ബോണ്ട് കാലാവധി നീട്ടാന്‍ പല കളികളും ആശുപത്രി അധികൃതര്‍ കളിക്കും. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ ഉപയോഗിച്ചാണ് ശിക്ഷയെന്ന നിലയില്‍ ബോണ്ട് നീട്ടുന്നത്. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, വീട്ടില്‍നിന്ന് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ അഞ്ചു മിനിറ്റ് കൂടുതല്‍ സംസാരിച്ചു, വെള്ളയുടുപ്പില്‍ ചളി കണ്ടു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുതലെടുപ്പ്.
പഠനം കഴിയുന്നവര്‍ക്ക് എക്സ്പീരിയന്‍സിനായി തുടര്‍ന്ന് ജോലിചെയ്യാന്‍ സൗകര്യം കോളജ് നല്‍കുന്നുണ്ട്. പ്രതിമാസം 2000 രൂപ വേതനം. ഇതില്‍നിന്ന് ഹോസ്റ്റല്‍ ഫീസും ഭക്ഷണത്തുകയും കഴിഞ്ഞ് നൂറോ ഇരുനൂറോ രൂപ മിച്ചമുണ്ടാകും. പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചാല്‍ നൂറും ഇരുനൂറും രൂപമാത്രം മിച്ചം വരുന്ന ശമ്പളംകൊണ്ട് ലക്ഷങ്ങളുടെ കടബാധ്യത എങ്ങനെ തീര്‍ക്കുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം


ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’ -5
വാനിലയും കൊക്കോയും പോയ വഴിയേ!
********************************


പത്തനംതിട്ടക്കാരനായ സാം മാത്യു (പേര് യഥാര്‍ഥമല്ല) രണ്ടുവര്‍ഷം മുമ്പാണ് ബി.എസ്സി നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്. ആറു ലക്ഷത്തോളം രൂപ വായ്പയെടുത്താണ് പഠനച്ചെലവുകള്‍ നിര്‍വഹിച്ചത്. കഷ്ടപ്പെട്ട് ജോലി സമ്പാദിച്ചെങ്കിലും 2000-3000 രൂപയായിരുന്നു ശമ്പളം. ചെലവു പോലും നടക്കാത്ത അവസ്ഥ. വായ്പ തിരിച്ചടക്കാന്‍ ബാങ്കുകാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെ സാം ഒടുവില്‍ ഏറെ ഇഷ്ടപ്പെട്ട ജോലിയോട് വിട പറഞ്ഞു. വീട്ടില്‍ത്തന്നെ കോഴി ഫാം തുടങ്ങിയാണ് അയാള്‍ കടം വീട്ടാന്‍ വഴി കണ്ടെത്തിയത്!
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കടക്കെണി അലട്ടാന്‍ തുടങ്ങിയതോടെ നഴ്സിങ് വിട്ടു മറ്റു മേഖലകളിലേക്കു ചേക്കേറുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കൊക്കോയുടെയും വാനിലയുടെയും ഗതിയാണ് ഈ മേഖലക്കെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന എസ്.എം.എസ് ഫലിതം.
തൊഴില്‍ ചൂഷണത്തിന്‍െറ ദാരുണകഥകള്‍ക്കുമപ്പുറം നഴ്സിങ് മേഖല കൊടിയ ദുരന്തത്തിനു കാതോര്‍ക്കുകയാണ്. പഠനത്തിനു കൈത്താങ്ങായ വിദ്യാഭ്യാസവായ്പയുടെ ശ്വാസംമുട്ടിക്കുന്ന നീരാളിപ്പിടിത്തം കേരളത്തില്‍ ആസന്നഭാവിയില്‍ വന്‍ സാമൂഹിക ദുരന്തത്തിനാവും ഇടയാക്കുക. മൂന്നും നാലും ലക്ഷം രൂപ വായ്പയെടുത്താണ് ഭൂരിപക്ഷംപേരും നഴ്സിങ് പഠനത്തിന്‍െറ ചെലവുകള്‍ക്കു വഴി കണ്ടെത്തിയിരിക്കുന്നത്. ജോലിയില്‍ ചേര്‍ന്നശേഷമോ പഠനം കഴിഞ്ഞ് ആറു മാസത്തിനുശേഷമോ ഏതാണോ ആദ്യം അപ്പോള്‍ വായ്പ തിരിച്ചടവ് തുടങ്ങണം. ലക്ഷം രൂപക്ക് ഏതാണ്ട് 2000 രൂപക്കു മേല്‍ തിരിച്ചടച്ചാലേ സമയബന്ധിതമായി കടം വീട്ടാനാവൂ. പക്ഷേ, തുച്ഛമായ ശമ്പളത്തില്‍നിന്നു മിച്ചംവെച്ച് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നവര്‍ അപൂര്‍വമാണ്. പിഴപ്പലിശകൂടി ചുമത്തുന്നതിനാല്‍ ഓരോ ഗഡു മുടങ്ങുമ്പോഴും കടക്കെണിയുടെ ഭാരം കൂടിക്കൊണ്ടിരിക്കുകയാണ്.
കടം എഴുതിത്തള്ളിയേക്കുമെന്ന അഭ്യൂഹം ഇതിനിടെ തിരിച്ചടവില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. വായ്പാതുകയേക്കാള്‍ പലിശ അധികരിച്ച ചിലയിടങ്ങളില്‍ റവന്യൂ റിക്കവറി നടപടിക്ക് നീക്കം തുടങ്ങിയിട്ടുമുണ്ട്. ഇന്ത്യന്‍ നഴ്സസ് പേരന്‍റ്സ് അസോസിയേഷന്‍ മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് കടത്തിന്‍െറ പത്തിലൊന്ന് ഒറ്റത്തവണയായി അടക്കാനും ശേഷിക്കുന്ന തുക 50 ഗഡുക്കളായി അടക്കാനും ധാരണയായിട്ടുണ്ടെന്ന് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്‍റ് കെ.ജെ. ജോസഫ് പറഞ്ഞു. എന്നാല്‍, ഈ വ്യവസ്ഥ പലയിടത്തും ലംഘിക്കപ്പെടുന്നുമുണ്ട്. മൂലമറ്റത്തെ ബാങ്കില്‍ 3.3 ലക്ഷം വായ്പയുള്ളയാള്‍ ഈ ധാരണപ്രകാരം ഒറ്റത്തവണ 33,000 രൂപ അടച്ചാല്‍ മതിയെന്നിരിക്കെ ബാങ്ക് 42,000 രൂപ ഈടാക്കിയെന്നാണു പരാതി.

കടക്കെണിയില്‍ 9 ലക്ഷംപേര്‍

സംസ്ഥാനത്തെ 11 ലക്ഷം നഴ്സുമാരില്‍ ഒമ്പതുലക്ഷവും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏതാണ്ട് 4000 കോടിയോളം വരും ഈ തുക. കാര്‍ഷിക വായ്പ തീര്‍ത്ത അമിതസമ്മര്‍ദം കൂട്ട കര്‍ഷക ആത്മഹത്യകള്‍ക്കു പ്രേരണയായ സാഹചര്യം ഇവിടെയും ഉടലെടുത്തേക്കാമെന്നാണ് ഈരംഗത്തു പഠനം നടത്തുന്നവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വിദ്യാഭ്യാസ വായ്പക്കു സര്‍ക്കാര്‍ പലിശ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 2010നുശേഷമുള്ള വായ്പകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാവുന്നത്. ഇപ്പോള്‍ 12 മുതല്‍ 17 ശതമാനം വരെ പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്നത്. കടക്കെണിയില്‍ കുടുങ്ങിയവരുടെ പലിശയെങ്കിലും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറായാല്‍ പ്രതിസന്ധിക്കു വലിയൊരളവോളം പരിഹാരം കാണാന്‍ കഴിയും. പക്ഷേ, ഇതു കേന്ദ്ര വിഷയമാണെന്നു പറഞ്ഞു കൈ കഴുകുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്.
സഹകരണ ബാങ്കുകളും പിന്നാക്ക വികസന കോര്‍പറേഷനും മറ്റും നല്‍കിയ വായ്പയുടെ പലിശ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാറിനു കഴിയുമെന്നും അങ്ങനെ അവര്‍ മാതൃക കാട്ടണമെന്നുമാണ് രക്ഷിതാക്കളുടെ സംഘടന ആവശ്യപ്പെടുന്നത്. കര്‍ഷക ആത്മഹത്യപോലെ താമസിയാതെ നഴ്സിങ് പഠനത്തിന് പോയ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടം കയറി ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവാന്‍ പോവുകയാണെന്ന് ഇന്ത്യന്‍ നഴ്സസ് പേരന്‍റ്സ് അസോസിയേഷന്‍ തിരുവല്ല താലൂക്ക് സെക്രട്ടറി മുരളി തിരുവല്ല ആശങ്കപ്പെടുന്നു. ബി.എസ്സി നഴ്സിങ് കഴിഞ്ഞ ഒരു വിദ്യാര്‍ഥി പുറത്തിറങ്ങുമ്പോഴേക്കും ഏഴു ലക്ഷത്തിലേറെ രൂപ ചെലവാകുമെന്ന് അദ്ദേഹം കണക്ക് നിരത്തി. ബാങ്കുകാര്‍ ജപ്തിക്ക് വന്നുതുടങ്ങിയാല്‍പിന്നെ ആത്മഹത്യയുടെ വഴി തേടുകയല്ലാതെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗമില്ലാതെ വരുമെന്നാണ് മുരളിയുടെ അഭിപ്രായം.

എല്ലാം അക്കരപ്പച്ച

പഠനം കഴിഞ്ഞ പെണ്‍കുട്ടികള്‍ പാശ്ചാത്യ നാടുകളിലും ഗള്‍ഫിലും ജോലി നേടുന്നതും അവരുടെ കനത്ത ശമ്പളവാര്‍ത്തകളും പരന്നതോടെയാണ് മധ്യ തിരുവിതാംകൂറില്‍ നഴ്സിങ് ജ്വരമായി മാറിയത്. കൊക്കോക്കും വാനിലക്കും വില വാനോളമുയര്‍ന്നപ്പോള്‍ ഉള്ളതെല്ലാം വെട്ടിപ്പറിച്ച് ഇവ നട്ടതുപോലെയായി കാര്യങ്ങള്‍. ജോലിയുടെയും ശമ്പളത്തിന്‍െറയും കഥകേട്ടവര്‍ കേട്ടവര്‍ മക്കളെ കൂട്ടത്തോടെ നഴ്സിങ് പഠിക്കാന്‍ അയച്ചുതുടങ്ങി. ഇപ്പോള്‍, ഇവിടെ പത്തു വീടെടുത്താല്‍ അഞ്ചിടത്തും നഴ്സുമാരുണ്ടാവുമെന്ന സ്ഥിതിയാണ്.
ആയിരങ്ങള്‍ കൂട്ടത്തോടെ നഴ്സിങ് പഠനം തുടങ്ങിയതോടെ വാനിലയുടെയും കൊക്കോയുടെയും ഗതിയായി അവര്‍ക്കും. ഇതോടെ, പഠിക്കുന്നവരും ജോലിലഭിച്ചവരും നേരിടുന്ന ചൂഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. .പക്ഷേ, 2008 ഡിസംബര്‍ ഒന്നിന് സകലരും നടുങ്ങി. നഴ്സിങ് പഠനം കഴിഞ്ഞ് ദല്‍ഹിയില്‍ ജോലി നോക്കിവന്ന തിരുവല്ല തിരുമൂലപുരം ചേന്നത്തറ അന്നമ്മ ജോണിന്‍െറ ഇളയമകള്‍ ജീമോള്‍ അന്നാണ് മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് മടങ്ങിവരും വഴി കോട്ടയം റെയില്‍വേസ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. ഇതോടെ, നഴ്സിങ് രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചയാവുന്ന തലത്തിലേക്ക് മാറിയത്. ഇതിനിടെ, ഈ ഡിസംബര്‍ മൂന്നിന് തിരുവല്ലക്കാര്‍ പിന്നെയും നടുങ്ങി. നഴ്സിങ് പഠനത്തിന് ബംഗളൂരുവില്‍ പോയ തിരുവല്ല പൊടിയാടി സ്വദേശിനി മടങ്ങി വീട്ടിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു.

റിക്രൂട്ടിങ് തട്ടിപ്പുകാരുടെ ചാകര

എങ്ങനെയും വിദേശത്തേക്കു കയറാനുള്ള സ്വപ്നത്തെ റിക്രൂട്ടിങ് തട്ടിപ്പുകാരും നന്നായി ചൂഷണംചെയ്യുന്നുണ്ട്. പ്രമുഖ ഏജന്‍സി കനത്തശമ്പളം വാഗ്ദാനം ചെയ്താണു മധ്യ തിരുവിതാംകൂറില്‍നിന്നു രണ്ടു നഴ്സിങ് ബിരുദധാരികളെ കുവൈത്തിലേക്കു റിക്രൂട്ട് ചെയ്തത്. പക്ഷേ, അവിടെ എത്തിയപ്പോഴാണ് ഹോം നഴ്സായാണു നിയമനമെന്നു ബോധ്യമാവുന്നത്. ബുദ്ധിമാന്ദ്യമുള്ള ഒരാളെ പരിചരിക്കാനായിരുന്നു ഒരാളുടെ നിയോഗം. മറ്റൊരാളുടെ രോഗി വൃദ്ധനായ ഒരു അറബിയും. ബന്ധുക്കള്‍ വിവരം അറിഞ്ഞ് ഏജന്‍സി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പെണ്‍കുട്ടികള്‍ ജീവനോടെ നാട്ടില്‍ തിരിച്ചെത്തില്ളെന്നായിരുന്നു ഭീഷണി. ഒടുവില്‍ നഴ്സിങ് പേരന്‍റ്സ് അസോസിയേഷന്‍ ഇടപെട്ട് നടത്തിയ ശ്രമങ്ങളാണ് അവര്‍ക്കു നാട്ടിലേക്കു വഴികാട്ടിയത്. 48 മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചില്ളെങ്കില്‍ സ്ഥിതി വഷളാവുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കി. പ്രശ്നമായാല്‍ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു കണ്ട ഏജന്‍സി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കുകയായിരുന്നു. പക്ഷേ, 48 മണിക്കൂര്‍ ആ പെണ്‍കുട്ടികള്‍ക്കു പച്ചവെള്ളംപോലും നല്‍കാതെയാണ് ഏജന്‍സി പകവീട്ടിയത്.

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’ അവസാന ഭാഗം
ഐ.സി.യുവില്‍നിന്ന് അരങ്ങത്തേക്ക്
**************************


ചോര കണ്ടുതുടങ്ങിയ സമരങ്ങള്‍ ചരിത്രം കുറിച്ചാണ് അവസാനിക്കാറ്. മുംബൈയിലെ സഹപ്രവര്‍ത്തകയുടെ ചോരയില്‍നിന്നുയര്‍ന്ന നഴ്സുമാരുടെ സമരം ഇന്ന് നവമാധ്യമങ്ങളിലൂടെ വളര്‍ന്ന് ഇന്ത്യയിലെ ‘മുല്ലപ്പൂ വിപ്ളവ’മാവുകയാണ്. ഭൂമിയോളം സഹിച്ചുകഴിയുമ്പോള്‍ ‘ഭൂമിയിലെ മാലാഖമാരും’ ഭൂകമ്പപ്രഭവകേന്ദ്രമാവുകയാണ്. സത്യത്തില്‍, കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളും ആഞ്ഞുപടരുന്ന തീക്കാറ്റുകണ്ട് അമ്പരന്നു നില്‍ക്കുകയാണ്. ഇനിയും കൂടുതല്‍ കോളജുകളില്‍ ഈ നിസ്സഹായരുടെ സമരം പടരുമെന്ന് ഉറപ്പ്. കാരണം, അവര്‍ക്കിത് അതിജീവനത്തിന്‍െറ അവസാനത്തെ അത്താണിയാണ്.

ഹൈബി ഈഡന്‍ VS വെള്ളാപ്പളളി

സംഘടനകൊണ്ട് ശക്തരാകാന്‍ മലയാളിയെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്‍െറ പേരിലുള്ള ശ്രീനാരായണ ട്രസ്റ്റിന്‍െറ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലായിരുന്നു കേരളത്തില്‍ ആദ്യമായി നഴ്സുമാരുടെ സംഘടിതശക്തി സമരത്തിലൂടെ പ്രകടമായത്. മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ആശുപത്രികളിലൊന്നായിരുന്നു ഇത്. ഒപ്പം, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍, ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത് വളരെകുറച്ചുപേര്‍ക്ക് മാത്രവും.
മുഴുവന്‍ നഴ്സുമാര്‍ക്കും മിനിമം വേതനം നല്‍കണമെന്നും ജോലി സമയം എല്ലാവര്‍ക്കും എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നഴ്സസ് അസോസിയേഷന്‍ ശങ്കേഴ്സില്‍ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധദിനം ആചരിച്ച നഴ്സുമാരെ ആശുപത്രി അധികൃതര്‍ ഗേറ്റിന് പുറത്താക്കി. അതോടെ, എസ്.എന്‍.ഡി.പി യൂത്ത്മൂവ്മെന്‍റിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സമരക്കാരെ ചോദ്യം ചെയ്ത് രംഗത്തെത്തി. തുടര്‍ന്ന്, നടുറോഡില്‍ കേരളത്തില്‍ അത്യപൂര്‍വമായി കണ്ടിട്ടുള്ള സ്ത്രീകള്‍ക്ക് നേരെയുള്ള ഗുണ്ടാ ആക്രമണമായിരുന്നു. ഗര്‍ഭിണിയായ ഒരു നഴ്സിനെ വരെ അവര്‍ ആക്രമിച്ചു. എന്നിട്ടും, കാര്യമായ പ്രതികരണങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ആശുപത്രി മാനേജ്മെന്‍റായ സമുദായ സംഘടനയെ പിണക്കാനുള്ള ഭയം തന്നെയായിരുന്നു ഇതിന് പിന്നിലെന്ന് വ്യക്തം.
സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ചുകൂട്ടിയയോഗത്തില്‍ മാനേജ്മെന്‍റ് പോകേണ്ടതില്ളെന്ന നിലപാടായിരുന്നു ആശുപത്രിയില്‍ നിലവിലുള്ള ട്രേഡ് യൂനിയനുകളുടെത്. എന്നാല്‍, കിട്ടിയ അവസരം കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും പാഴാക്കിയില്ല. ഡി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഡി.സി.സി ഓഫിസില്‍ വെച്ച് എസ്.എന്‍ മെഡിക്കല്‍ മിഷന്‍ ചെയര്‍മാന്‍ കൂടിയായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണില്‍ വിളിച്ചു; അതോടെ സമരം അവസാനിപ്പിച്ചതായി വാര്‍ത്താസമ്മേളനവും നടത്തി. ഇതിന് തൊട്ടുമുമ്പ് സമരക്കാരുമായി യാതൊരു ചര്‍ച്ചയുമില്ളെന്നാണ് മാനേജ്മെന്‍റ് വ്യക്തമാക്കിയത്. പിന്നെ എന്തുറപ്പിന്‍െറ പേരിലാണ് സമരം അവസാനിപ്പിച്ചതെന്ന് ഇന്നും അജ്ഞാതം. ഇതിന് രണ്ടുദിവസത്തിനുശേഷം വെള്ളാപ്പള്ളി കൊല്ലത്തെത്തി ചോദിച്ചത്, അസോസിയേഷന്‍ പ്രസിഡന്‍റ് ഹൈബി ഈഡന്‍െറ മതാധ്യക്ഷന്മാര്‍ നടത്തുന്ന ആശുപത്രികള്‍ക്കെതിരെ എന്താണ് സമരം നടത്താത്തതെന്നാണ്. ഏതായാലും അഞ്ചുദിവസം നീണ്ട സമരം പ്രത്യക്ഷത്തില്‍ ഒന്നുംനേടാതെ അവസാനിക്കുകയായിരുന്നു. ഐ.എന്‍.ടി.യു.സിക്കാര്‍ക്ക് ഒരു സംഘടന കിട്ടി എന്നതുമാത്രമായി സമരത്തിന്‍െറ ബാക്കിപത്രം.

മീയണ്ണൂരിലെ വെന്നിക്കൊടി

അടുത്ത സമരം കൊല്ലം മീയണ്ണൂര്‍ അസീസിയാ മെഡിക്കല്‍ കോളജിലായിരുന്നു. രജിസ്ട്രേഡ് നഴ്സസ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ തന്നെയായിരുന്നു ഇവിടുത്തെയും സമരം. ചില നഴ്സുമാരെ മെഡിക്കല്‍ കോളജിന്‍െറ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായിരുന്നു പെട്ടന്നുണ്ടായ കാരണം.
ഹൈകോടതി ഉത്തരവിന്‍െറ ബലത്തില്‍ നഴ്സുമാരെ ആശുപത്രി കോമ്പൗണ്ടില്‍നിന്ന് പുറത്താക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ആദ്യസമരത്തില്‍ നിന്നു വ്യത്യസ്തമായി ഈ സമരവുമായി സഹകരിക്കാന്‍ തുടക്കംമുതല്‍ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. ഇവിടെയും സാമുദായിക സംഘടനകള്‍ ആശുപത്രിക്ക് അനുകൂലമായി സജീവമായി രംഗത്തുവന്നു. ഏതായാലും 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കാന്‍ ഇടപെട്ടത് കെ.പി.സി.സി പ്രസിഡന്‍റായിരുന്നു. ആദ്യ സമരം യാതൊരു കരാറുമില്ലാതെയാണ് തീര്‍ന്നതെങ്കില്‍ രണ്ടാമത്തെ സമരം അവസാനിച്ചത് നാല് വ്യവസ്ഥകള്‍ എഴുതി ഉറപ്പിച്ച് മാനേജ്മെന്‍റും സമരക്കാരും മധ്യസ്ഥരും ഒപ്പിട്ട കരാറോടെയാണ്.

മുട്ടുമടക്കിയ മുത്തൂറ്റ്

ഇനി പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക്.നഴ്സുമാര്‍ ഒന്നടങ്കം പണിമുടക്കിയതോടെ മുത്തൂറ്റ് ആശുപത്രി അടച്ചിടേണ്ടിവന്നു. ബോണ്ട് വ്യവസ്ഥയില്‍ ജോലിചെയ്ത 25 നഴ്സുമാരെ പിരിച്ചുവിട്ടതിനെതിരെ അവര്‍ തുടങ്ങിയ സമരത്തില്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഒന്നടങ്കം ആദ്യദിനത്തില്‍ തന്നെ പങ്കാളികളാകുകയായിരുന്നു. കൊല്ലത്തും കൊച്ചിയിലും പണിമുടക്കിയ നഴ്സുമാരെ മാനേജ്മെന്‍റുകള്‍ തല്ലി ഒതുക്കിയ കഥകളുടെ ചൂടാറും മുമ്പ് പത്തനംതിട്ടയില്‍ തുടങ്ങിയ പണിമുടക്കില്‍ അതുപോലൊരുഗതി തങ്ങള്‍ക്കുണ്ടാകരുതെന്ന ഐക്യദാര്‍ഢ്യവുമായി നഴ്സുമാര്‍ ഒന്നടങ്കം അണിനിരന്നപ്പോള്‍ അതിനുമുന്നില്‍ മുട്ടുമടക്കുകയല്ലാതെ മാനേജ്മെന്‍റിന് മറ്റ് മാര്‍ഗമില്ളെന്നായി. അങ്ങനെ നാലാം ദിനത്തില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിച്ച് പണിമുടക്ക് ഒത്തുതീര്‍ത്തു.

മദര്‍ ഒടുവില്‍ ഫ്രന്‍ഡാകുന്നു

തൃശൂര്‍ മദര്‍ ആശുപത്രിയിലെ 240 നഴ്സുമാരും 300 നഴ്സിങ് വിദ്യാര്‍ഥികളും മറ്റുജീവനക്കാരും ഒറ്റക്കെട്ടായി പണിമുടക്കിയപ്പോള്‍ രണ്ടാംമണിക്കൂറില്‍ മാനേജ്മെന്‍റിനു കണ്ണുതുറക്കേണ്ടിവന്നു. മാനേജ്മെന്‍റിന്‍െറ തൊഴില്‍ ദ്രോഹത്തിനൊപ്പം പ്രമുഖനായ ഒരു ഡോക്ടറുടെ പീഡനമാണ് മദറിലെ മുംബൈ മോഡല്‍ സമരത്തിന് കാരണമായത്. ‘രോഗികള്‍ക്ക് മുന്നില്‍ വെച്ചുള്ള കുത്തുവാക്കുകളും അസഭ്യവര്‍ഷവും മനോനിലതന്നെ തെറ്റിക്കുകയാണ്. രാവിലെ ഡോക്ടര്‍മാരുടെ സന്ദര്‍ശനം കഴിയുമ്പോഴേക്കും തങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നശിച്ചിരിക്കും. പ്രതികരിച്ചാല്‍ പണി പോകുമെന്നുമാത്രമല്ല, ഒരാശുപത്രിയിലേക്കും കയറ്റാത്തവിധം അപവാദ പ്രചാരം നടത്താനും ഇവര്‍ക്ക് ആളുകളുണ്ട്’-നഴ്സുമാര്‍ വിവരിച്ചു.
സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച അടിസ്ഥാന ശമ്പളം ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാമെന്ന് സമരക്കാര്‍ക്ക് മദര്‍ മാനേജ്മെന്‍റ് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റ് സമ്പ്രദായം 60 ദിവസത്തിനകം നടപ്പാക്കാമെന്നും സമ്മതിച്ചു. ബോണ്ട് വ്യവസ്ഥ പരിപൂര്‍ണമായും നിര്‍ത്തലാക്കും. ഒരു വര്‍ഷം സേവനം നടത്തിയവരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിരുന്നു.
പക്ഷേ, ചിലയിടത്തൊക്കെ സമരം വിജയിച്ചു എന്നതുകൊണ്ട് മാനേജ്മെന്‍റുകള്‍ അടങ്ങുമെന്ന് കരുതേണ്ട. അമൃതയിലടക്കം പ്രതികാര നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റവുമൊടുവില്‍ നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ(യു.എന്‍.എ) നോട്ടീസ് കൈപറ്റിയ തൃശൂരിലെ ആശുപത്രി മാനേജ്മെന്‍റ് തൊട്ടടുത്ത ഗുണ്ടാതാവളത്തില്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. മധ്യകേരളത്തിലെ ഗുണ്ടകളുടെയും കൊലപാതകികളുടെയും ‘ഷെല്‍ട്ടര്‍’ എന്ന് കുപ്രസിദ്ധിയുള്ള ചിയ്യാരത്താണത്രേ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നത്.
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ബി.എസ്സി നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ 49 വിദ്യാര്‍ഥികളെ പുറത്താക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ രണ്ട് പുരുഷ നഴ്സുമാരോട് സ്വയം പിരിഞ്ഞുപോവാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കയാണ്. 24 മണിക്കൂറിനകം തീരുമാനം പിന്‍വലിച്ചില്ളെങ്കില്‍ മുഴുവന്‍ ജീവനക്കാരും സമരത്തിനിറങ്ങാനാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ തീരുമാനം.
ആണ്‍കുട്ടികളുടെ വരവോടെയാണ് നഴ്സിങ് മേഖലയില്‍ പ്രതിഷേധത്തിന്‍െറ ശബ്ദം ഉയര്‍ന്നു തുടങ്ങിയത്. ഇതോടെ മിക്ക ആശുപത്രികളും ആണ്‍കുട്ടികളെ ജോലിക്കെടുക്കാന്‍ തയാറാവുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമാണെങ്കില്‍ അവരെ എങ്ങനെയും കൈകാര്യം ചെയ്യാമെന്ന കണക്കുകൂട്ടലാണ് ഈ തീരുമാനത്തിനു പിന്നില്‍.
അങ്ങനെയാണെങ്കില്‍ പുരുഷ നഴ്സുമാരുടെ ശക്തമായ സമരത്തിനും കേരളം സാക്ഷിയാവും.അതിലേക്കൊക്കെ എത്തിക്കുന്നതിനുമുമ്പ് സര്‍ക്കാറില്‍ നിന്ന് ശക്തമായ നടപടി; ഏവരും കാത്തിരിക്കുന്നത് അതിനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...